Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കയിൽ പഠനം പൂർത്തിയാക്കി ജെപി മോർഗൻ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വനിത; ജോലി രാജിവെച്ച് ഇന്ത്യയിലെത്തി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് രാഹുൽ ഗാന്ധിക്കൊപ്പം യൂത്ത് ബ്രിഗേഡിൽ അംഗമായി; ബംഗാൾ തട്ടകമാക്കിയപ്പോൾ മമത ബാനർജിക്കൊപ്പം ചേർന്നു; ചാനൽ ചർച്ചയിൽ അർണാബിന്റെ അഹങ്കാരത്തിന് നടുവിരൽ ഉയർത്തിയ ധിക്കാരി! വിമാനത്താവളത്തിൽ പൊലീസുകാരിയുടെ ചെകിടച്ചത്തടിച്ച മുൻശുണ്ഠിക്കാരി എംഎൽഎ; ലോക്‌സഭയിലെ കന്നിപ്രസംഗത്തിൽ താരമായ മഹുവ മോയിത്രയുടെ കഥ

അമേരിക്കയിൽ പഠനം പൂർത്തിയാക്കി ജെപി മോർഗൻ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വനിത; ജോലി രാജിവെച്ച് ഇന്ത്യയിലെത്തി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് രാഹുൽ ഗാന്ധിക്കൊപ്പം യൂത്ത് ബ്രിഗേഡിൽ അംഗമായി; ബംഗാൾ തട്ടകമാക്കിയപ്പോൾ മമത ബാനർജിക്കൊപ്പം ചേർന്നു; ചാനൽ ചർച്ചയിൽ അർണാബിന്റെ അഹങ്കാരത്തിന് നടുവിരൽ ഉയർത്തിയ ധിക്കാരി! വിമാനത്താവളത്തിൽ പൊലീസുകാരിയുടെ ചെകിടച്ചത്തടിച്ച മുൻശുണ്ഠിക്കാരി എംഎൽഎ; ലോക്‌സഭയിലെ കന്നിപ്രസംഗത്തിൽ താരമായ മഹുവ മോയിത്രയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ)- പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ യുവ എംപി മഹുവ മോയിത്രയുടെ പാർലമെന്റിലെ കന്നിപ്രസംഗത്തിലെ തീപ്പൊരി നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. മറുവശത്ത് ഭരണപക്ഷത്തിരിക്കുന്ന ബിജെപിയുടെ മുന്നൂറിലേറെ എംപിമാരുടെ മുഖത്തു നോക്കിയായിരുന്നു മഹുവയുടെ വാക്കുകൾ. പ്രതിപക്ഷത്ത് കക്ഷിഭേദമന്യേയുള്ള എംപിമാർ ഡെസ്‌ക്കിൽ അടിച്ച് ഈ എംപിയുടെ പ്രസംഗം പ്രോത്സാഹിപ്പിച്ചു. യുട്യൂബിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും വൈറലാണ് മഹുവയുടെ പ്രസംഗം.

മലയാളം സൈബർ ലോകമാണ് മഹുവയെ താരമാക്കി കൊണ്ടു രംഗത്തുവന്നിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എന്നാൽ മമത ബാനർജിയിൽ മാത്രമൊതുങ്ങുന്ന പാർട്ടിയെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഇതിനിടെയാണ് ചാട്ടുളി പോലുള്ള വാക്കുകൾ കൊണ്ട് ശ്രദ്ധ നേടി മഹുവ മോയിത്ര ആരാണെന്ന് തിരക്കിയും തുടങ്ങി. മികച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും കൈവശമുണ്ടായിട്ടും രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിത്വമാണ് മഹുവയുടേത്. മികച്ച രാഷ്ട്രീയ കാഴ്‌ച്ചപ്പാടു തന്നെയാണ് അവർക്കുള്ളത് എന്ന് ഒറ്റ പ്രസംഗത്തിലാണ് മഹുവ തെളിയിച്ചത്. ബംഗാളിലെ കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തെ പ്രതനിധീകരിക്കുന്ന എംപിയാണ് മഹുവ മോയിത്ര.

ഇന്ത്യൻ രാഷട്രീയത്തിലേക്ക് മഹുവയെ എത്തിച്ചതിൽ പ്രധാന പങ്കുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. ആലത്തൂർ എംപി രമ്യ ഹരിദാസിനെ പോലെ രാഹുലിന്റെ യൂത്ത് ബ്രിഗോഡിന്റെ ഭാഗമായാണ് മഹുവയും ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത്. പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. 2008ലാണ് ഇവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷത്തോളം രാ്ര്രഷ്ടീയത്തിൽ നിന്നാണ് അവർ എംപിയായി ഇപ്പോൾ തെരഞ്ഞെടുക്കപ്പെടുന്നത്. ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതലക്കാരിയായാണ് അവർ ശോഭിച്ചത്. എന്നാൽ, രണ്ട് വർഷം കോൺഗ്രസിനൊപ്പം നിന്ന അവർ തുടർന്നുള്ള യാത്രക്ക് നല്ലത് ദീദിയുടെ പാർട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ് 2010ൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നു.

രാഹുൽ ഗാന്ധി മഹുവയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് വെറുമൊരു വ്യക്തിയെ ആയിരുന്നില്ല. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടിയ മികച്ച ജോലിയുള്ള ഒരു ബിസിനസുകാരി യുവതിയെ ആയിരുന്നു. 1975 മെയിലാണ് മഹുവയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയതുകൊൽക്കത്തയിലായിരുന്നു. തുടർന്നുള്ള ഉന്നതപഠനം അമേരിക്കയിലായിരുന്നു. അമേരിക്കയിൽ എത്തിയ ശേഷം ശിഷ്ടം ജീവിതം അവിടെയെന്ന് ഉറപ്പിച്ച വിധത്തിലായിരുന്നു മഹുവ മോയിത്രയുടെ കുതിപ്പ്. മസാചുസെറ്റ്സ് കോളജിൽ നിന്ന് കണക്കും സാമ്പത്തിക ശാസ്ത്രവുംപഠിച്ചു. തുടർന്ന് അമേരിക്കയിലെ പ്രശസ്ത ബാങ്കായ ജെപി മോർഗനിൽ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു.

ഇങ്ങനെ തിളങ്ങുന്ന പ്രൊഫഷണുമായി നിൽക്കേയാണ് അവൽ ഇന്ത്യിയൽ എത്തിയത്. കോൺഗ്രസിൽ ചേർന്ന അവർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി. രാഹുലിന്റെ ആം ആദ്മി കാ സിപായി പദ്ധതിയുടെ പ്രയോക്താവാകുകയും ചെയ്തു. പിന്നീടാണ് മമതയ്‌ക്കൊപ്പം ചേർന്നത്. 2010ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ കൊൽക്കത്തയിൽ നിന്നും മത്സരിക്കുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഇവർ മമത ബാനർജിയുടെ അടുപ്പക്കാരിയായി. ദേശീയ ചാനലുകളിൽ തൃണമൂൺ കോൺഗ്രസിന്റെ മുഖമായി മാറിയത് മഹുവയായിരുന്നു. തീപ്പൊരി വാക്കുകളുമായും ചർച്ചകളുമായി മുന്നേറിയു മഹുവയോടെ ദേഷ്യവും പ്രശസ്തമാണ്.

മമത ബാനർജിയുടെ അനുയായി ആയ ഇവർ മുൻശുണ്ഠിയുടെ കാര്യത്തിലും മമതയോട് ചേർന്നു നിൽക്കും ഈ 44കാരി. മഹുവ മോയിത്ര പങ്കെടുത്ത ചാനൽ ചർച്ചകൾ എന്നും ചൂടൻ ചർച്ചകളായിരുന്നു. 2015ൽ നടന്ന ചാനൽ ചർച്ചയിൽ സംഘ്പരിവാർ അനുകൂലിയായ ടൈംസ് നൗ പത്രാധിപരായിരുന്ന അർണാബ് ഗോസ്വാമിയോട് ആക്ഷേപാർത്ഥത്തിൽ നടുവിരൽ ഉയർത്തിക്കാണിച്ച മഹുവയുടെ നടപടി ഏറെ ചർച്ചയായിരുന്നു. അർണാബിന്റെ പ്രകോപനം തുടർന്നപ്പോഴാണ് മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്. ചാനൽ ചർച്ചയിലേക്കു ക്ഷണിക്കുകയും അവസരംനൽകാതെ തുടർച്ചായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത അർണാബിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്.

സിൽച്ചാർ വിമാനത്താവളത്തിൽ നടന്ന സംഭവവും മഹുവയെ വിവാദ നായികയാക്കിയിരുന്നു. അന്ന് പൊലീസുകാരിയെ മർദ്ദിച്ചതിന്റെ പേരിലായിരുന്നു അവർ വിവാദ നായികയായത്. ബംഗാളിൽ ബിജെപി വളർന്നു തുടങ്ങിയതോടെ അവരെ പ്രതിരോധിക്കാനും മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ മഹുവ മോയിത്ര ഉണ്ടായിരുന്നു. പൗരന്മാരെ നിരീക്ഷിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കം ചോദ്യംചെയ്ത് മഹുവ നൽകിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. സമാനമായ നിരീക്ഷണങ്ങൾ നടത്താനും മഹുവ രംഗത്തുണ്ടായിരുന്നു. മാത്രമല്ല, തന്നെ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയവരോടും വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനമാണ് അവർ സ്വീകരിച്ചത്.

എംഎൽഎ ആയിരിക്കവേയാണ് മഹുവ ലോക്‌സഭയിലേക്ക് മത്സരിച്ചത്. ദേശീയതലത്തിൽ മമത ബാനർജിയുടെ തൃണമൂലിന് പ്രാധാന്യം വരുമെന്ന ഘട്ടത്തിലായിരുന്നു ഇവരും ലോക്‌സഭയിലേക്ക് മത്സരിച്ചത്. എന്നാൽ, ബിജെപി മൃഗീയ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയപ്പോൾ മഹുവയുടെ തട്ടകം ലോക്‌സഭ ആകുകയാണ്. ലോക്സഭയിലേക്ക് മൽസരിച്ച് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. ലോക്സഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ തന്നെ ഭരണപക്ഷത്തിന്റെ മുഖത്ത് നോക്കി ഇന്ത്യ ആരുടെയും അച്ഛന്റെ സ്വത്തല്ലെന്നും നിങ്ങൾ ഫാസിസ്റ്റുകളാണെന്നും പ്രഖ്യാപിച്ചുതോടെ അവർ താരമായി മാറുകയും ചെയ്തു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ പങ്കെടുത്ത് ഇന്നലെ നടത്തിയ പ്രസംഗമായിരുന്നു മഹുവയുടെ മാറ്റുകൂട്ടിയത്. ഇനി പാർലമെന്റിൽ തൃണമൂലിന്റെ മുഖമായി മാറുകയ മഹുവയായിരിക്കും എന്നകാര്യം ഉറപ്പാണ്. ഇന്നലെ നടത്തിയ പ്രസംഗത്തിൽ അക്കമിട്ടു നിരത്തി കൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം. വിയോജിപ്പിന്റെ ശബ്ദമായിരിക്കും തന്റേതെന്ന് വെളിപ്പെടുത്തുകയാണ് ഈ ബംഗാളി തീപ്പൊരി. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞത്. അത് ഇങ്ങനെയായിരുന്നു:

നമ്മുടെ രാഷ്ട്രഘടനക്കു തന്നെ ഭീഷണിയായി ഉയരുന്ന വിധത്തിലുള്ള അതിദേശീയത ഇവിടെ ശക്തമായി വേരോടിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു അവരുടെ ഒന്നാമത്തെ പോയിന്റ്. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്. പൗരന്മാരെ അവരെ വീടുകളിൽ നിന്നു വലിച്ചുപുറത്തിട്ട് അവരെ വിദേശികളെന്നു മുദകുത്തുന്നു. കഴിഞ്ഞ 50 വർഷമായി ഇവിടെ ജീവിക്കുന്നവരോട് നിങ്ങൾ ഇന്ത്യക്കാർ തന്നെയാണെന്നതിന്റെ രേഖകൊണ്ടുവരൂവെന്ന് ആവശ്യപ്പെടുന്നു. ഏതുകോളജിൽ നിന്നാണ് ബിരുദമുള്ളതെന്നു തെളിയിക്കുന്ന രേഖകൊണ്ടുവരാൻ കഴിയാത്ത മന്ത്രിമാരുള്ള ഒരുരാജ്യത്താണ് ദരിദ്രജനവിഭാഗങ്ങൾ ഇന്ത്യക്കാരാണെന്നു തെളിയിക്കാൻ രേഖകൊണ്ടുവരണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്.-അവർ പറഞ്ഞു.

ഭരണത്തിന്റെ എല്ലാതലത്തിലും മനുഷ്യാവകാശങ്ങൾക്ക് തെല്ലും വിലപോലും കൽപ്പിക്കപ്പെടാത്ത അവസ്ഥവന്നിരിക്കുന്നു എന്നതായിരുന്നു രണ്ടാമതായി അവർ ചൂണ്ടിക്കാട്ടിയ പോയിന്റ്. ഇക്കാര്യം ചൂണ്ടിക്കാട്ടാൻ മോദി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ ഇതുവരെയുള്ള കാലയളവിൽ വിദ്വേഷത്തിന്റെയും വംശവെറുപ്പിന്റെയും പേരിലുള്ള ആക്രമണങ്ങൾ പെരുകിയ കാര്യം ആവർ സൂചിപ്പിച്ചു. ഇത് പത്തിരട്ടിവരെ വർധിച്ചു. 2017ൽ രാജസ്ഥാനിൽ ക്ഷീരകർഷകനായ പെഹ്ലു ഖാന്റെയും കഴിഞ്ഞദിവസം ഝാർഖണ്ഡിൽ തബ്റിസ് അൻസാരിയുടെയും കൊലകൾ ഉദാഹരണങ്ങളാണ്. ഈ പട്ടിക അവസാനിക്കുന്നില്ലെന്നുമായിരുന്നു മഹുവയുടെ വാക്കുകൾ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ ബിജെപി വിലയ്ക്കെടുത്ത കാര്യമാണ് അവർ മൂന്നാമതായി ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ഒരുവ്യക്തിയാണെന്ന് റിലയൻസിന്റെ സ്വാധീനം ചൂണ്ടിക്കാട്ടി മഹുവ വ്യക്തമാക്കി. ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നത്. പ്രതിപക്ഷകക്ഷികളെ കുറിച്ചുള്ള റിപ്പോർട്ടിങ് ഒട്ടുമില്ല താനും. മാധ്യമങ്ങളിൽ പരസ്യത്തിനുവേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ ഇവിടെ അവതരിപ്പിക്കട്ടെ. മാധ്യമങ്ങളിൽ വരുന്ന സർക്കാർ വിരുദ്ധ വാർത്തകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് 120ഓളം പേരെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിക്കുന്നതു തന്നെ. സർക്കാരും ഭരണകക്ഷി അനുകൂലികളും വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും നുണകൾ പ്രചരിപ്പിക്കുകയാണ്. നുണകൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് അവ സത്യമാണെന്നു വരുത്തിത്തീർക്കുകയാണ്. ഇതെല്ലാം രാഷ്ട്രഘടനയെ അപകടത്തിലാക്കുകയാണ്.- അവർ പറഞ്ഞു.

സൈന്യത്തെയും രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന പ്രവണതയാണ് അവർ പിന്നീട് ചൂണ്ടിക്കാട്ടിയത്. അദൃശ്യരൂപത്തെ ശത്രുസ്ഥാനത്തുനിർത്തി രാജ്യസുരക്ഷയുടെ പേരിൽ പൗരന്മാരെ ഉപദ്രവിക്കുന്നു. സൈനികനേട്ടങ്ങൾ പോലും പലപ്പോഴും ഒരുവ്യക്തിയുടെ നേട്ടമായി പ്രചരിപ്പിക്കുന്നു. അതേസമയം ഭീകരാക്രമണങ്ങൾ വർധിക്കുന്നു. കശ്മീരിലെ ജവാന്മാരുടെ മരണത്തിൽ 106 മടങ്ങ് വർധനയാണുണ്ടായി- മഹുവ ചൂണ്ടിക്കാട്ടി.

ഒരു സർക്കാരും മതവും തമ്മിൽ ഇത്രമേൽ കൂടിപിണഞ്ഞു കിടക്കുന്നത് ഇതാദ്യമായാണ് എന്ന കാര്യമാണ് ഈ തൃണമൂൽ എംപി ചൂണ്ടിക്കാട്ടിയത്. പൗരത്വം എന്താണെന്നു ഞാൻ ഒരിക്കലൂടെ വിശദീകരണം നൽകണോ? എന്ന ചോദ്യവും അവർ ഉന്നിയിച്ചു. അസമിലെ പൗരത്വ രജിസ്റ്ററും കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പൗരത്വബില്ലുമെല്ലാം ഒരൊറ്റ സമുദായത്തെ ലക്ഷ്യംവച്ചുമാത്രമാണ്. ഈ സമയത്തെല്ലാം അയോധ്യയിലെ രണ്ടേമുക്കാൽ ഏക്കർവരുന്ന സ്ഥലത്തെച്ചൊല്ലിയാണ് പാർലമെന്റംഗങ്ങളുടെ ആധി. എന്നാൽ, അതിനപ്പുറത്ത് ഇന്ത്യയുടെ ബാക്കി 812 ദശലക്ഷം ഏക്കർ ഉണ്ട്. അതും നിങ്ങളുടെ ചിന്താപരിധിയിൽ വരണമെന്ന കാര്യവും മഹുവ പറഞ്ഞു.

ബുദ്ധിജിവികളോടും കലാകാരന്മാരോടും പകവച്ചുപുലർത്തുന്നുവെന്നും സമീപനത്തിലേക്കും അവർ വിരൽചൂണ്ടി. എല്ലാ എതിർശബ്ദങ്ങളെയും അടിച്ചമർത്തുന്നു. വിയോജിപ്പിന്റെ സ്വരമുയർത്തൽ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. വദ്യാഭ്യാസം, ശാസ്ത്രതചിന്ത എന്നിവയ്ക്കെല്ലാമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നു. എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്ത്യയെ കറുത്ത യുഗങ്ങളിലേക്കു കൊണ്ടുപോവാനാണ്. ഇലക്ടറൽ സംവിധാനത്തിൽനിന്ന് സ്വാതന്ത്ര്യം ചോർന്നുപോയത് ഫാസിസത്തിന്റെ അവസാനസൂചനയാണ്. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുൻപ് ബംഗാളിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയ 60,000 കോടി രൂപയിൽ 27,000 ഉം ചെലവഴിച്ചത് ബിജെപിയാണ്. എന്നാൽ, ആ പാർട്ടിക്കെതിരെ കമ്മിഷൻ ഒരന്വേഷണമോ നടപടിയോ എടുത്തില്ല.- മഹുവ പറഞ്ഞു.

അതനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി അംഗങ്ങളെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാൻ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്നേഹം കാണിക്കാൻ വേണ്ടിയല്ലെന്നും അവർ തിരിച്ചടിച്ചു. അമേരിക്കയിലെ ഹോളോകോസ്റ്റ് സ്മാരകത്തിൽ 2017ൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നെന്നും അതിൽ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടെന്നും പറഞ്ഞാണ് അതിലെ ലക്ഷണങ്ങളുൾപ്പെടെ ഏഴെണ്ണം അവർ അക്കമിട്ടുനിരത്തിയത്. കുടുംബവാഴ്ചയുടെ പേരിലാണ് കോൺഗ്രസിനെ ബിജെപി ആക്രമിക്കുന്നത്. കോൺഗ്രസ് അത്തരത്തിലുള്ള 36 പേർക്ക് ഇത്തവണ ടിക്കറ്റ് നൽകിയപ്പോൾ ബിജെപി 31 പേർക്കു നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി.

'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..' (എല്ലാ വിഭാഗം ജനങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.. ആരുടേയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാൻ) എന്ന കവിത ചൊല്ലിയാണ് പത്തുമിനിറ്റ് നീണ്ട തന്റെ പ്രസംഗം അവർ അവസാനിപ്പിച്ചത്. മഹുവയുടെ ഈ പ്രസംഗമാണ് സൈബർ ലോകത്ത് വൈറലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP