Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് കോടി രൂപയുടെ വഖഫ് ഭൂമി 30 ലക്ഷത്തിന് അടിച്ചുമാറ്റിയത് എംസി കമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ്; അതൃപ്തി പരസ്യമാക്കി മതനേതാക്കൾ; വെട്ടിലായത് മുസ്ലിം ലീഗ് നേതൃത്വം; എംഎൽഎ രാജിവെക്കണമെന്നും ഒരു വിഭാഗം ലീഗ് നേതാക്കൾ; എതിർപ്പ് ശക്തമായതോടെ ഭൂമി തിരിച്ചുനൽകാനും തീരുമാനം; കോവിഡിന്റെ മറവിൽ നടന്ന ഭൂമി കുംഭകോണം ലീഗിനെ പിടിച്ചുലയ്ക്കുന്നു

ആറ് കോടി രൂപയുടെ വഖഫ് ഭൂമി 30 ലക്ഷത്തിന് അടിച്ചുമാറ്റിയത് എംസി കമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ്; അതൃപ്തി പരസ്യമാക്കി മതനേതാക്കൾ; വെട്ടിലായത് മുസ്ലിം ലീഗ് നേതൃത്വം; എംഎൽഎ രാജിവെക്കണമെന്നും ഒരു വിഭാഗം ലീഗ് നേതാക്കൾ; എതിർപ്പ് ശക്തമായതോടെ ഭൂമി തിരിച്ചുനൽകാനും തീരുമാനം; കോവിഡിന്റെ മറവിൽ നടന്ന ഭൂമി കുംഭകോണം ലീഗിനെ പിടിച്ചുലയ്ക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മുസ്ലിം ലീഗിനുള്ളിൽ കത്തിക്കാളുന്ന തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. കോഴിക്കോട് നടന്ന സമസ്തയുടെ ഉന്നതതല യോഗത്തിൽ ഭൂമി തിരിച്ചുനല്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആറ് കോടി രൂപയുടെ വഖഫ് ഭൂമി തിരിച്ചു നൽകുമെന്ന് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റ് സമ്മതിച്ചത്.നിയമവിരുദ്ധമായി വഖഫ് ഭൂമി കൈമാറിയെന്ന് വഖഫ് ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്‌കൂൾ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എം.സി കമറുദ്ദീൻ എംഎൽഎ ചെയർമാനും മുസ്ലിം ലീഗ് നേതാക്കൾ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു. ആറുകോടി വിലമതിക്കുന്ന ഭൂമി മുപ്പത് ലക്ഷത്തിനാണ് എംഎ‍ൽഎ യും സംഘവും കോവിഡിനെ മറയാക്കി രഹസ്യ രജിസ്ട്രേഷനിലൂടെ കൈക്കലാക്കിയത്. സംഭവം പുറത്തായതോടെ അണികളിലും വിശ്വാസികളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുനെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.

ഭൂമി കൈമാറ്റത്തിനെതിരെ പരാതി നൽകിയത് സമസ്തയുടെ യുവജന സംഘടനയായ എസ്‌കെഎസ്എസ് എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവും ജാമിയ ഇസ്ലാമിയ വൈസ് പ്രസിഡന്റുമായ താജുദ്ദീൻ ദാരിമിയും അഡ്വ ഷൂക്കൂറുമാണ്. പ്രശ്നം സമുദായത്തെയാകെ നാണക്കേടിലാക്കിയെങ്കിലും ലീഗിന്റെ സമ്മർദത്തിന് വഴങ്ങി സമസ്തയും ആദ്യഘട്ടത്തിൽ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിനിടെ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേളാരിയിൽ നടന്ന സമസ്ത മുശാവറ യോഗത്തിൽ ഭൂമി തിരിച്ചു നൽകുമെന്ന് എംഎ‍ൽഎ ചെയർമാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു.

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വർഷം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് എംഎ‍ൽഎ ഉൾപ്പെടയുള്ള കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും എംഎ‍ൽഎ എം.സി കമറുദ്ദീൻ അടക്കമുള്ളവർ നിയമനടപടി നേരിടേണ്ടി വരും. എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ട്രഷറുമായ ആറ് മുസ്ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളേജ് ട്രസ്റ്റിന്റെ പേരിലാണ് ചുളുവിലക്ക് ഈ ഭൂമി രജിസ്റ്റർ ചെയ്‌തെടുത്തത്ഏഴ് വർഷമായി പ്രവർത്തിക്കുന്ന കോളേജ്ട്രസ്റ്റിന്റെ പേരിൽ മൂന്ന് കോടിയോളം ഓഹരി പിരിച്ചതായും പുറത്ത് വന്നിട്ടുണ്ട്. വൻതുക നൽകിയവർ പങ്കുവച്ച വിവരങ്ങളുടെ ശബ്ദരേഖ പരാതി നൽകിയവരുടെ കൈവശമുണ്ട്.

കോവിഡിന്റെ മറവിൽ ഫെബ്രുവരി 20ന് യോഗം ചേർന്നതായും ഭൂമി കൈമാറാൻ എംസി യുടെ സ്വർണക്കട പാട്ണറായ പൂക്കോയ തങ്ങൾക്ക് ചുമതല നൽകിയതായും രേഖയുണ്ടാക്കി. ജാമിയയുടെ ഒരു ഭാരവാഹിയായ ഒ ടി അഹമ്മദ് ഹാജിയുടെ തൃക്കരിപ്പൂർ എട്ടാം വാർഡിലെ വീട്ടിൽ വച്ചായിരുന്നു രഹസ്യമായി രജിസ്‌ട്രേഷൻ പൂർത്തീകരിച്ചത്. ജനറൽ ബോഡി ചേരുകയോ മറ്റ് കമ്മിറ്റി ഭാരവാഹികളുടെ അറിവോ ഇല്ലാതെയായിരുന്നു കൈമാറ്റം. കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6930 നമ്പറായി രജിസ്റ്റർ ചെയ്തതാണ് ഈ സ്ഥാപനം. മുഴുവൻ വസ്തുക്കളും വഖഫ് നിയമപ്രകാരം വഖഫായി പരിഗണിക്കപ്പെടും. അതേസമയം പൂട്ടിപോയ ഫാഷൻ ഗോൾഡ് എന്ന സ്വർണ കടയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് വഞ്ചിതരായ ഓഹരിയുടമകൾ വീണ്ടും യോഗംചേർന്ന് എംഎ‍ൽഎക്കെതിരെ പണക്കാട് ഹൈദരിലി തങ്ങളെ സമീപിക്കാൻ തീരുമാനം എടുത്തുകഴിഞ്ഞു. ജില്ലാ ലീഗ് ഭാരവാഹിയുടെ സഹോദരി ഏകദേശം അരക്കോടിരൂപ പൂട്ടിപ്പോയ സ്വർണക്കടയിൽ നിക്ഷേപിച്ചത് അതീവ രഹസ്യമായി മലപ്പുറത്ത് വെച്ച് നടത്തിയ ചർച്ചയെത്തുടർന്ന് തിരിച്ചുനൽകാൻ ധാരണയായതായാണ് പാർട്ടിക്കുള്ളിൽനിന്ന് പുറത്തുവരുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP