Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വികസന നായകനായി തൃത്താലയെ മാറോട് ചേർത്തു; ക്രിയാത്മക വിമർശനത്തിലൂടെ സോഷ്യൽ മീഡിയയിലെ താരമായി; പ്രബദ്ധതയിൽ ഊന്നിയ പ്രവർത്തനത്തിലൂടെ ജനസ്വാധീനം വർദ്ധിപ്പിച്ചു; അംഗീകാരമായി രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി.ടി. ബൽറാമും; മല്ലു മോദിയന്ന് പിണറായിയെ വിശേഷിപ്പിച്ച യുവതുർക്കിക്ക് ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റിന്റെ അംഗീകാരം; ബിടെക്കും എംബിഎയും എൽഎൽബിയും ഉള്ള മിടുമിടുക്കൻ വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ

വികസന നായകനായി തൃത്താലയെ മാറോട് ചേർത്തു; ക്രിയാത്മക വിമർശനത്തിലൂടെ സോഷ്യൽ മീഡിയയിലെ താരമായി; പ്രബദ്ധതയിൽ ഊന്നിയ പ്രവർത്തനത്തിലൂടെ ജനസ്വാധീനം വർദ്ധിപ്പിച്ചു; അംഗീകാരമായി രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി.ടി. ബൽറാമും; മല്ലു മോദിയന്ന് പിണറായിയെ വിശേഷിപ്പിച്ച യുവതുർക്കിക്ക് ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റിന്റെ അംഗീകാരം; ബിടെക്കും എംബിഎയും എൽഎൽബിയും ഉള്ള മിടുമിടുക്കൻ വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി.ടി. ബൽറാമും. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് ഓൺലൈനായി സർവേ നടത്തിയത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് തിരഞ്ഞടുപ്പ് നടന്നത്. 50 വിഭാഗങ്ങളിലായാണ് എംഎൽഎമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ബാസിഗർ എന്ന വിഭാഗത്തിലാണ് വി.ടി.ബൽറാമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.പാലക്കാട് തൃത്താല മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് വി.ടി.ബൽറാം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും നിയമസഭയിൽ എത്തിയ 22 പേർ അവരുടെ മേഖലകളിൽ ശോഭിച്ചവരാണ്. ഉമ്മൻ ചാണ്ടിയെയും കെ സി ജോസഫിനെയും ചെന്നിത്തലയെയും പോലെ മുതിർന്ന നേതാക്കൾക്കൊപ്പം വി ടി ബൽറാം, റോജി എം ജോൺ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങിയ യുവ നേതാക്കളും സഭയിൽ എത്തി. വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ എൽഡിഎഫിനെ ക്രിയാക്മകമായ പ്രതിപക്ഷമായി നേരിടാൻ സാധിച്ച യുവ കരുത്ത്. തൃത്താലയിലെ ഇടത് കോട്ടയെ തന്നോട് ചേർത്ത് നിർത്തിയ നേതാവാണ് ബൽറാം.

ക്രിയാത്മക വിമർശനത്തിലൂടേയും വികസന നായകനായി തൃത്താലയിലും നിറഞ്ഞ നേതാവാണ് ബൽറാം. ഇത് തന്നെയാണ് ഇപ്പോൾ കിട്ടുന്ന അംഗീകരത്തിൽ നിരയുന്നത്. ഓൺലൈൻ സർവ്വേയിൽ 150 എംഎൽഎമാരാണ് അവസാന റൗണ്ടിൽ എത്തിയത്. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎൽഎമാരാണുള്ളത്. എന്നാൽ വിവിധ കാരണങ്ങൾകൊണ്ട് 165 എംഎൽഎമാരുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം ചർച്ച തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച എംഎൽഎമാരെ തിരഞ്ഞെടുത്തത്. ഇതിലെല്ലാം ബൽറാം മികവ് കാട്ടി. ഇതാണ് സർവ്വേ അംഗീകരിച്ചതും.

പിണറായിയെ മല്ലു മോദിയാക്കിയ ബൽറാം

അഞ്ചു വർഷം മുമ്പ് കോടികൾ മുടക്ക് എൽഡിഎഫ് സർക്കാറിന്റെ പരസ്യം ദേശീയ മാധ്യമങ്ങളിൽ നൽകിയതിനെ വിമർശിച്ചായിരുന്നു ബൽറാം തന്റെ പതിപക്ഷത്തിന്റെ കടമ നിർവഹിച്ചു തുടങ്ങിയത്. നല്ലതെന്ന് തോന്നുന്ന തീരുമാനങ്ങളെ അഭിനന്ദിച്ചതിനൊപ്പം തന്നെ തെറ്റായ തീരുമാനങ്ങളെ കുറിച്ചുള്ള പ്രസ്ഥാവനയെ പോലും ബൽറാം വിമർശിച്ചു തുടങ്ങി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച ബൽറാം എന്നാൽ, അതിരപ്പള്ളി വിഷയത്തിൽ രൂക്ഷമായി തന്നെ ഫേസ്‌ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. പിണറായി വിജയനെ മല്ലു മോദി എന്ന് അഭിസംബോധ ചെയ്തതിന്റെ പേരിൽ സിപിഎം സൈബർ സഖാക്കളിൽ നിന്നും രൂക്ഷമായ എതിർപ്പും വി ടി ബൽറാം നേരിടേണ്ടി വന്നു.

ബൽറാമിന്റെ പോസ്റ്റുകളെല്ലാം നിലപാട് വിശദീകരണത്തിന്റേതായിരുന്നു. കോൺഗ്രസിനെതിരെ ഉയരുന്ന രാഷ്ട്രീയ എതിർപ്പുകളെ മറികടക്കുന്നതിനുള്ള ശ്രമങ്ങളും ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ കാണാം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പല മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ടു മറിച്ചു എന്ന സിപിഎം പ്രചരണത്തെ എതിർത്തുകൊണ്ട് ബൽറാമിട്ട ഫേസ്‌ബുക്ക് പോസ്റ്റ് മറ്റ് എംഎൽഎമാർക്ക് പാഠമാകേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ്. തൃത്താലയിൽ അടക്കം ബിജെപിക്ക് കോൺഗ്രസ് വോട്ടു മറിച്ചു എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഉന്നയച്ച ആരോപണം. എന്നാൽ, ഈ ആരോപങ്ങളെ കണക്കുകൾ നിരത്തി തന്നെ ബൽറാം ണ്ഡിച്ചു.

വോട്ടു ചേർന്നത് സിപിഎമ്മിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന വിധത്തിൽ ചാരട്ടുകൾ സഹിതമാണ് ബൽറാം മറുപടി നല്കിയത്. സിപിഎം പ്രചരണത്തെ ചെറുത്തു കൊണ്ട് ബൽറാമിട്ട ഫേസ്‌ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ. തൃത്താല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ചത്, 10547 വോട്ടിന്റേത്. ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് അഞ്ചക്ക ഭൂരിപക്ഷം ഈ മണ്ഡലത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ തവണ 3197 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണ മൂന്നിരട്ടിയിലേറേ ആയിട്ടാണ് അത് വർദ്ധിച്ചിരിക്കുന്നത്. പൊതുശത്രുവിനെ തോൽപ്പിക്കാനായി ആർഎസ്എസ് സിപിഎമ്മിന് മറിച്ചുകൊടുത്ത മൂവായിരത്തോളം വോട്ടുകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കനത്ത തോൽവിയായിരുന്നു സിപിഎമ്മിനുണ്ടാകുമായിരുന്നത്. തൃത്താലക്കാർ നൽകിയ ഈ അസന്നിഗ്ധമായ ജനവിധിയെ പരിഹസിക്കാതിരിക്കാനെങ്കിലുമുള്ള മിനിമം മര്യാദ സിപിഎം സെക്രട്ടറിയിൽ നിന്ന് ഈ നാട്ടിലുള്ളവർ പ്രതീക്ഷിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ താരം

മറ്റ് എംഎൽഎമാരെല്ലാം തന്നെ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്താൻ മറ്റൊരാളുടെ സഹായം തേടുന്നിടത്താണ് ബൽറാം വ്യത്യസ്തനാകുന്നതും. സ്വന്തം ഫേസ്‌ബുക്ക് പേജ് സ്വയം കൈകാര്യം ചെയ്യുന്ന അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വമാണ് ബൽറാമിന്റേത്. ചരിത്രത്തിലെ കാര്യങ്ങൾ ഓർത്തെടുത്ത് രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നതിലും ബൽറാം മിടുക്കനാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ദിവസം നൽകിയ പരസ്യങ്ങളുടെ ചെലവ് സിപിഎം വഹിക്കണമെന്ന വാദം ഉന്നയിക്കാൻ മുമ്പ് എകെ ആന്റണിക്ക് വേണ്ടി കോൺഗ്രസ് നടത്തിയ ഇടപെടലായിരുന്നു അദ്ദേഹം ഉദാഹരിച്ചത്.

അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ന ചീത്തപ്പേര് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളത് സിപിഎമ്മിനാണ്. അസഹിഷ്ണുതക്കെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോൾ തന്നെ മറുവശത്ത് തങ്ങൾക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾ വകവെച്ചു കൊടുക്കാൻ ഇവർ തയ്യാറാകാറുമില്ലെന്നാണ് പതിവു വിമർശനം. ഈ വിമർശനങ്ങളെ ശരിവെക്കുന്നതായിരുന്നു എകെജിയെ കുറിച്ച് ഫേസ്‌ബുക്കിൽ പരാമർശം നടത്തിയതിന്റെ പേരിൽ വി ടി ബൽറാം എംഎൽഎയെ തെരുവിൽ വെച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവം വെളിവാക്കിയതും്.. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാത്ത എംഎൽഎ ആയിരുന്നതോടെ സൈബർ ലോകത്ത് അടക്കം വിടിയെ ആക്രമിക്കാൻ സിപിഎം സഖാക്കൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, എംഎൽഎയെ തെരുവിൽ നേരിടാൻ സിപിഎം തീരുമാനിച്ചതോടെ ബൽറാമിന് കാര്യങ്ങൾ അനുകൂലമായി.

സിപിഎമ്മിന്റെ സൈബർ ആക്രമണത്തെ നേരിടാൻ കഴിയാതെ പേടിച്ചോടുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തനായി ബൽറാം കൂടുതൽ കരുത്തനായി മാറിയെന്നതാണ് ഈ വിവാദങ്ങളുടെ ബാക്കിപത്രം. എകെജിയുടെ വ്യക്തി ജീവിതത്തെ ബൽറാമിനെ എതിർക്കാനായി പൊതുനിരത്തിൽ ചർച്ചയാക്കിയത് സിപിഎമ്മിന് തന്നെ ക്ഷീണമാകുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞ കാലത്ത് എകെജി പിന്നീട് തന്റെ ഭാര്യയായ സുശീലയെ ബാലപീഡനത്തിന് ഇരയാക്കിയെന്ന വിധത്തിൽ ബൽറാം മറുപടി നൽകിയത് ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ സംവാദത്തിന് ഇടെയായിരുന്നു. കമന്റ് വിവാദമായതോടെ അത് അപ്രത്യക്ഷമായെങ്കിലും പിന്നീട് ബൽറാം തന്റെ ഫേസ്‌ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിലും ഈ കമന്റിലെ പരാമർശങ്ങൾ ആവർത്തിക്കുന്നതായിരുന്നു. എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളും ദ ഹിന്ദു പത്രത്തിൽ 2001 ഡിസംബർ 20ന് പ്രസിദ്ധീകരിച്ച വാർത്തയും വച്ച് തന്റെ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കാനുമാണ് ബൽറാം ശ്രമിച്ചു. ഇതെല്ലാം ചർച്ചകളിൽ നിറഞ്ഞു.

ബിടെക്കും എംബിഎയും എൽഎൽബിയും ഉള്ള മിടുമിടുക്കൻ

ഒന്നാം റാങ്കോടെ ബി എസ്സി പാസായ ശേഷം എൻട്രൻസ് എഴുതി 1600-ാം റാങ്ക് നേടി എഞ്ചിനിയറിംഗിന് അഡ്‌മിഷൻ നേടി ആളാണ് ബൽറാം. ഫസ്റ്റ് ക്ലാസോടെ ബിടെക് പാസായ ശേഷം പിന്നീട് എംബിഎയ്ക്ക് അഡ്‌മിഷൻ നേടിയതാകട്ടെ എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയാണ്. അതിന് ശേഷമാണ് ഫസ്റ്റ് ക്ളാസോടെ എൽഎൽബി ബിരുദവും ഈ മിടുക്കൻ നേതാവ് നേടുന്നത്. ഇത്രയേറെ പഠനമികവുള്ള ഒരു എംഎൽഎയെ ആണ് സിപിഎം വ്യാജ മാർക്ക് ആരോപണം ഉയർത്തി താറടിക്കാൻ ശ്രമിച്ചത്. ഇതും വിവാദമായി. സത്യം ഇക്കാര്യം അറിയാവുന്നവരെല്ലാം ഇതോടെ സോഷ്യൽ മീഡിയയിയൽ ബൽറാമിന് പിന്തുണയുമായി എത്തി.

ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹമെന്ന് ബൽറാം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ പഠനകാലം ബൽറാം വിശദീകരിച്ചത് ഇങ്ങനെ:ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേർന്നു കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.

സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.

പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP