Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആളിക്കത്തിയത് പ്രണയം തള്ളി വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകിയതിലുള്ള പക; ഭയന്നത് മധ്യസ്ഥ ശ്രമത്തിനിടെ വരുന്ന അപമാന ഭീതിയും; പ്രണയനഷ്ടം മനസിലായപ്പോൾ കടുത്ത നിരാശയിൽ കാമുകിയെ തീർക്കാനുള്ള തീരുമാനം എടുത്തു; ഇന്നു രാവിലെ അഷിതയുടെ വീട്ടിലേക്ക് അനു എത്തിയത് എല്ലാം തീരുമാനിച്ച് ഉറപ്പിച്ച്; ഒരിക്കൽ അടുത്തവർ തമ്മിൽ അകന്നപ്പോൾ പ്രണയപ്പകയിൽ പൊലിഞ്ഞത് രണ്ടു ജീവിതങ്ങൾ; കേരളത്തെ നടുക്കിയ വെള്ളറടയിലെ പ്രണയ ദുരന്തത്തിന്റെ കഥ ഇങ്ങനെ

ആളിക്കത്തിയത് പ്രണയം തള്ളി വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകിയതിലുള്ള പക; ഭയന്നത് മധ്യസ്ഥ ശ്രമത്തിനിടെ വരുന്ന അപമാന ഭീതിയും; പ്രണയനഷ്ടം മനസിലായപ്പോൾ കടുത്ത നിരാശയിൽ കാമുകിയെ തീർക്കാനുള്ള തീരുമാനം എടുത്തു; ഇന്നു രാവിലെ അഷിതയുടെ വീട്ടിലേക്ക് അനു എത്തിയത് എല്ലാം തീരുമാനിച്ച് ഉറപ്പിച്ച്; ഒരിക്കൽ അടുത്തവർ തമ്മിൽ അകന്നപ്പോൾ പ്രണയപ്പകയിൽ പൊലിഞ്ഞത് രണ്ടു ജീവിതങ്ങൾ; കേരളത്തെ നടുക്കിയ വെള്ളറടയിലെ പ്രണയ ദുരന്തത്തിന്റെ കഥ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിൽ കാമുകന്റെ പ്രണയനൈരാശ്യം. ഒരിക്കൽ അടുത്തവർ തമ്മിൽ അകന്നപ്പോൾ ഒരേ സമയം നഷ്ടമായത് രണ്ടു ജീവിതങ്ങൾ. പ്രണയനൈരാശ്യത്തിന്റെ പേരിൽ വന്ന ഈ ദുരന്തങ്ങൾ നടുക്കിയത് തലസ്ഥാന നഗരിയെ തന്നെ. പ്രണയത്തിന്റെ പേരിൽ അഷിതയ്ക്ക് ജീവൻ നഷ്ടമാകുന്നത് പതിനേഴാം വയസിലാണ്. അനുവിന് 21 വയസും. വീടിനു തൊട്ടടുത്തുള്ള കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് അഷിതയുടെ മൃതദേഹമുള്ളത്. അനുവിന്റെ മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലും. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നാളെയാണ് നടക്കുന്നത് എന്നാണ് പൊലീസ് അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിനായി അഷിതയുടെ മൃതദേഹം ഇനി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റും. അനുവും അഷിതയും മുൻപ് അടുപ്പത്തിലായിരുന്നു. പഠിച്ചു കൊണ്ടിരിക്കെയാണ് ഇവർ അടുപ്പത്തിലാകുന്നത്. ഫെയ്‌സ് ബുക്ക് വഴി വന്ന അടുപ്പം എന്നാണ് അറിയാൻ കഴിയുന്നത്. ഫാഷൻ ടെക്‌നോളജി വിദ്യാർത്ഥിനിയായിരിക്കെയാണ് പ്രണയത്തിന്റെ പേരിൽ പെൺകുട്ടിക്ക് ജീവൻ നഷ്ടമാകുന്നത്. അനു കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഒരിക്കൽ കൈവന്ന പ്രണയം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായപ്പോഴാണ് അനുവിന്റെ പ്രതികാരദാഹം ഉണരുന്നത്. ഇതേ പ്രതികാരം കാമുകിയെ കഴുത്തറത്തുകൊല്ലുന്നതിനും സ്വയം ആത്മബലി നടത്തുന്നതിനും ഇടവരുത്തുകയും ചെയ്തു.

പ്രണയം തന്നെയാണ് അനുവിനും അഷിതയ്ക്കുമിടയിൽ വില്ലനായത്. പ്രണയത്തിൽ നിന്നും അഷിത പിൻവാങ്ങിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ആറുമാസം മുൻപ് അഷിതയുടെ വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും പരാതിക്ക് പരിഹാരമുണ്ടാക്കുകയും ചെയ്തതായി വെള്ളറട പൊലീസ് മറുനാടനോട് പറഞ്ഞു. ഈ പരാതി അല്ലാതെ വേറെ പരാതിയൊന്നും സ്റ്റേഷനിൽ വന്നില്ല. അന്ന് അനുവിനെ താക്കീത് ചെയ്തു വിടുകയാണ് ഉണ്ടായത്. ഇതോടെ പ്രശ്‌നം കെട്ടടങ്ങി എന്നാണ് പൊലീസും കരുതിയത്. ഇന്നു നടക്കാൻ തീരുമാനിച്ച മാധ്യസ്ഥ ശ്രമത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ഒന്നും ലഭിച്ചില്ലെന്നും പൊലീസ് പ്രതികരിക്കുന്നു.

കാരക്കോണം മെഡിക്കൽ കോളെജിനു തൊട്ടു പിറകിലാണ് അഷിതയുടെ വീട്. പെയിന്ററാണ് അഷിതയുടെ അച്ഛൻ അജിത്കുമാർ. അജിത്കുമാർ-സീമ ദമ്പതികളുടെ സ്വപ്നമായിരുന്നു മൂത്ത മകൾ അഷിത. ഒരേ ഒരു മകളാണ് ഇവർക്കുള്ളത്. താഴെയുള്ളത് ഒരു സഹോദരനാണ്. മകളുടെ പ്രണയത്തിനു പക്ഷെ വീട്ടുകാർ എതിരായിരുന്നു. ആദ്യം കാമുകന് ഒപ്പം നിന്ന അഷിത പിന്നെ വീട്ടുകാർക്ക് ഒപ്പം നിന്നു. കാമുകനെ തള്ളിയപ്പോൾ വീട്ടുകാർ ഒപ്പം നിന്നപ്പോൾ മറുവശത്ത് കാമുകൻ പ്രതികാരത്തോടെ നിലയുറപ്പിക്കുകയും ചെയ്തു. പക്ഷെ പ്രണയത്തിന്റെ പേരിൽ അഷിതയ്ക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയാണ്. കാമുകിയെ ഇല്ലാതാക്കിയ അനുവും പക്ഷെ ഒപ്പം മരണവും വരിച്ചു.

ഇവരുടെ വീടിനു മുന്നിലുള്ള റോഡിന്റെ അങ്ങേ വശത്താണ് അനുവിന്റെ വീട്. ഒരാളുടെ വീട് കേരളത്തിലും മറ്റേയാളുടെ വീട് തമിഴ്‌നാടുമാണ്. മലയാളി തന്നെയാണ് അനു. പക്ഷെ വീട് കേരളാ തമിഴ്‌നാട് അതിർത്തിയിലാണ്. റോഡിനു ഇപ്പുറം കേരളവും അപ്പുറം തമിഴ്‌നാടുമാണ്. പ്രണയിനിയെ നഷ്ടമാകുമെന്ന ഭയം തന്നെയാണ് ഈ പ്രണയദുരന്തത്തിനു പിന്നിൽ എന്നാണ് പൊലീസ് നൽകുന്ന വിവരം. അഷിതയെ ആത്മാർഥമായി പ്രണയിച്ചതാണ് അനു. പ്രണയത്തിൽ നിന്നും കാമുകി പിന്മാറുമെന്ന് കരുതിയതുമില്ല. ഈ പിന്മാറലാണ് കൊലപാതകത്തിലേക്ക് അനുവിനെ നയിച്ചത്. പക്ഷെ സ്വയം മുറിവേൽപ്പിച്ച് അനുവും മരണത്തിനു കീഴടങ്ങിയിരിക്കുന്നു-പൊലീസ് വിരൽ ചൂണ്ടുന്നു. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിൽ നിന്നും വ്യക്തമാകേണ്ടതാണ് എന്ന വിവരമാണ് പൊലീസ് കൈമാറുന്നത്.

പ്രണയ പ്രശ്‌നത്തിൽ ഇന്നു ഉച്ചയ്ക്ക് മധ്യസ്ഥ ശ്രമം നടക്കാനിരിക്കെ വന്ന ഇരുമരണങ്ങൾക്കും ഇടയിൽ നടുങ്ങുകയാണ് പാറശാലയും വെള്ളറടയും ഉൾപ്പെടുന്ന പ്രദേശങ്ങൾ. അഷിതയെ വധിച്ച അനുവും മരണത്തിനു കീഴടങ്ങിയ വിവരം അറിഞ്ഞതോടെ നാട് ശോകമൂകമായി മാറുകയും ചെയ്തു. വെള്ളറടയെ നടുക്കിയ പ്രണയ ദുരന്തത്തിൽ ഇന്നു ഒരേസമയം പൊലിഞ്ഞത് രണ്ടു ജീവിതങ്ങളാണ്. യുവത്വത്തിലേക്ക് കാൽകുത്തുമ്പോൾ തന്നെയാണ് പ്രണയദുരന്തത്തിനു ഇരയായി ഇരുജീവിതങ്ങളും ഒരേ സമയം പൊലിയുന്നത്. പ്രണയവുമായി അഷിതയുടെ പിന്നാലെ നീങ്ങിയതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ തീർക്കാൻ ഇന്നു ഉച്ചയ്ക്ക് മധ്യസ്ഥ ശ്രമം നടക്കാനിരിക്കെയാണ് ഇന്നു രാവിലെ വീട്ടിൽ കയറി അനു അഷിതയെ കഴുത്തറത്തുകൊന്നത്. ഫാഷൻ ഡിസൈനിംഗിന് പഠിക്കുന്ന പത്തൊമ്പതുകാരി അഷിതയെയാണ് വെറും ഇരുപത്തിയൊന്നുകാരനായ കാമുകൻ വധിച്ചത്. രാവിലെ വീട്ടിൽക്കയറി വന്നു അനു തട്ടിവിളിച്ചപ്പോൾ കതക് തുറന്നത് അഷിതയായിരുന്നു. അഷിതയെ തട്ടിമാറ്റി അകത്ത് കയറിയ അനു കട്ടിലിൽ വീഴ്‌ത്തിയശേഷമാണ് അഷിതയെ കഴുത്തറത്തത്. അഷിതയുടെ നിലവിളി കേട്ട് അകത്തു നിന്നും അച്ഛൻ മണിയന്റെ മാതാപിതാക്കൾ എത്തുമ്പോഴെയ്ക്കും അഷിതയെ മരണാസന്നയാക്കി മാറ്റിയിരുന്നു. അത്ര ആഴത്തിലുള്ള മുറിവാണ് അഷിതയുടെ കഴുത്തിൽ ഏറ്റിരുന്നത്. കാമുകിയെ മരണത്തിനു വിട്ടു കൊടുത്ത ശേഷം അതേ വീട്ടിലെ കട്ടിലിൽ അഷിതയ്ക്ക് ഒപ്പം കിടന്നാണ് അനു സ്വന്തം കഴുത്തും അറുത്തത്. നിലവിളി കേട്ടെത്തിയ അയൽക്കാർ അറിയിച്ചത് അനുസരിച്ചാണ് വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

കാരക്കോണം മെഡിക്കൽകോളേജിൽ എത്തിച്ചപ്പോഴേക്കും അഷിത മരിച്ചിരുന്നു. അനു മരണാസന്നനായി തുടരുകയായിരുന്നു. തുടർന്ന് അഷിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം വിദഗ്ദ ചികിത്സയ്ക്കായി അനുവിനെയും മെഡിക്കൽ കോളെജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ എത്തിച്ച ഉടൻ തന്നെ അനുവും മരണത്തിനു കീഴടങ്ങി. വെള്ളറടയിലെ അജിത്തിന്റെയും സീമയുടെയും ഏക മകളാണ് അഷിത. സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൂത്ത മകൾക്കേറ്റ ദുരന്തത്തിൽ ഈ കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. ഇന്നത്തെ മാധ്യസ്ഥ ശ്രമത്തോടെ തനിക്ക് മുന്നിൽ വാതിലുകൾ അടയുമെന്ന പേടിയാണ് അനുവിനെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിച്ചത് എന്ന സൂചനയാണ് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP