Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ പുകഴ്‌ത്തലുകൾക്കൊന്നും വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കഴിയില്ലേ? വിഎസും ബിജുരമേശും പിടിമുറുക്കിയതോടെ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും കൈവിട്ടതായി സൂചന; മൈക്രോഫിനാൻസ് അഴിമതിയിൽ എസ്എൻഡിപി നേതാവിനെ കാത്തിരിക്കുന്നത് കൈവിലങ്ങെന്ന് റിപ്പോർട്ട്; സഹായിക്കാൻ കഴിയില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ സമുദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാൻ നീക്കം

ആ പുകഴ്‌ത്തലുകൾക്കൊന്നും വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കഴിയില്ലേ? വിഎസും ബിജുരമേശും പിടിമുറുക്കിയതോടെ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും കൈവിട്ടതായി സൂചന; മൈക്രോഫിനാൻസ് അഴിമതിയിൽ എസ്എൻഡിപി നേതാവിനെ കാത്തിരിക്കുന്നത് കൈവിലങ്ങെന്ന് റിപ്പോർട്ട്; സഹായിക്കാൻ കഴിയില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ സമുദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനു പുറമെ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണ ആവശ്യം ശക്തമായതോടെ നിൽക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രി പിണറായിയുടെ ദയവുപ്രതീക്ഷിച്ച് വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങൾ പാഴാകുന്നു. പിണറായിയെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ വിഎസിനെ ചീത്തവിളിച്ചും പിണറായിയെ പുകഴ്‌ത്തിയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ വെള്ളാപ്പള്ളി നടത്തിവന്ന നീക്കങ്ങൾ ഫലംകണ്ടില്ല. മൈക്രോഫിനാൻസ് തട്ടിപ്പിനുപുറമെ ശാശ്വതീകാനന്ദയുടെ ദുരൂഹമരണക്കേസിലും തുടരന്വേഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നതായാണ് സൂചനകൾ. ഇതിനു പുറമെ ബിഡിജെഎസ് രൂപീകരണത്തിലൂടെ എസ്എൻഡിപി യോഗത്തെ ബിജെപിയുടെ നുകത്തിൽ കൂട്ടിക്കെട്ടിയതിൽ അതൃപ്തിയുള്ള വലിയൊരു വിഭാഗത്തിന്റെയും നേരത്തേതന്നെ വെള്ളാപ്പള്ളി വിരുദ്ധ പക്ഷത്തുള്ള ശ്രീനാരായണീയരുടേയും സഹകരണത്തോടെ യോഗം ഭരണത്തിൽനിന്ന് വെള്ളാപ്പള്ളിയെ തൂത്തെറിയാനും സിപിഐ(എം) നീക്കങ്ങൾ സജീവമാക്കുകയാണ്.

അതേസമയം, ഇതിനെ സമൂദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാൻ വെള്ളാപ്പള്ളിയും ഒരുങ്ങുന്നതായാണ് വിവരം. വെള്ളാപ്പള്ളി ബിജെപി പാളയത്തിലെത്തിയതോടെ സിപിഐ(എം) ഗുരുദേവനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐ(എം) നടത്തിയ ഘോഷയാത്രയിൽ ഗുരുദേവനെ കുരിശിൽ തറച്ചതായി ചിത്രീകരിക്കപ്പെട്ട നിശ്ചലദൃശ്യം സിപിഎമ്മിനെതിരെ അണികളെ ഇളക്കിവിടാൻ ശക്തമായ ആയുധമായി വെള്ളാപ്പള്ളി ഉപയോഗിച്ചിരുന്നു. ഇതുപോലുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ അണികളിൽ വികാരമുണ്ടാക്കാനും സർക്കാരിനെതിരെ നീങ്ങാനുമാണ് വെള്ളാപ്പള്ളിയുടെയും യോഗം നേതൃത്വത്തിന്റെയും തീരുമാനമെന്നാണ് അറിയുന്നത്.

കേസുകളിൽ കുടുങ്ങുമെന്ന ഭയത്തിനു പുറമെ എസ്എൻഡിപി യോഗവും കൈവിട്ടുപോകുമെന്ന സ്ഥിതിയിലെത്തിനിൽക്കെ സിപിഎമ്മിൽ നിന്ന് അനുകൂലനിലപാടുണ്ടായാലേ ഇനി പിടിച്ചുനിൽക്കാനാകൂ എന്ന സ്ഥിതിയിലാണ് വെള്ളാപ്പള്ളി പിണറായിയെ സമീപിച്ചത്. ബിജെപി പാളയത്തിലെത്തിയതോടെ കോൺഗ്രസിലെ ഒരു നേതാവിന്റെയും പിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോയ വെള്ളാപ്പള്ളിക്ക് അവസാന പ്രതീക്ഷ പിണറായിയായിരുന്നു. എന്നാൽ അതും തള്ളപ്പെട്ടതോടെ വലിയ പ്രതിസന്ധി നേരിടുകയാണ് ശാശ്വതീകാനന്ദയിലൂടെ യോഗം ജനറൽ സെക്രട്ടറിയായി പ്രതിഷ്ഠിക്കപ്പെടുകയും പിന്നീട് യോഗത്തിലെ ഏകാധിപതിയായി മാറുകയും ചെയ്ത വെള്ളാപ്പള്ളി.

വിജിലൻസ് കേസെടുക്കുമെന്നും പിടിവീഴുമെന്നും ഉറപ്പായതോടെയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കുമുന്നിൽ വെള്ളാപ്പള്ളി ശരണം തേടിയെത്തിയത്. ഇതിനു മുന്നോടിയായി ശനിയാഴ്ച യോഗം നേതാക്കളുടെ അടിയന്തിര യോഗവും വിളിച്ചുചേർത്തിരുന്നു. യോഗാനന്തരം നടന്ന പത്രസമ്മേളനത്തിൽ പിണറായിയെ വെള്ളാപ്പള്ളി ഏറെനേരം പ്രശംസിക്കുകയും ചെയ്തു. പിണറായിക്ക് കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും. ചില ദുഷ്ടശക്തികൾ വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണങ്ങൾ നടത്തുകയാണ്. ക്രൈംബ്രാഞ്ചിനും വിജിലൻസിനും പരാതി നൽകി യോഗത്തെ തകർക്കാനും തളർത്താനുമാണ് ചിലരുടെ ശ്രമം.

എസ്.എൻ.ഡി.പിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണ്. ഇതിനെ ശക്തമായി നേരിടും. ലാവലിൻ, ഐസ്‌ക്രിം കേസുകളുടെ പിറകെ നടന്ന വി.എസിനെ അവസാനം കോടതി പോലും തള്ളിപ്പറഞ്ഞു. പിണറായി വിജയൻ ഭരണരംഗത്ത് വന്നതോടെ പക്വതയും മാന്യതയുമുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോൾ പ്രതിപക്ഷം എന്നൊരു പക്ഷമില്ല. അതിനാൽ, ഭരണപക്ഷത്തിന് സുവർണകാലം. പിണറായിയുടെ സത്യപ്രതിജ്ഞക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അന്ന് കോടതിയിൽ പോകേണ്ടിവന്നു.- ഇങ്ങനെ പോയി വെള്ളാപ്പള്ളിയുടെ വാക്കുകൾ.

വി എസ് അച്യുതാനന്ദൻ ഒരുവശത്തുനിന്ന് മൈക്രോഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പിടിമുറുക്കുമ്പോൾ മറുവശത്ത് ശ്രീനാരായണ ധർമ്മവേദിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിനു പുറമേ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണം ആവശ്യം ഉയർന്നിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധർമ്മവേദി ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. എന്നാൽ ഇ്‌പ്പോൾ ഭരണം മാറിയ സാഹചര്യത്തിൽ ഈ ആവശ്യവുമായി ഇവർ പിണറായിയെ സമീപിച്ചിരിക്കുകയാണ്. ശാശ്വതീകാനന്ദയുടെ സഹോദരങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഇതിനു പുറമെ യോഗത്തിലെ തന്നെ ഒരു വിഭാഗം ഇപ്പോൾ വെള്ളാപ്പള്ളിക്കെതിരെ നിലകൊള്ളുന്നുണ്ട്. വെള്ളാപ്പള്ളിക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു ഉൾപ്പെടെയുള്ള മുൻ നേതാക്കളുടെ നേതൃത്വത്തിലാണ് ഈ നീക്കങ്ങൾ. ഇതിനു പുറമെ ധർമ്മവേദി നേതാക്കളായ ഗോകുലം ഗോപാലൻ, ബിജുരമേശ് തുടങ്ങിയവർ വെള്ളാപ്പള്ളിയിൽ നിന്ന് എസ്എൻഡിപി യോഗം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് ചരടുവലികൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ധർമ്മവേദി നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. മൈക്രോഫിനാൻസ് സംഭവത്തിൽ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകാൻ വെള്ളാപ്പള്ളി ഒരുങ്ങുന്നതിന് തൊട്ടുമുന്നേയായിരുന്നു ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട 15 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വെള്ളാപ്പള്ളിയുൾപ്പെടെയുള്ള യോഗം നേതാക്കൾക്കെതിരായ ആരോപണം. യോഗം പ്രസിഡന്റ് എംഎൻ. സോമൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെകെ മഹേശൻ, സംസ്ഥാന പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ് നജീബ് എന്നിവരും പ്രതിസ്ഥാനത്തുണ്ട്. വെള്ളാപ്പള്ളിക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം, ധനാപഹരണം എന്നീ ആരോപണങ്ങളാണുള്ളത്. ഇതിനു പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസുവരും. ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ സമാന്തര അന്വേഷണം നടത്താമോ എന്ന് വിജിലൻസ് നിയമോപദേശം തേടിയിരിക്കുകയാണ്. അനുകൂല റിപ്പോർട്ടുണ്ടായാൽ ഉടൻ ഈ കുറ്റങ്ങൾ ചുമത്തി വിജിലൻസ് കോടതിയെ സമീപിക്കാനും അതിനുപിന്നാലെ വെള്ളാപ്പള്ളിയെ പ്രതിയാക്കി എഫ്‌ഐആർ സമർപ്പിക്കാനുമാണ് വിജിലൻസ് ഒരുങ്ങുന്നത്. ഇതോടെ അറസ്റ്റുണ്ടാവുമെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി പിണറായിയുടെ ദയവുതേടുന്നത്.

പിന്നാക്ക വികസന കോർപറേഷൻ എസ്എൻഡിപി യോഗത്തിനു നൽകിയ 15 കോടിയോളം രൂപ യോഗം ശാഖകൾ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 10-15% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കിയെന്നും പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വായ്പ അംഗങ്ങൾക്കു നേരിട്ടു നൽകാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നൽകിയതെന്ന വാദവും ഉയരുന്നു.

അതേസമയം തനിക്കു ലഭിച്ച പണം വിവിധ ജില്ലാ യൂണിയനുകൾക്ക് വീതിച്ചുനൽകുക മാത്രമാണ് ചെയ്തതെന്നും അതിൽ ചിലർ ആ പണം വകമാറ്റിയെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇതോടെ ജില്ലാ ഭാരവാഹികളിൽ ചിലരെ കുടുക്കി കൈകഴുകാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്ന് യോഗത്തിനുള്ളിൽ തന്നെ വലിയ ചർച്ചയായി. മാത്രമല്ല, ലോണെടുത്ത് വെട്ടിലായ പലരും വെള്ളാപ്പള്ളിക്കെതിരെ നീങ്ങുന്നതായാണ് സൂചനകൾ. ഇതോടെ നിലവിൽ എസ്എൻഡിപി യോഗത്തിൽ രണ്ടുചേരി രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇത് മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധർമ്മവേദിയുടെയും വെള്ളാപ്പള്ളിയുമായി ഉടക്കി യോഗനേതൃത്വത്തിൽ നിന്ന് പലപ്പോഴായി പുറത്തുവന്ന കിളിമാനൂർ ചന്ദ്രബാബു ഉൾപ്പെടെയുള്ള നേതാക്കളുടേയും നീക്കം. ഇതിന് പരോക്ഷമായി സിപിഎമ്മിന്റെയും സഹായമുണ്ട്. ബിഡിജെഎസ് രൂപീകരിച്ച് യോഗത്തെ സംഘപരിവാറുമായി കൂട്ടിക്കെട്ടിയെന്ന ആക്ഷേപം ശക്തമായുള്ളതും യോഗത്തിൽ ഒരുവിഭാഗം ഇക്കാര്യത്തിലും അതൃപ്തരാണെന്നതും വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങൾക്ക് ശക്തിപകരുന്നുണ്ട്. ഇതിനു പുറമെയാണ് സ്വാമി ശാശ്വതീകാനന്ദയുടെ മരണം പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പിണറായിയുടെ സഹകരണമുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞദിവസം യോഗം സർക്കാരിനെതിരെ നടത്താനിരുന്ന സമര പരിപാടികൾ ഉപേക്ഷിച്ചിരുന്നു. ഇതിനു പകരമായി ആലപ്പുഴയിൽ എസ്എൻഡിപി യൂണിയനുകളുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചുചേർക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് നൽകിയ അടിസ്ഥാന രഹിതമായ പരാതിയാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണകൾ ഒന്നുമില്ലെന്നും സർക്കാരിൽ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP