Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റ ഫെയ്‌സ് ബുക്ക് ലൈവിൽ ഒരു കോടി എത്തുന്നത് എങ്ങനെ? സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തനത്തെ സംശയിച്ച് എസിപി പൂങ്കുഴലിയും; വേണ്ടെന്ന് പറഞ്ഞിട്ടും കാശെത്തുന്നത് നിയമ വിരുദ്ധ കുഴൽപ്പണ-ഹവാല ഇടപാടാണോ എന്ന് സംശയിച്ച് അന്വേഷണം; അമ്മയുടെ ഓപ്പറേഷന്റെ പേരിൽ വർഷക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചതിന്റെ പേരിൽ പുലിവാല് പടിച്ച് സാജൻ കേച്ചേരി മുതൽ ഫിറോസ് കുന്നുംപറമ്പിൽ വരെ

ഒറ്റ ഫെയ്‌സ് ബുക്ക് ലൈവിൽ ഒരു കോടി എത്തുന്നത് എങ്ങനെ? സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തനത്തെ സംശയിച്ച് എസിപി പൂങ്കുഴലിയും; വേണ്ടെന്ന് പറഞ്ഞിട്ടും കാശെത്തുന്നത് നിയമ വിരുദ്ധ കുഴൽപ്പണ-ഹവാല ഇടപാടാണോ എന്ന് സംശയിച്ച് അന്വേഷണം; അമ്മയുടെ ഓപ്പറേഷന്റെ പേരിൽ വർഷക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചതിന്റെ പേരിൽ പുലിവാല് പടിച്ച് സാജൻ കേച്ചേരി മുതൽ ഫിറോസ് കുന്നുംപറമ്പിൽ വരെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മയുടെ ഓപ്പറേഷന്റെ പേരിൽ വർഷക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചതിന്റെ പേരിൽ അന്വേഷണം പുതിയ തലത്തിലേക്ക്. സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർത്ഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ സംഭവത്തിൽ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കിയതോടെ അന്വേഷണം പുതിയ തലത്തിലെത്തുകയാണ്. സംഭവത്തിനു ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഫേസ്‌ബുക്കിൽ ചാരിറ്റി ചെയ്യുന്നവരെ മുഴുവൻ വെട്ടിലാക്കുന്നതാണ് ഈ സംഭവം.

ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാൻ സഹായിച്ചവർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തിയാണ് വർഷ വീണ്ടുമെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയുകയാണ്. ഇതിനിടയിലാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയത് എന്ന് വർഷ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ചെക്കപ്പ് പോലും കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവിൽ വർഷ പറഞ്ഞു. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ്. ആദ്യ ചെക്കപ്പ് കഴിഞ്ഞ് ബാക്കിവരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. അമൃത ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക് വർഷ സ്വന്തം നിലയിൽ സഹായം നൽകിയിട്ടുണ്ട് എന്നും വർഷ വെളിപ്പെടുത്തിയിരുന്നു.

ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ മുൻകൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേർപ്പെടുന്നു എന്നാണ് പൊലീസിന്റെ സംശയം. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യർത്ഥന. അക്കൗണ്ട് ഉടമകൾ ആശുപത്രി തിരക്കുകളിൽ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നൽകി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. രോഗി മരിക്കുന്ന സാഹചര്യമുണ്ടായാൽ ആശുപത്രി ബിൽ കിഴിച്ചുള്ള തുക ഇവർ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റും. സാധാരണക്കാരായ ആളുകൾ ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ള തുക എതിർപ്പ് അറിയിക്കാതെ കൈമാറും.

ഈ സംശയങ്ങളിലേക്കാണ് അന്വേഷണം. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വിശദമായ പരിശോധന നടക്കും. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു സംശയം. ഇതോടെ കേസിന് പുതിയ മാനം വരികയാണ്. സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും അടക്കമുള്ള ചാരിറ്റി പ്രവർത്തകർ കോടികൾ പരിച്ച് ആളുകളെ സഹായിക്കുന്നുവെന്ന വാദങ്ങൾക്ക് പുതിയ മാനം നൽകുന്നതാണ് ഈ കേസ്.

ചികിത്സയ്ക്കായി 30 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യർത്ഥന നടത്തിയത്. എന്നാൽ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടിൽ എത്തിയതോടെ ഇനി ആരും പണം അയയ്‌ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കൂടുതൽ തുക അക്കൗണ്ടിൽ എത്തുകയായിരുന്നു. പെൺകുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചു. ഇതിൽ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തൽ. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുണ്ട്. സർജറിക്കു കയറുന്നതിനു മുൻപാണ് താൻ അക്കൗണ്ട് പരിശോധിച്ചത്. അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇവർ പറയുന്നു.

കണ്ണൂർ സ്വദേശിനിയായ വർഷ എന്ന യുവതിയാണ് അമ്മയുടെ കരൾ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥന നടത്തിയത്. ഇതിന് സഹായിച്ച സാജൻ കേച്ചേരി എന്നയാൾ പണം തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പൊലീസിനു പരാതി നൽകിയത്. ഇതാണ് അന്വേഷണങ്ങൾക്ക് പുതിയ തലം നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹവും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങൾ നടത്തുന്നതിന്റെയും വിവരങ്ങൾ പൊലീസിന് കിട്ടിക്കഴിഞ്ഞു.

അക്കൗണ്ടിൽ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവർ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

സംഭവം ഇങ്ങനെ..

തളിപ്പറമ്പ് കാക്കത്തോട് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വർഷയാണ് അമ്മ രാധയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യർത്ഥിച്ചത്. രാധയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചത് മാറാതിരുന്നപ്പോൾ എറണാകുളം അമൃതയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് കരൾ പൂർണമായും നശിച്ചുവെന്ന് മനസ്സിലായത്. ഉടനെ ശസ്ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ആശുപത്രി വരാന്തയിൽനിന്ന് കരഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിലേക്ക് വർഷ ആദ്യമായി എത്തിയത്. വർഷയ്ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്‌ബുക്ക് ലൈവിൽ എത്തി. വർഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകൾ വർഷ. അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വർഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേർ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വർഷ വീഡിയോയിൽ പറഞ്ഞത്. വർഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവർത്തകനായ സാജൻ കേച്ചേരിയാണ് വീഡിയോ പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വർഷ പറയുന്നതിന്റെ വീഡിയോയും പിന്നീട് പുറത്ത് വന്നിരുന്നു.

ഇത്രയധികം ഫണ്ട് മൂന്ന് ദിവസം കൊണ്ട് വരാനുള്ള മുഖ്യകാരണം തന്റെ മാത്രം ഫേസ്‌ബുക്ക് ഷെയർ കൊണ്ടല്ലെന്നും സാജൻ കേച്ചേരി പറയുന്നു. ഫിറോസ് കുന്നംപറമ്പിലും സുശാന്ത് നിലമ്പൂരും ഈ വീഡിയോ ഷെയർ ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. അവർക്ക് ആവശ്യമുള്ള ഫണ്ട് കഴിച്ചുള്ള തുക മടക്കിക്കൊടുക്കാം എന്ന് പറഞ്ഞത് വർഷ തന്നെയാണ്. ഞാൻ പറഞ്ഞത് ആശുപത്രി ചെലവ് കഴിഞ്ഞ് ഒരു വീടും വെക്കാനായി 70 ലക്ഷം രൂപ എടുത്തുകൊള്ളാനാണ്. ബാക്കി വരുന്ന പണം നമുക്ക് അർഹതപ്പെട്ട ആളുകളിലേക്ക് എത്തിക്കാം എന്നാണ് പറഞ്ഞതെന്നും സാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP