Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘടനയുടെ ശക്തി തെളിയിക്കാൻ നടത്തിയ അരുംകൊലയിൽ ഞെട്ടിയത് കേരളം..! കൊലപാതകത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഡിഎച്ച്ആർഎം രാഷ്ട്രീയത്തിലും ചുവടുവച്ചു: ശിവപ്രസാദ് വധക്കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ചപ്പോൾ ബാക്കിയാകുന്നത്..

സംഘടനയുടെ ശക്തി തെളിയിക്കാൻ നടത്തിയ അരുംകൊലയിൽ ഞെട്ടിയത് കേരളം..! കൊലപാതകത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഡിഎച്ച്ആർഎം രാഷ്ട്രീയത്തിലും ചുവടുവച്ചു: ശിവപ്രസാദ് വധക്കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ചപ്പോൾ ബാക്കിയാകുന്നത്..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതക സംഭവങ്ങൡ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം തന്നെയാണ് വർക്കല ശിവപ്രസാദ് കേസ്. സുപ്രധാനമായ ഈ കേസിലെ വിധി പ്രസ്താവം പുറത്തുവരുമ്പോൾ പ്രതിസ്ഥാനത്തുള്ളത് സംസ്ഥാനത്ത് വേരുറപ്പിക്കാൻ ശ്രമിച്ച ഒരു ദളിത് സംഘടനയാണ്. ഡിഎച്ച്ആർഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദലിത് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടനയെ വളർത്താൻ വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് ഇതേക്കുറിച്ചുള്ള പൊലീസ് ഭാഷ്യവും കോടതിയുടെ വിധിയിലൂടെ ശരിവെക്കപ്പെട്ട സംഭവവും.

ഏതെങ്കിലും ഒരു സംഘടന അവരുടെ ശക്തി തെളിയിക്കാൻ വേണ്ടി കൊലപാതകം നടത്തുമോ എന്ന ആശങ്കയും ചോദ്യവും ഈ കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നിരുന്നു. ശക്തി തെളിയിക്കാനായി മാത്രം കൊലപാതകം പോലെ ക്രൂരമായ ഒരു കൃത്യം ചെയ്തുവെന്നത്് ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടതും. മാദ്ധ്യമങ്ങളിലാകമാനം ഡിഎച്ച്ആർഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ചർച്ചകൾ നടന്നു. പ്രഭാത സവാരിക്കിറങ്ങിയ ഒരാളെ അതും ആരുമായും ശത്രുതയില്ലാത്ത ഒരു മനുഷ്യനെ കൊലപ്പെടുത്തുകയെന്നത് എന്ത് ശക്തി പ്രകടനത്തിന്റ പേരിലായാലും ന്യായീകരിക്കാവുന്നതല്ലെന്ന വാദം പൊതു സമൂഹത്തിലും ശക്തമായിരുന്നു.

പുലർച്ചെ 5.15ന് നടക്കാനിറങ്ങിയ ശിവപ്രസാദിനെ വർക്കല അയിരൂർ പോസ്‌റ്റോഫീസിനടുത്ത് വച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രിതവും പ്രത്യേക ലക്ഷ്യംവച്ചുള്ളതുമാണെന്നും വാദങ്ങളുയർന്നിരുന്നു. എന്നാൽ തങ്ങളുടെ സംഘടനയ്ക്ക് ശക്തിയില്ലെന്ന പേരിൽ വിലകുറച്ച് കാണുന്നവർക്കുള്ള താക്കീതായാണ് ഡിഎച്ച്ആർഎം ആ കൊലപാതകത്തെ കണ്ടത്. ഈ സംഭവത്തോടെയാണ് കേരളം മുഴുവൻ അറിയപ്പെടുന്ന സംഘടനയായി ഡിഎച്ച് ആർഎം മാറിയതെന്നത് പിൽക്കാല ചിരിത്രമാണ്. രാഷ്ട്രീയത്തിലേക്ക് പോലും ഡിഎച്ച്ആർഎം ചുവടു വച്ചു. ഇപ്പോൾ വർക്കല മണ്ഡലത്തിൽ അടക്കം നിർണ്ണായക ശക്തിയായി മാറാനും ഈ സംഘടനയ്ക്ക് വഴിഞ്ഞിട്ടുണ്ട്.

2009 സെപ്റ്റംബർ 23നായിരുന്നു കൊലപാതകം നടന്നത്. ആ ദിവസം ശിവപ്രസാദിനെ കൊലപ്പെടുത്തിയതിനു പിന്നാലെ അരമണിക്കൂറിനു ശേഷം അയിരൂരിന് അഞ്ച് കിലോമീറ്റർ അകലെ മാവിളക്കുന്നിൽ അശോകൻ എന്ന ചായക്കടയുടമയേയും ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു. സ്വന്തം വീടിന്റെ മുൻവശത്തോട് ചേർന്നാണ് അശോകൻ ചായക്കടനടത്തിയിരുന്നത്. കടയിലെത്തിയ സംഘം സിഗററ്റ് ചോദിക്കുകയും അതെടുക്കാനായി തിരിഞ്ഞപ്പോൽ പിന്നിൽ നിന്നുവെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

പിന്നീട് ഡിഎച്ച്ആർഎമ്മിനെ കുറിച്ച് കേരളം കേട്ടത് ഭീതിപ്പെടുത്തുന്ന കഥകളായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് ഇതെന്നും നിരോധിക്കണമെന്നും ആവശ്യങ്ങളുയർന്നു. എന്നാൽ ഇതിനിടെയും സംഘടനയെ പിന്തുണച്ച് ചില മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തി. ഇതിൽ പ്രധാനിയായി ഉണ്ടായിരുന്നത് പി സി ജോർജ്ജായിരുന്നു. ഡിഎച്ച്ആർഎം എന്ന സംഘടന ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സംഘടനയെ തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതാണെന്നും തങ്ങൾക്ക് ഒരിക്കലും തീവ്രവാദ നിലപാടില്ലെന്നും സംഘടന അന്നുതന്നെ വാദിച്ചിരുന്നു.

അവർക്ക് പിന്തുണയുമായി അന്ന്‌ത്തെ ചീഫ് വിപ്പ് പി.സി ജോർജ് രംഗത്തെത്തിയിരുന്നു. മരിച്ച ശിവപ്രസാദിന് മണൽ മാഫിയയുമായി ഉണ്ടായിരുന്ന ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഡിഎച്ച്ആർഎം എന്ന സംഘടനയെ പ്രതി സ്ഥാനത്ത് നിർത്തുന്നത് സിപിഐ(എം) ആണെന്നും പി.സി അന്ന് ആരോപിച്ചിരുന്നു. ഡി.എച്ച്.ആർ.എമ്മിന് തീവ്രവാദ സ്വഭാവമില്ല. പാവപ്പെട്ടവരെ സംഘടിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തിൽനിന്ന് ആരും തീവ്രവാദികൾ ആയിട്ടില്ലെന്നുമായിരുന്നു ജോർജ്ജ് വാദിച്ചിരുന്നത്.

എന്നാൽ പൊലീസ് അന്വേഷണത്തിനൊടുവിൽ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് കോടതിയുടെ ഭാഗത്തു നിന്നും വിധിയുണ്ടായത്. അരുംകൊല നടത്തിയത് ഡിഎച്ചആർഎം നേതാക്കളാണെന്നും വ്യക്തമായി. ഡിഎച്ച്ആർഎം സംസ്ഥാന നേതാക്കളടക്കമുള്ള ഏഴുപ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. പ്രതികൾ 2,85,000 രൂപ വീതം പിഴയടയ്ക്കണം. ആറുലക്ഷം രൂപ ശിവപ്രസാദിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് ജഡ്ജി എ. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്.

പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറുപേരെ വെറുതെ വിട്ടു. പ്രതികൾ സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞു. ഡിഎച്ച്ആർഎം പ്രവർത്തകരായ ചെറുന്നിയൂർ സ്വദേശി കെ. ദാസ് (45), പെരുമ്പുഴ സ്വദേശി ജെ. ജയചന്ദ്രൻ(33), വടശ്ശേരിക്കോണം അംബേദ്കർ കോളനിയിൽ എസ്. മധു(44), കൊല്ലം മുട്ടക്കാവ് സ്വദേശി എൻ. സുധി(29), വർക്കല ചെറുകുന്നം സ്വദേശി എസ്. സുധി(29), ഇലകമൺ സ്വദേശി എസ്. സുനിൽ(34), എറണാകുളം സ്വദേശി വി. ശെൽവരാജ് (34) എന്നിവരാണ് കേസിലെ പ്രതികൾ.

സംഘടനയുടെ തെക്കൻ മേഖലാ ഓർഗനൈസറാണ് കേസിലെ ഒന്നാം പ്രതി ദാസ്. വർക്കലയിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞു നടത്തിയ ആക്രമണങ്ങളിലാണ് ശിവപ്രസാദ് കൊല്ലപ്പെട്ടതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതും കോടതി ശിക്ഷ വിധിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP