Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുതരാവസ്ഥയിൽ കഴിയുന്ന നജുമയുടെ ശരീരം പൊള്ളിയടർന്നത് പോലെ; പ്രസവ സമയത്ത് വലിയത്ത് ആശുപത്രി ഡോക്ടർമാർ എന്തുമരുന്നാണ് കുത്തിവച്ചത്? പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നെന്നും കുട്ടി മരിച്ച വിവരം പറയാതെ എത്രയും വേഗം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് നിർദ്ദേശിച്ചതും സംശയം കൂട്ടി; കരുനാഗപ്പള്ളി ആശുപത്രിയിലെ ചികിത്സാപിഴവ്: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം

ഗുരുതരാവസ്ഥയിൽ കഴിയുന്ന നജുമയുടെ ശരീരം പൊള്ളിയടർന്നത് പോലെ; പ്രസവ സമയത്ത് വലിയത്ത് ആശുപത്രി ഡോക്ടർമാർ എന്തുമരുന്നാണ് കുത്തിവച്ചത്? പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നെന്നും കുട്ടി മരിച്ച വിവരം പറയാതെ എത്രയും വേഗം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് നിർദ്ദേശിച്ചതും സംശയം കൂട്ടി; കരുനാഗപ്പള്ളി ആശുപത്രിയിലെ ചികിത്സാപിഴവ്: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം

ആർ പീയൂഷ്

 കൊല്ലം: ചികിത്സാ പിഴവു മൂലം പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറിന്റെ മകൾ നജുമ(25)യുടെ പ്രസവത്തിനിടെയാണ് വലിയത്ത് ആശുപത്രിയുടെ പിഴവുമൂലം കുഞ്ഞ് മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ നജുമയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സംസ്‌ക്കാരം നടത്തിയ കുഞ്ഞിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാ അത്ത് പള്ളിയിലാണ് കുട്ടിയുടെ സംസ്‌ക്കാരം നടത്തിയിരുന്നത്. കരുനാഗപ്പള്ളി പൊലീസും പൊലീസ് സർജ്ജനും ചേർന്നാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

ഉച്ചയോടെയാണ് പൊലീസ് പോസ്റ്റ്‌മോർട്ടം നടപടി ആരംഭിച്ചത്. ഖബർ തുറന്ന് പുറത്തെടുത്ത മൃതദേഹം പള്ളിയങ്കണത്തിൽ വച്ച് തന്നെയാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ആന്തരിക ഭാഗങ്ങൾ രാസപരിശോധനയ്ക്കായി ശേഖരിച്ച ശേഷം മൃതദേഹം വീണ്ടും മറവു ചെയ്തു. യുവതിയിൽ പ്രസവ സമയത്ത് ആശുപത്രി അധികൃതർ മരുന്നുകൾ പ്രയോഗിച്ചതിലെ പിഴവാണോ കുഞ്ഞ് മരിക്കാൻ കാരണമെന്ന് അറിയാനാണ് രാസപരിശോധന നടത്തുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന നജുമയുടെ ശരീരം പൊള്ളിയടരുന്നതു പോലെ കാണപ്പെട്ടിരുന്നു. ഇത് മരുന്നിന്റെ അലർജ്ജിയാണോ എന്ന സംശയം ബന്ധുക്കൾ ഉയർത്തിയിരുന്നു. പ്രസവ സമയത്ത് മരുന്നു കൊടുത്തതിലെ പിഴവാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു. ആശുപത്രിയിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.

കഴിഞ്ഞ 30 നാണ് വലിയത്ത് ആശുപത്രിയുടെ അനാസ്ഥമൂലം പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറിന്റെ മകൾ നജുമ(25)യുടെ പ്രസവത്തിനിടെയാണ് സംഭവം. കുഞ്ഞ് മരിച്ചതിന് പിന്നാലെ യുവതിയും ഗുരുതരാവസ്ഥയിലേക്ക് പോയി. യുവതിക്ക് കടുത്ത പ്രസവ വേദനയുണ്ടായിട്ടും ആരും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 29 ന് വൈകിട്ട് നാലുമണിയോട് പ്രവേശിപ്പിച്ച യുവതിക്ക് വേദന സഹിക്കാതായതോടെ സിസേറിയൻ ചെയ്യണമെന്ന് ബന്ധുക്കൾ ആവിശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ഇതിന് തയ്യാറായില്ല. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർ നിങ്ങളുടെ മകളെ മാത്രമല്ല ഇവിടെ വേറെയും പ്രസവത്തിനായി എത്തിയവരും ഉണ്ട്, ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് പറഞ്ഞ് ശാസിച്ചതായും പറയുന്നു. പിന്നീട് 30 ന് വെളുപ്പിന് പ്രസവത്തിനായി കയറ്റുകയും കുട്ടി മരിക്കുകയും യുവതി ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.

പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നതായിട്ടാണ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടി മരിച്ച വിവരം പറയാതെ എത്രയും വേഗം യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് അടക്കം പുറത്ത് സജ്ജീകരിച്ച് നിർത്തിയെങ്കിലും ബിൽ അടക്കാതെ കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ എടുത്തത്. കോവിഡ് ആയതിനാൽ ബന്ധുക്കളാരും ആശുപത്രിയിൽ നിൽക്കരുത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാതാന് നൂർജഹാൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ അപ്പോൾ പണമില്ലാതിരുന്നു. വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞ് പണവുമായി എത്താൻ അരമണിക്കൂറിലേറെ സമയം എടുത്തു. ആശുപത്രിയിലെ മുഴുവൻ തുകയായ 14,840 രൂപയും അടച്ചതിന് ശേഷമാണ് യുവതിയെ കൊണ്ടു പോകാൻ അനുവദിച്ചത്.

എസ്.എ.ടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കുട്ടി മരിച്ചു എന്നറിയുന്നത്. പുറത്തേക്ക് വരുന്നതിനിടയിൽ വലിയത്ത് ആശുപത്രിയിൽ വച്ച് തന്നെ മരണപ്പെടുകയായിരുന്നു എന്നും ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. അഭോധാവസ്ഥയിലായ യുവതിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവൻ നില നിർത്തുന്നത്. വെന്റിലേറ്റർ മാറ്റുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതർ ബന്ധുക്കളോട് ചർച്ച നടത്തി. വലിയത്ത് ആശുപത്രി അധികൃതർ കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതാണ് ഈ അവസ്ഥയിലേക്കെത്താനെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ ദിവസം ആശുപത്രിയുടെ മുന്നിൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. നൂറോളം പേർ കണ്ണൂ മൂടിക്കെട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട പിഞ്ചു കുഞ്ഞിന് നീതി ലഭിക്കുക, മാനേജ്‌മെന്റിന്റെ പകൽക്കൊള്ള അവസാനിപ്പിക്കുക എന്നീ പ്ലക്കാർഡുകളേന്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാർ മണിക്കൂറോളം പ്രതിഷേധ സൂചകമായി മുദ്രാവാക്യങ്ങൾ വിളിച്ചു. പിഞ്ചു കുഞ്ഞിന്റെ മരണത്തിനുത്തരവാദികളായ ആശുപത്രിയിലെ ജീവനക്കാരെ എത്രയും വേഗം പൊലീസ് അറസ്റ്റ് ചെയ്യണമെന്ന ആവിശ്യമാണ് പ്രതിഷേധവുമായെത്തിയവർ ഉന്നയിച്ചത്. കൂടാതെ രോഗികളെ പിഴിഞ്ഞ് പണം കൊള്ളയടിക്കുന്ന മാനേജ്‌മെന്റ് നിലപാട് അവസാനിപ്പിക്കണമെന്നും ആവിശ്യപ്പെട്ടു. സോഷ്യൽ മീഡിയ വഴിയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP