Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർവ നിയമങ്ങളും ലംഘിച്ച് ബോബി ചെമ്മണ്ണൂർ 2000 കോടി തട്ടിച്ചെന്ന് വി എസ്; മുതലാളിയുടെ കീശയിൽ നിന്നും തിന്ന് ജീവിക്കുന്ന മാദ്ധ്യമങ്ങൾ അറിഞ്ഞതേയില്ല; പരസ്യം കൊടുത്ത് നവമാദ്ധ്യമങ്ങളുടെ വായും പൂട്ടിച്ചു: പ്രതിപക്ഷ നേതാവിന്റെ വാക്കിനേക്കാൾ ദേശാഭിമാനിക്ക് വില തട്ടിപ്പുകാരന്റെ വാക്കുകൾക്ക്

സർവ നിയമങ്ങളും ലംഘിച്ച് ബോബി ചെമ്മണ്ണൂർ 2000 കോടി തട്ടിച്ചെന്ന് വി എസ്; മുതലാളിയുടെ കീശയിൽ നിന്നും തിന്ന് ജീവിക്കുന്ന മാദ്ധ്യമങ്ങൾ അറിഞ്ഞതേയില്ല; പരസ്യം കൊടുത്ത് നവമാദ്ധ്യമങ്ങളുടെ വായും പൂട്ടിച്ചു: പ്രതിപക്ഷ നേതാവിന്റെ വാക്കിനേക്കാൾ ദേശാഭിമാനിക്ക് വില തട്ടിപ്പുകാരന്റെ വാക്കുകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരനെതിരെ ചെറുവിരൽ അനക്കാതെ ആഭ്യന്തരമന്ത്രിക്കെതിരെ വി എസ് അച്യുതാനന്ദൻ നടത്തിയ പത്രസമ്മേളനം സർവ്വ മാദ്ധ്യമങ്ങളും ഒരുപോലെ മുക്കി. പ്രമുഖ ജൂവലറി മുതലാളിയായ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തുന്നു എന്ന് ആരോപിച്ച് ഇന്നലെ വി എസ് നടത്തിയ പത്രസമ്മേളനമാണ് എല്ലാ മാദ്ധ്യമങ്ങളഉം ഒരുപോലെ മുക്കിയത്. കോടികൾ ഒഴുക്കി നിരന്തരം പരസ്യം നൽകി ബോബി ചെമ്മണ്ണൂർ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മിണ്ടാതിരിക്കുന്നത് മാദ്ധ്യമങ്ങൾക്ക് എന്നും ശീലമുള്ളതാണ്. അതിന് ആദ്യം അറുതി വരുത്തിയത് മറുനാടൻ ആയിരുന്നു. ഓപ്പറേഷൻ കുബേരയുടെ പേരിൽ പാവപ്പെട്ട ഓട്ടോറിക്ഷക്കാരെ വഴിയാധാരമാക്കിയ വാർത്ത മറുനാടൻ കൊടുത്തിരുന്നു. അതിന്റെ പേരിൽ മറുനാടനെതിരെയും ബോബി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ടാണ് ഇന്നലെ വി എസ് പത്രസമ്മേളനം നടത്തിയത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്നായിരുന്നു വി എസ് വാർത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണം. റിസർവ് ബാങ്കിന്റേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും നിയമങ്ങൾ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വി എസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നൽകിയപ്പോൾ ലഭിച്ച ഉറപ്പ്. മാസങ്ങൾക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അങ്ങനയൊരു ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും കാണേണ്ട പോലെ കണ്ടതാണ് ഫയൽ മുങ്ങാൻ കാരണമെന്നും വി എസ് വാർത്താസമ്മേളന്തിൽ ആരോപിച്ചു. സർക്കാർ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. എന്നാൽ വൻകിടക്കാരുടേയും സ്വർണ്ണക്കടക്കാരുടേയും വാഴ്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും വി എസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരെ ആഞ്ഞടിച്ച് വി എസ് വാർത്താസമ്മേളനം നടത്തിയെങ്കിലും മാദ്ധ്യമങ്ങൾ ഒരുപോലെ മുക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

കന്റോൺമെന്റ് ഹൗസിൽ വച്ചായിരുന്നു വി എസ് അച്യുതാനന്ദന്റെ പത്ര സമ്മേളനം. എല്ലാ മുഖ്യധാരമാദ്ധ്യമങ്ങളും അവിടെ എത്തിയിരുന്നു. ചാനലുകൾ ആകട്ടെ വിഎസിന്റെ വാർത്താസമ്മേളനത്തിന്റെ ലൈവ് സംപ്രേഷണവും നടത്തി. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ വിഷയം വന്നപ്പോൾ ചാനലുകൾ ലൈവ് പിൻവലിക്കുകയും ചെയ്തു. മിക്ക ചാനലുകൾക്കും പരസ്യം നൽകുന്നതിൽ പ്രധാനിയാണ് ബോബി ചെമ്മണ്ണൂർ.

ഇന്ന് പുറത്തിറങ്ങിയ പാർട്ടി പത്രമായ ദേശാഭിമാനിയിൽ പോലും കാര്യമായ പ്രാധാന്യത്തെ ബോബിക്കെതിരെ വാർത്ത നൽകിയില്ല. പാർട്ടി പത്രത്തിന്റെ ചില എഡിഷനുകളിലെ അഞ്ചാംപേജിൽ ചെറിയ വാർത്ത വന്നതൊഴിച്ചാൽ മറ്റ് എഡിഷനുകളിൽ വാർത്ത പ്രസിദ്ധീകരിച്ചില്ല. ഉന്നത സമ്മർദ്ദമാണ് വാർത്തയ്ക്ക് കാര്യമായ പ്രാധാന്യം നൽകാത്തതിന് കാരണമെന്നാണ് സൂചന. നവമാദ്ധ്യമങ്ങൾക്കും പരസ്യം നൽകി അവരുടെ വായടപ്പിക്കാനും ബോബി ചെമ്മണ്ണൂരിന് സാധിച്ചിട്ടുണ്ട്. മിക്ക ഓൺലൈൻകാരും ബോബി ചെമ്മണ്ണൂരിന്റെ പരസ്യം വാങ്ങിക്കഴിഞ്ഞു.

ബാർകോഴ വിവാദത്തെ കുറിച്ചും അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുമൊക്കെ മാദ്ധ്യമപ്രവർത്തകർ വിഎസിനോട് ചോദിച്ചെങ്കിലും ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ് ഉണ്ടായത്. ഇതേക്കുറിച്ച് ഒരു ചോദ്യവും ആരും ഉന്നയിച്ചില്ല. കടകംപള്ളി ഭൂമി തട്ടിപ്പു കേസിനെ കുറിച്ച് മാത്രമാണ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതും. 2000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് മാദ്ധ്യമങ്ങൾ ഒരുപോലെ മുക്കിയത്.

മുമ്പ് ബോബി ചെമ്മണ്ണൂർ രക്തം ശേഖരിക്കുന്നതിനെന്ന പേരിൽ കോടികൾ മുടക്കി കേരളത്തിൽ ഓടിയിരുന്നു. അന്ന് മന്ത്രിമാരടക്കം എല്ലാവരും ബോബിക്ക് ചൂട്ടുപിടിച്ചു. എന്നാൽ ഒടുവിൽ ബ്ലഡ്ബാങ്കിൽ രക്തമില്ലെന്ന യാഥാർത്ഥ്യവും പുറത്തുവന്നിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണം ഉന്നയിച്ച് പി സി ജോർജ്ജും അന്ന് രംഗത്തിറങ്ങിയെങ്കിലും പിന്നീട് അദ്ദേഹവും വാപൂട്ടുകയാണ് ഉണ്ടായത്. ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ഉയർന്നിട്ടും അതേക്കുറിച്ചും മാദ്ധ്യമങ്ങൾ മൗനം പുലർത്തുകയാണ് ഉണ്ടായത്. അന്ന് മറുനാടൻ മലയാളി ആയിരുന്നു ഈ വാർത്ത പുറത്തുവിട്ടത്. തുടർന്ന് നിരന്തരം ഇതേക്കുറിച്ചുള്ള വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി കേസെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിക്കുകയോ വിശദമായ അന്വേഷണം നടത്തുകയോ ഉണ്ടായില്ല. ഉന്നത സമ്മർദ്ദതെ തുടർന്നായിരുന്നു ബോബിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതും. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തതത് കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലായിരുന്നു. ഇരുവള്ളൂർ സ്വദേശി ജ്യോതീന്ദ്രനായിരുന്നു ബോബിയുടെ തട്ടിപ്പിന് ഇരയായത്.

മാദ്ധ്യമങ്ങൾ പോലും തൊടാൻ മടിക്കുന്ന വ്യവസായ പുങ്കവനു മുന്നിൽ തലകുനിക്കാതെ സ്ഥാപനങ്ങളിൽ കയറിയിറങ്ങി റെയ്ഡ് നടത്തുകയും ബോബി ഉൾപ്പടെ കോഴിക്കോട് പാളയം ചെമ്മണ്ണൂർ ജുവലറിയിലെ രണ്ട് ജീവനക്കാരെയും പ്രതി ചേർത്ത് കെസെടുക്കുകയും ചെയ്തതിന്റെ പേരിൽ കോഴിക്കോട് അസിസ്റ്റന്റ് സിറ്റി കമ്മീഷണറും പൊലീസ് ഡിപാർട്ട്‌മെന്റും ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ വർഷം തികയുന്നതിനു മുമ്പേ പൊലീസ് സ്ഥിരം പല്ലവി തുടരുകയാണ്. ഏറ്റവും ഒടുവിൽ ബോബിയുടെ തട്ടിപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയപ്പോഴും അത് മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് ബോബിയുടെ പണക്കൊഴുപ്പ് കണ്ട് മാത്രമാണ്.

ഈ വാർത്ത പോലെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന മറുനാടനിൽ മാത്രം വായിക്കാൻ സാധിക്കുന്ന നാലോ അഞ്ചോ സ്‌പെഷ്യൽ വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴേ നിങ്ങൾക്ക് അലർട്ട് ചെയ്യാൻ ഈ പ്രത്യേക ഫേസ്‌ബുക്ക്
അക്കൗണ്ട് ലൈക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP