Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് ഉന്നാവോ പെൺകുട്ടിക്കുള്ള ധനസഹായം കൈമാറി യുപി സർക്കാർ; പെൺകുട്ടിക്കുള്ള 20 ലക്ഷവും അമ്മയ്ക്കുള്ള 5 ലക്ഷവും അടങ്ങുന്ന ചെക്ക് നൽകിയത് പെൺകുട്ടിയുടെ മാതാവിന്; പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ; കേസ് അടിയന്തരമായി ഡൽഹിയിലേക്ക് മാറ്റി; വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കും; സുപ്രീംകോടതിയുടെ ഇടപെടലോടെ കാര്യങ്ങൾ നീങ്ങുന്നത് വളരെ വേഗം

സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് ഉന്നാവോ പെൺകുട്ടിക്കുള്ള ധനസഹായം കൈമാറി യുപി സർക്കാർ; പെൺകുട്ടിക്കുള്ള 20 ലക്ഷവും അമ്മയ്ക്കുള്ള 5 ലക്ഷവും അടങ്ങുന്ന ചെക്ക് നൽകിയത് പെൺകുട്ടിയുടെ മാതാവിന്; പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ; കേസ് അടിയന്തരമായി ഡൽഹിയിലേക്ക് മാറ്റി; വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കും; സുപ്രീംകോടതിയുടെ ഇടപെടലോടെ കാര്യങ്ങൾ നീങ്ങുന്നത് വളരെ വേഗം

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉന്നാവോയിലെ പെൺകുട്ടിക്കുള്ള സർക്കാർ ധനസഹായം കൈമാറി. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നടപടി. 25 ലക്ഷം രൂപയുടെ ചെക്ക് ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടിയുടെ അമ്മക്ക് നൽകി. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി സംഭവത്തിൽ പൊട്ടിത്തെറിച്ചു. എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ബലാത്സംഗ കേസിലെ ഇര അപകടത്തിൽപെട്ട സംഭവത്തിൽ ഏഴു ദിവസത്തിനം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിനെ കുറിച്ചുള്ള വിവരങ്ങൾ സുപ്രീംകോടതിയെ ധരിപ്പിച്ച അമിക്കസ് ക്യൂറി വി ഗിരി വികാരഭരിതനായി. ഇതുപോലൊരു കേസ് കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് ഗിരി വികാരഭരിതനായത്. തുടർന്ന്, അടിയന്തിരമായി പെൺകുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവും യു.പി സർക്കാർ നൽകണം എന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു.

ഉന്നാവോ സംഭവങ്ങളിലെ അഞ്ച് കേസുകളും ലക്നൗ സിബിഐ കോടതിയിൽ നിന്ന് ഡൽഹിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഡൽഹിയിൽ പ്രത്യേക ജഡ്ജി ദിനംപ്രതി വിചാരണ നടത്തി വിധി പ്രസ്താവിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.വാഹനാപകടക്കേസിന്റെ അന്വേഷണം ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു. പെൺകുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും 24 മണിക്കൂർ കേന്ദ്രസേനയുടെ സുരക്ഷയും നൽകണം. സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് സിആർപിഎഫ് കോടതിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു.

വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കിങ് ജോർജ്ജ് ആശുപത്രി. ട്രോമാ കെയർ മേധാവി സന്ദീപ് തിവാരി അറിയിച്ചു.അതേസമയം കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.പെൺകുട്ടിയെ ഇന്ന് ഡൽഹിയിലേക്ക് മാറ്റിയേക്കില്ല. പുതിയ നിർദ്ദേശങ്ങൾ കിട്ടിയിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പെൺകുട്ടിക്ക് ലക്‌നൗവിൽ തന്നെ വിദഗ്ധ ചികിത്സ നൽകാനാവുമെന്നും സന്ദീപ് തിവാരി വ്യക്തമാക്കി. കുടുംബം ആഹ്രഹിക്കുന്നെങ്കിൽ പെൺകുട്ടിയെയും അഭിഭാഷകനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.പെൺകുട്ടിക്ക് ലക്‌നൗവിൽ തന്നെ വിദഗ്ദ്ധ ചികിത്സ നൽകാനാവുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഒരു തവണ വെന്റിലേറ്റർ മാറ്റി നോക്കിയിരുന്നെന്നും സന്ദീപ് തിവാരി അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ലക്നൗവിലെ കിങ് ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം, സുപ്രീംകോടതി കേസ് അടിയന്തരമായി ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. കേസ് വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കും. ഇപ്പോൾ യുപിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയുടെ വീട്ടുകാരുമായി കാര്യങ്ങൾ സംസാരിച്ച ശേഷം ഇവരെ ഡൽഹിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ പെൺകുട്ടിക്ക് 25 ലക്ഷം രൂപ നൽകാനും വിധിയുണ്ട്. ജീവൻ അപകടത്തിലാണ് എന്നും ഭീഷണിയുണ്ടെന്നും ബന്ധുക്കൾ അറിയിച്ചത്‌കൊണ്ട് തന്നെ കേന്ദ്ര സേനയായ സിആർപിഎഫിന്റെ സുരക്ഷയും ഒരുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പരമോന്നത കോടതി.

ലക്‌നൗവിൽ ചികിത്സയിലുള്ള പെൺകുട്ടിയെ വിമാന മാർഗം ഡൽഹിയിൽ എത്തിക്കാനാവുമോയെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശം നൽകി. തനിക്കു ഭീഷണിയുണ്ടെന്നു കാണിച്ച് പെൺകുട്ടി അയച്ച കത്ത് ഹർജിയായി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഇടപെടൽ. ഉന്നാവോ കേസിന്റെ ഗതിവിഗതിയിൽ അതിയായ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രിം കോടതി ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് വാദത്തിനിടെ ചോദിച്ചു.

ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. നാലു കേസുകളിൽ കുറ്റപത്രം നൽകിയിട്ടും വിചാരണ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കോടതി ചോദിച്ചു. പെൺകുട്ടിയെ ഡൽഹിയിലേക്ക് വിമാന മാർഗം എത്തിക്കുന്നതിനുള്ള സാധ്യത ആരായാനും കോടതി സോളിസിറ്റർ ജനറലിനു നിർദ്ദേശം നൽകി. ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിക്കുണ്ടായ വാഹനാപകടം ഉത്കണ്ഠയുണ്ടാക്കുന്ന സംഭവമാണെന്ന് അമിക്കസ് ക്യൂരി വി ഗിരി പറഞ്ഞു. അവർക്കു വലിയ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് ഗിരി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാത്തിലാണ് 25 ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

അതിനിടെ കേസിൽ സുപ്രീം കോടതി ഇടപെടൽ ശക്തമാക്കിയതോടെ ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ ബിജെപി പുറത്താക്കി. എംഎൽഎയെ സംരക്ഷിക്കുന്ന പാർട്ടി നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നിൽ എംഎൽഎയുടെയും കൂട്ടരുടെയും ഗൂഢാലോചനയുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. അപകടത്തിൽ ജയിലിൽ കഴിയുന്ന സെൻഗറിനും സഹോദരനും കൂട്ടാളികൾക്കുമെതിരെ സിബിഐ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

പ്രതിഷേധം കനത്തതോടെ എംഎൽഎയെ സസ്പെൻഡ് ചെയ്തതായി കഴിഞ്ഞ ദിവസം യുപി ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് അറിയിച്ചിരുന്നു. അതിനിടെ ബിജെപി നേതാവും കൂട്ടാളികളും ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെൺകുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും പുറത്തുവന്നിരുന്നു. ജൂലൈ 7, 8 തീയതികളിൽ സെൻഗറിന്റെ സഹോദരനും കൂട്ടാളികളുമാണ് പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പെൺകുട്ടിയും കുടുംബവും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത്, അദ്ദേഹത്തിന് കിട്ടാൻ വൈകിയതും വിവാദമായി. ജൂലൈ 12 ന് അയച്ച കത്ത് 30 ന് വൈകീട്ടാണ് ചീഫ് ജസ്റ്റിസിന് ലഭിച്ചത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് സുപ്രിംകോടതി രജിസ്ട്രിയോട് വിശദീകരണം തേടിയിരുന്നു. ഇതിനിടെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും, അതിനാൽ തോക്ക് കൈവശം വെക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരയുടെ അഭിഭാഷകൻ ജില്ലാ മജിസ്ട്രേറ്റിന് നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP