Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയിലെ തായ്‌ലന്റ് വ്യവസായികളുടെ കാശ് പോലും വേണ്ടെന്ന് പറഞ്ഞതോടെ കേരളത്തെ സഹായിക്കാനുള്ള പദ്ധതി വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ച് യുഎഇ; സന്നദ്ധ സംഘടനകളുടെ പേരിലുള്ള പണം സ്വീകരിക്കുന്നതിൽ നിയമതടസ്സങ്ങൾ ഒന്ന് ഇല്ലാതിരുന്നിട്ടും കേന്ദ്രത്തിന്റെ കടും പിടിത്തം നഷ്ടമാക്കുന്നത് കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള ഒട്ടേറെ അവസരങ്ങൾ; കേരളത്തെ ഒരു കാരണവശാലും സഹായിക്കില്ലെന്ന് തീരുമാനിച്ച് കേന്ദ്രം മുമ്പോട്ട്

ഇന്ത്യയിലെ തായ്‌ലന്റ് വ്യവസായികളുടെ കാശ് പോലും വേണ്ടെന്ന് പറഞ്ഞതോടെ കേരളത്തെ സഹായിക്കാനുള്ള പദ്ധതി വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ച് യുഎഇ; സന്നദ്ധ സംഘടനകളുടെ പേരിലുള്ള പണം സ്വീകരിക്കുന്നതിൽ നിയമതടസ്സങ്ങൾ ഒന്ന് ഇല്ലാതിരുന്നിട്ടും കേന്ദ്രത്തിന്റെ കടും പിടിത്തം നഷ്ടമാക്കുന്നത് കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള ഒട്ടേറെ അവസരങ്ങൾ; കേരളത്തെ ഒരു കാരണവശാലും സഹായിക്കില്ലെന്ന് തീരുമാനിച്ച് കേന്ദ്രം മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്ലൻഡ് കമ്പനികൾ കേരളത്തിനു ദുരിതാശ്വാസ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതി ചുതിന്തോൺ ഗോങ്‌സക്തിയോടു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഇതോടെ വിദേശ രാജ്യങ്ങളെല്ലാം കേരളത്തെ സഹായിക്കുന്നതിനെ കുറിച്ച് പുനർചിന്തനം നടത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ താൽപ്പര്യക്കുറവിനെ മറികടന്ന് കേരളത്തെ സഹായിച്ചാൽ അത് പ്രശ്‌നമുണ്ടാക്കുമെന്ന് പല രാജ്യങ്ങളും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമ്മാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും.

യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നു പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലിയിൽനിന്നു വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രശ്‌നത്തിൽ കേന്ദ്രം നിലപാട് എടുത്തത്. കേന്ദ്ര സർക്കാർ നയം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വിദേശ സഹായം വാങ്ങില്ലെന്നാണു 2004 മുതലുള്ള നയമെന്നു കേന്ദ്ര സർക്കാർ ആദ്യം നിലപാടെടുത്തു. എന്നാൽ സഹായം വാങ്ങണോയെന്നു കേന്ദ്ര സർക്കാരിനു തീരുമാനിക്കാമെന്നാണ് നിലവിലെ സർക്കാർ തയാറാക്കിയ ദുരന്ത മാനേജ്‌മെന്റ് പ്ലാനിൽ പറഞ്ഞിട്ടുള്ളത്. ഇതോടെ കേരളം പ്രതീക്ഷയിലായി. ഖലീഫ ഫൗണ്ടേഷനിൽ നിന്നും പണം വാങ്ങാമെന്ന പ്രതീതിയും ഉണ്ടായി. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഉറച്ച നിലപാട് തായ് സ്ഥാനപതിയുടെ ട്വിറ്ററിലൂടെ ചർച്ചയായത്.

ഇതോടെ 700 കോടിയുടെ യുഎഇ സഹായമാകും കേരളത്തിന് ലഭിക്കാതെ പോവുക. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു യുഎഇയുടെ പുതിയ ചിന്ത. വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകൾ മുഖേനയുള്ള നടപടികൾക്കു തടസ്സമില്ലെന്നുമാണു കേന്ദ്ര സർക്കാർ മുൻപു വ്യക്തമാക്കിയത്. തുടർന്ന്, യുഎഇ പ്രസിഡന്റ് നേതൃത്വം നൽകുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാൻ ആലോചന നടന്നു. ഇതിനായി ഫണ്ട് പരിവും കാര്യക്ഷമമായി നടന്നു. ഇതിനിടെയാണ് വിദേശ സഹായത്തിൽ കേന്ദ്രം കൂടുതൽ നിലപാട് കടുപ്പിച്ചത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിന് പോകേണ്ടതില്ലെന്നാണ് യുഎഇയുടെ തീരുമാനം.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്ലൻഡ് കമ്പനികൾ കേരളത്തിനു ദുരിതാശ്വാസ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി തായ് സ്ഥാനപതി ചുതിന്തോൺ ഗോങ്‌സക്തിയോടു ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണു യുഎഇയുടെ വിലയിരുത്തൽ.
തുടർനടപടികൾക്കായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന കേരളം സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യുഎഇ പരിശോധിച്ചു.

തായ്‌ലൻഡിലെ പ്രൈവറ്റ് കമ്പനികൾ കേരളത്തിന് നൽകാൻ സന്നദ്ധമായ കാശും സാധനങ്ങളും കൈമാറാൻ തന്നെ വിളിക്കരുതെന്ന വിവാദപരമായ പ്രസ്താവനയാണ് ചുതിന്തോൺ ഗോങ്‌സക്തി ഉയർത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാരിന് ഇതിൽ വലിയ താൽപര്യമില്ലെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇത്തരം കമ്പനികൾ ഇന്ത്യയിൽ രജിസ്ട്രർ ചെയ്തവയാണെങ്കിലും സഹായിക്കാനായി മുന്നോട്ട് വരാത്തതാണ് നല്ലതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇതോടെ കേരളത്തെ ഒരു സാഹചര്യത്തിലും സഹായിക്കാൻ കേ്ന്ദ്ര സർക്കാരില്ലെന്ന് വ്യക്തമായി. കേരളത്തിന് സഹായം നൽകുന്ന ചടങ്ങിൽ വിദേശ അംബാസഡർമാർക്കു വിലക്കുണ്ടെന്നതും വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു.

വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിന് സഹായം സ്വീകരിക്കുന്നതിനോട് അനുകൂലമായ മനോഭാവമല്ല കേന്ദ്രസർക്കാർ പുലർത്തുന്നത്. പ്രധാനമനന്ത്രിയുടെ റിലീഫ് ഫണ്ട്, മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് , എൻആർഐകൾ നൽകുന്ന സംഭാവന, പിഐഒകൾ, ഫൗണ്ടേഷനുകൾ തുടങ്ങിയവ നൽകുന്ന സഹായം തുടങ്ങിയവയിലൂടെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനം നിർവഹിക്കുന്നതിലാണ് കേന്ദ്രഗവൺമെന്റ് താൽപര്യം പുലർത്തുന്നത്. ദുരന്തങ്ങളുണ്ടാകുമ്പോൾ വിവിധ രാജ്യങ്ങൾ പരസ്പരം സഹായിക്കുക സ്വാഭാവികമാണെന്നും യുഎസിൽ കത്രീന കൊടുങ്കാറ്റുണ്ടായപ്പോൾ അവർ ഇന്ത്യയുടെ സഹായം സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിന് ലഭിക്കുന്ന സഹായങ്ങൾ കേന്ദ്രം നിരസിക്കുന്നത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നുണ്ട്.

കേരളത്തിലെ പ്രളയം നേരിടാൻ കേന്ദ്രസർക്കാർ വ്യാപകമായ വിലയിരുത്തൽ നടത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മോദി സർക്കാർ വിദേശ ഗവൺമെന്റുകളോട് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നത്. 2004 മുതൽ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ഇന്ത്യ വിദേശ സഹായം സ്വീകരിക്കുന്നില്ല. എന്നാൽ മറ്റൊരു രാജ്യം സ്വമേധയാ സഹായം ചെയ്യാൻ തയ്യാറായാൽ അത് സ്വീകരിക്കാറുണ്ടെന്നാണ് 2016 മേയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ വെളിപ്പെടുത്തുന്നത്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇതും മറക്കുകയാണ് മോദി സർക്കാർ. ഇത് കേരളത്തിനോടുള്ള കടുത്ത അവഗണനയാണെന്ന വിലയിരുത്തൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP