Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഗ്ദാദി വീണതോടെ കുടുംബവും വലയിലാവുന്നു; കൊല്ലപ്പെട്ട ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി റസ്മിയാ അവാദ് സിറിയയിൽ തുർക്കി സൈന്യത്തിന്റെ പിടിയിലായി; ഒപ്പം ഭർത്താവും മരുമകളും പിടിയിൽ; ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് തുർക്കി സൈനിക വക്താവ്; അവശേഷിക്കുന്ന ഐഎസ് ഒളിത്താവളങ്ങളും കണ്ടെത്താനായി തുർക്കി സൈന്യത്തിന്റെ അന്വേഷണം

ബാഗ്ദാദി വീണതോടെ കുടുംബവും വലയിലാവുന്നു; കൊല്ലപ്പെട്ട ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി റസ്മിയാ അവാദ് സിറിയയിൽ തുർക്കി സൈന്യത്തിന്റെ പിടിയിലായി; ഒപ്പം ഭർത്താവും മരുമകളും പിടിയിൽ; ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് തുർക്കി സൈനിക വക്താവ്; അവശേഷിക്കുന്ന ഐഎസ് ഒളിത്താവളങ്ങളും കണ്ടെത്താനായി തുർക്കി സൈന്യത്തിന്റെ അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

ഡമാസ്‌ക്കസ്: ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞ കുടുംബത്തിനും പിടിവീഴുന്നു. തുർക്കി സൈന്യം അസാസ് നഗരത്തിന് സമീപം നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദ് (65) പിടിയിലായത്. ഇവരുടെ ഭർത്താവും മരുമകളും ഒപ്പം പിടിയിലായിട്ടുണ്ട്. ഇവരെ തുർക്കി സൈന്യം ചോദ്യം ചെയ്യുകയാണ്. ഇവരുടെ കൂടെ അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. വടക്കൻ സിറിയയിലെ നഗരമായ അസാസിൽ നിന്ന് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായതെന്ന് തുർക്കി സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ബാഗ്ദാദിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് തുർക്കി സൈനിക വക്താവ് പറഞ്ഞു. എന്നാൽ പിടിയിലായത് ബാഗ്ദാദിയുടെ സഹോദരി തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ വാർത്താ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം വടക്ക് പടിഞ്ഞാറൻ സിറിയയിൽ അമേരിക്ക നടത്തിയ പ്രത്യേക ഓപ്പറേഷനിടെ പിടിയിലാവുമെന്ന് ഉറപ്പായ ബാഗ്ദാദി ശരീരത്തിലെ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടത് ബാഗ്ദാദി തന്നെയാണെന്ന് ഐ.എസ് സ്ഥിരീകരിച്ചിരുന്നു.
2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്ഐയുടെ നേതാവാകുന്നത്. പിന്നീട് അൽഖ്വെയ്ദയെ സംഘടനയിൽ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ലോകത്തെ നടക്കുന്ന ഐസിസ് തീവ്രവാദത്തിന് അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണത്തോടെ ഇല്ലാതാകുമെന്ന കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു. ഇപ്പോൾ സജീവ സാന്നിധ്യമല്ലാത്ത ഇടങ്ങളിലേക്ക് ഐഎസ് തീവ്രവാദം വേരുന്നുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തീവ്രവാദികളാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മാലിയുടെ വടക്കൻ മേഖലയിലെ ഇൻഡെലിമാനിൽ സൈനിക പോസ്റ്റിനു നേരെ നവംബർ ഒന്നിന് ഉച്ചയ്ക്കുണ്ടായ ഭീകരാക്രമണത്തിൽ 50 സൈനികരാണു വീരമൃത്യു വരിച്ചത്. മൂന്നു പേർക്കു പരുക്കേറ്റിരുന്നു.

ഐഎസ് തലവൻ അബൂബക്കർ അൽബഗ്ദാദിയെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയുണ്ടായ ഭീകരാക്രമണം യുഎസിനെ ഉൾപ്പെടെ ആശങ്കപ്പെടുത്തുന്നതാണ്. പുതിയ ഐസിസ് തലവൻ അതീവ അപകടകാരിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ് മാലിയിൽ ഭീകരാക്രമണം ഉണ്ടായിരിക്കുന്നതും. മധ്യപൂർവദേശത്തു നിന്നു പിൻവലിഞ്ഞ ഐഎസ് ഭീകരർ സംഘർഷഭരിതമായ ആഫ്രിക്കൻ മേഖലയിൽ ശക്തി പ്രാപിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു നിരീക്ഷകർ പറയുന്നു. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിലയിരുത്തൽ.

സിറിയയിൽ ഐഎസ് ശക്തിപ്രാപിച്ചു സ്വന്തം ഭരണകൂടം സ്ഥാപിച്ചതു പോലുള്ള സാഹചര്യങ്ങൾക്കാണ് ആഫ്രിക്കയിലെ പല രാജ്യങ്ങളിലും നിലവിലുള്ള പ്രശ്നങ്ങൾ വഴിമരുന്നിടുന്നതെന്നും നിരീക്ഷകർ പറയുന്നു. അതിനിടെ പുതിയ തലവനായ അബു ഇബ്രാഹിം അൽഹാഷിമി അൽഖുറൈഷിയെ ഈജിപ്തിലെയും ബംഗ്ലാദേശിലെയും ഐഎസ് പോഷകസംഘടനകൾ അംഗീകരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഭീകരരുടെ മുഖംമറച്ച ചിത്രങ്ങളും നാഷെർ ന്യൂസ് പുറത്തുവിട്ടു. അൽഖുറൈഷിക്ക് ഐക്യദാർഢ്യവുമായി ഐഎസ് പതാകയ്ക്കു കീഴെ നിൽക്കുന്ന ചിത്രമാണു പുറത്തെത്തിയത്. ഈജിപ്തിലെ സിനായ് മേഖലയിലുള്ള ഭീകരരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള രണ്ടാമത്തെ ചിത്രം പുറത്തുവിട്ടത്.

അബു ഇബ്രാഹിം അൽഹാഷിമി അൽഖുറൈഷിയായിരിക്കും ഇനി മുതൽ ഐഎസ് തലപ്പത്ത്. അബു ഹംസ അൽഖുറൈഷിയാണ് ഭീകരസംഘടനയുടെ പുതിയ വക്താവെന്നും ഐഎസ് മാധ്യമ വിഭാഗം അറിയിച്ചിരുന്നു. 2014 മുതൽ ഐഎസ് തലപ്പത്തുള്ള ബഗ്ദാദിയെ ഒക്ടോബർ 26ന് സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ നടന്ന പോരാട്ടത്തിലാണ് യുഎസ് സൈന്യം വകവരുത്തിയത്. തൊട്ടടുത്ത ദിവസം സിറിയയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഐഎസ് വക്താവ് അബു ഹസ്സൻ അൽ മുജാഹിറും കൊല്ലപ്പെട്ടു. ഇയാൾ ബഗ്ദാദിയുടെ പകരക്കാരനാകുമെന്ന് യുഎസ് ഉൾപ്പെടെ കണക്കുകൂട്ടിയിരുന്നത്. പിൻഗാമിയാകാൻ ഐഎസ് തീരുമാനിച്ചു വച്ചിരിക്കുന്നവരും നിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബഗ്ദാദിയുടെ മരണത്തോടെ ചിതറിപ്പോകുമെന്നു കരുതിയിരുന്ന ഐഎസ് ഭീകരർ കരുത്താർജിക്കുന്നതായാണു പുതിയ റിപ്പോർട്ടുകൾ.

ബഗ്ദാദി മരണത്തിലേക്ക് നിലവിളിച്ചു കൊണ്ടോടുകയായിരുന്നുവെന്നു വ്യക്തമാക്കിയ ട്രംപിനുള്ള ഭീഷണിയും ഐഎസ് സന്ദേശത്തിലുണ്ടായിരുന്നു. 'ഭ്രാന്തനായ വയസ്സൻ' എന്നായിരുന്നു ട്രംപിനെ ഓഡിയോ സന്ദേശത്തിൽ ഐഎസ് വിശേഷിപ്പിച്ചത്. ബഗ്ദാദിയുടെ മരണത്തിലുള്ള പ്രതികാരം ഉടനുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. 'അമേരിക്ക ആഹ്ലാദിക്കേണ്ട. ഇത്രയും നാൾ നിങ്ങൾ അനുഭവിച്ച പേടിയേക്കാളും ഭീകരമായിരിക്കും പുതിയ ആൾ നിങ്ങൾക്കു തരാൻ പോകുന്നത്. ബഗ്ദാദിയുടെ കാലം എത്ര നല്ലതായിരുന്നുവെന്നു പോലും നിങ്ങൾക്ക് ആ ക്രൂരത അനുഭവിക്കുമ്പോൾ തോന്നിപ്പോകും...' ഓഡിയോ സന്ദേശത്തിൽ പറയുന്നു.

ബിൻ ലാദന്റെ മരണത്തോടെ അൽഖായിദ ഭീകരർ പിൻവലിയുകയും നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചടിക്കുകയുമായിരുന്നു. ബഗ്ദാദിയുടെ കാര്യത്തിലും ഈ 'ഇടവേള' യുഎസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മരണം നടന്ന് ദിവസങ്ങൾക്കകം ഐഎസിന്റെ നിയമനിർമ്മാണ ഉപദേശക സംഘം, ശൂറ കൗൺസിൽ, ചേരുകയായിരുന്നു. തുടർന്നു പുറത്തുവിട്ട ഏഴു മിനിറ്റ് ഓഡിയോ സന്ദേശത്തിലാണ് ബഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിക്കുകയും പുതിയ തലവനെ പ്രഖ്യാപിക്കുകയും ചെയ്തത്.

എന്നാൽ അബു ഇബ്രാഹിം അൽഖുറൈഷിയെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പാശ്ചാത്യലോകത്തിനു ലഭ്യമായിട്ടില്ല. നേരത്തേ പലപ്പോഴും ബഗ്ദാദി കൊല്ലപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. ഒരിക്കൽ ഐഎസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. അപ്പോഴൊന്നും ഐഎസിന്റെ തലപ്പത്തേക്ക് വരാൻ സാധ്യതയുണ്ടായിരുന്നവരുടെ പട്ടികയിൽ അൽഖുറൈഷിയുടെ പേരുണ്ടായിരുന്നില്ല. വളരെ അപൂർവമായി മാത്രമേ ഇയാളുടെ പേര് ഐഎസിൽ പോലും പരാമർശിക്കപ്പെട്ടിരുന്നുള്ളൂ. ഇതുതന്നെയാണ് യുഎസ്, ഇറാഖ്, സിറിയൻ ഇന്റലിജൻസിനെ ഉൾപ്പെടെ കുഴക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP