Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പാത വികസനത്തിന് കേന്ദ്രം പണം കണ്ടെത്തുന്നത് കിഫ്ബി മോഡൽ ഡിഎഫ്‌ഐ വഴി; ഇവരാണ് കിഫ്‌ബിയെ കുറ്റം പറയുന്നതെന്ന പരിഹാസവുമായി തോമസ് ഐസക്ക്; എൻഎച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടുമെന്നും സംസ്ഥാന ധനമന്ത്രി

ദേശീയ പാത വികസനത്തിന് കേന്ദ്രം പണം കണ്ടെത്തുന്നത് കിഫ്ബി മോഡൽ ഡിഎഫ്‌ഐ വഴി; ഇവരാണ് കിഫ്‌ബിയെ കുറ്റം പറയുന്നതെന്ന പരിഹാസവുമായി തോമസ് ഐസക്ക്; എൻഎച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടുമെന്നും സംസ്ഥാന ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഎച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടുമെന്ന ചോദ്യമുയർത്തി സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്. അടിസ്ഥാനസൗകര്യ വികസനത്തിനായി ഡെവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ (ഡിഎഫ്‌ഐ) സ്ഥാപിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. കിഫ്ബി പോലെ വായ്പ എടുത്താണ് ദേശീയ പാത വികസനത്തിന് പണം നൽകുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇവരാണ് കിഫ്ബിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം പരി​​ഹസിച്ചു.

പുതിയ ബജറ്റ് ഇന്നത്തെ മാന്ദ്യത്തിൽ നിന്ന് രാജ്യത്തെ കരകയറ്റില്ല. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് പൂർണമായി നിരാശയാണ്. ദേശീയ പാതയ്ക്ക് ഉള്ള 65000 കോടി വലിയ തമാശയാണ്. അത് പുതിയ പ്രഖ്യാപനം അല്ല. കിഫ്ബി പോലെ വായ്പ എടുത്ത് ആണ് പണം നൽകുന്നത്. ഇവരാണ് കിഫ്‌ബിയെ കുറ്റം പറയുന്നത്. എൻഎച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. അടുത്ത വർഷം വളർച്ച കുതിച്ചു കയറും എന്നത് ശുദ്ധ അസംബന്ധമാണ്. മുൻ വർഷങ്ങളിൽ ചെലവഴിച്ച തുകയിൽ ഒരു ശതമാനം പോലും കൂടുതൽ ഇത്തവണ ഇല്ല.

2021-22ലും സാമ്പത്തിക നില ഉയരില്ല. വരുമാനം കുറയും.പണം ഇല്ലാതെ വരും. അതിന് പൊതു മേഖലയെ ആകെ വിൽക്കാൻ പോകുന്നു. പെട്രോൾ ഡീസൽ വിലക്കുറവിനെ പറ്റി ഒരു വാചകവും പറയുന്നില്ല. കൊച്ചി മെട്രോ പ്രഖ്യാപിച്ച 1957 കോടിയിൽ 338 കോടിയേ കിട്ടു. ഇതിന് തുല്യമായ തുക സംസ്ഥാനവും നൽകണം. ബാക്കി മെട്രോ വായ്പ എടുക്കണ്ട തുകയാണ്. പൊതുമേഖല വിറ്റു തുലയ്ക്കുക ആണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

കേന്ദ്രം വായ്പ എടുക്കുന്നതിൽ കുഴപ്പം ഇല്ല , സംസ്ഥാനം എടുക്കുമ്പോഴാണ് പ്രശ്നം. സംസ്ഥാന ബജറ്റിന് എതിരെ ബിജെപി നടത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞു. യുപിഎ സർക്കാറിനോട് പിന്നെയും കാര്യങ്ങൾ പറയാമായിരുന്നു , ബിജെപി സർക്കാർ വേറൊരു ജനുസ്സാണെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര ബജറ്റ് സംബന്ധിച്ച, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശം ഏറ്റവും വലിയ തമാശയാണെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരള ബജറ്റുമായി താരതമ്യം ചെയ്യണമെന്നാണ് സുരേന്ദ്രന്റെ ആ​ഗ്രഹം. സംസ്ഥാനങ്ങളുടെ കമ്മി കേന്ദ്ര ത്തെക്കാൾ കുറവാണ്. സംസ്ഥാന ബജറ്റിൽ കമ്മിയും കടവും ആണെന്നായിരുന്നല്ലോ ബിജെപിയുടെയും കോൺ​ഗ്രസിന്റെയും ആരോപണമെന്നും തോമസ് ഐസക് ചോദിച്ചു. കേന്ദ്ര ബജറ്റ് വികസന കുതിപ്പിന് ഗതിവേഗം നൽകുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. ബജറ്റ് കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിന്റെ വളർച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന എൻഡിഎ സർക്കാർ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന്മു ഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനായി ഡെവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ (ഡിഎഫ്‌ഐ) സ്ഥാപിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യമേഖലയിൽ നിന്നുൾപ്പെടെ ഡിഎഫ്‌ഐ നിക്ഷേപം സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവർ തന്നെ കിഫ്ബിയിലൂടെ കേരളം മുന്നോട്ടുവെച്ച മാതൃക പിന്തുടരുന്നു എന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദ്ദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങുകയും അങ്ങനെ രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്കു വിട്ടുനൽകുകയും ചെയ്യുന്നതാണ്.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാർഷികമേഖലയിൽനിന്നും പൂർണമായി പിൻവാങ്ങി അതിനെ സ്വകാര്യ കുത്തകകൾക്കായി തുറന്നുകൊടുത്ത പുതിയ കാർഷിക നയങ്ങളുടെ പാതയിൽ തന്നെ ഇനിയും തങ്ങൾ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഏറ്റുപറച്ചിൽ കൂടിയാവുകയാണ് ഈ ബജറ്റ്. കർഷകസംഘടനകളുമായി നടത്തിയ ചർച്ചകൾ എല്ലാം തന്നെ കേവലം നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങൾ പിൻവലിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്റെ സ്ഥിരീകരണം കൂടിയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്.

കർഷകർക്ക് സബ്‌സിഡി നൽകുന്നതിനുപകരം അവർക്ക് കൂടുതൽ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇത് അവരെ കൂടുതൽ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകുകയില്ല. കാർഷിക മേഖലകളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കാനേ ഇത് ഉപകരിക്കൂ. കാലാകാലങ്ങളിൽ കർഷകസംഘടനകൾ മുന്നോട്ടുവെച്ചിട്ടുള്ള ഫോർമുല (C2+50%) പ്രകാരം താങ്ങുവില പ്രഖ്യാപിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല.

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഒന്നുംതന്നെ ഈ ബജറ്റിലില്ല. സാമൂഹ്യസുരക്ഷാ പെൻഷൻ നിരക്കുകളിലെ വർധനവ്, വരുമാനനികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാർക്കും വ്യവസായങ്ങൾക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും തന്നെ ഈ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഇടംപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനസാമാന്യത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി. എന്നാൽ, അതേസമയം സാമ്പത്തിക അസമത്വം ഉയർന്നുനിൽക്കുന്ന ഇന്ത്യയിൽ അത് ഇനിയും വർധിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് ഓഹരി ഉടമകളുടെ സമ്പാദ്യം 5.2 ലക്ഷം കോടി രൂപ കൂടി വർധിച്ചതായാണ് റിപ്പോർട്ടുകൾ.

ഫാം സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. അത് വിലക്കയറ്റം വർധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകും. ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വിലകൂടുന്ന നിർദ്ദേശങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതാകട്ടെ വളരെ വലിയൊരു വിഭാഗം ആളുകൾ തൊഴിൽ ചെയ്യുന്ന നിർമ്മാണമേഖലയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയിൽ കൂടി കടന്നുപോകുമ്പോഴും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ജനങ്ങളുടെ കൈകളിൽ കൂടുതൽ പണമെത്തിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല എന്നത് നിരാശാജനകമാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ഡിവൈഡുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ഡിജിറ്റൽ സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ട്. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കൃത്യമായ സ്ഥിതിവിവര കണക്കുകൾ അത്യന്ത്യാപേക്ഷിതമാണ്. അവ തയ്യാറാക്കുന്നതിന് ഡിജിറ്റൽ സെൻസസ് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ല-  മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP