Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞിന് മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചതിന് സിസിടിവി തെളിവ്; ശസ്ത്രക്രിയ നടത്താൻ സമ്മതപത്രം ഒപ്പിടാതെ വഴക്കിട്ട് സമയം വൈകിപ്പിച്ചതും ദൃശ്യങ്ങളിൽ വ്യക്തം; എന്നിട്ടും ആ കുരുന്നിനോടു കാണിച്ച ക്രൂരതയ്ക്ക് അമ്മയ്ക്ക് എതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ; ആരോഗ്യവാനായ ഭർത്താവിനെ ചതിച്ചു കൊന്നതോ എന്ന സംശയത്തിലും അന്വേഷണമില്ല; ഇടത് എംഎൽഎയുടെ ഇടപെടൽ ബിടെക്കുകാരിക്ക് നൽകുന്നത് സുഖവാസം; തൊടുപുഴയിലെ വില്ലത്തിക്ക് ജാമ്യം ഉറപ്പാക്കിയ ഇടപെടലിൽ പ്രതിഷേധം ശക്തം

കുഞ്ഞിന് മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചതിന് സിസിടിവി തെളിവ്; ശസ്ത്രക്രിയ നടത്താൻ സമ്മതപത്രം ഒപ്പിടാതെ വഴക്കിട്ട് സമയം വൈകിപ്പിച്ചതും ദൃശ്യങ്ങളിൽ വ്യക്തം; എന്നിട്ടും ആ കുരുന്നിനോടു കാണിച്ച ക്രൂരതയ്ക്ക് അമ്മയ്ക്ക് എതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ; ആരോഗ്യവാനായ ഭർത്താവിനെ ചതിച്ചു കൊന്നതോ എന്ന സംശയത്തിലും അന്വേഷണമില്ല; ഇടത് എംഎൽഎയുടെ ഇടപെടൽ ബിടെക്കുകാരിക്ക് നൽകുന്നത് സുഖവാസം; തൊടുപുഴയിലെ വില്ലത്തിക്ക് ജാമ്യം ഉറപ്പാക്കിയ ഇടപെടലിൽ പ്രതിഷേധം ശക്തം

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂരമായി കൊലപ്പെടുത്താൻ കാമുകനൊപ്പം നിന്ന അമ്മയുടെ ജയിൽ വാസം ഒഴിവാക്കാൻ ഉന്നത തലങ്ങളിൽ നടന്ന നീക്കം വിജയിച്ചു. ആശുപത്രിയിൽ ഏഴ് വയസ്സുകാരന് ചികിൽസ കിട്ടാതിരിക്കാൻ കൊലപാതകിയായ അരുൺ ആനന്ദിനൊപ്പം ചേർന്ന് നാടകം കളിച്ച അമ്മയക്ക് എതിരെ പൊലീസ് ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാര കുറ്റങ്ങൾ മാത്രം. സോഷ്യൽ മീഡിയാ കൂട്ടായ്കൾ പ്രതിഷേധിക്കാൻ ഇറങ്ങിയതും ബാലാവകാശ കമ്മീഷൻ നടപടികളെ ഭയന്നും കുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്റെ നടപടികളെ ഭയന്ന് അറസ്റ്റും രേഖപ്പെടുത്തി. എന്നാൽ ഒരു ദിവസം പോലും ജയിലിൽ കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഇതോടെ കേസിലെ പ്രതിക്ക് മജിസ്‌ട്രേട്ടിന് ജാമ്യം അനുവദിക്കേണ്ടിയും വന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201, 212 വകുപ്പുകളാണ് ചുമത്തിയത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഇത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടുകയും ചെയ്തു. കേസിൽ പ്രതിയാകാതിരിക്കാൻ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലും വരുത്താൻ ശ്രമമുണ്ടായിരുന്നു. ഇടതു പക്ഷത്തെ പ്രധാന എംഎൽഎയും ഇടുക്കിയിലെ ഭരണകക്ഷിയിലെ പ്രമുഖനും പ്രതിക്ക് വേണ്ടി ചരട് വലികൾ നടത്തി. ഇതോടെയാണ് ജാമ്യമുള്ള കേസുകളിലേക്ക് ചാർജ്ജ് എത്തിയത്. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം അവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് വിട്ടയയ്ക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ ദുരൂഹ സാഹചര്യത്തിൽ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതിലും യുവതിയെ സംശയിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ കിട്ടിയ പരാതിയിലും പൊലീസ് അന്വേഷണം നടത്തുന്നില്ല. യുവതിയെ ജയിലിൽ കിടത്തിയാൽ മുന്നണി പോലും വിട്ടുപോകുമെന്ന ഇടത് എംഎൽഎയുടെ ഭീഷണിയാണ് ഇതിന് കാരണം.

ഇക്കാര്യം മനസ്സിലാക്കി ഏഴ് വയസ്സുകാരന്റെ ക്രൂരതയിൽ അമ്മയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയാ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. പിസി ജോർജ് ഇതിന്റെ നേതൃത്വവും ഏറ്റെടുത്തു. ഇതോടെയാണ് കണ്ണിൽ പൊടിയിടാൻ പേരിന് മാത്രമായി യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ രണ്ടാമത്തെ കുട്ടിയെ അരുൺ ആനന്ദ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസും പൊലീസ് എടുത്തിട്ടുണ്ട്. അതുകൊണ്ട് പോക്‌സോ കേസിൽ പ്രതിയായ ഇരയുടെ വിവരങ്ങൾ പുറത്തു വരുമെന്നതിനാൽ ഈ സ്ത്രീയുടെ ചിത്രം പോലും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുമുണ്ട്. അങ്ങനെ തൊടുപുഴയിലെ ക്രൂരതയെ തന്ത്രപരമായി പൊലീസ് രക്ഷിച്ചെടുത്തു. അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ച വേളയിലും ചികിത്സ വൈകിപ്പിക്കുകയാണ് ഉണ്ടായത്. മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാനാണ് പ്രതി ശ്രമിച്ചെന്നതിന്റെ തെളിവുകളാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുനന്നു.

പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലെന്ന് വരുത്തി ജാമ്യം അനുവദിക്കുകയായിരുന്നു.ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം യുവതിക്കെതിരെ കെസെടുക്കാൻ നേരത്തെ ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഉടുമ്പുംചോലയിലെ വസതിയിലുണ്ടായിരുന്ന യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ഇപ്പോൾ റിമാൻഡിലാണ്. അമ്മയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിക്കുകയായിരുന്നു. കുട്ടിയുടെ നാലുവയസ്സുള്ള അനുജനെയും മാതാവിന്റെ സുഹൃത്തായ അരുൺ ആനന്ദ് ആക്രമിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴി കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി തീരുമാനമെടുത്തത്. അമ്മയെ പ്രധാന സാക്ഷിയാക്കി അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതോടെയാണ് പേരിന് വേണ്ടി കേസെടുത്തത്. ജുവനൈൽ ജസ്റ്റീസ് ആക്ടിലെ വകുപ്പുകൾ ചുമത്തിയതുമില്ല. 

മരണാസന്നനായ നിലയിൽ അടിച്ചു തലപൊളിച്ച ശേഷം ആ കുരുന്നിനെയും കൊണ്ടുവന്ന ശേഷം മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ പ്രതി അരുൺ ആനന്ദ് ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടർമാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലൻസിൽ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു. മദ്യലഹരിയിൽ അരുൺ ആനന്ദ് ഡ്രൈവ് ചെയ്ത കാറിലാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിൽ എത്തിയത്. ഷർട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകൾ നിലത്തുറയ്കാത്ത നിലയിൽ ആയിരുന്നു. വേച്ചുവേച്ചാണ് അയാൾ നടന്നു നീക്കിയത്. പിൻസീറ്റിൽ കിടത്തിയിരുന്ന കുഞ്ഞുമായി യുവതി ആശുപത്രിക്കുള്ളിലേക്ക് സ്ട്രെച്ചറിൽ നീങ്ങി. പ്രാഥമിക ശുശ്രൂഷ നൽകി അടിയന്തര ചികിത്സ നൽകാൻ അവർ തയ്യാറായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിക്കുകയായിരുന്നു.

മദ്യലഹരിയായ അരുൺ ആനന്ദ് ബഹളം ഉണ്ടാക്കിയതോടെ കുഞ്ഞിന്റെ അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിക്കുകയായിരുന്നു. എന്നാൽ ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ ഉടൻ ഓപ്പറേഷൻ വേണമെന്ന് ഇവരോട് ആവശ്യപ്പെടുന്നു. എന്നാൽ അരുൺ ഇതിനോട് യോജിക്കുന്നില്ല. സമ്മതപത്രം ഒപ്പിട്ടുനൽകാനും തയാറായില്ല. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാൻ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടർമാർ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോൺനമ്പർ ചോദിച്ചു. എന്നാൽ, ഇതിനും വഴങ്ങാതെ അധികൃതരോട് തർക്കിക്കുകയാണ് ഇരുവരും ചെയ്തത്. ഇതോടെ കാര്യങ്ങൾ പന്തികേടാണെന്ന് തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുൺ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതോടെ ദുരൂഹത ഉറപ്പിച്ചു. തുടർന്നു പൊലീസ് അന്വേഷണത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുകയും ചെയ്തു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുൺ ആനന്ദും തയാറായിരുന്നില്ല. ഇങ്ങനെ കുട്ടിയെ കൊലയ്ക്ക് കൊടുക്കുന്ന നടപടികളാണ് അമ്മയും എടുത്തത്.

പൊലീസിനോടും ജീവനക്കാരോടും തർക്കിച്ച് പിന്നേയും അരമണിക്കൂർ സമയം കളഞ്ഞു. ഏറ്റവും ഒടുവിൽ അരുണിനെ പൊലീസ് ബലമായി ആംബുലൻസിൽ കയറ്റുകയായിരുന്നു. തിരികെ കാറെടുക്കാന് പോയ യുവതിയെയും പൊലീസ് ആംബുലൻസിൽ തന്നെ കയറ്റി. വിദഗ്ധ ചികിൽസ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതും. അതുകൊണ്ട് തന്നെ കുറ്റകൃത്യം മറച്ചു വച്ചുവെന്നതിൽ അപ്പുറത്തേക്ക് വീഴ്ചകൾ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പ്രതിയെ രക്ഷിക്കാൻ ബോധപൂർവ്വം ശ്രമിച്ചതിനൊപ്പം ചികിൽസ വൈകിച്ച് കുട്ടിയെ കൊലപ്പെടുത്താനും ശ്രമിച്ചു. എന്നാൽ ഇതൊന്നും അമ്മ പ്രതിയായെത്തിയപ്പോൾ പൊലീസ് മനപ്പൂർവ്വം മറച്ചു. ഇടത് എംഎൽഎയുടെ സ്വാധീന കരുത്തിലാണ് ഇത്. യുവതിയുടെ അച്ഛൻ സിനിമാ സംവിധായകനും ക്യാമറാമാനുമാണ്. അതുകൊണ്ട് ഭരണത്തിൽ സ്വാധീനമുള്ള സിനിമാക്കാരും യുവതിക്ക് വേണ്ടി ചരട് വലിച്ചു.

കുഞ്ഞിനെ മർദ്ദിച്ച ഗുരുതരമായി പരിക്കേൽപിച്ച അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണ്. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇയാളുടെ അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവർ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്.

അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞ വർഷം മെയ് 23ന് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ പ്രണയം അസ്ഥിക്ക് പിടിച്ചു. തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു. തിന് ശേഷമാണ് യുവതി രണ്ടുകുഞ്ഞുങ്ങൾക്കൊപ്പം അരുണിന്റെ കൂടെ താമസം തുടങ്ങിയത്. കൊടും ക്രൂരനായിരുന്ന അരുൺ നിരന്തരം കുഞ്ഞുങ്ങളെ പീഡിപ്പിച്ചിരുന്നു. ഇളയകുഞ്ഞിന്റെ മൊഴിയിലൂടെയാണ് വീട്ടിൽ ചേട്ടനേയും തന്നെയും അരുൺ മർദ്ദിച്ചിരുന്നു എന്ന വിവരം പൊലീസ് തിരിച്ചറിയുന്നത്.

കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതകാണുകയാണ് വീട്ടുകാർ. നല്ല ആരോഗ്യമുണ്ടായിരുന്ന മകന് എങ്ങനെ ഹൃദയാഘാതം വന്നുവെന്ന് വീട്ടുകാർക്ക് ഇനിയും എത്തും പിടിയുമില്ല. മകൻ മരിച്ച് മൂന്നാം നാൾ മരുമകൾക്ക് അരുണിനെ കെട്ടണമെന്ന ആഗ്രഹമുണ്ടായതിലും പിടിത്തമില്ല. എന്നാൽ ഭർത്താവ് മരിച്ച ശേഷമാണ് താൻ അരുണുമായി അടുത്തതെന്നാണ് പൊലീസിന് യുവതി നൽകിയ മൊഴി. മകൻ ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛനായ് തിരുവനന്തപുരം സ്വദേശി പറഞ്ഞു. 2018 മെയ് 23നു ഹൃദയാഘാതത്തെ തുടർന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടിൽ വച്ചാണ് മകൻ മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു തന്നെ അരുൺ ആനന്ദ് വീട്ടിലെത്തി. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകൾ തന്നോട് പറഞ്ഞതായി കുട്ടിയുടെ മുത്തച്ഛൻ പറയുന്നു. '

മകനോട് അരുൺ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വർഷം മുൻപു അരുണും മകനും വഴക്കിട്ടിരുന്നു. പിന്നീട് ഇവർ തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ല.'' ''മകന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണിൽ ഞങ്ങളോട് സംസാരിച്ചു. വർക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വർക്ഷോപ്പിൽ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞു. മെക്കാനിക്കൽ എൻജിനീയറായിരുന്നു മകൻ.'' അരുൺ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP