Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഡിഎംഎയുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതിന് പിന്നാലെ തൊടിയൂരിൽ സിപിഎം പ്രവർത്തകർക്കിടയിൽ ഭിന്നത; ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം എരിയ സെക്രട്ടറിയുമായ സജീവ് കുറ്റിയിലിനെ പുറത്താക്കണമെന്ന് ആവശ്യം

എംഡിഎംഎയുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതിന് പിന്നാലെ തൊടിയൂരിൽ സിപിഎം പ്രവർത്തകർക്കിടയിൽ ഭിന്നത; ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം എരിയ സെക്രട്ടറിയുമായ സജീവ് കുറ്റിയിലിനെ പുറത്താക്കണമെന്ന് ആവശ്യം

ആർ പീയൂഷ്

കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതിന് പിന്നാലെ തൊടിയൂരിൽ സിപിഎം പ്രവർത്തകർക്കിടയിൽ ഭിന്നത. ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.

സിപിഎം തൊടിയൂർ സൈക്കിൾമുക്ക് ബ്രാഞ്ച് സെക്രട്ടറിയും തൊടിയൂർ ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കരുനാഗപ്പള്ളി എരിയ സെക്രട്ടറിയുമായ പ്രാദേശിക സിപിഎം നേതാവ് സജീവ് കുറ്റിയിലിനെതിരെയാണ് പ്രവർത്തകർ തിരിഞ്ഞിരിക്കുന്നത്. സജീവിന്റെ മകൻ തൊടിയൂർ വടക്ക് കുറ്റിയിൽ വീട്ടിൽ സുഫിയാനെ(21)യും സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഫിയാൻ കോളേജ് വിദ്യാർത്ഥിയാണ്.

ആലുംകടവിലെ സ്വകാര്യ റിസോർട്ടിന് സമീപത്തുള്ള ബോട്ട് ജട്ടിക്ക് സമീപത്തു നിന്നുമാണ് എം.ഡി.എം.എയും, ഹാഷിഷ് ഓയിലും ഉൾപ്പെടെ വിവിധയിനം മയക്കുമരുന്നുകളുമായി നാല് പേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ക്ലാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതിൽ തൻവീർ(21), കിളികൊല്ലൂർ പ്രിയദർശിനി നഗർ പനയിൽ അഭിലാഷ്(27), തെക്കുംഭാഗം ഞാറമൂട് കർമ്മലിഭവനിൽ ഡോൺ(21)എന്നിവരാണ് സുഫിയാനൊപ്പം പിടിയിലായത്. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി വരുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് പിടിമുറുക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ് നിരാക്ഷണം.

ബംഗളൂരു, എറണാകുളം, ചെന്നൈ എന്നവിടങ്ങളിലെ മൊത്തക്കച്ചവടക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം നൽകി സ്ത്രീകളെ ഉപയോഗിച്ചാണ് മയക്കുമരുന്നുകൾ കൊല്ലത്ത് എത്തിക്കുന്നത്. തുടർന്ന് പ്രതികൾ ആവശ്യക്കാർക്കായി വിതരണം നടത്തുന്നതായിരുന്നു രീതി. ഇതിനായി പ്രത്യേക വാട്ട്സാപ്പ് ടെലഗ്രാം ഗ്രൂപ്പുകൾ തന്നെ സജ്ജമാക്കിയിരുന്നു. ഇതുവഴി ആവശ്യക്കാർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകും. കരുനാഗപ്പള്ളിയിലെ കോളേജുകളിലും സ്‌ക്കൂളുകളിലും നിരവധിപേർ ഇവരുടെ ഇടപാടുകാരായിട്ടുണ്ടെന്നാണ് പൊലീസ് മനസ്സിലാക്കിയിരിക്കുന്നത്. പ്രതികളെ പിടികൂടുമ്പോൾ 5.5 ഗ്രാം എം.ഡി.എം.എ, 105 ഗ്രാം ഹാഷിഷ് ഓയിൽ, ബട്ടൺ എന്ന പേരിൽ അറിയപ്പെടുന്ന ലഹരി ഗുളികൾ എന്നിവ പൊലീസ് കണ്ടെടുത്തു.

കൊല്ലം സിറ്റി ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണർ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്‌ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ജയശങ്കർ, വിനോദ്, ഓമനക്കുട്ടൻ, സിദ്ദിഖ്, എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ രാജീവ്, ശ്രീകാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 20,000 രൂപവരെയാണ് ഈടാക്കുന്നത്.

അന്താരാഷ്ട്ര മാർക്കറ്റിലുള്ള വിലയുടെ ഇരട്ടിയാണിത്. ലഹരി പാർട്ടികളിൽ ഉപയോഗിക്കുന്നതിനാൽ പാർട്ടി ഡ്രഗ് എന്നും പേരുണ്ട്. എക്സ്റ്റസി, മോളി, മാൻഡി എന്നിവയാണ് മറ്റ് വിളിപ്പേരുകൾ. ഉപയോഗിക്കുന്നതിന്റെ അളവനുസരിച്ച് 45 മിനുട്ട് മുതൽ ആറു മണിക്കൂർ വരെ ഉന്മാദാവസ്ഥയിലാവും. മാരകമായ ദൂഷ്യഫലങ്ങളും ഉണ്ടാകും. അധികമായി ഉപയോഗിച്ചാൽ രക്തസമ്മർദ്ദമുയർന്ന് മരണം വരെ സംഭവിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP