Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവഞ്ചൂർ പനച്ചിക്കാട്ടെ ആർഎസ്എസ് -സേവാഭാരതി കാര്യാലയത്തിൽ പോയത് എന്തിന്? സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും സോഷ്യൽ മീഡിയയിലും വിവാദം ആറിത്തണുക്കും മുമ്പേ വീണ്ടും കാര്യാലയം സന്ദർശിച്ച് തിരുവഞ്ചൂർ; അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോയെന്ന് തിരുവഞ്ചൂരിന്റെ ചോദ്യം

തിരുവഞ്ചൂർ പനച്ചിക്കാട്ടെ ആർഎസ്എസ് -സേവാഭാരതി കാര്യാലയത്തിൽ പോയത് എന്തിന്? സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും സോഷ്യൽ മീഡിയയിലും വിവാദം ആറിത്തണുക്കും മുമ്പേ വീണ്ടും കാര്യാലയം സന്ദർശിച്ച് തിരുവഞ്ചൂർ; അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോയെന്ന് തിരുവഞ്ചൂരിന്റെ ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്ത് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതി കാര്യാലയത്തിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒക്ടോബർ 16 ന് സന്ദർശിച്ചത് സിപിഎം വിവാദമാക്കിയതിന് പിന്നാലെ അദ്ദേഹം വീണ്ടും അവിടെ എത്തി. വിജയദശമി നാളിലാണ് തിരുവഞ്ചൂർ വീണ്ടും കാര്യാലയത്തിൽ എത്തിയത്. തദ്ദേശ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി -ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ചയ്ക്കാണ് തിരുവഞ്ചൂർ എത്തിയതെന്ന ആരോപണമാണ് നേരത്തെ സിപിഎം ഉന്നയിച്ചത്.

പനച്ചിക്കാട്‌ സരസ്വതി ക്ഷേത്രത്തിലെത്തുകയും വിദ്യാമണ്ഡപം അടക്കം സന്ദർശിച്ച ശേഷം സേവാഭാരതിയുടെ ഭക്ഷണവിതരണ കേന്ദ്രം സന്ദർശിക്കുകയുമായിരുന്നു. ഇതിന് ശേഷം കലവറയിലുമെത്തി. മാധ്യമപ്രവർത്തകരോട് സംസാരിക്കവേ തിരുവഞ്ചൂർ സിപിഎമ്മിനെതിരെ ശക്തമായ വിമർശനമവും ഉന്നയിച്ചു. അമ്പലത്തിൽ പോകാത്തതിനാലാണ് സിപിഎം നേതാക്കൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു.

ശബരിമല വിവാദവും തുടർ സംഭവങ്ങളും സിപിഎം മറക്കരുത്. പനച്ചിക്കാട് ക്ഷേത്രത്തെയാണ് സിപിഎം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കാൻ സിപിഎം തയ്യാറാകണം. മതമൈത്രിക്ക് പേരുകേട്ട സ്ഥലമാണ് പനച്ചിക്കാട്. ിവിധ മതങ്ങളിലെ ദേവാലയങ്ങൾ തമ്മിൽ ഇവിടെ വലിയ മൈത്രിയിലാണ്. അത് പോലും പരിഗണിക്കാതെയാണ് സിപിഎം വിവാദമുണ്ടാക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു കുട്ടി ഈപ്പൻ, പഞ്ചായത്ത് അംഗം എബിസൺ കെ എബ്രഹാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒക്ടോബർ 16 ന് ആദ്യ സന്ദർശനത്തിലും ഇവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.

തിരുവഞ്ചൂരിന്റെ വാദങ്ങൾ സത്യമെന്ന് ക്ഷേത്ര ഭാരവാഹികൾ

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വാദങ്ങൾ സത്യമാണെന്ന് പനച്ചിക്കാട് സരസ്വതി ക്ഷേത്ര ഭാരവാഹികൾ പരഞ്ഞു. ക്ഷേത്രം ഭാരവാഹി ഗോപിനാഥ വാര്യർ: 'ക്ഷേത്രത്തിൽ ഇത്തവണ അന്നദാന വഴിപാട് ഉണ്ടായിരുന്നില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പുവരുത്താനാണ് ഇത് ഒഴിവാക്കിയത്. ക്ഷേത്രം പഴയ പോലെ അന്നദാനം നടത്തിയാൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമായിരുന്നു. ഇതിനെ തുടർന്ന് ആർഎസ്എസ് ഇത് ഏറ്റെടുക്കുകയായിരുന്നു. ആർഎസ്എസിന്റെ സന്നദ്ധ സംഘടനയായ സേവാഭാരതി ഈമാസം 15നാണ് ക്ഷേത്രത്തിനു മുൻപിലെ കെട്ടിടം വാടകയ്ക്ക് എടുത്തത്. നവരാത്രി വ്രതം ആരംഭിച്ച പതിനേഴാം തീയതി മുതൽ എല്ലാദിവസവും അന്നദാനം നടത്തിവരുന്നു.

കോവിഡ് മുൻകരുതലായി ഉത്സവം ക്രമീകരിക്കുന്നതിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ക്ഷേത്രം സന്ദർശിച്ചിരുന്നു. അങ്ങനെയാണ് ക്രമീകരണങ്ങൾ എല്ലാം വിലയിരുത്താൻ ഭാരവാഹികൾ ക്ഷണിച്ചത്. സേവാഭാരതി നടത്തുന്ന അന്നദാനം മണ്ഡപത്തിലേക്ക് ക്ഷണിച്ചത് താനാണെന്നും ഗോപിനാഥ വാര്യർ പറയുന്നു. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ശ്രീകുമാറും ഇത് സ്ഥിരീകരിച്ചു.

ഏതായാലും തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ പ്രതിഷേധ പരിപാടികൾ ഒരുക്കിയിരിക്കുകയാണ് സിപിഎം. കോട്ടയം നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും നാളെ പ്രതിഷേധം നടത്തും. ഒരു സ്ഥലത്ത് അഞ്ചുപേർ എന്ന നിലയിലാണ് പ്രതിഷേധം.

സോഷ്യൽ മീഡിയയിലെ പ്രചാരണം തണുക്കും മുമ്പേ

'ആർഎസ്എസ് കാര്യാലയം സന്ദർശിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ; കോൺഗ്രസ് - ആർഎസ്എസ് / ബിജെപി ബന്ധത്തിന് പുതിയ തെളിവ്' കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്‌ക്കെതിരെ നടന്ന പ്രചാരണങ്ങളിലെ പ്രധാന ആരോപണമായിരുന്നു ഇത്.

ആർഎസ്എസ് സ്ഥാപക നേതാക്കളായ ഗോൾവാൾക്കർ, ഹെഡ്‌ഗെവാർ എന്നിവരുടെ ഫോട്ടോ പതിച്ച ഒരു ഹാളിൽ തിരുവഞ്ചൂർ ഇരിക്കുന്ന ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി-ആർഎസ്എസ് നേതാക്കളുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രഹസ്യ ചർച്ച നടത്തി എന്നായിരുന്നു ഈ ഫോട്ടോ പങ്കുവച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി ഓൺലൈനിൽ ഇതു സംബന്ധിച്ച് വന്ന വാർത്ത.

മുൻ നേമം എംഎൽഎ വി ശിവൻകുട്ടി ഉൾപ്പെടെ പരിഹാസവുമായി രംഗത്ത് എത്തിയത്. കൂടണയും വരെ കൂടെയുണ്ട്... ''കൂട് '' സംഘപരിവാർ കാര്യാലയത്തിനുള്ളിലാണെന്ന് മാത്രം...!. നേമം മണ്ഡലത്തിലെ ആർഎസ്എസ് കാര്യാലയങ്ങളിൽ മാത്രമല്ല തങ്ങൾക്ക് ' പിടിപാടുള്ളത് ' എന്ന് കോൺഗ്രസ്സ് തെളിയിച്ചു... എന്നും ശിവൻകുട്ടി ആരോപിച്ചു.'

ബിജെപിയിലെ പ്രതിഷേധം

തിരുവഞ്ചൂർ രാധാകൃഷ്ണനെ പനച്ചിക്കാട് ക്ഷേത്രത്തിലെ സേവാഭാരതിയുടെ കേന്ദ്രത്തിൽ വിളിച്ചു വരുത്തിയതിനെതിരെ കടുത്ത വിമർശനമാണ് ബിജെപി നേതാക്കൾ ഉയർത്തിയത്

സേവാഭാരതിയുടെ ഫേസ്‌ബുക്ക് പേജിലും, ബിജെപി ജില്ലാ നേതാവിന്റെ ഫേസ്‌ബുക്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ സേവാഭാരതിയുടെ കേന്ദ്രം സന്ദർശിച്ചത് ചിത്രം സഹിതം പോസ്റ്റ് ചെയ്യുമ്പോൾ ഹൈന്ദവ സമൂഹത്തിൽ തിരുവഞ്ചൂരിനു കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നു ബിജെപി നേതാക്കൾ വിമർശിക്കുന്നു. ഇത് ബിജെപിക്കു പനച്ചിക്കാട്ട് തിരിച്ചടിയാകുമെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP