Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ തന്ത്രി കുടുംബാംഗമല്ല; വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രി കുടുംബവുമായോ ഒരു ബന്ധവുമില്ല; സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ല; രക്തം വീഴ്‌ത്തി നട അടപ്പിക്കാനുള്ള പ്ലാൻ ബി യുടെ പേരിൽ അറസ്റ്റിലായതോടെ രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം

രാഹുൽ തന്ത്രി കുടുംബാംഗമല്ല; വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രി കുടുംബവുമായോ ഒരു ബന്ധവുമില്ല; സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ല; രക്തം വീഴ്‌ത്തി നട അടപ്പിക്കാനുള്ള പ്ലാൻ ബി യുടെ പേരിൽ അറസ്റ്റിലായതോടെ രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിൽ രക്തം ഇറ്റിച്ച് നട അടപ്പിക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പധർമ്മസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം. രാഹുൽ ഈശ്വറിന് തന്ത്രികടുംബവുമായി ബന്ധമില്ലെന്ന് താഴമൺ കുടുംബം വാർ്ത്താക്കുറിപ്പിൽ വ്യക്തമാക്കി. വിശ്വാസത്തിന്റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കി.

സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കുന്നു. ദേവസ്വം ബോർഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം. അങ്ങനെയാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും. പത്തനംതിട്ടയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്ന് വാർത്താക്കുറിപ്പ് പറയുന്നുണ്ട്.

'തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങൾ വിചാരിക്കുന്നുവെന്നാണ് തന്ത്രികുടുംബം വാർത്താക്കുറിപ്പിൽ പറഞ്ഞത്. സർക്കാരുമായോ ദേവസ്വംബോർഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാൻ പാടില്ല.' അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും വാർത്താക്കുറിപ്പ് പറയുന്നു.

ശബരിമലയിൽ രക്തമിറ്റിക്കാൻ 'പ്ലാൻ ബി' ആസൂത്രണം ചെയ്തിരുന്നെന്ന പരാമർശത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലാണിപ്പോൾ. എറണാകുളം പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ, ശബരിമല സമരത്തിന്റെ മറവിൽ നടത്തിയ ആസൂത്രണങ്ങൾ രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്ത് എത്തി എറണാകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ശബരിമല സംബന്ധിച്ച വിവാദ പരമാർശത്തിനാണ് നടപടി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ രക്തം വീഴ്‌ത്തി സന്നിധാനം അശുദ്ധമാക്കാൻ ആളുകൾ തയ്യാറായിരുന്നു എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് അറസ്റ്റ്. കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്. കൊച്ചി പൊലീസ് തന്നെയാണ് തിരുവനന്തപുരം നന്ദൻകോട്ടുള്ള ഫ്‌ളാറ്റിൽ നിന്ന് രാഹുൽ ഈശ്വറിനെ അറസറ്റ് ചെയ്തത്. 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പർദ്ധ വളർത്തുന്നതടക്കമുള്ള നീക്കങ്ങൾ രാഹുൽ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് പൊലീസിന് ലഭിച്ച പരാതി. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടാൻ നടത്തുന്ന നീക്കങ്ങൾ സംബന്ധിച്ചാണ് രാഹുൽ ഈശ്വർ വെളിപ്പെടുത്തിയത്. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു രാഹുൽ ഈശ്വർ മാധ്യമങ്ങളെ കണ്ടത്. രാഹുലിന്റെ പരാമർശനത്തിനെതിരെ എറണാകുളം സെൻട്രൻ പൊലീസ് സ്റ്റേഷനിൽ പ്രമോദ് എന്ന വ്യക്തിയാണ് പരാതി നൽകിയത്. രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്നും പരാതിയിൽ പറയുന്നു. വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസും കരുതുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസിന് ആശങ്കയുണ്ടായിരുന്നു. കൊച്ചിയിലുണ്ടായിരുന്ന ഡിജിപി ലോക്‌നാഥ് ബെഹറയുമായി ആലോചിച്ചാണ് കേസെടുത്തത്. സെൻട്രൽ സിഐ അനന്തലാലിനാണ് അന്വേഷണ ചുമതല. നോട്ടീസ് അയച്ച് രാഹുൽ ഈശ്വറിനെ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യാമെന്നാണ് പൊലീസ് ആദ്യം ആലോചിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈ മുറിച്ച് ചോര വീഴ്‌ത്തി അശുദ്ധമാക്കാനായിരുന്നു പദ്ധതി. അശുദ്ധമായാൽ നട മൂന്ന് ദിവസം അടച്ചിടണമെന്നാണ് ആചാരം. ഇതായിരുന്നു പ്ലാൻ ബിയെന്ന രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്ലാൻ ബി മാത്രമല്ല പ്ലാൻ സിയും തങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് രാഹുൽ വെളിപ്പെടുത്തിയത്. അശുദ്ധമായാൽ ആചാര പ്രകാരം നട അടച്ചിടും. ഇതോടെ യുവതികളുടെ വരവ് അവസാനിപ്പിക്കാൻ സാധിക്കും. ഇതിന് വേണ്ടി 20 പേരടങ്ങുന്ന പ്രത്യേക സംഘത്തെ ശബരിമലയിൽ ഒരുക്കി നിർത്തിയിരുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇതോടെ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കണമെന്ന വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തി. രക്തം, മൂത്രം എന്നിവ വീണ് അയ്യപ്പ ശാസ്താവിന്റെ സന്നിധി അശുദ്ധമാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും. ഇതായിരുന്നു തങ്ങളുടെ പ്ലാൻ ബി. സർക്കാരിന് മാത്രമല്ല തങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയുമൊക്കെ. മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുമ്പോഴും ഈ സംഘം ഒരുങ്ങിയിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

കഴിഞ്ഞ 17നാണ് രാഹുൽ ഈശ്വറിനെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. ജയിലിൽ നിരാഹാര സമരം നടത്തുകയായിരുന്നു രാഹുൽ ഈശ്വർ. ശനിയാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. തുടർന്ന് തിങ്കളാഴ്ചയാണ് ജാമ്യം നൽകിയത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേർപ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിക്കുക, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ കേസ്. അതിലും വലിയ വകുപ്പുകൾ ഇനി രാഹുലിനെതിരെ ചുമത്തും. ഈ മാസം അഞ്ചിന് ശബരിമല നടതുറക്കും. അതുവരെ രാഹുലിനെ റിമാൻഡിലടയ്ക്കാനാണ് നീക്കം. ശബരിമലയിൽ പ്രതിഷേധത്തിന് വാക്കി ടോക്കി വാങ്ങിയതും വിവാദമായിരുന്നു. ഇതും രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതിന് തെളിവായി പൊലീസ് വിലയിരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP