Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് നിലകളിലായി ഇറ്റാലിയൻ മാർബിൾ വിരിച്ച തറകളുള്ള എട്ട് കിടപ്പുമുറികൾ; മുകളിലെ നിലയിൽ സ്വിമ്മിങ് പൂൾ; ടെറസിലെ സ്വിമ്മിങ് പൂളിന് അഭിമുഖമായി കൂറ്റൻ ശിൽപം; ലിഫ്റ്റ് സ്ഥാപിക്കാൻ സൗകര്യം ഒരുക്കിയെങ്കിലും പണി പൂർത്തിയാകും മുമ്പ് തഖിയുദ്ദീൻ വിടവാങ്ങി; കാൽ നൂറ്റാണ്ടിനുശേഷം തഖിയുദ്ദീന്റെ വഴുതക്കാടുള്ള കൂറ്റൻ ബംഗ്ലാവിലേക്ക് താമസക്കാർ എത്തുന്നു; തഖിയുദ്ദീൻ മുംബൈ ബാന്ദ്രയിൽ വാങ്ങിയ സ്ഥലത്ത് ഇപ്പോൾ വീടുവെച്ചു താമസിക്കുന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ

മൂന്ന് നിലകളിലായി ഇറ്റാലിയൻ മാർബിൾ വിരിച്ച തറകളുള്ള എട്ട് കിടപ്പുമുറികൾ; മുകളിലെ നിലയിൽ സ്വിമ്മിങ് പൂൾ; ടെറസിലെ സ്വിമ്മിങ് പൂളിന് അഭിമുഖമായി കൂറ്റൻ ശിൽപം; ലിഫ്റ്റ് സ്ഥാപിക്കാൻ സൗകര്യം ഒരുക്കിയെങ്കിലും പണി പൂർത്തിയാകും മുമ്പ് തഖിയുദ്ദീൻ വിടവാങ്ങി; കാൽ നൂറ്റാണ്ടിനുശേഷം തഖിയുദ്ദീന്റെ വഴുതക്കാടുള്ള കൂറ്റൻ ബംഗ്ലാവിലേക്ക് താമസക്കാർ എത്തുന്നു; തഖിയുദ്ദീൻ മുംബൈ ബാന്ദ്രയിൽ വാങ്ങിയ സ്ഥലത്ത് ഇപ്പോൾ വീടുവെച്ചു താമസിക്കുന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളക്കരയിൽ നിന്നും ലോകം അറിയുന്ന ബിസിനസുകാരനായി വളർന്ന വ്യക്തിയായിരുന്നു തഖിയൂദ്ദീൻ വാഹിദ്. ഒരുപക്ഷേ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ലുലു മുതലാളി എം എ യൂസഫലിയെ പോലെ അറിയപ്പെടേണ്ട വ്യക്തിത്വം. എന്നാൽ, ബിസിനസ് രംഗത്തെ കുടിപ്പകയും അധോലോക രാജാക്കാന്മാരുടെ പകയും കൂടി ആയപ്പോൾ തഖിയുദ്ദീൻ വാഹിദ് എന്ന ബിസിനസുകാരൻ നിഷ്ടുരം കൊല ചെയ്യപ്പെട്ടു. ഇതോടെ അദ്ദേഹം തുടങ്ങിയ ഇസ്റ്റ് -വെസ്റ്റ് എയർലൈൻസ് എന്ന സ്ഥാപനവും അപ്രത്യക്ഷമായി.

തിരുവനന്തപുരം ഇടവ സ്വദേശി ആണെങ്കിലും മുംബൈ ആയിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് കേന്ദ്രം. വരത്തനായി മുംബൈയിൽ എത്തി അവിടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് പലർക്കും ഇഷ്ടമായില്ല. ആ അനിഷ്ടത്തിന് തഖിയുദ്ദീൻ നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. തിരുവനന്തപുരം നഗരത്തിലും തഖിയൂദ്ദീവ് ഒരു ബംഗ്ലാവുണ്ടായിരുന്നു. അത്യാർഭാഢങ്ങളോടെ പണിത മൂന്നു നില ബംഗ്ലാവ്. വഴുതക്കാടായിരുന്നു ഈ കൂറ്റൻ ബംഗ്ലാവ്. മൂന്ന് നിലകളിലായി വിശാലമായ 8 കിടപ്പുമുറികൾ അടങ്ങുന്ന ഈ വീട് അന്ന് ആർഭാഢത്തിന്റെ അവസാന വാക്കെന്ന നിലയിൽ പണിതുയർത്തിയതാണ്. മുകൾ നിലയിൽ സ്വിമ്മിങ് പൂളാണ് ക്രമീകരിച്ചിരുന്നത്. തറ മുഴുവൻ ഇറ്റാലിയൻ മാർബിൾ പാകി ഭംഗിയാക്കി.

പതിറ്റാണ്ടോളം മുൻപ് ആഡംബരത്തിന്റെ അവസാന വാക്കാകുമായിരുന്ന ഇത്തരമൊരു വീട് നിർമ്മിക്കാൻ ഒരു പക്ഷേ തഖിയുദ്ദീൻ വാഹിദിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അതേസമയം ഈ സ്വപ്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ലഫ്റ്റ് അടക്കമുള്ള മറ്റ് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾക്കിടെ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. മൂന്ന് മാസം മുൻപു വരെ കാടുമൂടി പ്രേതാലയം പോലെയായിരുന്നു വഴുതക്കാട് ഈശ്വര വിലാസം റോഡിലെ ഈ വീട്. ഈയിടെ കാട് വെട്ടിത്തെളിച്ച് നിർമ്മാണം പുനരാരംഭിച്ചു. പെയിന്റിങ് ജോലികളും പുരോഗമിക്കുകകയാണ്. ഇവിടേക്ക് പുതിയ താമസക്കാർ എത്തുന്നതിന്റെ ഒരുക്കമാണിത്.

വർക്കല സ്വദേശിയായ തഖിയുദ്ദീനു തിരുവനന്തപുരം നഗരത്തിലൊരു വീട് സ്വപ്നമായിരുന്നു. അങ്ങനെയാണ് ഈശ്വര വിലാസം റോഡിൽ വീടുപണിക്കു തുടക്കമിട്ടത്. റോഡു നിരപ്പിനോടു ചേർന്ന സ്ഥലത്ത് വിശാലമായ പാർക്കിങ് സംവിധാനത്തോടെ കൂടിയായിരുന്നു വീടു നിർമ്മിച്ചത്. ആദ്യ നിലയിൽ വിശാലമായ വരാന്തയും സ്വീകരണ മുറിയും അതിഥികളെ സൽക്കരിക്കാനുള്ള സംവിധാനങ്ങളും. രണ്ടും മൂന്നു നിലകളിലായാണ് കിടപ്പുമുറികൾ കൂടുതലും. ടെറസിലെ സ്വിമ്മിങ് പൂളിന് അഭിമുഖമായി കൂറ്റൻ ശിൽപം.

തഖിയുദ്ദീന്റെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു എന്നറിയാൻ മറ്റൊരു മാർഗ്ഗവുമുണ്ട്. മുംബൈ ബാന്ദ്ര വെസ്റ്റിലും പുതിയ വീട് പണിയാൻ സ്ഥലം വാങ്ങിയിരുന്നു അദ്ദേഹം. അന്നും ഇന്നും അതിസമ്പന്നരുടെ കേന്ദ്രമാണ് ബാന്ദ്ര. ആ സ്ഥലത്ത് ഇപ്പോൾ വീടുവച്ചു താമസിക്കുന്നത് ലോകം അറിയിപ്പടെുന്ന ഒരു വ്യക്തിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ് ആ താരം.

ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായിരുന്നു തഖിയുദ്ദീൻ വാഹിദിന്റെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്. അന്ന് വിമാനക്കമ്പനി തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 36 വയസ്സായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തഖിയുദ്ദീൻ ഗൾഫിൽ പോയിരുന്നു. തിരികെയെത്തിയ ശേഷം സഹോദരന്മാർക്കൊപ്പം മുംബൈയിൽ ഈസ്റ്റ് വെസ്റ്റ് ട്രേഡ് ലിങ്ക്‌സ് ആൻഡ് ട്രാവൽ എന്ന പേരിൽ ട്രാവൽ ഏജൻസി തുടങ്ങി. എയർ ഇന്ത്യയുടെ ഏറ്റവും ബുക്കിങ്ങുള്ള ഏജൻസിയായി അതു വളർന്നു.

ഇക്കാലത്താണ് 1991ൽ ഇന്ത്യയിൽ സാമ്പത്തിക ഉദാവൽകരണത്തിന്റെ തുടക്കം. സ്വകാര്യ മേഖലയ്ക്ക് ആദ്യം തുറന്നുകൊടുത്ത മേഖലകളിലൊന്നായിരുന്നു വ്യോമയാനം. ആ വർഷം തന്നെ ഈസ്റ്റ് വെസ്റ്റ് പ്രവർത്തന ലൈസൻസ് നേടി. 1992 ഫെബ്രുവരി 28ന് ആദ്യ സർവീസ്. പാട്ടത്തിനെടുത്ത ബോയിങ് 737200 വിമാനവുമായി മുംബൈ കൊച്ചി സെക്ടറിലായിരുന്നു തുടക്കം. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കുത്തകയാക്കി വച്ചിരുന്ന ഇന്ത്യൻ വ്യോമയാന മേഖലയിൽ ഈസ്റ്റ് വെസ്റ്റ് പുതിയ യാത്രാനുഭവം സമ്മാനിച്ചു.

ആ വർഷം എയർ ഇന്ത്യയിലെ പൈലറ്റ് സമരം നടന്നപ്പോൾ അതിനെ ചെറുക്കാൻ കൂടുതൽ വിമാനങ്ങൾ കൊണ്ടുവരാൻ ഈസ്റ്റ് വെസ്റ്റിനോട് ആവശ്യപ്പെട്ടത് അന്നത്തെ വ്യോമയാന മന്ത്രി മാധവറാവു സിന്ധ്യയാണ്. മൂന്നു വിമാനങ്ങളുണ്ടായിരുന്ന കമ്പനി നാലെണ്ണം കൂടി പാട്ടത്തിനെടുത്തു. തഖിയുദ്ദീൻ തന്നെ വിമാനങ്ങളിൽ പറന്ന് യാത്രക്കാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. മദർ തെരേസയ്ക്ക് ഈസ്റ്റ് വെസ്റ്റ് വിമാനങ്ങളിൽ യാത്ര സൗജന്യമായിരുന്നു.

ഈസ്റ്റ് വെസ്റ്റ് ഏറ്റവും വരുമാനമുണ്ടാക്കിയ മാസമായിരുന്നു 1995 ഒക്ടോബർ. തൊട്ടടുത്ത മാസം 13നു തഖിയുദ്ദീൻ കൊല്ലപ്പെട്ടതോടെ ഫലത്തിൽ ഈസ്റ്റ് വെസ്റ്റിന്റെ അന്ത്യവിധി കൂടിയാണു കുറിക്കപ്പെട്ടത്. 1996 ൽ വിമാനങ്ങളുടെ പാട്ടക്കുടിശിക അടയ്ക്കാനാകാതെ കോടതിയിൽ കേസായി. പ്രവർത്തനം അവസാനിച്ചു. ആ വർഷം ഓഗസ്റ്റ് 8 ന് ഈസ്റ്റ് വെസ്റ്റ് സർവീസുകൾ നിലച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP