Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹീറോയിസം കാണിക്കാനല്ല ഇത് പുതിയ തലമുറയുടെ ഭാവിയെ കരുതിയാണ് ..കെഎസ്ആർടിസിയെ കരുതിയാണ്; കൈവിട്ടുപോകുമായിരുന്ന പാപ്പനംകോട്ടെ ഏഴ് ഏക്കർ സ്ഥലം തിരിച്ചുപിടിച്ച് ടോമിൻ തച്ചങ്കരി; ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജുമായുണ്ടായിരുന്ന ഭൂമിതർക്കത്തിൽ അന്തിമവിജയം കോർപറേഷന്; ഇനി കോളേജിന് ഭൂമി വിട്ടുകൊടുക്കേണ്ടെന്നും തീർപ്പ്; കെഎസ്ആർടിസിയെ കരകയറ്റാനുള്ള തച്ചങ്കരിയുടെ പോരാട്ടത്തിൽ മറ്റൊരുപൊൻതൂവൽ കൂടി

ഹീറോയിസം കാണിക്കാനല്ല ഇത് പുതിയ തലമുറയുടെ ഭാവിയെ കരുതിയാണ് ..കെഎസ്ആർടിസിയെ കരുതിയാണ്; കൈവിട്ടുപോകുമായിരുന്ന പാപ്പനംകോട്ടെ ഏഴ് ഏക്കർ സ്ഥലം തിരിച്ചുപിടിച്ച് ടോമിൻ തച്ചങ്കരി; ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജുമായുണ്ടായിരുന്ന ഭൂമിതർക്കത്തിൽ അന്തിമവിജയം കോർപറേഷന്; ഇനി കോളേജിന് ഭൂമി വിട്ടുകൊടുക്കേണ്ടെന്നും തീർപ്പ്; കെഎസ്ആർടിസിയെ കരകയറ്റാനുള്ള തച്ചങ്കരിയുടെ പോരാട്ടത്തിൽ മറ്റൊരുപൊൻതൂവൽ കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ വീണ കെഎസ്ആർടിസിയെ കരകയറ്റാൻ തീവ്രയത്‌നം നടത്തുന്ന സിഎംഡി ടോമിൻ തച്ചങ്കരിയുടെ അക്കൗണ്ടിൽ ഒരുവിജയം കൂടി. കോർപറേഷന് കൈവിട്ടുപോകുമായിരുന്ന ഏഴ് ഏക്കർ സ്ഥലമാണ് തച്ചങ്കരി ഇടപെട്ട് തിരിച്ചുപിടിച്ചത്. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജുമായി നിലനിന്ന ഭൂമിതർക്കമാണ് കെഎസ്ആർടിസിക്ക് നേട്ടമുണ്ടാകുന്ന തരത്തിൽ ഒത്തുതീർപ്പായത്. എഐസിടിഇ അധികൃതരും, കോളേജ് അധികൃതരും, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തിൽ തച്ചങ്കരിയുമായി നടത്തിയ ചർച്ചയിലാണ് രണ്ടര ഏക്കർ മാത്രമേ കോളേജിന് ആവശ്യമുള്ളുവെന്നും കെഎസ്ആർടിസി കൂടുതൽ ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്നും ധാരണയായത്.

കെഎസ്ആർടിസിയുടെ 12.5 ഏക്കർ ഭൂമി കോളേജിന് പാട്ടത്തിന് നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നെങ്കിലും 4.9 ഏക്കർ ഭൂമി മാത്രമാണ് ഇതുവരെ വിട്ട് നൽകിയിരുന്നത്. കെഎസ്ആർടിസി എംഡിയുടെ അനുമതി ഇല്ലാത്തതിനാൽ ബാക്കി ഭൂമി വിട്ടു നൽകിയിരുന്നില്ല. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതിനെ ചൊല്ലി കഴിഞ്ഞ മാസാവസാനം എഞ്ചിനിയറിങ് കോളേജ് വളപ്പിൽ വിദ്യാർത്ഥികളും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോളേജിന് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ പൊലീസുകാരുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു.

എഞ്ചിനിയറിങ് കോളേജിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളും കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്. ഈ ഭൂമിയിൽ കെഎസ്ആർടിസി സ്ഥാപിച്ച ഇരുമ്പു ഷീറ്റുകൾ വിദ്യാർത്ഥികൾ പൊളിക്കുകയും ബസുകളിൽ കൊടി നാട്ടുകയും ചെയ്തിരുന്നു. ഈ ഷീറ്റുകൾ വീണ്ടും സ്ഥാപിക്കാൻ കെഎസ്ആർടിസി ജീവനക്കാർ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.

ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിനെയും സെൻട്രൽ വർക്‌സിനെയും വേർതിരിക്കുന്ന മതിൽ കോളേജ് വിദ്യാർത്ഥികൾ പൊളിച്ചതായും സെൻട്രൽ വർക്‌സ് ജീവനക്കാർ ആരോപിച്ചിരുന്നു.കോളേജിന് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്ന ഭൂമി ഇതുവരെയും നൽകിയില്ലെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പൊളിച്ച മതിൽ ജീവനക്കാർ വീണ്ടും നിർമ്മിക്കാൻ ശ്രമിച്ചപ്പോൾ വിദ്യാർത്ഥികൾ തടഞ്ഞു. ഇതേത്തുടർന്ന് വാക്കേറ്റവും സംഘർഷവും കല്ലേറിൽ കലാശിച്ചു. സംഘർഷത്തെ ത്തുടർന്ന് കോളേജും കെഎസ്ആർടിസി മാനേജുമെന്റും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഭൂമി സംബന്ധിച്ച തർക്കം പരിഹരിക്കാനുള്ള ശ്രമമുണ്ടായത്.

കോളേജിന് സ്ഥലം വിട്ടുകിട്ടിയില്ലെങ്കിൽ അക്രഡിറ്റേഷൻ നഷ്ടമാകുമെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. എന്നാൽ, അക്രഡിറ്റേഷൻ നിലനിർത്താൻ, രണ്ടര ഏക്കർ മതിയാവുമെന്ന് എഐസിടിഇ അധികൃതർ വ്യക്തമാക്കി. കെഎസ്ആർടിസി ഇതിനകം 4.9 ഏക്കർ ഭൂമി കൈമാറി കഴിഞ്ഞു. ഇനിയും ഭൂമി നൽകേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. ആവശ്യമുള്ളതിൽ കവിഞ്ഞ ഭൂമി കെഎസ്ആർടിസി കത്ത് നൽകുന്ന മുറയ്ക്ക് കോളേജ് കോർപറേഷന് വിട്ടുകൊടുക്കും. ഭൂമി കൈമാറ്റ തർക്കത്തിൽ പുതിയ നിയമങ്ങൾക്കാണ് പ്രാബല്യം വേണ്ടതെന്ന തച്ചങ്കരിയുടെ വാദത്തിനാണ് യോഗത്തിൽ പ്രാമുഖ്യം ലഭിച്ചത്. ഇതോടെ, നഷ്ടത്തിൽ കൂപ്പുകുത്തുന്ന കോർപറേഷന് തങ്ങളുടെ സ്വത്ത് നഷ്ടപ്പെടാതെ കാക്കാനും കഴിഞ്ഞു.

പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജും കെ.എസ്.ആർ.ടി.സി.യും തമ്മിൽ 1998 നവംബറിൽ കരാർ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് 12.5 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സി വിട്ടുകൊടുക്കണമായിരുന്നു. എന്നാൽ നിലവിൽ 4.93 ഏക്കർ സ്ഥലം മാത്രമേ കോളേജിന്റെ കൈവശമുള്ളു. ബാക്കി 7.57 ഏക്കർ സ്ഥലം കോളേജിന് വിട്ടുകൊടുക്കണമെന്നാണ് സർക്കാർ ഉത്തരവിൽ ആവശ്യപ്പട്ടത്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് കെ.എസ്.ആർ.ടി.സി.ക്ക് ജൂലൈ 2ന് കത്ത് നൽകിയത്. ഒരാഴ്ചക്കകം സ്ഥലം കോളേജിന് കൈമാറണമെന്ന് ഉത്തരവിൽ കർശന നിർദ്ദേശം നൽകിയിട്ടുമുണ്ട്.

ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണക്ഷി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ബസ് ബോഡി നിർമ്മാണ യൂണിറ്റാണ് പാപ്പനംകോട്ടുള്ളത്. സ്ഥലം വിട്ടുകൊടുത്താൽ ഇത് അടച്ചുപൂട്ടേണ്ടി വരും. 600 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നും യൂണിയനുകൾ ആശങ്ക അറിയിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് കെ.എസ്.ആർ.ടി.സി, സർക്കാരിന് കത്ത് നൽകിയേക്കും. രണ്ട് വർഷം മുൻപും സ്ഥലം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ കെ.എസ്.ആർ.ടിസിക്ക് കത്ത് നൽകിയിരുന്നു. യൂണിയനുകളുടെ പ്രതിഷേധത്തെതുടർന്ന് ആ നീക്കത്തിൽ നിന്ന് മാനേജ്‌മെന്റ് പിന്മാറുകയായിരുന്നു

മുൻകാലങ്ങളിൽ കോർപറേഷന്റെ ഭൂമി അന്യാധീനപ്പെടുന്ന സാഹചര്യങ്ങളിൽ തലപ്പത്തിരുന്നവർ സ്വീകരിച്ച അയഞ്ഞ നിലപാട് ദോഷമായി ഭവിച്ചിരുന്നു. സമയപരിധി വച്ച് കെഎസ്ആർടിസിയെ കരകയറ്റുമെന്ന് ശപഥം ചെയ്തിരിക്കുന്ന തച്ചങ്കരി തലപ്പത്ത് വന്നതോടെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുറയ്ക്ക് കിട്ടാൻ തുടങ്ങിയെന്ന് മാത്രമല്ല, ടിക്കറ്റേതര വരുമാനം മെച്ചപ്പെടുത്താനും നടപടികളായി. കൈവശഭൂമി നഷ്ടപ്പെടാതെ കാക്കാൻ സിഎംഡി കാണിച്ച ശുഷ്‌ക്കാന്തിക്ക് തുറന്ന മനസ്സോടെ അഭിനന്ദനം ചൊരിയുകയാണ് ജീവനക്കാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP