Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രൈംബ്രാഞ്ച് കേസ് നിലനിൽക്കുന്ന വനിതയെന്ന് അറിഞ്ഞിട്ടും സംസ്ഥാന സർക്കാരിന്റെ ഐ.ടി വകുപ്പിലെ ഉന്നത നിയമനം; പത്രസമ്മേളനത്തിൽ മുഖ്യന്റെ നാക്ക് പിഴയിൽ കേരളം അറിഞ്ഞിട്ടും കുലുക്കമില്ലാതെ സർക്കാർ; സ്വപ്‌നയുടെ ഓഡിയോ സന്ദേശത്തിൽ നടത്തിയത് പിണറായി സർക്കാരിനെ ആരോപണത്തിൽ നിന്ന് രക്ഷിക്കാനുള്ള കുതന്ത്രങ്ങൾ; വ്യാജ ബിരുദം ഉപയോഗിച്ച് ഐ.ടി വകുപ്പിൽ കയറിക്കൂടിയിട്ടും അന്വേഷണമില്ല; സ്വർണക്കടത്ത് കേസിൽ സർക്കാരിന രക്ഷിക്കാനുള്ള സ്വപ്‌നയുടെ ശ്രമം പൊളിയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌


കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് ഒളിവിലിരുന്നും കരുനീക്കുന്നത് മന്ത്രിസഭയെ രക്ഷപ്പെടുത്താനുള്ള തത്രപ്പാട്. മുഖ്യമന്ത്രി, സ്പീക്കർ, മറ്റു മന്ത്രിമാർ തുടങ്ങിയ പ്രമുഖരെ ആരെയും തനിക്ക് അടുത്തറിയില്ലെന്നായിരുന്നു സ്വപ്‌ന ഓഡിയോ സംഭാഷണത്തിലൂടെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയ ആരോപണങ്ങൾ അപ്രസ്‌ക്തമാണെന്ന് വരുത്താനും സ്വപ്‌ന നീക്കം നടത്തിയത്. ഇപ്പോഴത്തെ മന്ത്രിസഭയുമായി ഈ കേസിൽ ഒന്നുമില്ലെന്നും കേസിൽ മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രതികരിച്ചാണ് സ്വപ്‌ന രംഗത്തെത്തിയത്. മന്ത്രിസഭയെ ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നവർ തോറ്റുപോകുമെന്ന് സ്വപ്‌ന നയപ്രഖ്യാപനവും നടത്തി.

ആരോപണങ്ങളെ മുളയിലെ നുള്ളനാൻ മുഖ്യമന്ത്രിക്കോ ഐ.ടി സെക്രട്ടറിക്കോ കേസുമായി ബന്ധമില്ലെന്നാണ് സ്വപ്‌ന പ്രതികരിച്ചത്.
യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കസ്റ്റംസ് അസി.കമ്മിഷണറെ ഫോണിൽ വിളിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നു സ്വപ്ന സുരേഷ് പറഞ്ഞത്. അപ്പോഴും നിലനിൽക്കുന്ന ചോദ്യം കേരളസർക്കാരിന്റെ ഐ.ടി ചുമതലിയിൽ ഇരിക്കുന്ന യുവതി കോൺസുലേറ്റിൽ ഇപ്പോഴും പണിയെടുക്കുന്നതിന്റെ ആവശ്യകത എന്ത് എന്നതാണ്. ആരോപണ വിധേയനായ ഐ.ടി സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം ഉൾപ്പെട കയ്യാളിയിരുന്ന എല്ലാ സ്ഥാനത്ത് നിന്നും തെറിപ്പിച്ച് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷ്യം മടിയിൽ കനമില്ല വഴിയിൽ ഭയമില്ലെന്നുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി അടുത്ത ബന്ധം സൂക്ഷി്ചിരുന്ന സ്വപ്‌ന തന്റെ അധികാരങ്ങൾ ദുർവിനിയോഗം ചെയ്തിട്ടുണ്ടോ എന്നുള്ളതും കസ്റ്റംസ് അന്വേഷിക്കുകയാണ്.

''വരുന്ന തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ പ്രചാരണങ്ങൾ. ഇതൊന്നും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കില്ല. അവർ നല്ല സ്പീഡോടെ, നല്ല ധൈര്യത്തോടെ മുന്നോട്ടുപോകും. അവരെക്കുറിച്ച് അന്വേഷിച്ചാൽ മാധ്യമങ്ങൾ തോറ്റു പോകും. ഇപ്പോൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അവരെ ആരെയും എനിക്ക് അറിയില്ല. എന്റെ മുഖം പോലും അവർക്ക് ഓർമയുണ്ടാകില്ല. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖരുമായി ഇടപെട്ടിട്ടുണ്ട്. അതെല്ലാം യുഎഇ കോൺസുലേറ്റിന്റെ പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്‌ന ഓഡിയോയിൽ പറഞ്ഞിരുന്നത്.

''കോൺസുലേറ്റിൽ നിന്ന് ആരും എന്നെ പിരിച്ചുവിട്ടിട്ടില്ല. ഒരു തിരിമറിയും നടത്തിയിട്ടില്ല. ജനിച്ചുവളർന്ന യുഎഇയോടുള്ള സ്‌നേഹം കൊണ്ടാണു സ്‌പേസ് പാർക്കിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റുമായി സഹകരിച്ചത്. ഇന്നു കള്ളക്കടത്തുകാരിയെന്നും ക്രിമിനലെന്നും അഭിസാരികയെന്നും എന്നെ വിളിക്കുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഇപ്പോഴത്തെ പ്രചാരണങ്ങൾ കാരണം ദ്രോഹമുണ്ടാകുന്നത് എനിക്കും കുടുംബത്തിലെ 3 അംഗങ്ങൾക്കു മാത്രമാണ്. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. ഭയവും ഭീഷണിയും കാരണമാണു ഞാൻ ഇപ്പോൾ മാറിനിൽക്കുന്നത്.-സ്വപ്‌ന പറയുന്നു.

ജൂൺ 30നെത്തിയ നയതന്ത്ര കാർഗോ വൈകുന്നത് അന്വേഷിക്കാൻ കോൺസൽ ജനറലിന്റെ ചുമതല വഹിക്കുന്ന റാഷിദ് ഖമീസ് അൽ ഷയ്മെയ്ലി നിർദ്ദേശിച്ചെന്നു സ്വപ്ന ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.ജൂലൈ ഒന്നിനു വീണ്ടും നിർദ്ദേശം ലഭിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് അന്വേഷിച്ചു. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു. കസ്റ്റംസ് കേസിൽ തെറ്റായി ഉൾപ്പെടുത്തിയതാണ്. കോൺസുലേറ്റ് ഉദ്യോഗം 10 മാസം മുൻപ് വിട്ടെങ്കിലും ഇപ്പോഴും ആവശ്യപ്പെടുന്ന മുറയ്ക്ക് അവിടെ ജോലി ചെയ്യുന്നുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. പത്ത് മാസം മുൻപ് സ്വപ്‌നയുടെ ജോലി നഷ്ടപ്പെട്ടത് എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കിയ സംഭവങ്ങൾക്ക് പിന്നാലെയാണ്. ഐ.ടി വകുപ്പിൽ സ്വപ്‌ന കരാർ അടിസ്ഥാനത്തിൽ കയറിപ്പറ്റിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തന്നെ.ഒരു ലക്ഷത്തിൽ അധികം ശമ്പളം ഉള്ള കോൺസുലേറ്റിലെ ജോലി നേടിയതും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. ഇതോടെ സ്വപ്നാ സുരേഷിനെതിരെ കേസെടുക്കാൻ സംസ്ഥാന സർ്ക്കാരും മുമ്പോട്ട് വരണമെന്ന് വ്യക്തമാവുകയാണ്. കള്ളക്കടത്ത് കേസ് കേന്ദ്രം അന്വേഷിക്കുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം സംസ്ഥാന സർക്കാർ നടത്തണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
ആവശ്യം.

സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാല സ്ഥിരീകരിച്ചവെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പിടിച്ചെടുത്തതാണ് ഈ സർട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കണക്കാക്കിയത്. അതുകൊണ്ട് തന്നെ ഈ സർട്ടിഫിക്കറ്റിൽ പുതിയ കേസ് എടുക്കാം. പ്രൈസ് വാട്ടർ കൂപ്പർ വഴിയാണ് സ്വപ്ന സർക്കാരിന്റെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെ പ്രൈസ് വാട്ടർ കൂപ്പറിനെതിരേയും കേസെടുക്കാം.

സർട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാല അധികൃതർ മനോരമയ്ക്ക് ഇമെയിൽ അയച്ചുവെന്നാണ് റിപ്പോർട്ട്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായി. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല. സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർത്ഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. വിവേക് എസ് സാഥെ 'മനോരമ'യോടു വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നു വ്യക്തമായി. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല.

സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജൻസി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഈ അവകാശ വാദവും സംശയ നിഴലിലാകുകയാണ്. സ്വർണക്കടത്തുകേസിലെ വിവാദ വനിതയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തൽ സർക്കാരിന്റെ ഒളിച്ചുകളിയിലേക്കു കൂടി വെളിച്ചം വീശുന്നതാണ്. സ്വപ്ന സുരേഷ് തട്ടിപ്പുകാരിയാണെന്ന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്. വ്യാജരേഖ നിർമ്മാണവും ആൾമാറാട്ടവും ഉൾപ്പെടെയുള്ള കേസിൽ സ്വന്തം പങ്ക് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയ സ്വപ്ന, മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിൽ എങ്ങനെ ജോലിയിൽ തുടർന്നുവെന്ന ചോദ്യത്തിനുകൂടി ഇനി സർക്കാർ മറുപടി പറയേണ്ടിവരും.

സ്പേസ് പാർക്ക് പോലെ നിർണായകമായ ഒരു പദ്ധതിയുടെ ഓപ്പറേഷൻസ് മാനേജരായി, സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ നിരന്തരം കയറിയിറങ്ങിയ സ്വപ്നയുടെ തട്ടിപ്പു കേസുകളെക്കുറിച്ച് മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരവകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ആദ്യം സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസമാണ് ഇവരെ തട്ടിപ്പുകേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഫെബ്രുവരി 29ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP