Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവു കണക്ക് പരിശോധിക്കണം; മൂന്നു മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം; പരിശോധിക്കുക 25 വർഷത്തെ കണക്കുകൾ; തിരുവിതാംകൂർ രാജകുടുംബത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവു കണക്ക് പരിശോധിക്കണം; മൂന്നു മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം; പരിശോധിക്കുക 25 വർഷത്തെ കണക്കുകൾ; തിരുവിതാംകൂർ രാജകുടുംബത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓഡിറ്റിൽ നിന്നും രക്ഷപെടാനുള്ള ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് നൽകിയ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. ട്രസ്റ്റിനെ ഓഡിറ്റിൽനിന്നു ഒഴിവാക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി മൂന്നുമാസത്തിനുള്ളിൽ വരവുചെലവു കണക്കു പരിശോധന പൂർത്തിയാക്കാൻ നിർദേശിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കണമെന്ന് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു.

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. വരവു ചെലവ് കണക്ക് ഹാജരാക്കാൻ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.

തങ്ങൾ ക്ഷേത്ര ഭരണ സമിതിക്കു കീഴിൽ അല്ലെന്നും സ്വതന്ത്ര സ്ഥാപനമാണെന്നുമാണ് ട്രസ്റ്റ് വാദിച്ചത്. 1965ൽ ചിത്തിര തിരുനാൾ ബാലരാമ വർമ്മയാണ് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും ട്രസ്റ്റ് അറിയിച്ചു.

നേരത്തെ ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം ശരിവെച്ച് കൊണ്ടു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ക്ഷേത്രത്തിന്റെ ഭരണച്ചുമതല താൽക്കാലിക സമിതിക്കാണെന്നും തൽക്കാലം ഇത് തന്നെ തുടരമെന്നും കോടതി ഉത്തരവിട്ടു ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആകെയുള്ളത് ആറു നിലവറകൾ ആണ്. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ, എഫ് നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നവ ആണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്. എ നിലവറയിൽ കണക്കെടുത്തപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങൾ, സ്വർണക്കട്ടികൾ, രത്‌നങ്ങൾ, സ്വർണവിഗ്രഹങ്ങൾ എന്നിവ എ നിലവറയിൽ നിന്ന് കണ്ടെത്തിയിരുന്നു.

ശയനമൂർത്തി വിഗ്രഹത്തിന്റെ തലയുടെ ഭാഗത്താണ് എ എന്ന ശ്രീപണ്ടാരം നിലവറയും ബി എന്ന മഹാഭാരതക്കോണത്ത് നിലവറയും സ്ഥിതിചെയ്യുന്നത്. അഗസ്ത്യമുനിയുടെ സമാധി സങ്കൽപം ഉള്ളയിടം കൂടിയാണ് ഇവിടം എന്ന് രാജകുടുംബം പറയുന്നു. രണ്ടു തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കൽ വാതിലുകൾ ഉപയോഗിച്ച്. ഇതു തുറക്കാൻ നിലവിൽ സംവിധാനമില്ല എന്നാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കണമെങ്കിൽ വാതിലുകൾ തകർക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. ആചാരപരമായ കാരണങ്ങളാൽ ബി നിലവറ തുറക്കാൻ അനുവദിക്കില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുൻപ് തുറന്നിട്ടുള്ളത്. ഈ ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് തിരുവിതാംകൂർ രാജകുടുംബം പറയുന്നു.

എന്നാൽ നേരത്തെ ഏഴുതവണ ബി നിലവറ തുറന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയിരുന്ന വിനോദ് റായ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബി നിലവറയിലെ അമൂല്യ വെള്ളി ശേഖരത്തിൽ നിന്നെടുത്താണ് ക്ഷേത്രത്തിലെ, തിരുവമ്പാടി ക്ഷേത്രത്തിൽ വെള്ളിപൂശിയതെന്ന വാദം രാജകുടുംബം നിഷേധിച്ചിട്ടുണ്ട്. ബി നിലവറ വിവിധ ഘട്ടങ്ങളിൽ തുറന്നിട്ടുണ്ട് എന്നാണ് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP