Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയക്കാരെ പടിക്കു പുറത്തു നിർത്തിയുള്ള സുന്നി ഐക്യചർച്ചയിൽ നിർണായക പുരോഗതി; എപി-ഇകെ സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ മഞ്ചേരി പന്തല്ലൂർ മുടിക്കോട് ജുമാമസ്ജിദ് തുറക്കാൻ തീരുമാനം; തർക്കങ്ങൾ നിലവിലുള്ള 77 മഹല്ലുകളിൽ കൂടി മധ്യസ്ഥ ചർച്ചകൾ; രാഷ്ട്രീയ തിരിച്ചടി ഭയന്ന് സുന്നി ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ട് മാറി മുസ്ലിം ലീഗ്

രാഷ്ട്രീയക്കാരെ പടിക്കു പുറത്തു നിർത്തിയുള്ള സുന്നി ഐക്യചർച്ചയിൽ നിർണായക പുരോഗതി; എപി-ഇകെ സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ മഞ്ചേരി പന്തല്ലൂർ മുടിക്കോട് ജുമാമസ്ജിദ് തുറക്കാൻ തീരുമാനം; തർക്കങ്ങൾ നിലവിലുള്ള 77 മഹല്ലുകളിൽ കൂടി മധ്യസ്ഥ ചർച്ചകൾ; രാഷ്ട്രീയ തിരിച്ചടി ഭയന്ന് സുന്നി ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ട് മാറി മുസ്ലിം ലീഗ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: രാഷ്ട്രീയ ഇടപെടൽ ഒഴിവായതോടെ സുന്നി ഐക്യ ചർച്ചയിൽ നിർണായക പുരോഗതി. ഐക്യത്തിന്റെ ആദ്യപടിയായി മഞ്ചേരി പന്തല്ലൂർ മുടിക്കോട് ജുമാമസ്ജിദ് തുറക്കാൻ തീരുമാനമായി. ഇരു വിഭാഗം സുന്നി പണ്ഡിതർ കൂടിയെടുത്ത ഈ തീരുമാനത്തെ സുന്നി ഐക്യത്തിന്റെ ആദ്യപടിയായാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് പങ്കാളിത്തമില്ലാത്ത സമിതിയാണ് ഐക്യചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എന്ന പ്രത്യേകതയുണ്ട്. ഇ കെ വിഭാഗത്തിനൊപ്പം മുസ്ലിം ലീഗും എ.പി വിഭാഗത്തിനൊപ്പം ഇടത് അനുകൂലികളുമാണ് നിലയുറപ്പിച്ചിരുന്നത്. ഇരുസുന്നി വിഭാഗങ്ങളും ഏറ്റുമുട്ടുന്നതിലൂടെ രണ്ട് രാഷ്ട്രീയ കക്ഷികളും നേട്ടം കൊയ്തിരുന്നു. ഇത് രിച്ചറിഞ്ഞതോടെയാണ് സുന്നി പണ്ഡിതർ രാഷ്ട്രീയ നേതാക്കളെ മാറ്റി നിർത്തി യോജിച്ചു പോകാൻ തീരുമാനിച്ചത്.

വഖഫ് ചെയർമാൻ പദവി അടക്കം വഹിക്കുന്ന മുസ്ലിം ലീഗിന്റെ പങ്കാളിത്തമില്ലാത്ത ഐക്യചർച്ചകളാണ് ഇത്തവണ നടന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. മധ്യസ്ഥ സമിതിയുടെ ചെയർമാൻ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ്. എന്നാൽ ചർച്ചകളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. രാഷ്ട്രീയമായി തിരിച്ചടി നേരിടുമെന്നതിനാൽ സുന്നി ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ട് നിൽക്കാനാണ് ലീഗിന്റെ തീരുമാനം.

സുന്നികൾക്കിടയിൽ ഐക്യം വേണമെന്ന് ഏറെ കാലമായി ഉയരുന്ന ആവശ്യമായിരുന്നു. ഇരുവിഭാഗം സുന്നികളും ഇതിനായി മുൻകൈയെടുക്കകുയം ചെയ്തിരുന്നു. ഐക്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഇരു വിഭാഗത്ത് നിന്നും നാല് വീതം നേതാക്കളെ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇവർക്കിടയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമുള്ളത്. ചർച്ചയിൽ ഉയർന്ന പ്രധാന തീരുമാനമായിരുന്നു പൂട്ടികിടക്കുന്ന പള്ളികൾ തുറന്ന് നൽകുകയെന്നത്.

എപി-ഇകെ സംഘർഷത്തെ തുടർന്ന് അടച്ച് പൂട്ടിയതായിരുന്നു മുടിക്കോട് പള്ളി. പള്ളിയുടെ ഭരണവും നടത്തിപ്പും സംബന്ധിച്ച തർക്കം വലിയ സംഘർഷത്തിൽ എത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പള്ളി പൂട്ടിയത്. പൂട്ടികിടക്കുന്ന മുടിക്കോട് പള്ളി തുറക്കുന്നതിന് ഇരു വിഭാഗത്തിനും പങ്കാളിത്തമുള്ള കമ്മിറ്റി രൂപീകരിച്ച് പള്ളിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം.

പള്ളി തുറന്ന് നൽകണമെന്ന് കാണിച്ച് പെരിന്തൽമണ്ണ ആർഡിഒക്ക് കത്ത് നൽകാനും യോഗത്തിൽ തീരുമാനമുണ്ട്. തർക്കം നടക്കുന്ന മറ്റു പള്ളികളുടെ കാര്യത്തിലും തീർപ്പുണ്ടാക്കാനാണ് സമിതിയുടെ ആലോചന. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പലവട്ടം സുന്നി ഐക്യചർച്ചകൾ നടന്നെങ്കിലും ഇതാദ്യമായാണ് ഒരു കാര്യത്തിൽ തീർപ്പുണ്ടാകുന്നത്. സമാന തർക്കങ്ങൾ നിലവിലുള്ള 77 മഹല്ലുകളിൽ കൂടി മധ്യസ്ഥ ചർച്ചകൾ നടക്കും.പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന കർശന വ്യവസ്ഥയോടെയാണ് ചർച്ചകൾ നടക്കുന്നത്. ഇരു വിഭാഗം സുന്നികളുടെയും നേതാക്കൾ വേദികൾ പങ്കിടുന്നത് അടക്കമുള്ള നിർണായക നീക്കങ്ങൾ വരും ദിവസങ്ങളിലുണ്ടാകും.

ഈയിടെയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും സുന്നി ഐക്യത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. ഇരു വിഭാഗത്തിലുമുള്ള നേതാക്കൾ ഐക്യത്തിന് അനുകൂലമായി പ്രസ്താവനകളും നടത്തിയിരുന്നു. ആശയപരമായി വ്യത്യാസങ്ങൾ സുന്നികൾക്കിടയിലില്ല. എന്നാൽ ലീഗിനോടൊപ്പം നിൽക്കുന്നതുകൊണ്ട് തന്നെ ഇകെ സമസ്തക്ക് സലഫിസത്തെ എതിർക്കുന്നത് അടക്കമുള്ള വിഷയത്തിൽ പരിമിതികളുണ്ട്. ലീഗ് മത വിഷയത്തിൽ അഭിപ്രായം പറയുന്നതിനെതിരെ ഇ കെ സുന്നികളും രംഗത്ത് വരാറുണ്ട്. മുജാഹിദ് വിഭാഗങ്ങളെ തലോടുന്ന ലീഗ് നിലപാടിലാണ് സമസ്തക്ക് കൂടുതൽ അമർഷം. ഇത് തുറന്ന പോരിലേക്കും ചിലപ്പോൾ എത്താറുണ്ട്. അതേ സമയം എ പി വിഭാഗം പതിറ്റാണ്ടുകളായി ലീഗുമായി അകന്നു നിൽക്കുന്നവരാണ്. ഇപ്പോഴത്തെ സുന്നിഐക്യ ചർച്ചകൾക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP