Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈ യാത്രയിൽ ആരും ആരേയും ഭയക്കേണ്ട; ഇത് പെൺകൂട്ടത്തിന്റെ വിജയകഥ; ഒരു വർഷം കൊണ്ട് ഓടിതീർത്തത് 4ലക്ഷം കിലോമീറ്റർ; 4500ൽ അധികം യാത്രകൾ; 12000 യാത്രക്കാരും; സ്ത്രീശാക്തീകരണത്തിന്റെ ഷീടാക്‌സി മാതൃക

ഈ യാത്രയിൽ ആരും ആരേയും ഭയക്കേണ്ട; ഇത് പെൺകൂട്ടത്തിന്റെ വിജയകഥ; ഒരു വർഷം കൊണ്ട് ഓടിതീർത്തത് 4ലക്ഷം കിലോമീറ്റർ; 4500ൽ അധികം യാത്രകൾ; 12000 യാത്രക്കാരും; സ്ത്രീശാക്തീകരണത്തിന്റെ ഷീടാക്‌സി മാതൃക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരേയും ഭയക്കാതെയാണ് ഷാ ടാക്‌സിയുടെ ഓട്ടം. ഒരു കൊല്ലം മുമ്പത്തെ പരീക്ഷണം എല്ലാ അർത്ഥത്തിലും വിജയമായി. ഇതു തന്നെയാണ് മൂന്നാം ഘട്ടത്തിലേക്ക് ഷീടാക്‌സി എത്തുന്നത്. മഞ്ജു വാര്യരെന്ന ബ്രാൻഡ് അംബാസിഡറുമായപ്പോൾ നിറുത്താതെ ഓടാനായി ഷീ ടാക്‌സിക്ക്. ഒരു കൊല്ലത്തിനിടെ സ്ത്രീകൾക്കായി സ്ത്രീകളുടെ ഷീ ടാക്‌സികളെല്ലാം ചേർന്നു നാലു ലക്ഷം കിലോമീറ്ററുകളോളം ഇതുവരെ സഞ്ചരിച്ചു.

പുലർച്ചെ പെൺകുട്ടികളെ ട്യൂഷന് അയയ്ക്കുന്നവർ, ഗർഭിണികളായ ഉദ്യോഗസ്ഥർ, ദൂരെയുള്ള ക്ഷേത്രങ്ങളിലും ബന്ധു വീടുകളിലും പോകുന്ന പ്രായമായ വീട്ടമ്മമാർ, തലസ്ഥാനത്തു നിന്നു കഴക്കൂട്ടന്നത്തെ ടെക്‌നോപാർക്കിലേക്കു പോകുവരും രാത്രി വൈകി തിരിച്ചുവരുവരുമായ ജോലിക്കാർ തുടങ്ങിയവർ ഷീ ടാക്‌സി സ്ഥിരമായി ഉപയോഗിക്കുന്നു. ഇതു തന്നെയാണ് എറണാകുളത്തേയും വിജയഗാഥ. കോഴിക്കോട്ടും സ്ത്രീകൾ ഷീടാക്‌സിയെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. സ്ഥിരം കാറുപയോഗിക്കുന്നവരിൽ പലരുടെയും സൗകര്യാർത്ഥം കാർ വാടക മാസം ഒന്നിച്ചാണ് വാങ്ങുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നു സ്ത്രീകളെയും കുട്ടികളെയും മാത്രമായി നാട്ടിലേക്ക് വിടുന്ന മലയാളികൾ മുൻകൂട്ടി ഷീ ടാക്‌സി ബുക്ക് ചെയ്ത് അവരുടെ യാത്ര സുരക്ഷിതമാക്കുന്ന അനുഭവങ്ങളും ഏറെ. ഷീ ടാക്‌സിയിൽ യാത്ര ചെയ്യാനായി കോൾ സെന്ററിലേക്ക് ഇതിനകം വന്നവിളികൾ പതിനായിരം കഴിഞ്ഞു. 4500ൽ അധികം യാത്രകൾ, 12000 യാത്രക്കാർ. അതിൽ പത്തു ശതമാനത്തോളം വൈകിട്ട് 6നും രാവിലെ 6നും ഇടയിലുള്ള യാത്രകളാണ്. തിരുവനന്തപുരത്ത് 2013, 2014 അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങൾക്ക് (ഐഎഫ്എഫ്‌കെ) എത്തിയവരിൽ വലിയൊരുവിഭാഗം സ്ത്രീ പ്രതിനിധികൾ യാത്ര ചെയ്തത് ഷീ ടാക്‌സിയിലാണ്. ലോകമെമ്പാടുമുള്ളവരുമുണ്ട് അതിൽ.

വർഷങ്ങളായി ലൈസൻസ് ഉള്ളവരും സ്വന്തം കാർ ഓടിക്കുന്നവരുമാണ് ഷീ ടാക്‌സി ഡ്രൈവർമാരിൽ ഭൂരിഭാഗവും. റോഡിൽ ഭയമില്ലാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്് അതാണ്.് ദൂരെയാത്രകളാണ് തുടക്കത്തിൽ ഡ്രൈവർമാരെയും അവരുടെ കുടുംബാംഗങ്ങളെയും ആശങ്കപ്പെടുത്തിയിരുന്നത്. എന്നാൽ അതിപ്പോൾ പൂർണമായി മാറി. മാന്യമായല്ലാത്തെ പെരുമാറ്റം ഒരിടത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് എല്ലാവരുടെയും അനുഭവം. 24 മണിക്കൂറും ജിപിഎസ് സംവിധാനം വഴി നിരീക്ഷിക്കപ്പെടുന്നതിനാൽ രാത്രി യാത്രകളിലും മറ്റും അസ്വാഭാവികമായ എന്തുണ്ടായാലും അടിയന്തരമായി പൊലീസിന്റെ ഇടപെടൽ ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. യാത്രക്കാരാകട്ടെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അവരെ കണക്കാക്കുകയും ചെയ്യുന്നു.

ഒന്നാംഘട്ടത്തിലെ അഞ്ചു കാറുകളും തിരുവനന്തപുരം നഗരത്തിലേക്കു മാത്രമായാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ, യാത്രക്കാരുടെ ആവശ്യപ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും ആദ്യമാസം തന്നെ സ്ത്രീ ഡ്രൈവർമാർ യാത്ര ചെയ്തു. പിന്നീട് അത് മൂന്നാർ, കന്യാകുമാരി, നാഗർകോവിൽ, ചെന്നൈ എന്നിവിടങ്ങളിലേക്കും നീ്ണ്ടു. യാത്രക്കാർക്കോ ഡ്രൈവർക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറിൽ വിളിച്ചാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടതും.

രാജ്യത്ത് എവിടെ നിന്നും ഒരേ ടോൾഫ്രീ നമ്പറിൽ ഷീ ടാക്‌സി ബുക്കു ചെയ്യാൻ സാധിക്കു വിധം 543 എന്ന നമ്പർ ഉപയോഗിക്കാൻ ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ അനുമതി തേടിയിരിക്കുകയാണ് സർക്കാർ. വീട്ടമ്മമാരാണ് ഡ്രൈവർമാരായി വരുന്നവരിലേറെയും എതിനാൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രത്യേക പരിശീലനം ഇവർക്ക് നൽകുന്നു. ഓരോ അനുഭവങ്ങളിൽ നിന്നും ഓരോ അഭിപ്രായങ്ങളിൽ നിന്നും ഷീ ടാക്‌സി സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്ന രീതിയാണു സ്വീകരിക്കുന്നതെന്ന് ജെൻഡർ പാർക്ക് വിശദീകരിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെൻഡർ പാർക്കും വനിതാ വികസ കോർപറേഷനും ചേർന്ന്് 2013 നവംബർ 19നു തിരുവനന്തപുരത്താണ് ജെൻഡർ പാർക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്‌സിക്ക് തുടക്കം കുറിച്ചത്. ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോൾ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്‌സി. അഞ്ചു ഷീ ടാക്‌സികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തലസ്ഥാന നഗരത്തിൽ 25 എണ്ണമായി. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തിൽ കഴിഞ്ഞ 2014 മെയ് 19ന് ആറ് ടാക്‌സികൾ സർവീസ് തുടങ്ങി. ഇപ്പോൾ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെതന്നെ തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ഷീ ടാക്‌സി തുടങ്ങാനാണ് സർക്കാരിന്റെ പദ്ധതി.

ഷീ ടാക്‌സിയുടെ ഒരു വർഷത്തെ അനുഭവങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും ധൈര്യം നൽകുന്നുവെന്നാണ് സ്ത്രീ ഡ്രൈവർമാർ ഒരേസ്വരത്തിൽ പറയുന്നത്. സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ ഓടിക്കുന്ന സ്ത്രീകളുടെ ടാക്‌സിയാണ് ഷീ ടാക്‌സി. പുരുഷന്മാരും കൂടി ഉൾപ്പെട്ട കുടുംബ യാത്രകൾക്കും പോകുമെങ്കിലും പുരുഷന്മാർക്കു മാത്രമായി ഷീ ടാക്‌സി ഓടില്ല. തുല്യതയിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ പുതിയൊരു വാതിൽ കേരളത്തിലെ സ്ത്രീകൾക്കു തുറുകൊടുക്കുകയാണ് ഇതിലൂടെ. എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം കേരളം ഉറപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടെ, ടാക്‌സി കാർ സ്ത്രീകൾക്കും ഓടിക്കാം എന്നു കാണിച്ചുകൊടുത്ത് സ്ത്രീകൾക്കു പുതിയൊരു തൊഴിൽമേഖല തുറന്നുകൊടുക്കാൻ സാധിച്ചതാണ് ഷീ ടാക്‌സിയുടെ നേട്ടം.

നിരക്ക് മാത്രമല്ല ഡ്രൈവർമാരുടെ ജീവിതചരിത്രവും വെബ്‌സൈറ്റിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ തട്ടിപ്പും വെട്ടിപ്പും ഭയക്കേണ്ട. എല്ലാ ടാക്‌സിയിലും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങളുണ്ട്. അതിൽ നിന്നു കിട്ടുന്ന വരുമാനം വായ്പ തിരിച്ചടയ്ക്കാനുള്ള വിഹിതമായി മാറ്റിവയ്ക്കുകയാണു ഡ്രൈവർമാർ ചെയ്യുന്നത്. ഡീസൽ, വായ്പ തിരിച്ചടവ് എിവയൊക്കെ കഴിഞ്ഞ് മാസം 30,000 രൂപയ്ക്കു മുകളിൽ ഇവർക്ക് ലഭിക്കാറുണ്ട്, മിക്കമാസങ്ങളിലും. ഇതുതെന്നയാണ് സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീയെ സഹായിക്കുന്ന സ്ത്രീശാക്തീകരണം.

വനിതാ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ ഷീ ടാക്‌സി സംരംഭകർക്ക് വായ്പ നൽകുന്നു. അത് കൃത്യമായി തിരിച്ചടച്ച് കാർ അവർക്ക് സ്വന്തമാക്കാനാകും. സർക്കാരിന് മുതൽമുടക്കില്ല. സർക്കാർ കാർ വാങ്ങി ഓടിക്കാൻ നൽകുതിനേക്കാൾ സ്വന്തമായി കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതാണ് നല്ലതെന്ന ആശയവും വിജയത്തിലെത്തി. വാഹനം തങ്ങളുടെ സ്വന്തമാണെും ലഭിക്കുന്ന വരുമാനം തങ്ങൾക്കാണെന്നും വതോടെ സ്വാഭാവികമായും ജോലി ചെയ്യാനുള്ള താൽപര്യം സ്ത്രീ ഡ്രൈവർമാരിൽ വർധിച്ചു. സ്ത്രീ ശാക്തീകരണം ഫലപ്രദമായ ജീവിതാനുഭവമാക്കി മാറ്റാൻ സാധിക്കുകയാണ് ഇതിലൂടെ. അവരുടെ കാർ, ലാഭവും അവർക്ക്. സർക്കാർ നൽകുന്ന നയപരവും ധാർമികവുമായ പിന്തുണയാണു പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP