Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തന്റെ സഹോദരന്റെ കൊലപാതകം നേരിട്ട് കണ്ടുവെന്ന് മുഖ്യമന്ത്രിയോട് ശ്രീജിത്ത്; എല്ലാ പിന്തുണയും ഉണ്ടെന്ന് പറഞ്ഞെങ്കിലും നടപടിയുടെ കാര്യത്തിൽ ഒരുറപ്പും നൽകാതെ പിണറായി; സിബിഐ അന്വേഷണത്തിന് ഇറങ്ങുംവരെ നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ശ്രീജിത്തും; മുഖ്യമന്ത്രി വിളിച്ച സമവായ ചർച്ചയിലും തീരുമാനമാകാതെ വന്നതോടെ അനുജന് വേണ്ട് നീതിയുദ്ധം തുടരാൻ ഉറച്ച് സോഷ്യൽ മീഡിയയും

തന്റെ സഹോദരന്റെ കൊലപാതകം നേരിട്ട് കണ്ടുവെന്ന് മുഖ്യമന്ത്രിയോട് ശ്രീജിത്ത്; എല്ലാ പിന്തുണയും ഉണ്ടെന്ന് പറഞ്ഞെങ്കിലും നടപടിയുടെ കാര്യത്തിൽ ഒരുറപ്പും നൽകാതെ പിണറായി; സിബിഐ അന്വേഷണത്തിന് ഇറങ്ങുംവരെ നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ശ്രീജിത്തും; മുഖ്യമന്ത്രി വിളിച്ച സമവായ ചർച്ചയിലും തീരുമാനമാകാതെ വന്നതോടെ അനുജന് വേണ്ട് നീതിയുദ്ധം തുടരാൻ ഉറച്ച് സോഷ്യൽ മീഡിയയും

അരുൺ ജയകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലും ശ്രീജിവിന്റെ പൊലീസ് കസ്റ്റഡിയിലുണ്ടായ മരണത്തിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് സഹോദരൻ ശ്രീജിത്ത് പ്രഖ്യാപിച്ചു. വൈകീട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെയാണ് ശ്രീജിത്ത് മരണം വരെയും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചത്. തന്റെ സഹോദരന്റെ കൊലപാതകം നേരിട്ട് കണ്ടുവെന്ന് മുഖ്യമന്ത്രിയോട് ശ്രീജിത്ത് പറഞ്ഞു. സർക്കാരിന് ആവുന്നതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിയു അറിയിച്ചു. അതേസമയം, സിബിഐ അന്വേഷണം വേണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇതിന് ഉത്തരവ് വരുംവരെ സമരം തുടരുമെന്നും ശ്രീജിത്തും കൂടെയുള്ളവരും അറിയിച്ചു.

വേണ്ടതെല്ലാം ചെയ്തുവെന്നും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയ്യേണ്ടത് സർക്കാരാണെന്ന് ശ്രീജിത്ത് വ്യക്തമാക്കി. സ്റ്റേ വെക്കേറ്റ് ചെയ്യേണ്ടതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടണമെന്ന് ശ്രീജിത്ത് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പൊന്നും ലഭിച്ചില്ല. അതേസമയം, എല്ലാ കാര്യത്തിനും പിന്തുണയുണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കുറ്റവാളികളെ സർവീസിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പറ്റില്ലെന്നും കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യമായതിനാൽ ഇപ്പോൾ സാധ്യമല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കോടതിയുടെ സ്റ്റേ വെക്കേറ്റ് ചെയ്യുന്ന നടപടിയിൽ എല്ലാ പിന്തുണയും മുഖ്യമന്ത്രി നൽകി. അതിനാൽ ചർച്ചയ്ക്ക് വിളിച്ചതിന് സന്തോഷമുണ്ട്. എന്നാൽ സിബിഐ അന്വേഷണം വരുംവരെ സമരം തുടരുമെന്നും ശ്രീജിത്തും കൂട്ടുകാരും അറിയിച്ചു. സ്റ്റേ വെക്കേറ്റ് ചെയ്യുന്ന കാര്യത്തിൽ സർക്കാരിന്റെ പിന്തുണ മുഖ്യമന്ത്രി അറിയിച്ചതായും ശ്രീജിത്ത് അറിയിച്ചു. സിബിഐ അന്വേഷണ ഉത്തരവല്ല, മറിച്ച് അന്വേഷണം ആരംഭിക്കുന്ന ഘട്ടംവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു. 

എന്നാൽ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യത്തിൽ ഉറപ്പു നൽകിയെന്ന് ശശി തരൂരും കെ സി വേണുഗോപാലും മാധ്യമങ്ങളെ അറിയിച്ചു. എങ്കിലും സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. ആഭ്യന്തര മന്ത്രി സഹമന്ത്രി ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ഇക്കാര്യത്തിൽ ഉടൻ തന്നെ സിബിഐ ഡയറക്ടറെ അറിയിക്കുമെന്നും കേന്ദ്ര മന്ത്രി എംപിമാർക്ക് ഉറപ്പ് നൽകി. ശ്രീജിത്ത് ഇനി സമരം അവസാനിപ്പിക്കണം എന്നും ശശി തരൂർ ആവശ്യപ്പെട്ടു.

അതേസമയം സിബിഐ അന്വേഷണം സംബന്ധിച്ച് തങ്ങളെ ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ശ്രീജിത്തും അമ്മയും പറഞ്ഞു. അന്വേഷണം ഏറ്റെടുത്ത്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ 766 ദിവസമായി സമരം ചെയ്യുകയാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാർഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്.

അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. അഡ്വക്കറ്റ് കാളീശ്വരം രാജ് മുഖേന കോടതിയെ സമീപിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച കേസിലെ നിയമപോരാട്ടം പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ഒതുങ്ങിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും നിയമപോരാട്ടത്തിന് ശ്രീജിത്ത് ഒരുങ്ങുന്നത്. സഹോദരന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് കോടതിയെ സമീപിക്കുക.

അതേ സമയം, സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് ജനപിന്തുണയേറുകയാണ്. സോഷ്യൽ മീഡിയ ആഹ്വാനത്തെ തുടർന്ന് ആയിരങ്ങൾ ഒഴുകിയെത്തിയ ശ്രീജിത്തിന്റെ സമരപന്തലിലേക്ക് ഇന്ന് നേതാക്കളുടെ ഒഴുക്കാണ്. കോൺഗ്രസ് നേതാവ് വി എം.സുധീരൻ, സിപിഎം നേതാവ് വി എസ് ശിവൻകുട്ടി, ശിവകുമാർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ഇന്ന് ശ്രീജിത്തിനെ സന്ദർശിച്ചു. ശ്രീജിത്തിന് പിന്തുണ തേടിയുള്ള ഒപ്പു ശേഖരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വി എം സുധീരൻ ഇന്നലെയും ശ്രീജിത്തിനെ സന്ദർശിച്ചിരുന്നു.

ഈ വിഷയത്തിൽ ശ്രീജിത്തിന് വേണ്ടി ഒറ്റക്കെട്ടായ ശ്രമമാണ് ആവശ്യം. സാധ്യമായ എല്ലാ ശ്രമവും ഇതിന് വേണ്ടി നടക്കും. ഇതിൽ ഒറ്റക്കെട്ടായ ശ്രമമാണ് നടക്കേണ്ടത്. ഇതിൽ രാഷ്ട്രീയമായ വേർതിരിവില്ല, ഇത് മാനുഷികമായ വിഷയമായി പരിഗണിക്കുകയാണ് വേണ്ടതെന്നും സുധീരൻ പറഞ്ഞു. നാടിന്റെ വികാരമാണ് ഇന്നലെ തിരുവനന്തപുരത്തെത്തിയ ജനക്കൂട്ടത്തിൽ നിന്നും വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ അനുജനെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് ശ്രീജിത്ത് മറുനാടനോട് പ്രതികരിച്ചു.

അതേസമയം ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിന്റേത് ആത്മഹത്യയാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്ക് തിരിച്ചടി ഉണ്ടായിരുന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പൊലീസ് കംപ്ലയിന്റ് അഥോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തന്നെ വ്യക്തമാക്കി ഇന്നലെ രംഗത്തെത്തിയുന്നു. പൊലീസ് കണ്ടെടുത്തെന്നു പറയുന്ന ആത്മഹത്യക്കുറിപ്പിലെ അക്ഷരം ശ്രീജീവിന്റേതല്ലെന്നു കയ്യക്ഷര വിദഗ്ധന്റെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്.

കസ്റ്റഡി മരണം മറച്ചുവയ്ക്കാൻ പൊലീസ് കള്ളത്തെളിവു ഉണ്ടാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള എന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ല. കേസിൽ മുൻപു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു - നാരായണക്കുറുപ്പ് പറഞ്ഞു. ശ്രീജിത് നൽകിയ പരാതിയിൽ 2016 മെയ് 17ന് ആണു പൊലിസ് കംപ്ലയിന്റ് അഥോറിറ്റി കസ്റ്റഡി മരണം സ്ഥിരീകരിച്ചു പൊലീസിനെതിരായ ഉത്തറവിറക്കിയത്. അതിനൊപ്പം അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാൽ പൊലീസ് ഒന്നും ചെയ്തില്ല. ശ്രീജിത്തിന്റെ സമരത്തിൽ സോഷ്യൽ മീഡിയ ശക്തമായി പ്രതികരണം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മ കണ്ട് പൊലീസ് ഞെട്ടുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP