Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമാ ടിക്കറ്റുകൾ ബ്ലാക്കിന് വിറ്റ് തുടങ്ങിയ അധോലോക ജീവിതം; കൊന്നും കൊടുത്തും വളർന്നത് പനപോലെ; പൊലീസുകാരന്റെ മകൻ വളർന്നതുകൊടും ക്രിമിനലായി; മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായതോടെ എല്ലാം അട്ടിമറിഞ്ഞു; കോടികൾ ആസ്തിയുണ്ടായിരുന്ന ഡി കമ്പനി പാപ്പരായി; അഭയം നൽകിയിട്ടും സമ്മതിക്കാത്ത പാക്കിസ്ഥാൻ ഒടുവിൽ കൈവിട്ടു; കരിമ്പട്ടികയിൽ പെടുത്തിയപ്പോൾ ദാവൂദിന്റെ ആസ്തി മരവിപ്പിച്ചും നടപടി; ദാവൂദിന് ഇപ്പോഴും സുഖവാസം പാക് മണിമേടകളിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യയുടെ അധോലോക നായകൻ! മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ. പാക്കിസ്ഥാൻ തണലിൽ സുഖ വിശ്രമം കൊള്ളുമ്പോഴും ഇന്ത്യ സദാ നിരീക്ഷിച്ച വ്യക്തിത്വം. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് പാക് ഭരണകൂടം സമ്മതിക്കുമ്പോൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ വിജയം കൂടിയാണിത്.

കടലോരത്തുള്ള കിഫ്റ്റണിലെ സൗദി മോസ്‌കിന് സമീപമുള്ള വൈറ്റ് ഹൗസ് എന്ന മേൽവിലാസം അടക്കം പുറത്ത് വിട്ടാണ് പാക് സർക്കാർ രംഗത്തെത്തിയത്. ദാവൂദ് അടക്കം രാജ്യത്ത് ഭീകരപ്രവർത്തനം നടത്തുന്ന നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചാണ് പാക് സർക്കാരിന്റെ നടപടി. എഫ്.എ.ടി.എഫ് കരിമ്പട്ടികിയിൽ ഉൾപ്പെടുത്തിയതോടെയാണ് ദാവൂദിന് കരുക്കാകുന്നത്. ആരാണ് ഈ ദാവൂദ്. എങ്ങനെയാണ് ദാവൂദെന്ന ഡോണിന്റെ ഉദയം!

ദാവൂദ് കസ്‌ക്കർ ഇബ്രാഹീം! ഇന്ത്യയിൽ ഇന്ന് ഏറ്റവും വെറുക്കപ്പെട്ടവരുടെ പേര് ചോദിച്ചാൽ ആദ്യ പത്തിൽ വരും ഈ അധോലോക നായകൻ.. മുംബൈ സ്‌ഫോടന പരമ്പരകൾ അടക്കം നൂറുകണക്കിന് ജീവന് ഉത്തരം പറയേണ്ട ക്രൂരൻ. ഇന്ന് ഇതാണ് ഇമേജ് എങ്കിലും ഒരു കാലത്ത് അതൊന്നുമായിരുന്നില്ല. ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും, ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും, ഹിന്ദിസിനിമാ ലോകത്തെ ഉള്ളം കൈയിൽ എടുത്ത് അമ്മാനമാടുകയും ചെയ്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു, ഇന്ന് ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി അറിയപ്പെടുന്ന,

ദാവൂദ് ഇബ്രാഹീമിന്. 70കളുടെ അവസാനം മുതൽ 90കളുടെ തുടക്കം വരെ ബോംബെ എന്ന മഹാനഗരത്തെ നിയന്ത്രിച്ചിരുന്നത് ദാവൂദ് കസ്‌ക്കർ ഇബ്രാഹീം എന്ന അധോലോക നായകൻ തന്നെയായിരുന്നു. 93ലെ മുംബൈ സ്‌ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട് രാജ്യം വിട്ട ദാവൂദ് പാക്കിസ്ഥാൻ ഗവൺമെന്റിന്റെ സംരക്ഷണയിലും ശരിക്കും വിലസിയാണ് ജീവിച്ചത്. മുംബൈ വിട്ട് കറാച്ചി കേന്ദ്രീകരിച്ച് പുതിയ അധോലോകം കെട്ടിപ്പെടുത്ത് ഡി കമ്പനി ലോകത്തിന് ഭീഷണിയായി. എന്നാൽ ഇപ്പോൾ അങ്ങേയറ്റം ശോചനീയമായ വാർത്തകളാണ് ഡി കമ്പനിയെകുറിച്ച് പുറത്തുവരുന്നത്. ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി വരുന്നത്. ഇതിനിടെ ഡി കമ്പനി പിളർന്നുവെന്നും പൊളിഞ്ഞുവെന്നും വാർത്തകൾ വന്നു. 300 ബില്യൺ ഡോളർ ആസതിയുള്ള ലോകമെമ്പാടും സ്വത്തുക്കൾ ഉണ്ടായിരുന്നു ഡി കമ്പനി ഇന്ന് പൊളിഞ്ഞ് പാപ്പരായിരിക്കയാണ്.

കറാച്ചിയിൽ വെച്ച് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചുവെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. ദാവൂദിന്റെ പേഴ്‌സൺ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതർ ക്വറന്റീനിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇന്ന് ന്യൂസ് എക്സ് ചാനൽ ദാവൂദ് മരിച്ചെന്ന വാർത്ത റിപ്പോർട്ടു ചെയ്തത്.

കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്‌സ് റിപ്പോർട്ടിൽ പറയുന്നു.2003ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ ദാവൂദ് ഇപ്പോൾ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡ് ക്രമിനലുകളിൽ മൂന്നാം സ്ഥാനത്തായിരുന്നു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിറ്റ് തുടക്കം

അതിശയമെന്നു പറയട്ടെ, ലോകത്തിലെ എല്ലാ അധോലോക നയാകരുടെയും കഥകൾ ഏതാണ്ട് ഒരുപോലെയാണ്. ലോകത്തിന്റെ ഏറ്റവും വലിയ അധോലോക നായകരായി കണക്കാക്കുന്ന ലക്കി ലൂസിയാനോയും കപ്പോണുംതൊട്ട് ദാവൂദ് ഇബ്രാഹീമും ഛോട്ടാരാജനും നമ്മുടെ കാരിസതീശനും കരടി മനോജുംവരെയുള്ളവരുടെ 'ആത്മകഥ' ഏകദേശം ഒരുപോലെയാണ്! സിനിമാ തിയറ്ററുകളിൽ ബ്‌ളാക്കിന് ടിക്കറ്റ് വിറ്റ് തുടക്കം, പിന്നെ രാഷ്ട്രീയക്കാർക്കുവേണ്ടിയും പ്രാദേശിക ദിവ്യന്മാർക്കുവേണ്ടിയും അല്ലറച്ചില്ലറ അടിപിടികൾ. ക്രമേണ തർക്കങ്ങളിൽ മധ്യസ്ഥരായി ജനകീയസ്വഭാവം കൈവരിക്കും. ഓരോ രാജ്യത്തെയും സാഹചര്യവും ഭൂമിശാസ്ത്രവുമനുസരിച്ച് മദ്യവും മയക്കുമരുന്നും മണലും വിലകുറച്ച് എത്തിക്കുന്നു. അൽപകാലം കഴിയുമ്പോൾ കുടംതുറന്ന് ഭൂതം പുറത്തുചാടും. ഭരണകൂട തിന്മകളിൽനിന്ന് ജനങ്ങളെ 'സഹായിച്ച്' തുടങ്ങിയവർ കണ്ണിൽചോരയില്ലാത്ത ഗാങ് ലീഡർമാരാവുന്നു. ഇറ്റലിയിലെ സിസിലി ദ്വീപിൽ ജനങ്ങളെ 'സഹായിച്ച്'തുടങ്ങി ആഗോളവ്യാപകമായ മാഫിയകളെപോലെ അവർ പെട്ടെന്ന് സമാന്തര ഭരണകൂടമാകുന്നു. നമ്മുടെ ദാവൂദ് കസ്‌ക്കാർ ഇബ്രാഹിം എന്ന സുന്ദര വില്ലനും സംഭവിച്ചത് അതുതന്നെയാണ്.

1958 ഡിസംബർ ഇരുപത്തി ഏഴിന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനായി യാതൊരു ക്രിമനൽ പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ ജനിച്ച ദാവൂദ് പിന്നീട് ഡി കമ്പനി എന്ന ലോകം കണ്ട കുപ്രസിദ്ധമായ
ഗ്യാങ്ങിന്റെ അധിപനായത് ചരിത്രം. ദാവൂദിന്റെ പിതാവ് ഇബ്രാഹിം കസ്‌കർ മുംബൈ ക്രൈ ബ്രാഞ്ചിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു.

അവരുടെ ജന്മദേശം രത്‌നഗിരി ജില്ലയിൽ ആയിരുന്നെങ്കിലും ജോലി മുംബൈയിൽ തന്നെയായിരുന്നു. ചെറുത്തിലേ പഠിക്കാൻ യാതൊരു താൽപ്പര്യവും ഇല്ലാത്ത കുട്ടിയായിരുന്നു ദാവൂദ്. തെരുവിൽ കുട്ടി ഗ്യാങ്ങുമായി അടിപിടികളിലാണ് ക്രിമനൽ പ്രവർത്തനങ്ങളുടെ തുടക്കം. ബാപ്പ ഒന്നിനും പണം കൊടുക്കാതായതോടെ ദാവൂദിന്റെ കൗമാരക്കൂട്ടം പണം കണ്ടെത്താൻ
സാർവലൗകിമായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന ആ വഴിതന്നെ
തെരഞ്ഞെടുത്തു. സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിൽക്കൽ. അങ്ങനെ വിറ്റുനടന്ന ദാവൂദ് പിൽക്കാലത്ത് ബോളിവുഡ്ഡിന്റെ അവസാനവാക്കായെന്നതും ചരിത്രം.

സ്മഗളിങ്ങിന്റെ സുവർണ്ണകാലമായിരുന്നു അത്. വിദേശത്തുനിന്ന് കപ്പലിലും ലോഞ്ചിലുമായി വരുന്ന ഇലട്രോണിക്ക് സാധനങ്ങൾ കടത്തിയും അടിച്ചുപൊളിക്കാനുള്ള പണം ദാവൂദ് സംഘം കണ്ടെത്തി. ഇതൊക്കെ നടക്കുന്നത് ദാവൂദിന് വെറും 16-17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണെന്ന് ഓർക്കണം. പത്തൊമ്പതാമത്തെ വയസ്സിൽ ദാവൂദിന്റെ ഗ്യാങ്ങും അന്നത്തെ മുംബൈയിലെ കിരീടം വെക്കാത്ത രാജാവ് ഹാജി മസ്താന്റെ ഗ്യാങ്ങും തമ്മിൽ ഒരു വലിയ ഗ്യാങ് വാർ നടന്നു .. പണി കൊടുക്കുന്നതിൽ അഗ്രഗണ്യനായിരുന്ന ഹാജി മസ്താൻ ദാവൂദിനിട്ടു നല്ലൊരു പണിയാണ് ഒരുക്കി വെച്ചത് .

കിരീടത്തിലെ തിലകനെപ്പോലെ ഒരു പിതാവ്

ഹാജി മസ്താന്റെ വലിയ ഒരു തുകയുമായി ഒരു വാഹനം ബോംബേയിലൂടെ വരുന്നത് വിവരം കിട്ടിയ ദാവൂദും സംഘവും മസ്താന് പണി കൊടുക്കാൻ ആ പണം കൊള്ള ചെയ്തു .. എന്നാൽ അത് മസ്താന്റെ പണമായിരുന്നില്ല .മെട്രോപൊളിറ്റൻ ബാങ്കിന്റെ പണമായിരുന്നു .. ബോംബെ കണ്ട ഏറ്റവും വലിയ റോബറിയിൽ ദാവൂദ് പിടിക്കപ്പെട്ടു .. അതേ നഗരത്തിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന പിതാവിന്റെ അവസ്ഥ തിലകന്റെ കിരീടത്തിലെ അവസ്ഥയായിരുന്നു .. ഒരു കേസിൽ ദാവൂദിനെ പിടിച്ചപ്പോൾ നഗരത്തിലൂടെ ബെൽറ്റ് കൊണ്ടടിച്ചു പിതാവ് കസ്‌കർ ദാവൂദിനെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് . ദാവൂദിനെ തന്നെപ്പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആക്കണം എന്നായിരുന്നുത്രേ പിതാവിന്റെ ആഗ്രഹം. പക്ഷേ ദാവൂദ് മൂലം ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അധോലോകത്തിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. ആദ്യകാലത്ത് ഇദ്ദേഹത്തിന്റെ മകൻ എന്നപേരിൽ ബോംബെ പൊലീസ് പല കുറ്റകൃത്യങ്ങളിൽനിന്നും താക്കീത് നൽകി കേസ് എടുക്കാതെ ദാവൂദിന്റെ വിട്ടിരുന്നു. പിന്നെ ദാവൂദ് പൊലീസിനുപോലും ഭീഷണിയായി.

ഹതാശനായ പിതാവ് പക്ഷേ ഒരിക്കലും ദാവൂദിന് ഒപ്പം നിന്നില്ല. (പക്ഷേ ചരിത്രത്തിന്റെ കാവ്യനീതി അവിടെയും തീരുന്നില്ല. ആ പിതാവിന്റെ കണ്ണീരിന്റെ വില ദാവൂദ് പിന്നീടായിരിക്കണം അറിഞ്ഞിട്ടുണ്ടാവുക. കാരണം ദാവൂദിന്റെ കോടികളുടെ സ്വത്തുക്കളുടെ അനന്തരാവകാശിയായ ഏക മകൻ എല്ലാ ഉപേക്ഷിച്ച് ആത്മീയ വഴിയിലേക്ക് നീങ്ങി!)

എല്ലാ അധോലോക നായകർക്കും ഒരു ഗോഡ് ഫാദർ ഉണ്ടാകും. നമ്മുടെ ദാവൂദിന് അത് ആദ്യകാലത്തെ ശത്രു ഹാജിമസ്താൻ തന്നെയായിരുന്നു. അധോലോക പ്രവർത്തനങ്ങൾ ഒക്കെ ഉണ്ടെങ്കിലും ബോംബെയിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനാതിരുന്നു മസ്താൻ. മസ്താനില്ലാതെ ബോംബെയിൽ നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ദാവൂദ് മസ്താനുമായി അടുത്തു .ഒരു വിശ്വസ്തനെ കിട്ടിയ മസ്താൻ പതിയെ സാമൂഹ്യ സേവന മേഖലകളിലേക്ക് തിരിഞ്ഞു .എന്നാലും ദാവൂദിന് നേരിടേണ്ടിയിരുന്നത് മസ്താനെക്കാൾ വലിയ എതിരാളിയെയായിരുന്നു .കരിംലാല പുഷ്തൂൺ എന്ന അഫ്ഗാനിയുടെ പത്താൻ ഗ്യാങ് .ബോംബയിലെ വലിയ ഒരു പ്രദേശത്തിന്റെ അധിപനായിരുന്ന കരിം ലാലയും ജനപ്രിയരായിരുന്നു .പോരാത്തതിന് കൊല്ലാനും ചാകാനും കൂടെ നിൽക്കുന്ന പത്താൻ ബോയ്‌സ് എന്ന അതി ശക്തമായ ഗുണ്ടാപ്പടയും .കരിംലാലക്ക് സിനിമ രാഷ്ട്രീയ മേഖലയിലൊക്കെ വൻ പിടിപാടുണ്ടായിരുന്നു .മസ്താന്റെ സാമ്രാജ്യത്തിന്റെ അധിപനെന്ന വഴി ദാവൂദും ബോംബയോളം വളർന്നു.

ചോരയിൽ കുളിച്ച് മുംബൈയുടെ പേടി സ്വപ്നമായി

ഗുണ്ടാ സംഘങ്ങളുടെ കൈയിൽ തോക്കുകൾ സാർവത്രികമായത് ദാവൂദ് ഗ്യാങ്ങിന്റെ വരവോടെയാണ്. ഏത് ആംഗിളിൽനന്നും വെടിവെക്കാൻ കഴിയുന്ന ഷാർപ്പ് ഷൂട്ടറായിരുന്നു ദാവൂദ് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നത്. കരിലാല ഗ്യാങുമായുള്ള പോരാട്ടത്തിൽ ദാവൂദിനെ തുണച്ചത് ഈ ആയുധ ശേഖരത്തിലെ മികവ് ആയിരുന്നു.

നിരന്തര ഗ്യാങ് വാറുകൾക്കൊടുവിൽ ദാവൂദിനൊപ്പം ചെറുപ്പം തൊട്ടേ എല്ലാ ഹറാം പിറപ്പുകൾക്കും വലം ചാരി നിന്ന സഹോദരൻ സാബിർ ഖാൻ കരിംലാലയുടെ പത്താൻ ഗ്യാങ്ങുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ,ദാവൂദ് ഭാഗ്യത്തിന് ജീവനോടെ രക്ഷപ്പെട്ടു . സഹോദരന്റെ മരണം ദാവൂദിനെ ഞെട്ടിച്ചു. അയാൾ പ്രതികാരദാഹിയായി. ഈ മരണത്തിനുശേഷമാണ് ദാവൂദ് കണ്ണിൽച്ചോരയില്ലാത്ത കൊലപാതികിയായതെന്നാണ് മുംബൈ അധോലോകത്തിന്റെ ചരിത്രം എഴുതിയ രഞ്ജിത്ത് നോഹർ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് കണ്ടത് മുംബൈ കണ്ട രക്ത രൂക്ഷിതമായ ഗ്യാങ് വാർ ആയിരുന്നു .ഗ്രാൻഡ് റോഡിൽ ദാവൂദും സംഘവും പത്താൻ ഗ്യാങ്ങുമായി നേരിട്ട് ഏറ്റുമുട്ടി കരിംലാലയുടെ മകൻ സമദ് ഖാന്റെ ജീവനെടുത്തു . ഭയന്നുപോയ കരിംലാല പതിയെ കച്ചവടവുമായി ഒതുങ്ങി കൂടി .പിന്നെ ബോംബൈ ദാവൂദിന്റെ കയ്യിലായി. ..അയാൾ രൂപീകരിച്ച ഡി കമ്പനി എന്ന പേര് മതിയായിരുന്നു മധ്യേഷ്യയും ആഫ്രിക്കൻ പ്രദേശങ്ങൾ വരെയും കുറ്റകൃത്യങ്ങൾക്ക് വഴി ഒരുക്കാൻ .

സിനിമ, ക്രിക്കറ്റ്, വാതുവെപ്പ്, സ്വർണ്ണക്കടത്ത്

1980 മുതലുള്ള മുംബൈയുടെ ചരിത്രം എന്നാൽ അവിടെ ദാവൂദ് ഇല്ലാതെ ഒരു കാര്യവും നടക്കില്ല എന്നായി. അക്ഷരാർഥത്തിൽ കിരീടം വെക്കാത്ത രാജാവായി മാറി ദാവൂദ്. മുബൈയിലെ റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ തൊട്ട് സിനിമാ നിർമ്മാണംവരെ തീരുമാനിക്കുക ഡി കമ്പനിയാണ്. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തായിരുന്നു ഡി കമ്പനിയുടെ മറ്റൊരു പ്രധാന വരുമാനമാർഗം. അതിനായി ദാവൂദിന് അന്താരാഷ്രട ബന്ധങ്ങൾ ഉണ്ടായി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡി കമ്പനിക്ക് നിക്ഷേപം ഉണ്ടായി.

അക്കാലത്ത് മുബൈയിലെ സിനിമാ വ്യവസായത്തെ നിയന്ത്രിച്ചിരുന്നത് ഡി കമ്പനിയായിരുന്നു. ദാവൂദിന്റെ മണിയറയിൽ എത്താൻ സുന്ദരിമാരായ നടികൾ മൽസരിച്ചു. ദാവൂദിനൊപ്പം ക്രിക്കറ്റ് കാണാനും സിനിമാ താരങ്ങളുടെ വൻ നിരയായിരുന്നു. ഈ സമയത്തൊക്കെ നിരവധി ക്രിമിനൽ കേസുകൾ ദാവൂദിനെതിരെ ഉണ്ടായിരുന്നെന്ന് ഓർക്കണം. പൊലീസിന്റെയും ഭരണകർത്താക്കളുടെയും നിരന്തരമായ അലംഭാവം തന്നെയാണ് ഈ ക്രിമനിലിനെ പനപോലെ വളർത്തിയത്.

എതിർക്കാത്തവർ വെടിയുണ്ടക്ക് ഇരയായി. എത്രയോ നിർമ്മാതാക്കൾ ഫീൽഡ് ഔട്ട്
ആയി. കാസറ്റ് രാജാവ് ഗുൽഷൻകുമാറിന്റെ വധം ഉദാഹരണം. വന്നുവന്ന് ഡി കമ്പനി പറയുന്ന നടന്മാരും നടിമാരുമൊ ബോളിവുഡ്ഡിൽ അഭിനയിക്കൂ എന്നായി. മിക്ക സിനിമകളുടെ ഫിനാസൻസർമാരും ഇതേ ടീം തന്നെ. തങ്ങളുടെ കള്ളക്കടത്ത് മയക്കുമരുന്ന് ബന്ധങ്ങളൊക്കെ മറികടക്കാനായി വ്യവസായികളുടെ വേഷമിട്ട് ഡി കമ്പനി മാന്യതയും നേടി. ബോളിവുഡ് നടിമാർ ദാവൂദിന്റെ ഒരു ദൗർബല്യവും ആയിരുന്നു.

മന്ദാകിനി തൊട്ട് അനിതാഅയൂബ് വരെ

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ബോളിവുഡ് മസാല ചിത്രങ്ങൾക്ക് സമമാണ് മുംബൈ അധോലോക നായകന്മാരും ബോളിവുഡ് സുന്ദരികളും തമ്മിലുള്ള ബന്ധം. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോൾ അധോലോക നായകന്മാരുടെ ഇരുണ്ട ജീവിതത്തിന്റെ ഭാഗമാകുകയും ഒടുവിൽ സിനിമയിൽ നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നടിമാർ അനവധിയാണ്. 90 കളിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച കഥകളിൽ സാക്ഷാൽ ദാവൂദ് ഇബ്രാഹീമിന്റെ നായികയായിരുന്നു സൂപ്പർ നായികയായിരുന്ന മന്ദാകിനി. രാം തേരി ഗംഗാ മൈലി പോലെയുള്ള ചിത്രങ്ങളിൽ നായികയായിരുന്നു മന്ദാകിനി 1994 ൽ അധോലോക നായകനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതായിരുന്നു കഥകൾക്ക് ആധാരം. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം മുംബൈയിൽ താമസമാണ് ഇവർ.

2017ൽ ഉണ്ടായ ഹൃദയാഘാതമാണ് ദാവൂദിനെ പൂർണ്ണമായും തകർത്തത്. അന്നുതൊട്ട് തീർത്തും രോഗിയാണ് ഈ 64കാരൻ.കാലിലുണ്ടായ വ്രണത്തെത്തുടർന്ന് നേരത്തെ ദാവൂദ് ചികിത്സയിലായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാൻ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങൾ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാക്കിസ്ഥാനിലാണുള്ളതെന്നും പാക്കിസ്ഥാൻ ഏജൻസികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നൽകിയിരുന്നു. എന്നാൽ ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന വിവരങ്ങൾ പുറത്ത് വിടാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല.മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഒരു ദേശീയ ചാനൽ ഇതിന് മുൻപ് പുറത്ത് വിട്ടിരുന്നു. ഒളികാമറ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.

ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റൺ, കറാച്ചി എന്നാണെന്ന് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റൺ. സിന്ധിലെ മുൻ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ എന്നിവർക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.വിവിധ പേരുകളിലാണ് ദാവൂദ് ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. ദാവൂദ് ഇബ്രാഹിം എന്നതിന് പുറമെ, ഷെയ്ഖ് ഇബ്രാഹിം, അസീസ് ദിലീപ്, ദൗദ് ഹസൻ ഷെയ്ഖ് ഇബ്രാഹിം കസ്‌കർ, ദാവൂദ് ഇബ്രാഹിം മേമൻ, ദാവൂദ് സബ്രി, കസ്‌കർ ദാവൂദ് ഹസൻ, ഷെയ്ഖ് മുഹമ്മദ് ഇസ്മയിൽ അബ്ദുൾ റഹ്മാൻ, ദാവൂദ് ഹസൻ ഷെയ്ഖ് എന്നിവ അധോലോക നായകന്റെ വ്യാജപ്പേരുകളിൽ ചിലതാണ്.

ഏറ്റവും ഒടുവിലായി കഴിഞ്ഞ മൂന്നുവർഷമായി ദാവൂദ് മൈബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപിൽ മുഴുവൻ സമയവും പാക്കിസ്ഥാൻ തീരസേനയുടെ കാവലിലുള്ള ദാവൂദിന്റെ രഹസ്യ സങ്കേതം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇന്ത്യ പാക്ക് അതിർത്തിയിൽ ഉൾപ്പെടെ സുരക്ഷാച്ചുമതല നിർവഹിക്കുന്ന അർധസൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ മേൽനോട്ടത്തിൽ ദാവൂദിനു സുരക്ഷ ഒരുക്കി കൊണ്ട് ദാവൂദ് പാക്ക് മണ്ണിൽ ഇല്ലെന്ന നിലപാട് രാജ്യാന്തര വേദികളിൽ ഉയർത്തുകയായിരുന്നു പാക്കിസ്ഥാൻ ഇതു വരെ.

അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം ദാവൂദിനു കടൽ മാർഗം ദുബായിൽ എത്താൻ തയാറാക്കിയ രക്ഷാമാർഗവും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാൻ അനുവാദമുണ്ടായിരുന്നുള്ളു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഉപഗ്രഹഫോണിൽ പ്രത്യേക ഫ്രീക്വൻസിയിലാണ് ഇവർ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP