Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാശില്ലാത്തവർക്ക് സാധാരണ കല്ലറ; കാശുള്ളവർക്ക് സ്‌പെഷ്യലും; അകാലത്തിൽ മരിച്ച മകളെ അടക്കാൻ എത്തിയ അമ്മയോട് ആറടി മണ്ണിനായി ചോദിച്ചുവാങ്ങിയത് രണ്ടര ലക്ഷം; അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്ത് ഒറ്റയടിക്ക് വിലപേശി റേറ്റ് കൂട്ടി പൊടിപൊടിച്ചത് ശാസ്താംകോട്ട സെന്റ് തോമസ് പള്ളിയിലെ 'ജനകീയ വികാരി'; കൊല്ലം ലത്തീൻ കാത്തലിക്ക് രൂപതാ ബിഷപ്പിന് പരാതി കൊടുത്തിട്ടും വികാരിയും ഇടവക കമ്മിറ്റിയും ആത്മീയ കച്ചവടം തുടരുന്നു; കത്തുന്ന രോഷവുമായി വിശ്വാസികൾ

കാശില്ലാത്തവർക്ക് സാധാരണ കല്ലറ; കാശുള്ളവർക്ക് സ്‌പെഷ്യലും; അകാലത്തിൽ മരിച്ച മകളെ അടക്കാൻ എത്തിയ അമ്മയോട് ആറടി മണ്ണിനായി ചോദിച്ചുവാങ്ങിയത് രണ്ടര ലക്ഷം; അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്ത് ഒറ്റയടിക്ക് വിലപേശി റേറ്റ് കൂട്ടി  പൊടിപൊടിച്ചത് ശാസ്താംകോട്ട സെന്റ് തോമസ് പള്ളിയിലെ 'ജനകീയ വികാരി'; കൊല്ലം ലത്തീൻ കാത്തലിക്ക് രൂപതാ ബിഷപ്പിന് പരാതി കൊടുത്തിട്ടും വികാരിയും ഇടവക കമ്മിറ്റിയും ആത്മീയ കച്ചവടം തുടരുന്നു; കത്തുന്ന രോഷവുമായി വിശ്വാസികൾ

എം മനോജ് കുമാർ

 കൊല്ലം: ആത്മീയ വ്യാപാരത്തിനെതിരെ കൊല്ലം ലത്തീൻ കാത്തലിക്ക് സഭയ്ക്കുള്ളിൽ രോഷം ഇരമ്പുന്നു. മകളുടെ അന്ത്യവിശ്രമത്തിനായി കല്ലറയിൽ അടക്കാൻ എത്തിയ അമ്മയോട് പള്ളിവികാരി രണ്ടര ലക്ഷം രൂപ ഈടാക്കിയതോടെയാണ് സഭ നടത്തുന്ന ആത്മീയ വ്യാപാരത്തിന്നെതിരെ രോഷം ഉയർന്നത്. സെമിത്തേരിയിൽ ആറടി മണ്ണ് കല്ലറയ്ക്കായി വിട്ടുകൊടുക്കാനാണ് ശാസ്താംകോട്ട സെന്റ് തോമസ് പള്ളി വികാരി രണ്ടര ലക്ഷം രൂപ ഈടാക്കിയത്. കൊല്ലത്ത് അഭിഭാഷകനായ അഡ്വ ബോറിസ് പോൾ നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റോടെയാണ് സഭയ്ക്കുള്ളിലെ രോഷം ചൂട് പിടിച്ചത്. ബോറിസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് സഭയ്‌ക്കെതിരെ നിരവധി പേരാണ് ശബ്ദം ഉയർത്തുന്നത്.

നിയമവിദ്യാർത്ഥിയായ ഒരേയൊരു മകൾ അകാലത്തിൽ വിട പറഞ്ഞപ്പോൾ കല്ലറ തീർക്കാനുള്ള മോഹത്തിനു മുന്നിൽ രണ്ടര ലക്ഷം രൂപ മുടക്കിയ അമ്മ ബിഷപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. രണ്ടര ലക്ഷം രൂപ ഈടാക്കിയ വികാരിക്കെതിരെയും പരാതി കിട്ടിയിട്ടും അനങ്ങാതിരുന്ന ലത്തീൻ കാത്തലിക് ഡയസിനെതിരെയുമാണ് രോഷം പുകയുന്നത്. സെമിത്തേരിയിൽ വരെ രണ്ടു തട്ടാണ്. കാശുള്ളവർക്ക് പ്രത്യേക കല്ലറ. കാശില്ലാത്തവർക്ക് സാധാരണ കല്ലറ. കല്ലറയ്ക്ക് ആരെങ്കിലും ആഗ്രഹിച്ചാൽ അവരെ പിഴിയുകയും ചെയ്യും. ഇതോടെയാണ് പ്രശ്‌നത്തിൽ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ബോറിസ് പോൾ രംഗത്ത് വന്നത്.

ശാസ്താംകോട്ട സെന്റ് തോമസ് പള്ളി ഇടവകാംഗമായ മിനിമോൾ ജൂലൈയിലാണ് മരിക്കുന്നത്. കല്ലറ കെട്ടി മകളെ അടക്കം ചെയ്യണമെന്ന് അമ്മ ചെറുപുഷ്പം ആഗ്രഹിച്ചു. കല്ലറ അനുവദിച്ച പള്ളി വികാരി രണ്ടര ലക്ഷം രൂപ ഇവരിൽ നിന്നും ഈടാക്കി. ചെറുപുഷ്പം കൊല്ലം ബിഷപ്പിന് പരാതി നൽകിയതോടെ സംഭവം വിവാദമാകുകയും ചെയ്തു. സഭയുടെ കച്ചവട മനസ്ഥിതിക്കെതിരെയാണ് സഭയിൽ നിന്നും ശബ്ദം ഉയരുന്നത്.

കൂദാശകളെ സഭ വിലക്കുമെന്ന ഭീതിയുള്ളതിനാലാണ് പലരും രംഗത്തിറങ്ങാൻ മടിക്കുന്നത്. ആർഎസ്‌പിയുടെ എല്ലാമെല്ലാമായ ബേബി ജോണിനെ വിലക്കിയ പാരമ്പര്യമുള്ള രൂപതയാണ് കൊല്ലം രൂപത. മഹറോൻ വിളിച്ച് ബേബി ജോണിന് സഭ വിലക്കേർപ്പെടുത്തുകയായിരുന്നു. ഇങ്ങിനെയുള്ള ചരിത്രമുള്ള രൂപതയാണ് കൊല്ലം രൂപത. അഞ്ചു വർഷം മുൻപ് പതിനൊന്നു പേർക്ക് കൊല്ലം രൂപത സഭാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നേരിട്ടവർ വിലക്കിന്നെതിരെ കോടതിയിൽ പോയി വിധി ബിഷപ്പിനെതിരെ കൊണ്ട് വന്നിരുന്നു. അതുകൊണ്ട് തന്നെ കൊല്ലം രൂപതയ്ക്ക് എതിരെ എതിർ ശബ്ദം മുഴക്കാൻ വിശ്വാസികൾക്ക് ഉള്ളിൽ ഭയവുമുണ്ട്. പക്ഷെ ബോറിസ് പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി എത്തിയതോടെ അനുകൂലിച്ച് സഭാംഗങ്ങൾ രംഗത്ത് വരുകയായിരുന്നു. ശക്തമായ വാക്കുകൾ ഉപയോഗിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ബോറിസ് പോൾ നടത്തിയത്.

ആറടി മണ്ണിന് രണ്ടര ലക്ഷം രൂപ, കൊല്ലം രൂപത വികസനപാതയിൽ എന്നാ തലക്കെട്ടിലാണ് ഫെയ്‌സ് ബുക്ക് കുറിപ്പ് ഉള്ളത്. പുതിയ ബിഷപ് ചുമതലയേറ്റപ്പോൾ കൊല്ലം രൂപതയ്ക്ക് ജനകീയനായ ബിഷപ് എന്നൊക്കെ വൻ വായ്ത്താരി ആയിരുന്നു. എന്നാൽ കൊല്ലം രൂപതയിൽ നടക്കുന്ന ആത്മീയ സാമ്പത്തിക കൊള്ളയടി വർദ്ധിച്ചത് ജനകീയ ബിഷപ് ഭരണം തുടങ്ങിയപ്പോൾ! ആറടി മണ്ണിന് രണ്ടര ലക്ഷം രൂപയെങ്കിൽ സെന്റിന് എന്ത് വിലയെന്ന് കണക്കാക്കി നോക്കണം. മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു. മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു.ചെറുപുഷ്പം കൊല്ലം ബിഷപ്പിന് രേഖാമൂലം പരാതി നൽകി. ബിഷപ് ഈ വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നും അനുവദിച്ചിട്ടില്ലെന്നും പറഞ്ഞത്രേ! പക്ഷെ ബിഷപ്പറിയാതെ കച്ചവടം പൊലിപ്പിച്ച വികാരിയും ഇടവക കമ്മിറ്റിയും തൽസ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റ് ആദ്യവാരം ബിഷപ്പിന് കൊടുത്ത പരാതിയിൽ നവംബർ ആയിട്ടും നടപടിയുണ്ടായിട്ടില്ല. ജനകീയ ബിഷപ് നടപടിയെടുക്കുമെന്ന് പാവം ചെറുപുഷ്പം വിശ്വസിച്ച് കാത്തിരിക്കുന്നു. ഏത് കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകണമല്ലോ! കാത്തിരിക്കാം-ബോറിസ് പോൾ കുറിക്കുന്നു. അവസാനം ഒരു കമന്റും ചേർക്കുന്നുണ്ട്. കൊല്ലം രൂപതയിലെ വിവിധ ഇടവകകളിൽ കല്ലറവില പലതാണ്. 30,000,70,000, 100,000 ഇങ്ങനെ പോകുന്നു നിരക്കുകൾ. ഇതൊന്ന് ഏകോപിപ്പിച്ച് ഒറ്റ തറവില നിശ്ചയിക്കാൻ രൂപതാ അധ്യക്ഷനോട് മുട്ടിപ്പായി അപേക്ഷിക്കുന്നു. ഈ കുറിപ്പിനോടാണ് ഫെയ്‌സ് ബുക്കിൽ പ്രതികരണം വന്നുകൊണ്ടിരിക്കുന്നത്.

കല്ലറ പ്രശ്‌നത്തിൽ ബോറിസ് പോളിന്റെ പ്രതികരണം:

ക്രിസ്ത്യൻ സഭയ്ക്കുള്ളിൽ നവോത്ഥാനം വരണം. കല്ലറകളിലെ വിവേചനം മാറ്റണം. എല്ലാവരെയും ഒരുമിച്ച് അടക്കണം. അതാണ് വേണ്ടത്-മറുനാടനോട് ബോറിസ് പറഞ്ഞു. ഒരുമിച്ച് അടക്കുമ്പോൾ കച്ചവടം നടക്കില്ല. കല്ലറ സഭയ്ക്ക് വലിയ വരുമാന മാർഗമാണ്. മൂന്നു ലക്ഷവും അഞ്ച് ലക്ഷവും കല്ലറയ്ക്ക് ഈടാക്കുന്ന പള്ളികൾ കൊല്ലത്തുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. താജ് മഹാൾ പോലുള്ള കല്ലറകളാണ് പലരും നിർമ്മിക്കുന്നത്. മാർബിളിലും സ്ലാബിലും കൊത്തുപണികൾ ആയുള്ള കല്ലറകൾ. അതിനു തന്നെ ലക്ഷങ്ങൾ വിലവരും. സഭയുടെ കച്ചവട മനസ്ഥിതിയാണ് പ്രശ്‌നം. എല്ലാവരെയും ഒരേ രീതിയിൽ അടക്കിയാൽ പ്രശ്‌നം വരില്ല. വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് എന്റെ പോസ്റ്റിന്റെ പേരിൽ വരുന്നത്. ഞാൻ അത് ശ്രദ്ധിക്കുന്നു. കല്ലറ പ്രശ്‌നത്തിൽ സമുദായത്തിന്റെ ഉള്ളിൽ ശക്തമായ വികാരം നിലനിൽക്കുന്നു എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. കൊല്ലം ലത്തീൻ സഭയിൽ നിന്നും ഒട്ടനവധി പേർ കല്ലറ പ്രശ്‌നത്തിൽ കമന്റുകൾ ഇട്ടിട്ടുണ്ട്. എനിക്ക് പ്രതികരണങ്ങളും വന്നിട്ടുണ്ട്-ബോറിസ് പറയുന്നു.

ക്രിസ്തുവിനെ സംബന്ധിച്ച് എല്ലാം തുല്യം. പക്ഷെ ആത്മീയ കാര്യങ്ങളിൽ പല തട്ടുകളും. ഇപ്പോൾ കല്ലറ പ്രശ്‌നത്തിൽ വരെ കാശുള്ളവർ, ഇല്ലാത്തവർ എന്നിങ്ങനെ രണ്ടു തട്ടാണ്. സെമിത്തേരിക്കായി ഇത്ര കാശ് സഭ വാങ്ങുന്നുണ്ടെങ്കിൽ അതിന്റെ മെച്ചം ആത്മാക്കൾക്ക് ലഭിക്കുന്നുണ്ടോ, സ്വർഗ്ഗത്തിലും ഇത്തരം ക്‌ളാസിഫിക്കെഷനുണ്ടോ എന്നാണ് സഭയ്ക്കുള്ളിൽ നിന്നും ചോദ്യം ഉയരുന്നത്.

ആറടി മണ്ണിന് രണ്ടര ലക്ഷം രൂപ കൊല്ലം രൂപത വികസനപാതയിൽ!

ക്രൈസ്തവ സഭകളിൽ ആത്മീയ വ്യാപാരം ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക്.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം നമ്മളെ ബാധിച്ചിട്ടേയില്ല.പുതിയ ബിഷപ് ചുമതലയേറ്റപ്പോൾ കൊല്ലം രൂപതയ്ക്ക് ജനകീയനായ ബിഷപ് എന്നൊക്കെ വൻ വായ്ത്താരി ആയിരുന്നു.എന്നാൽ കൊല്ലം രൂപതയിൽ നടക്കുന്ന ആത്മീയ സാമ്പത്തിക കൊള്ളയടി വർദ്ധിച്ചത് ജനകീയ ബിഷപ് ഭരണം തുടങ്ങിയപ്പോൾ!
ശാസ്താംകോട്ട സെന്റ് തോമസ് പള്ളി അംഗമായ 20 വയസ്സുകാരി മിനിമോൾ 2019 ജൂലൈയിൽ മരിച്ചു.

കല്ലറ കെട്ടി മകളെ അടക്കം ചെയ്യണമെന്ന് ആഗ്രഹിച്ച മിനിമോളുടെ അമ്മ ചെറുപുഷ്പത്തിൽ നിന്നും ഇടവക വികാരി ഈടാക്കിയത് രണ്ടര ലക്ഷം രൂപ!
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപയെങ്കിൽ സെന്റിന് എന്ത് വിലയെന്ന് കണക്കാക്കുക.
അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്താണ് ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപ മുൾമുനയിൽ നിർത്തി വാങ്ങി കച്ചവടം പൊടിപൊടിച്ചത്.
മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു.
ചെറുപുഷ്പം കൊല്ലം ബിഷപ്പിന് രേഖാമൂലം പരാതി നൽകി. ബിഷപ് ഈ വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നും അനുവദിച്ചിട്ടില്ലെന്നും പറഞ്ഞത്രേ! പക്ഷെ ബിഷപ്പറിയാതെ കച്ചവടം പൊലിപ്പിച്ച വികാരിയും ഇടവക കമ്മിറ്റിയും തൽസ്ഥാനത്ത് തുടരുന്നു.
ഓഗസ്റ്റ് ആദ്യവാരം ബിഷപ്പിന് കൊടുത്ത പരാതിയിൽ നവംബർ ആയിട്ടും നടപടിയുണ്ടായിട്ടില്ല.ജനകീയ ബിഷപ് നടപടിയെടുക്കുമെന്ന് പാവം ചെറുപുഷ്പം വിശ്വസിച്ച് കാത്തിരിക്കുന്നു.ഏത് കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകണമല്ലോ! കാത്തിരിക്കാം!

NB: കൊല്ലം രൂപതയിലെ വിവിധ ഇടവകകളിൽ കല്ലറവില പലതാണ്. 30,000/ 70,000/ 100,000/ ഇങ്ങനെ പോകുന്നു നിരക്കുകൾ. ഇതൊന്ന് ഏകോപിപ്പിച്ച് ഒറ്റ തറവില നിശ്ചയിക്കാൻ രൂപതാ അധ്യക്ഷനോട് മുട്ടിപ്പായി അപേക്ഷിക്കുന്നു.

- അഡ്വ ബോറിസ് പോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP