Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിയനെ പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തിയിട്ടും ശിക്ഷിച്ചില്ല; രണ്ട് വർഷമായി ഇവിടെ കിടന്ന് മണ്ണും പൊടിയും തിന്നു; എന്നിട്ടും കുറ്റക്കാർ പൊലീസുകാരായി തുടരുന്നു; അനിയനെ ഇല്ലാതാക്കിയവരുള്ള നാട്ടിലേക്കാണ് പോയത്; അവിടെ എന്ത് സുരക്ഷയാണ് തനിക്കുള്ളത്? ആ ഫ്‌ളക്‌സ് എടുത്തുമാറ്റിയവർ അത് കീറിക്കളഞ്ഞിട്ടില്ലെങ്കിൽ എനിക്ക് നൽകണം: നീതി തേടിയുള്ള സമരം തുടരാൻ വീണ്ടും ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ

അനിയനെ പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തിയിട്ടും ശിക്ഷിച്ചില്ല; രണ്ട് വർഷമായി ഇവിടെ കിടന്ന് മണ്ണും പൊടിയും തിന്നു; എന്നിട്ടും കുറ്റക്കാർ പൊലീസുകാരായി തുടരുന്നു; അനിയനെ ഇല്ലാതാക്കിയവരുള്ള നാട്ടിലേക്കാണ് പോയത്; അവിടെ എന്ത് സുരക്ഷയാണ് തനിക്കുള്ളത്? ആ ഫ്‌ളക്‌സ് എടുത്തുമാറ്റിയവർ അത് കീറിക്കളഞ്ഞിട്ടില്ലെങ്കിൽ എനിക്ക് നൽകണം: നീതി തേടിയുള്ള സമരം തുടരാൻ വീണ്ടും ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: അനിയന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് 782 ദിവസത്തെ സമരമവസാനിപ്പിച്ച് മടങ്ങിയ ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് ശ്രീജിത് സമരം പുനരാരംഭിച്ചത്. തന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാർ ഇപ്പോഴും സർവ്വീസിൽ തുടരുകയാണെന്നും അവരെ എത്രയും വേഗം ശിക്ഷിക്കണമെന്നുമാണ് ശ്രീജിത്തിന്റെ ഇപ്പോഴത്തെ ആവശ്യം. സിബിഐ മൊഴിയെടുത്തതിനാൽ സമരം താൽക്കാലികമായിട്ടാണ് താൻ അവസാനിപ്പിച്ചതെന്നും ആരോഗ്യ സ്ഥിതി മോശമായതിനെ തചുടർന്ന് ഡോക്ടറെ കണ്ട ശേഷം ഇപ്പോൾ മരുന്ന് കഴിക്കുകയാണെന്നും ശ്രീജിത് മറുനാടൻ മലയയാളിയോട് പറഞ്ഞു. നിരാഹാരമിരിക്കരുതെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചുവെന്നും ശ്രീജിത് പറയുന്നു.

ജനുവരി 31ന് തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയാണ് ശ്രീജിത് മൊഴി നൽകിയത്. അമ്മയുൂടെ ഒപ്പമാണ് ശ്രീജിത് മൊഴി നൽകാൻ എത്തിയത്. മൊഴി നൽകിയ ശേഷം താൻ പൂർണ തൃപ്തമനാണെന്നും സിബിഐയിൽ നിന്നും നീതി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുൂവെന്നും പറഞ്ഞാണ് ശ്രീജിത് സമരം അവസാനിപ്പിച്ചത്. എന്നാൽ താൽകാലികമായിട്ടാണ് പോയതെന്നും ആരോഗ്യം ഉൾപ്പടെയുള്ളവ വിശദമായി പരിശോധിച്ചുവെന്നും ശ്രീജിത് പറയുന്നു. തന്റെ അനിയനെ പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റ്സ് അഥോറിറ്റി കണ്ടെത്തിയിട്ടും ശിക്ഷിച്ചില്ല. രണ്ട് വർഷമായി ഇവിടെ കിടന്ന് മണ്ണും പൊടിയും തിന്നുന്നു എന്നിട്ടും കുറ്റക്കാർ്ക്കെതിരെ നടപടിയില്ല. അനിയനെ ഇല്ലാതാക്കിയ പൊലീസുകാരുള്ള നാട്ടിലേക്കാണ് പോയത്. അവിടെ എന്ത് സുരക്ഷയാണ് ഉള്ളതെന്നും ശ്രീജിത്ത് ചോദിക്കുന്നു.

സെക്രട്ടേറിയറ്റ് പടിക്കൽ നിരവധി സമരങ്ങളുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതൊന്നും ആർക്കും എടുത്ത് മാറ്റണ്ട. താൻ സമരം അവസാനിപ്പിച്ചതിന് പിന്നാലെ അത് എടുത്ത് മാറ്റിയത് എന്തിനാണെന്നും ശ്രീജിത്ത് ചോദിക്കുന്നു. സമരം അവസാനിപ്പിച്ച് തന്നെ പറഞ്ഞ് വിടാനുള്ള ധൃതി തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും എത്രയും വേഗം കുറ്റക്കാരെ ശിക്ഷിക്കണമെന്നും അത് വരെ സമരം തുടരുമെന്നും ശ്രീജിത് പറഞ്ഞു. നേരത്തെ വീണ്ടും സമരത്തിന് എത്തുമെന്ന് വ്യക്തമാക്കിയാണ് താൻ സമരസ്ഥലം വിട്ടതെന്ന് ശ്രീജിത്ത് ഫേസ്‌ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു.

താൻ സമരം ചെയ്തിടത്ത് വച്ചിരുന്ന ഫ്‌ളക്‌സ് ചിലർ മാറ്റി. വളരെ വിഷമമുണ്ടായ കാര്യമാണ്. സമരത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവരാണ് ആ ഫ്‌ളക്‌സ് നശിപ്പിച്ചത്. വളരെ ഓർമ്മകളുള്ള ഫ്‌ളക്‌സായിരുന്നു അത്. എന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെയാണ് അത്തരമൊരു പ്രവൃത്തി ഉണ്ടായത്. നല്ലവരായ മനുഷ്യർ എന്നോടൊപ്പം ഉണ്ടാവണം. എനിക്കും സഹോദരനും നീതി ലഭിച്ചിട്ടില്ല. എല്ലാവരുടേയും സഹായവും സഹകരണവും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം. ആ ഫ്‌ളക്‌സ് എടുത്തുമാറ്റിയവർ അത് കീറിക്കളഞ്ഞിട്ടില്ലെങ്കിൽ അത് എനിക്ക് നൽകണം. - വളരെ വേദനയോടെ ശ്രീജിത്ത് പറയുന്നു.

781 ദിവസത്തിന് ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ച് മടങ്ങിയത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതോടയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. നേരത്തെ, സിബിഐ അന്വേഷണം പ്രഖ്യാപിച്ച അവസരത്തിൽ അന്വേഷണ നടപടികൾ തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു ശ്രീജിത്ത്. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് ലഭിച്ചിട്ടും സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ശ്രീജിത്ത് തീരുമാനമെടുത്തിരുന്നില്ല. പിന്നീട് രണ്ടു മണിക്കൂർ നീണ്ട മൊഴി എടുക്കലിനു ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാർ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. സമരം ചെയ്യാൻ വന്നവൻ സമരം ചെയ്താൽ മതി എന്ന് പറഞ്ഞ പൊലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാൻ ശ്രീജിത്തുകൊണ്ട് വന്ന പുസ്തകങ്ങൾ പൊലീസ് എ.ആർ ക്യാമ്പിൽ കൊണ്ട് പോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP