Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ

സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല ഭഗാവന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്. ഇന്നലെ വൈകിട്ടാണ് ശ്രീജിത്ത് സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് എത്തിയത്. ഇതിന് ശേഷം നേരെ ക്ഷേത്രത്തിലേക്ക് പോയി. കൈകൂപ്പി പ്രാർത്ഥിച്ചു. ഇന്ന് രാവിലെ വീണ്ടും പ്രാർത്ഥിക്കാനെത്തി. ഇതിനിടെയാണ് കണ്ണുകൾ നിറഞ്ഞൊഴുകിയത്. തികഞ്ഞ വിശ്വാസിയായ ഐജിയുടെ കണ്ണുനീർ ക്യാമറക്കണ്ണുകളിലും പതിഞ്ഞു. ഈ ഫോട്ടോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലുമെത്തി. അത് വൈറലാകുകയും ചെയ്തു. ചെയ്ത തെറ്റിന് ശബരിമല അയ്യപ്പനോട് ഐജി മാപ്പുപറഞ്ഞുവെന്ന വിലയിരുത്തലാണ് വിശ്വാസികൾ ഉയർത്തുന്നത്.

കടുത്ത വിശ്വാസിയാണ് ഐജി ശ്രീജിത്ത്. എല്ലാ മാസവും മൂകാംബിക ക്ഷേത്രത്തിൽ പോകുന്ന ഭക്തൻ, ശബരിമലയോടും ശ്രീജിത്തിന്റെ നിലപാട് വിശ്വാസിയുടേതായിരുന്നു. എന്നാൽ പൊലീസ് യൂണിഫോം ഇടുമ്പോൾ വിശ്വാസത്തിന് സാധ്യതയില്ല. ശബരിമലയിൽ നിർണ്ണായക ചുമതലയുമായി ശ്രീജിത്ത് എത്തിയതോടെ വിശ്വാസിയെന്ന മുഖം മാറ്റി വയ്‌ക്കേണ്ടി വന്നു. രഹ്നാ ഫാത്തിമയ്ക്ക് എസ്‌കോർട്ട് പോകേണ്ടിയും വന്നു. ഇത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. രഹ്നാ ഫാത്തിമയുമായി നടപ്പന്തലിൽ എത്തിയ ശ്രീജിത്ത് നിലപാട് മാറ്റി. ശരണം വിളി എത്തിയതോടെ തനിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഐജി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ മാറിമറിച്ചത്. 

ഇത് തന്നെയാണ് അയ്യപ്പ സന്നിധിയിൽ പൊട്ടിക്കരയുന്ന ശ്രീജിത്തിന്റെ ഫോട്ടോയും ചർച്ചയാക്കുന്നത്. രഹ്നാ ഫാത്തിമയുടെ ശബരിമല കയറ്റം ഏറെ ചർച്ചയായിരുന്നു. ശബരിമല കയറി നടപ്പന്തൽ വരെ എത്താൻ രഹ്നാ ഫാത്തിമയ്ക്ക് കഴിഞ്ഞിരുന്നു. ഇവർക്കൊപ്പം കവിതയെന്ന മാധ്യമ പ്രവർത്തകയും ഉണ്ടായിരുന്നു. സന്നിധാനത്തെ ശരണം വിളി പ്രതിഷേധമാണ് രഹ്നാ ഫാത്തിമയുടെ ശ്രമം അവസാനിപ്പിച്ചത്. ഇതിന്റെ പേരിൽ വിവാദത്തിലായത് ഐജി ശ്രീജിത്തായിരുന്നു. രഹ്നാ ഫാത്തിമയുടെ പേരും വിവരവും മറച്ചു വച്ച് മലകയറ്റാൻ പൊലീസ് തീരുമാനിച്ചതും മറ്റും ഏറെ ചർച്ചയായി. ഇതിനൊപ്പം കവിതയെന്ന മാധ്യമ പ്രവർത്തകയ്ക്ക് പൊലീസിന്റെ പ്രൊട്ടക്ഷൻ യൂണിഫോമും നൽകി. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണങ്ങളെത്തി. ഐജി മനോജ് എബ്രഹാമും വിവാദത്തിലായി. എന്നാൽ രഹ്നാ ഫാത്തിമയെ അനുഗമിച്ച ശ്രീജിത്തിനായിരുന്നു കൂടുതൽ ചീത്തപ്പേര്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജന്റെ നിർദ്ദേശമാണ് പൊലീസുകാർ അനുസരിച്ചതെന്നാണ് മറുനാടന് ലഭിച്ച വിവരം.

പൊലീസിന് നിർദ്ദേശം നൽകിയത് എംവി ജയരാജനാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. സുപ്രീംകോടതി വിധി അനുസരിച്ച് യുവതിയെ സന്നിധാനത്ത് എത്തിച്ചേ മതിയാകൂവെന്ന് ജയരാജനാണ് പൊലീസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ ഐജി ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ നിർബന്ധിതമാവുകയായിരുന്നു. ഐജി ശ്രീജിത്തിന് സന്നിധാനത്തെ ചുമതലയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പമ്പയിൽ നിന്ന് യുവതിയുമായി പോകേണ്ട ബാധ്യത ഐജിക്കില്ല. മരക്കൂട്ടം മുതൽ മാത്രമേ ഐജിയുടെ സുരക്ഷാ ചുമതല തുടങ്ങുന്നുള്ളൂ. എന്നാൽ നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷനിലൂടെ ഐജി മനോജ് എബ്രഹാമിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിൽ രഹ്നയ്‌ക്കൊപ്പം മനോജ് എബ്രഹാം പോകുന്നത് പ്രശ്‌നം വഷളാക്കുമെന്നും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഐജി ശ്രീജിത്ത് രഹ്നയ്‌ക്കൊപ്പം മല ചവിട്ടേണ്ടി വന്നത്.

സന്നിധാനത്ത് എത്തും വരെ പേരും വിവരവും രഹസ്യമാക്കി വയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് ഇടയ്ക്ക് വച്ച് പൊളിഞ്ഞു. ചുംബന സമര നായികയാണ് രഹ്നയെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. രഹ്നാ ഫാത്തിമയെന്ന പേരു കൂടി ചർച്ചയായതോടെ പ്രതിഷേധം പരിധി വിട്ടു. നടപ്പന്തലിൽ എത്തിയപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം ശ്രീജിത്തിനും മനസ്സിലായത്. ഇതോടെ ഭക്തനായ ശ്രീജിത്തും പതറി. മൂകാംബികാ ദേവിയുടെ അടിയുറച്ച വിശ്വാസിയാണ് ശ്രീജിത്ത്. മൂകാംബിക ക്ഷേത്ര ദർശനത്തിന് ശേഷമാണ് ശ്രീജിത്ത് പമ്പയിലെത്തിയത്. വിശ്വാസം ഒരു ഭാഗത്തും ജയരാജന്റെ നിർദ്ദേശം മറുഭാഗത്തും. വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോയി. നടപ്പന്തലിൽ തടിച്ചു കൂടിയവർക്ക് നേരെ ലാത്തി പ്രയോഗിക്കാനും ഐജി തയ്യാറായിരുന്നില്ല. അവരെ ബലപ്രയോഗത്തിലൂടെ മാറ്റിയാൽ കാര്യങ്ങൾ കൈവിടുമെന്ന് ഐജി തിരിച്ചറിഞ്ഞു. ഇതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കാര്യങ്ങൾ അറിയിച്ചു.

സംസ്ഥാന സർക്കാരിന് വലിയ പേരു ദോഷം നടപ്പന്തലിലെ ഓപ്പറേഷൻ എത്തിക്കുമെന്നും അറിയിച്ചു. ഇതിനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അംഗീകരിച്ചു. ഇതോടെ ജയരാജന്റെ നിർദ്ദേശം ഐജി തന്ത്രപരമായി മറികടന്നു. എത്തിയത് ആക്ടിവിസ്റ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്‌നങ്ങൾ കൈവിടുമെന്ന് കടകംപള്ളിയും തിരിച്ചറിഞ്ഞു. പന്തളം രാജകുടുംബവും തന്ത്രി കുടുംബവും എല്ലാം കടുത്ത നിലപാട് എടുത്തതോടെ രക്ഷപ്പെട്ടത് ശ്രീജിത്തായിരുന്നു. യുവതി കയറിയാൽ നടയടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് തന്ത്രിയും അംഗീകരിച്ചതോടെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രീജിത്ത് ഒരു പരിധി വരെ രക്ഷപ്പെടുകയായിരുന്നു. രഹ്നയെ കൊണ്ടു പോയത് ഐജി ശ്രീജിത്താണെന്ന പ്രചരണം കൂടുതൽ ശക്തമായി ഉയരാത്തിന് കാരണം നടപ്പന്തലിൽ ശ്രീജിത്ത് നടത്തിയ ഇടപെടലായിരുന്നു. രഹ്നയെ എങ്ങനേയും പതിനെട്ടാംപടി കയറ്റാനുറച്ച് പോയ ശ്രീജിത്ത് നടപ്പന്തലിലെത്തിയതോടെ ആളാകെ മാറിയെന്നാണ് അവിടെ ഉണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞത്.

നടപ്പന്തലിലെ ഭക്തരെ കാണാൻ ശ്രീജിത്ത് പോകുമ്പോൾ മാറിയില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് ഐജി നൽകാൻ പോകുന്നുവെന്നാണ് ഏവരും കരുതിയത്. എന്നാൽ ഭക്തരുടെ അടുത്തെത്തി ശ്രീജിത്ത് പറഞ്ഞത് അങ്ങനെയായിരുന്നില്ല. നിങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റി ഞാൻ മുന്നോട്ട് പോകില്ല. എന്നെ മുന്നോട്ട് പോകാൻ അനുവദിക്കണമെന്നായിരുന്നു. എന്നാൽ വിശ്വാസം മറികടക്കാൻ സമ്മതിക്കില്ലെന്ന് ഭക്തർ പറഞ്ഞു. ഇതോടെ കാര്യങ്ങൾ ഞാൻ സർക്കാരുമായി സംസാരിക്കട്ടേ എന്നായി ഐജി. പിന്നാലെ ദേവസ്വം മന്ത്രിയെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. തനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞു. എല്ലാം പറഞ്ഞ് ഏൽപ്പിച്ച ജയരാജനോട് ഒന്നും സംസാരിച്ചതുമില്ല. അങ്ങനെ യുവതികളുമായി ഐജി മലയിറങ്ങി.

ഇന്ന് വീണ്ടും മലകയറാൻ യുവതികളെത്തുമ്പോൾ പൊലീസിന്റെ കൂട്ടായ തീരുമാനമാക്കി മാറ്റാനും ഐജി ശ്രീജിത്ത് ശ്രമിച്ചു. എഡിജിപി അനിൽകാന്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞാൽ താൻ അനുസരിക്കുമെന്ന നിലപാടും എടുത്തു. എന്നാൽ നടപ്പന്തലിന് അപ്പുറത്തേക്ക് യുവതീ പ്രവേശനം അസാധ്യമാണെന്ന് സാഹചര്യവും വിശദീകരിച്ചു. ബലപ്രയോഗം ഉണ്ടാക്കുന്നത് ഗുണകരമാകില്ലെന്നും അറിയിച്ചു. ഇത് ശ്രീജിത്തിന്റെ മനസ്സിൽ കുറ്റബോധമായി മാറിയിരുന്നു. ഇതാണ് ശബരീശ സന്നിധിയിൽ ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ കാരണമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP