Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലുറപ്പ് പദ്ധതിയിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കൾ; ഇടിഞ്ഞു വീഴാറായ കൂരയിൽ കഷ്ടതകളോട് മല്ലിട്ടുള്ള പഠന കാലം; ഡൽഹിയിൽ ഇന്റർവ്യൂവിന് പോയത് കൂട്ടുകാരിൽ നിന്ന് വാങ്ങിയ പണവുമായി; മോഹം ദൃഢമായത് സബ് കലക്ടർ ശ്രീറാം സാംബശിവറാവുവിന് കിട്ടുന്ന ആദരവും പദവിയുടെ മഹത്വവും തിരിച്ചറിഞ്ഞപ്പോൾ; ഇത് കുറിച്യ വിഭാഗത്തിലെ ശ്രീധന്യ സുരേഷ് പടപൊരുതി നേടിയ വിജയം; കളക്ടറാകുന്നതിന് തൊട്ടടുത്തെത്തിയ ആദ്യ വയനാട്ടുകാരിയുടേത് ടൈംടേബിളില്ലാത്ത പഠന മികവ്

തൊഴിലുറപ്പ് പദ്ധതിയിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കൾ; ഇടിഞ്ഞു വീഴാറായ കൂരയിൽ കഷ്ടതകളോട് മല്ലിട്ടുള്ള പഠന കാലം; ഡൽഹിയിൽ ഇന്റർവ്യൂവിന് പോയത് കൂട്ടുകാരിൽ നിന്ന് വാങ്ങിയ പണവുമായി; മോഹം ദൃഢമായത് സബ് കലക്ടർ ശ്രീറാം സാംബശിവറാവുവിന് കിട്ടുന്ന ആദരവും പദവിയുടെ മഹത്വവും തിരിച്ചറിഞ്ഞപ്പോൾ; ഇത് കുറിച്യ വിഭാഗത്തിലെ ശ്രീധന്യ സുരേഷ് പടപൊരുതി നേടിയ വിജയം; കളക്ടറാകുന്നതിന് തൊട്ടടുത്തെത്തിയ ആദ്യ വയനാട്ടുകാരിയുടേത് ടൈംടേബിളില്ലാത്ത പഠന മികവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിവിൽ സർവ്വീസ് പരീക്ഷയിൽ ശ്രീധന്യ സുരേഷ് രചിച്ചത് പുതു ചരിതമാണ്. എല്ലാം ഒരു നിയോഗം പോലെ. 2016ൽ വയനാട് സബ് കലക്ടറായ ശ്രീറാം സാംബശിവറാവുവിനെ കണ്ടതാണു വഴിത്തിരിവായത്. സബ് കലക്ടർക്ക് എല്ലാവരും കൊടുക്കുന്ന ബഹുമാനവും ആ പദവിയുടെ വലുപ്പവും മനസ്സിലാക്കിയ ശ്രീധന്യയുടെ മനസ്സിൽ ഐഎഎസ് മോഹം മൊട്ടിട്ടു. ആ വർഷം തന്നെ ജോലി രാജിവച്ച് തിരുവനന്തപുരത്തു പരിശീലനത്തിനു ചേർന്നു. ആദ്യ പരിശ്രമത്തിൽ വിജയിക്കാനായില്ലെങ്കിലും പരിശീലനം തുടർന്നു. അത് വിജയ വഴിയിലുമെത്തി. വയനാട് സ്വദേശിയായ ശ്രീധന്യ സുരേഷ് കുറിച്യ വിഭാഗത്തിൽനിന്ന് സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്ന ആദ്യത്തെയാളാണെന്ന ചരിത്രനേട്ടമാണ് കുറിച്ചത്. ഇത്തവണത്തെ സിവിൽ സർവ്വീസിൽ കനിഷ്‌ക് കടാരിയ ആണ് ഒന്നാം റാങ്ക് നേടിയത്. കനിഷ്‌ക് കടാരിയ പട്ടിക വിഭാഗത്തിൽ നിന്നുള്ള പരീക്ഷാർഥിയാണ്.

'പ്രത്യേകിച്ച് ടൈംടേബിൾ ഒന്നും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റ് പഠിക്കുന്ന പ്രശ്‌നമില്ല, രാത്രി പഠിക്കുന്നതാണ് ഇഷ്ടം. രാത്രി എട്ടിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെ പഠനം നീളും'. മലയാളത്തിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതാണ് മലയാളം തെരഞ്ഞെടുക്കാൻ കാരണം. പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ വിദ്യാഭ്യാസം, അവരുടെ ഭൂമിയുടെ അവകാശങ്ങൾ, വനിതകളുടെ സുരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കണം. പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾ ഒരാൾപോലും സ്‌കൂളിൽനിന്ന് കൊഴിഞ്ഞുപോകാത്ത അവസ്ഥ സൃഷ്ടിക്കണം. എല്ലാറ്റിലും ഉപരി പൊതുജനത്തെ ബാധിക്കുന്ന എല്ലാവിഷയത്തിലും ഇടപെടണം''- ശ്രീധന്യ പറയുന്നു. ഐഎഎസ് ലഭിക്കണമെന്നാണ് ആഗ്രഹം. കിട്ടിയില്ലെങ്കിൽ വീണ്ടും ശ്രമിക്കും'' ശ്രീധന്യ പറഞ്ഞു.

ശ്രീധന്യ സുരേഷ് പഠിച്ചതു മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലാണ്. തരിയോട് സെന്റ് മേരീസ് യുപി സ്‌കൂൾ, തരിയോട് നിർമല ഹൈസ്‌കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽനിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്നു 2014ൽ ബിരുദാനന്തര ബിരുദവും നേടി. 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. 410 ാം റാങ്കിലൂടെ, സിവിൽ സർവീസ് പട്ടികയിലെത്തിയ ആദിവാസി യുവതി. ഐഎഎസ് ഉറപ്പാക്കാനായാൽ വയനാട് ജില്ലയിൽനിന്നുള്ള ആദ്യ വ്യക്തിയായേക്കും. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണു ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. മുൻവർഷങ്ങളിലെ സിവിൽ സർവീസ് നിയമന രീതി അനുസരിച്ച് പട്ടികവർഗ വിഭാഗത്തിൽ 410 ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.

കൂലിപ്പണിക്കാരായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡൽഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങൾക്കില്ലായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇത് ചരിത്ര നേട്ടമാകുന്നത്. ഇല്ലായ്മകളോട് പടപൊരുതിയുള്ള വിജയം. ശീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. വയറിങ് പോലും ശരിയാക്കിയിട്ടില്ല. ഡൽഹിയിൽ ഇന്റർവ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്‌ടോപ് ചാർജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണു ശ്രീധന്യ ഇപ്പോൾ ആഘോഷങ്ങളിൽ പങ്കാളിയാകുന്നത്.

മുൻകാലങ്ങളിലെ നിയമനങ്ങളുടെ രീതിവെച്ച് ഇപ്പോൾ കിട്ടിയ റാങ്കിൽ ശ്രീധന്യയ്ക്ക് ഐ.എ.എസ്. ലഭിക്കുമെന്നാണ് കരുതുന്നത്. ഐ.എ.എസ് തിരഞ്ഞെടുക്കാനാണ് ശ്രീധന്യയുടെ തീരുമാനമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിലൂടെ ഐ.എ.എസ്. ലഭിക്കുന്ന ആദ്യ വയനാട് സ്വദേശിയാവും ശ്രീധന്യ. ആദ്യത്തെ ഐ.എ.എസുകാരി ഗോത്രവിഭാഗത്തിൽ നിന്നായാൽ ഗോത്രമേഖലയായ വയനാടിന് ഇരട്ടിമധുരമാകും സ്‌കൂളുകളിൽനിന്ന് ആദിവാസിവിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്കും മറ്റു പ്രശ്‌നങ്ങളും ഇനിയും പരിഹരിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. ഇത്തരം ശ്രമങ്ങൾക്കും ശ്രീധന്യയുടെ നേട്ടം തുണയാകും. ബിരുദാനന്തര ബിരുദത്തിന് ശേഷം വിവിധയിടങ്ങളിൽ ജോലിചെയ്താണ് ശ്രീധന്യ പഠിക്കാൻ സമയം കണ്ടെത്തിയത്. ശ്രീധന്യയുടെ ചേച്ചി സുഷിതാ സുരേഷ് പാലക്കാട് ഒറ്റപ്പാലത്ത് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റാണ്. സഹോദരൻ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക്കിൽ രണ്ടാംവർഷ വിദ്യാർത്ഥിയും.

'നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആർക്കും നേടാം സിവിൽ സർവീസ്'-ശ്രീധന്യാ സുരേഷിന് പറയാനുള്ളത് ഇത് മാത്രമാണ്. സിവിൽസർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷ്, തൊഴിലുറപ്പ് തൊഴിലിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കളുടെ മകളാണ്. കുഞ്ഞുനാളിലെ മനസ്സിൽ ചേക്കേറിയ സ്വപ്‌നമാണ് ശ്രീധന്യക്ക് സിവിൽ സർവീസ്. പിജി കഴിഞ്ഞ് പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ 'എന്റെ ഊര് ട്രൈബൽ ടൂറിസം' പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ആദ്യമായി ഒരു ഐഎഎസുകാരനെ കാണുന്നത്.

സബ്കലക്ടർ ശ്രീറാം സാംബശിവൻ റാവുവിന് ലഭിച്ച ആദരവും ബഹുമാനവും കണ്ടപ്പോൾ ശ്രീധന്യയിലെ സിവിൽ സർവീസ് സ്വപ്‌നത്തിന് വീണ്ടും ചിറകുമുളച്ചു. പിന്നെ ലക്ഷ്യത്തിലേക്കുള്ള യാത്രയായി. അത് ഫലം കാണുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP