Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീധന്യയെ തൊട്ടാൽ സുധാകരന്റെ നിറം മാറും; വൈറ്റില പാലത്തിന്റെ അപാകത റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്ത മന്ത്രി എറണാകുളത്തുകാരെ ക്രിമിനലുകളുമാക്കി! എറണാകുളത്തുകാർ എല്ലാ വിഷയത്തെയും ക്രിമിനലൈസ് ചെയ്യുകയാണെന്ന് പറഞ്ഞ് ചന്ദ്രബാബുവിന്റെ കമ്പനിക്ക് ക്ലീൻ ചിറ്റ്; ഇത് തിരുവനന്തപുരത്തും കോഴിക്കോടും ഇല്ലാത്ത പ്രവണത; എറണാകുളത്തുകാർക്ക് എന്താ കൊമ്പുണ്ടോ എന്നും മന്ത്രി; വൈറ്റിലയിൽ 'കൊച്ചിക്കാരെ' ക്രിമിനലുകളാക്കുന്നത് അഴിമതി മറയ്ക്കാനോ?

ശ്രീധന്യയെ തൊട്ടാൽ സുധാകരന്റെ നിറം മാറും; വൈറ്റില പാലത്തിന്റെ അപാകത റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്ത മന്ത്രി എറണാകുളത്തുകാരെ ക്രിമിനലുകളുമാക്കി! എറണാകുളത്തുകാർ എല്ലാ വിഷയത്തെയും ക്രിമിനലൈസ് ചെയ്യുകയാണെന്ന് പറഞ്ഞ് ചന്ദ്രബാബുവിന്റെ കമ്പനിക്ക് ക്ലീൻ ചിറ്റ്; ഇത് തിരുവനന്തപുരത്തും കോഴിക്കോടും ഇല്ലാത്ത പ്രവണത; എറണാകുളത്തുകാർക്ക് എന്താ കൊമ്പുണ്ടോ എന്നും മന്ത്രി; വൈറ്റിലയിൽ 'കൊച്ചിക്കാരെ' ക്രിമിനലുകളാക്കുന്നത് അഴിമതി മറയ്ക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പാലാരിവട്ടം കണ്ട് മനം മടുത്തവർക്ക് മുമ്പിൽ ചോദ്യ ചിഹ്നമായി വൈറ്റില. എന്നാൽ വൈറ്റിലയെ കുറ്റം പറഞ്ഞാൽ മന്ത്രി ജി സുധാകരന് പൊള്ളും. കൊച്ചി: വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ജില്ലാ വിജിലൻസ് ഓഫീസർ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിൽ ചട്ടവിരുദ്ധതയില്ലെന്ന് വ്യക്തമായിരുന്നു. മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഗൗരവമേറിയ കാര്യങ്ങളുമാണ്. ഇത്തരമൊരു റിപ്പോർട്ട് നൽകിയതിൽ തെറ്റില്ലെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുമ്പോൾ ഉദ്യോഗസ്ഥയ്ക്ക് സുധാകരൻ സമ്മാനിച്ചത് സസ്‌പെൻഷനായിരുന്നു. ഇതിന് കാരണം മേൽപാലത്തിലെ നിർമ്മാണ കരാറുകാരായ ശ്രീധന്യാ കൺസ്ട്രക്ഷൻസിനെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് സൂചന പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ശ്രീധന്യയുടെ പാലം നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് പറഞ്ഞ എറണാകുളത്തുകാരെ ആകെ അപമാനിക്കുകയാണ് മന്ത്രി ജി സുധാകരൻ.

നിർമ്മാണം പുരോഗമിക്കുന്ന വൈറ്റില മേൽപ്പാലത്തെക്കുറിച്ചുള്ള അപവാദപ്രചരണം എറണാകുളത്തിന്റെ ക്രിമിനൽ മനോഭാവത്തിന് തെളിവാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. എറണാകുളത്തുകാർ എല്ലാ വിഷയത്തെയും ക്രിമിനലൈസ് ചെയ്യുകയാണ്. പാലത്തിനെതിരെ മുഖമില്ലാത്ത അപവാദ പ്രചാരണങ്ങൾ നടക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഇല്ലാത്ത പ്രവണതയാണിത്. എറണാകുളത്തുകാർക്കെന്താ കൊമ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു. പിടി തോമസിന്റെ സബ്മിഷന് മറുപടി നൽകുമ്പോഴായിരുന്നു മന്ത്രി സുധാകരന്റെ വിവാദപരാമർശം. പാലാരിവട്ടം പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനായി സർക്കാർ ഇതുവരെ എന്തെല്ലാം നടപടികൾ ചെയ്തു, ഇനി എന്തെല്ലാം നടപടികൾ ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നായിരുന്നു പി ടി തോമസ് സബ്മിഷനായി ചോദ്യം ഉന്നയിച്ചത്.

നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വൈറ്റില മേൽപ്പാല നിർമ്മാണത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയരുന്നത് സംശയങ്ങളാണ്. പണി ശരിയായ രീതിയിലല്ലേ നടക്കുന്നതെന്ന സംശയമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിലെ ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്ന് പൊതുമരാമത്ത് വിഭാഗവും വിശദീകരിച്ചിരുന്നു. വൈറ്റില മേൽപ്പാലം നിർമ്മാണത്തിൽ അപാകമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ. ഷൈലാമോളെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സംസ്‌പെൻഡ് ചെയ്ത് ഏറെ ചർച്ചയായിരുന്നു. മേൽപ്പാലം നിർമ്മാണത്തിലെ അപാകം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാതെ, പുറത്ത് നൽകിയതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. നേരത്തെ പാലാരിവട്ടം മേൽപാലത്തിലെ തട്ടിപ്പ് പുറത്തു വന്നപ്പോൾ ഉദ്യോഗസ്ഥ ജാഗ്രത കുറവ് ചർച്ചയാക്കിയ മന്ത്രിയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. എന്നാൽ വൈറ്റിലയിൽ ഈ കഥമാറി. ആദ്യം സത്യം പറഞ്ഞ ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തു. ഇപ്പോൾ സംശയം ചോദിച്ച നാട്ടുകാരെ ക്രിമിനലുകളും.

മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള തുണുകളുടെ ഉയരം തമ്മിൽ രണ്ടടി വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. വൈറ്റിലയും മറ്റൊരു പാലാരിവട്ടമാകുമോ എന്നതാണ് സോഷ്യൽ മീഡിയയുടെ സംശയം. ഇതു മൂലം നിർമ്മാണം അവസാന ഘട്ടത്തിലെത്തുമ്പോൾ പാലം വീണ്ടും പൊളിച്ചു പണിയേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സാങ്കേതികതയെ കുറിച്ച് അറിയാത്തതാണ് ചർച്ചയ്ക്ക് കാരണമെന്നും പറയുന്നു. എന്നാൽ ഇത് തെറ്റായ പ്രചരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. മധ്യഭാഗത്ത് 40 മീറ്റർ നീളമുള്ള വലിയ സ്പാൻ വയ്ക്കുന്നതിനായാണ് രണ്ടു നിര തൂണുകൾ പൊക്കം കുറച്ച് ചെയ്തിരിക്കുന്നത്. 40 മീറ്റർ നീളമുള്ള സ്പാനിന് വീതിയും കൂടുതലാണ്. മറ്റ് സ്പാനുകൾക്ക് 30 മീറ്റർ മാത്രം നീളമുള്ളതിനാൽ വീതിയും കുറവാണ്. അതിനാൽ രണ്ടു നിര തൂണുകൾ ഒഴികെ മറ്റെല്ലാ തൂണുകൾക്കും പൊക്കം കൂടുതലാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഉയര വ്യത്യാസം ഉണ്ടാകില്ല. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് പ്രചാരണം നടത്തുന്നതെന്നും പറഞ്ഞു. എന്നാൽ ചിത്രം കണ്ടാൽ ആരും തെറ്റിധരിക്കും. ഈ സംശയം ഉയർത്തിയവരെയാണ് ക്രിമിനലുകൾ എന്ന് മന്ത്രി വിളിക്കുന്നത്.

വൈറ്റിലയ്ക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥിയുടെ പേരിൽ വാട്ട്‌സാപ്പ് സന്ദേശമാണ് ആദ്യം പ്രചരിച്ചത്. 10 ബിയിൽ പഠിക്കുകയാണ് വിദ്യാർത്ഥിയെന്നും പാലം നിർമ്മാണം പാലാരിവട്ടം പാലത്തിന് സമാനമായാണ് നടക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. തൂണുകൾ രണ്ടടി പൊങ്ങിയും താഴ്ന്നും നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടുണ്ടാകും അതിനാൽ എത്രയും വേഗം ഇതിനെതിരെ പ്രതികരിക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെടുന്നു. ഈ സന്ദേശം വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പൊതുമരാമത്ത് വകുപ്പിനും നിർമ്മാണം നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രം കൂടി കണ്ടപ്പോൾ സത്യമാണെന്ന് വിശ്വസിച്ചാണ് എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തിയതും വീണ്ടും മറ്റുള്ളവരിലേക്ക് ഷെയർ ചെയതതും. ഇതോടെ പൊതുമരാമത്ത് വകുപ്പ് പൊലീസിൽ പരാതിയും നൽകി. ശ്രീധന്യ കൺസ്ട്രക്ഷനാണ് പാലം നിർമ്മിക്കുന്ന കരാർ കമ്പനി. ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും എസ് എൻ ഡി പി നേതാവുമായിരുന്ന ചന്ദ്ര ബാബുവിന്റേതാണ് ശ്രീധന്യ.

പാലാരിവട്ടം പാലം ഉടൻ തുറന്നുകൊടുക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്ന് മന്ത്രി സുധാകരൻ നിയമസഭയിൽ അറിയിച്ചു. ഇതിന്റെ ഭാരപരിശോധന അടക്കമുള്ള കാര്യങ്ങളിൽ പ്രതിപക്ഷം നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ഈ ഭാരപരിശോധന നടത്താത്തത്, പാലത്തിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ പാലത്തിൽ വിള്ളലുണ്ടാക്കും എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ഭാരപരിശോധനയെ എതിർത്ത് സർക്കാർ കോടതിയിൽ പോയതെന്ന് മന്ത്രി പറഞ്ഞു. ഹൈക്കോടതി പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധി എന്തായാലും സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി സുധാകരൻ പറഞ്ഞു. സർക്കാർ ബന്ധമുള്ള കിറ്റ്കോ കോൺട്രാക്ടറുമായി ഒത്തുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

എന്നാൽ വൈറ്റിലയിൽ ഒത്തുകളിയൊന്നും മന്ത്രികാണുന്നില്ല. ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു.

ചട്ടവിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കു റിപ്പോർട്ട് നൽകിയെന്നും വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിച്ചെന്നുമാണു അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾക്കുമേൽ ആരോപിക്കുന്ന കുറ്റം. പാലാരിവട്ടം പാലത്തിനു പിന്നാലെ വൈറ്റില മേൽപ്പാലനിർമ്മാണത്തിലും ക്രമക്കേടുണ്ടെന്ന റിപ്പോർട്ട് ശനിയാഴ്ചയാണു പുറത്തുവന്നത്. ഉദ്യോഗസ്ഥർക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രൂക്ഷവിമർശനവും നടത്തിയിരുന്നു. ജില്ലാ ക്വാളിറ്റി കൺട്രോളർ എന്ന നിലയിൽ പാലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച രണ്ടാംഘട്ട റിപ്പോർട്ടായിരുന്നു ഉദ്യോഗസ്ഥ നൽകിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാംഘട്ട അന്വേഷണത്തിൽ പാലം നിർമ്മാണത്തിൽ തകരാറില്ലെന്നാണു കണ്ടെത്തൽ. ഇത്തരമൊരു നിഗമനം ഉണ്ടായിരിക്കെ രണ്ടാംഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നും ഇതു മനഃപൂർവമാണെന്നുമാണ് ആരോപണം.

ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കോൺട്രാക്ടർ കോട്ടയം സംക്രാന്തിയിൽ എം സി റോഡിൽ ഒരു പാലം പണിതിരുന്നു. കെ എസ് ടി പി ആയതുകൊണ്ട് ലോക ബാങ്കിന്റെ ഇൻസ്പെക്ഷൻ ടീം അതിൽ നിർമ്മാണപിഴവ് മൂലം ബിൽ പാസാക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ചെന്നൈ ഐഐടി ടീം അവരുടെ പഠനത്തിലും ഇത് ശരി വെച്ച് കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കാരണം ഉദ്ഘാടനം വൈകി. പിന്നീട് ബിൽ പാസാക്കി പാലം തുറന്നതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP