Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപ നിശാന്തിനെ കുഴിയിൽ ചാടിച്ചത് സിപിഎമ്മിന്റെ ആധുനിക നവോത്ഥാന ബുദ്ധിജീവി പ്രഭാഷകനായ എം ജെ ശ്രീചിത്രൻ തന്നെ; സ്വന്തമെന്ന് പറഞ്ഞ് കലേഷിന്റെ കവിത അയച്ചു കൊടുത്തത് സാംസ്‌കാരിക പ്രഭാഷകൻ തന്നെ; ദീപ നിഷാന്തിന്റെ രാഷ്ട്രീയ പോസ്റ്റുകളുടെയെല്ലാം യഥാർത്ഥ സൃഷ്ടാവ് ശ്രീചിത്രൻ തന്നെയെന്ന ആരോപണവും സജീവം; കവിത നൽകിയ ആളിന്റെ പേരു പറഞ്ഞാൽ കുടുംബം തകരുമെന്ന് ദീപ നിശാന്ത് പറയുന്നതിന്റെ പൊരുൾ തേടി സോഷ്യൽ മീഡിയ

ദീപ നിശാന്തിനെ കുഴിയിൽ ചാടിച്ചത് സിപിഎമ്മിന്റെ ആധുനിക നവോത്ഥാന ബുദ്ധിജീവി പ്രഭാഷകനായ എം ജെ ശ്രീചിത്രൻ തന്നെ; സ്വന്തമെന്ന് പറഞ്ഞ് കലേഷിന്റെ കവിത അയച്ചു കൊടുത്തത് സാംസ്‌കാരിക പ്രഭാഷകൻ തന്നെ; ദീപ നിഷാന്തിന്റെ രാഷ്ട്രീയ പോസ്റ്റുകളുടെയെല്ലാം യഥാർത്ഥ സൃഷ്ടാവ് ശ്രീചിത്രൻ തന്നെയെന്ന ആരോപണവും സജീവം; കവിത നൽകിയ ആളിന്റെ പേരു പറഞ്ഞാൽ കുടുംബം തകരുമെന്ന് ദീപ നിശാന്ത് പറയുന്നതിന്റെ പൊരുൾ തേടി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ ദീപ നിശാന്ത് മാപ്പു പറഞ്ഞു കഴിഞ്ഞു. ഇതോടെ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നാണ് അവരുടെ പക്ഷം. എങ്കിലും കവിതാ മോഷണം വിവാദമാ ഘട്ടത്തിൽ അവർ തന്നെ പറഞ്ഞ ചില കാരണങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വളരെ അടുപ്പമുള്ള മറ്റൊരു വ്യക്തിയാണ് തനിക്ക് കവിത നൽകിയതെന്നാണ് ദീപാ നിശാന്ത് പറഞ്ഞത്.

എസ് കലേഷിന്റെ കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നിൽ വേറെയും ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്. താൻ ട്രാപ്പിലാവുകയായിരുന്നു എന്നും ദീപ വ്യക്തമാക്കുകയുണ്ടായി. ഇതോടെ ആരാണ് ദീപയ്ക്ക് കവിത നൽകിയതെന്ന ആരോപണം ഉയർന്നു. ദീപ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണങ്ങളും നിരവധി സൂചനകൾ നൽകി. ദീപയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: വളരെ സമർഥമായ പ്രതികരണങ്ങളുമായി അയാൾ വരികയാണ്. എല്ലാം എനിക്ക് നേരെ തന്നെയായിരിക്കും. കാരണം എന്റെ കയ്യിൽ എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള തെളിവുകൾ ഒന്നും ഇല്ല. ഈയടുത്ത് സംസാരിച്ചതിന്റെ തെളിവുകളാണ് ആകെയുള്ളത്. പക്ഷെ അതും ഞാൻ പുറത്തുവിടുന്നില്ല. അത് സംഘികൾക്ക് ഒരു അവസരം ഉണ്ടാക്കിക്കൊടുക്കണ്ട എന്നോർത്തിട്ടാണ്. ഇടത് ബൗദ്ധിക മുഖമായി നിൽക്കുന്നയാൾക്കെതിരെ പറഞ്ഞ് വെറുതെ പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നോർത്താണ്.

വളരെ നിർദ്ദോഷമായ കളവാണെന്നാണ് അയാൾ പറയുന്നത്. എന്നാൽ അത് എന്നോട് ഒന്ന് പറയുകയെങ്കിലും ചെയ്തൂടായിരുന്നോ? ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളിൽ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാൻ പോലും ഉദ്ദേശിക്കുന്നില്ല. പേര് പോലും ഞാനല്ല പറഞ്ഞതും. പിന്നെ ക്യാരക്ടർ അസ്സാസിനേഷൻ നടത്താനാണ് ആരോപണം എന്ന് പറയുന്നത് എങ്ങനെയാണ്? ഒരു തെറ്റും ചെയ്യാതെയാണ് ഞാൻ ഇതെല്ലാം കേൾക്കുന്നത് എന്നതാണ്. ഞാൻ ആ കവിത കണ്ടിരുന്നു. പക്ഷെ അതിന്റെ കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ കഴിയില്ല. വേറെ ചില വ്യക്തികളും കൂടി അതിൽ ഇൻവോൾവ്ഡ് ആണ്. അതിന് പിന്നിൽ പല കാര്യങ്ങളുമുണ്ട്. എന്നെ ട്രാപ്പിലാക്കിയതാണ്.'

ദീപയുടെ ഈ വാക്കുകൾക്ക് പിന്നാലെ ദീപ നിശാന്ത് തന്നോട് അടുപ്പമുള്ള മാധ്യമപ്രവർത്തകരോട് ആരാണ് തനിക്ക് കവിത നൽകിയതെന്ന് തുറന്നു പറയുകയുണ്ടായി. ശബരിമല വിഷയത്തിലൂടെ സിപിഎമ്മിന്റെ ആധുനിക നവോത്ഥാന ബുദ്ധിജീവി പ്രഭാഷകനായി മാറി എം ജെ ശ്രീചിത്രന്റെ പേരായിരുന്നു ദീപ നിശാന്ത് വ്യക്തമാക്കിയത്. എന്തായാലും പരസ്യമായി ദീപ ശ്രീചിത്രന്റെ പേരു പറയാൻ തയ്യാറായില്ല. അതിന് മറ്റൊരാൾ തന്ന കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ നൽകിയാൽ പോലും അതിൽ ധാർമിമായ ഉത്തരവാദിത്തം ദീപയ്ക്കാണ്. അതുകൊണ്ട്, ഈ വിഷയത്തിൽ അവർക്ക് കൈകഴുകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെയാണ് ദീപ ശ്രീചിത്രന്റെ പേര് പുറത്തുപറയാത്തതും.

ഇരുവരും തമ്മിൽ വളറെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു കൂടിയാണ് കവിത ദീപ ശ്രീചിത്രൻ എഴുതിയ കവിയാണെന്ന് കരുതി സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ നൽകിയതും. ഇതിനിടെ ദീപാ നിശാന്തിന്റെ രാഷ്ട്രീയ ഫേസ്‌ബുക്ക് പോസ്റ്റുകൾ എഴുതി നൽകുന്നതും ശ്രീചിത്രനാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ ആരോപണം സൈബർ ഇടങ്ങളിലാണ് സജീവമായിരിക്കുന്നത്. അതേസമയം താനല്ല കവിത നൽകിയതെന്നും തനിക്കൊന്നും അറിയില്ലെന്നും പറഞ്ഞ് കൈകഴുകുകയാണ് ശ്രീചിത്രൻ ചെയ്തത്.

ഫേസ്‌ബുക്കിലൂടെ ചുരുങ്ങിയ കാലം കൊണ്ടാണ് ദീപ നിശാന്ത് വളർന്നത്. കേരള വർമ്മ കോളേജിൽ നടത്തിയ ബീഫ് ഫെസ്റ്റിവലിനെതിരെ എബിവിപി പ്രതിഷേധിക്കാൻ രംഗത്തെത്തിയപ്പോൾ മുതലാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. ഈ വിഷയത്തിൽ സംഘപരിവാർ വിമർശകയുടെ വേഷം കെട്ടിയ ദീപ നിശാന്ത് തുടർന്നങ്ങോട്ട് ഇത് ശക്തമാക്കി. ഇതോടെ സിപിഎമ്മിന്റെ സൈബർ ഇടത്തിലെ പുതിയ താരപരിവേഷം തന്നെ അവർക്ക് ലഭിച്ചു. ഇങ്ങനെ രാഷ്ട്രീയമായി ബന്ധപ്പെട്ട പോസ്റ്റുകൾ ശ്രീചിത്രൻ എഴുതി നൽകിയതാണെന്നാണ് ആരോപണം. എന്തായാലും ഈ ആരോപണങ്ങൾക്ക് ശക്തിപകരുന്ന വിധത്തിലാണ് കവിതാ വിവാദം മുന്നോട്ടു പോയതും.

സംഘപരിവാർ അണികളുടെ കണ്ണിലെ കരടാണ് ശ്രീചിത്രനും ദീപാനിശാന്തും. അതുകൊണ്ട് തന്നെ തുടർന്നങ്ങോട്ട് അവർ എന്തുവാദം മുന്നോട്ടു വച്ചാലും ആ വാദങ്ങളുടെ മുനയൊടിക്കാൻ പോന്നതാണ് ഇപ്പോഴത്തെ കോപ്പിയടി വിവാദം. തന്റെ കവിതയാണെന്ന് ദീപ ഉറച്ചു നിന്നാൽ താൻ നിയമ നടപടികളേക്ക് പോകുമെന്ന് കവി എസ് കലേഷ് വ്യക്തമാക്കിയതോടെയാണ് വിഷയത്തെ മറ്റൊരു തലത്തിലേക്ക് വിടാതെ മാപ്പു പറഞ്ഞ് ദീപ നിശാന്ത് തടിയൂരിയത്.

അതേസമയം തനിക്കൊന്നും അറിയില്ലെന്നും ഈ ആരോപണത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നുമാണ് ശ്രീചിത്രൻ പ്രതികരിച്ചിരുന്നത്. സിപിഎം സൈബർ ലോകത്തിന്റെ പിന്തുണ ലഭിക്കാനായി ശബരിമല വിഷയത്തിൽ തനിക്ക് ഭീഷണിയുണ്ടെന്ന് പറയുകയും ചെയ്തു. കലേഷിന്റെ കവിത തിരുത്തി ദീപ നിശാന്തിന് നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീചിത്രൻ പറഞ്ഞു. ദീപ നിശാന്ത് മലയാളം അദ്ധ്യാപികയാണ്. അവർക്ക് കവിത എഴുതികൊടുക്കേണ്ട ആവശ്യം എനിക്കില്ല. വിചിത്രമായ ആരോപണമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ വിമർശനമുണ്ടായിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും അതിന്റെ തുടർച്ചയാണെന്ന് കരുതുന്നുവെന്നുമായിരുന്നു ശ്രീചിത്രന്റെ പ്രതികരണം.

എന്നാൽ, ഈ വിഷയത്തിൽ ദീപ പരസ്യമായി പേരു വെളിപ്പെടുത്താത്തതുകൊണ്ടു മാത്രമാണ് ശ്രീചിത്രന്റെ വാദങ്ങൾ നിലനിൽക്കുന്നത്. എന്തായാലും സിപിഎമ്മിന്റെ നവോത്ഥാന നായകനായി വിലസി സൈബർലോകത്തിന്റെയും താരമായി നിൽക്കുന്ന വേളയിലാണ് ശ്രീചിത്രൻ കോപ്പിയടി വിവാദത്തിൽ ചാടിയത്. ഇദ്ദേഹത്തിനെതിരെ കൂടുതൽ കോപ്പിയടി വിവാദങ്ങളും ഉയരുന്നുണ്ട്.

യുവ കവി എസ്. കലേഷ് 2011-ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ച വവിതയാണ് ദീപ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചത്. തുടർന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാൽ, കഴിഞ്ഞ ലക്കം എ.കെ.പി.സി.റ്റി.എ. ജേർണലിൽ ഈ കവിത ചില മാറ്റങ്ങളോടെ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചു. ദീപയുടെ പേരിൽ മാഗസിനിൽവന്ന 'അങ്ങനെയിരിക്കെ' എന്ന കവിത ഏറക്കുറെ എസ്. കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന കവിതയുടെ പകർപ്പാണെന്നായിരുന്നു ആരോപണം. 2011 മാർച്ച് നാലിന് കലേഷ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത കവിത പിന്നീട് ഒരു വാരികയിലും 'ശബ്ദമഹാസമുദ്രം' എന്ന സമാഹാരത്തിലും അച്ചടിച്ചുവന്നു. ഇത് ഇംഗ്ലീഷിൽ തർജമ ചെയ്തും പ്രസിദ്ധപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP