Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അക്രമകാരികളെ കീഴ്പ്പെടുത്തേണ്ടത് അടികൊടുത്തല്ല; പൊലീസിലെ ട്രെയിനി എസ്‌ഐമാർക്ക് പ്രത്യേക പരിശീലനം; പുത്തൻ അടവുകൾ പഠിപ്പിക്കുന്നത് ഓൺലൈനായും; തിങ്കളാഴ്‌ച്ചത്തെ ക്ലാസ് കട്ടുചെയ്യരുതെന്നും നിർ​​ദ്ദേശം

അക്രമകാരികളെ കീഴ്പ്പെടുത്തേണ്ടത് അടികൊടുത്തല്ല; പൊലീസിലെ ട്രെയിനി എസ്‌ഐമാർക്ക് പ്രത്യേക പരിശീലനം; പുത്തൻ അടവുകൾ പഠിപ്പിക്കുന്നത് ഓൺലൈനായും; തിങ്കളാഴ്‌ച്ചത്തെ ക്ലാസ് കട്ടുചെയ്യരുതെന്നും നിർ​​ദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അക്രമകാരികളെ നേരിടാൻ പൊലീസിലെ ട്രെയിനി എസ്‌ഐമാർക്ക് പ്രത്യേക പരിശീലനം. അക്രമകാരികളെ അമിത ബലപ്രയോഗം ഇല്ലാതെ നേരിടാനാണ് പരിശീലനം നൽകുന്നത്. ട്രെയിനി എസ്‌ഐമാരോട് തിങ്കളാഴ്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകി. കൊല്ലത്ത് വൃദ്ധനെ ട്രെയിനി എസ്‌ഐ മർദിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്‌ച ക‌ർശനമായും പരിശീലനത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം.

കൊല്ലത്ത് വയോധികനായ രാമാനുജൻ നായരെ എസ് ഐ മർദ്ദിച്ചതും മുഖത്തടിച്ചതും അനുചിതമായ നടപടിയാണെന്ന് സംഭവം അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഡി വെ എസ് പി വിനോദ് കുമാറിന്റെ അന്വേഷണത്തിൽ വ്യക്തമായത്. അറസ്‌റ്റ് ചെയ്യുമ്പോൾ ബലം പ്രയോഗിക്കുന്നവരുടെ കരണത്തടിക്കാൻ പൊലീസ് നിയമം അനുവദിക്കുന്നില്ല. അടിയേ‌റ്റ രാമാനുജൻ നായർ ഹൃദ്രോഗിയാണന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ അത് അനുവദിച്ചില്ല.ഇദ്ദേഹത്തെ എസ്‌ഐ വഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇത് ഗുരുതര തെ‌റ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ചടയമം​ഗലം സ്റ്റേഷനിലെ പ്രോബേഷൻ എസ്‌ഐ ഷെജീമിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വയോധികനെ വഴിയിൽ ഉപേക്ഷിച്ചത് തെറ്റാണെന്നും കൊല്ലം റൂറൽ എസ്‌പിക്ക് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഹെൽമറ്റ് ധരിക്കാതെ ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്തതിനാണ് ചടയമംഗലം സ്വദേശിയായ രാമാനുജൻ നായർ എന്ന വയോധികനെ പ്രൊബേഷൻ എസ് ഐ ഷെജീം മർദിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കർ സ്‌പെഷ്യൽ ബ്രാഞ്ച് ഡിഐഎസ്‌പി ഡി വിനോദ് കുമാറിനെ ചുമതലപ്പെടുത്തി. പ്രൊബേഷൻ എസ് ഐ ഷെജീമിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

രാമാനുജൻ നായരുടെ കരണത്തടിച്ചതും അനുചിതമായ നടപടിയാണ്. അറസ്റ്റ് ചെയ്യുമ്പോൾ ബലം പ്രയോഗിക്കുന്നവരെ കരണത്തടിക്കാൻ പൊലീസിന് നിയമം അനുവദിക്കുന്നില്ല. കൂടുതൽ പൊലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. കരണത്ത് അടികൊണ്ട രാമാനുജൻ നായർ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് എസ്‌ഐയോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എസ്‌ഐ തയാറായില്ല. അദ്ദേഹത്തെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതും ഗുരുതരമായ വീഴ്ചയാണെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ് ഐ ഷെജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞതും അനുവദിച്ചില്ല. തുടർന്നാണ് ഇരുവരെയും പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പൊലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ. ഷെജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.

മർദ്ദനമേറ്റ ഇയാൾ രോഗിയാണെന്നും ആശുപത്രിയിൽ പോകണമെന്നും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവം കണ്ട് നിന്ന ഒരാൾ മൊബൈലിൽ പകർത്തിയതോടെയാണ് എസ് ഐയുടെ കാടത്തം ലോകം അറിഞ്ഞത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവം വിവാ​ദമായതോടെ ഷെജീമിനെ കെ.എ.പി 5 ബറ്റാലിയനിലേക്ക് കഠിന പരിശീലനത്തിന് മാറ്റി. അന്വേഷണത്തിന് ശേഷം തുടർനടപടിയുണ്ടാകുമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP