Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെലുങ്ക് ബ്രാഹ്മണ കുടുബത്തിൽ നിന്ന് സംഗീതലോകത്തേക്ക്; ഇളയരാജയ്ക്ക് ഒപ്പം നടന്ന സംഗീത വഴി; ശങ്കരാഭരണത്തിലെ ശങ്കരാ ഗാനത്തിലൂടെ ഇന്ത്യയുടെ ശബ്ദമായി മാറിയ പ്രതിഭ; ഗായകനായും നടനായും തിളങ്ങിയ ഇന്ദ്രജാലും; പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ച അപൂർവ വ്യക്തിത്വം; 16 ഭാഷകളിലായി പാടിയത് 40,000 പാട്ടുകൾ; കോവിഡ് ചികിത്സിലിരിക്കെ മരണം ' മൗനമായി' ; എസ്‌പിബി വിടപറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വിടപറഞ്ഞത് ഇന്ത്യൻ സംഗീത പ്രേമികളെ ശങ്കാരാഭരണത്തിൽ ലയിപ്പിച്ച സംഗീത ഇന്ദ്രജാലം. പ്രിയപ്പെട്ട എസ്‌പിബി യാത്രയാകുമ്പോൾ തെന്നിന്ത്യന്ത്യയ്ക്ക് ഓർക്കാൻ ഒരു കുമ്പിൾ നിറയെ ഗാനങ്ങൾ സമ്മാനിച്ചാണ് യാത്രയാകുന്നത്. ശങ്കരാഭരണത്തിലെ ശങ്കരാ.. എന്ന ഗാനവും ഗുരുവായൂരപ്പാ എന്ന ഗാനവും തെന്നിന്ത്യ മുഴുവൻ പാടി നടന്നത് ഒരു കാലഘട്ടന്റെ മാത്രം കൗതുകമല്ല. വരും കാലഘട്ടത്തിനും അദ്ദേഹം വിസ്മയമായി തീർന്നിരുന്നു. ഗായകൻ, സംഗീത സംവിധായകൻ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.

തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40000ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്‌നാട് സർക്കാരുകളുടെ പുരസ്‌കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പത്മശ്രീ, പത്മഭൂഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിൽ ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.

ചെറുപ്പം മുതൽക്കു തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ് പി ബി സ്‌കൂൾ സംഗീതമത്സരങ്ങളിലും പങ്കെടുത്തിരുന്നു. എഞ്ചിനീയറിങ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ എൻ ടി യു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ചേർന്നുവെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പഠനത്തിനിടയിലും സംഗീതപഠനം തുടർന്ന അദ്ദേഹം ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി പാടിയത്.

1980ൽ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കർണാടക സംഗീതവുമായി വളരെ അടുത്ത് നിൽക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. 'ശങ്കരാഭരണവും' ചിത്രത്തിലെ 'ശങ്കരാ' എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.

ആനന്ദ്-മിലിന്ദ്, എം എസ് വിശ്വനാഥൻ, ഉപേന്ദ്രകുമാർ, ഇളയരാജ, കെ വി മഹാദേവൻ, തുടങ്ങിയ മുൻകാല സംഗീതസംവിധായകർ മുതൽ വിദ്യാസാഗർ, എം എം കീരവാണി, എ ആർ റഹ്മാൻ, തുടങ്ങിയ പുതുതലമുറയോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗായകനെന്നതിലുപരി അദ്ദേഹം മികച്ച നടനായും വെള്ളിത്തിരയിൽ തിളങ്ങിയിരുന്നു. എസ് പി ബി പാടി അഭിനയിച്ച 'കേളടി കൺമണി' എന്ന ചിത്രത്തിലെ 'മണ്ണിൽ ഇന്ത കാതൽ' തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളിൽ ഒന്നാണ്. രജനീകാന്ത്, കമൽഹാസൻ, ജെമിനി ഗണേശൻ, അനിൽ കപൂർ, അർജുൻ സർജ, രഘുവരൻ തുടങ്ങി നിരവധി നായകന്മാർക്ക് ശബ്ദമേകിയിരുന്നു.

ഭാര്യ സാവിത്രി. മകൻ എസ് പി ബി ചരൺ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP