Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പതിനാലാം വയസിൽ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റിൽ; ഡി.ജി.പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല; സിനിമയിലെ മാനഭംഗ സീനിൽ അഭിനയിച്ചതിന്റെ പേരിൽ ഇന്ന് ആത്മഹത്യയുടെ വക്കിൽ; നിർമ്മാതാവിനും സംവിധായകനും എഡിറ്റർക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്‌ഫോമിൽ ലീക്കായി എന്ന ചോദ്യത്തിന് പോലും ഉത്തരം നൽകാൻ അവർക്ക് ആയിട്ടില്ല; വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പതിനാലാം വയസിൽ താൻ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റുകളിലുൾപ്പെടെ എത്തിച്ചവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് നടിയും വിദ്യാർത്ഥിനിയുമായ സോന എം എബ്രഹാം. താൻ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ പോൺസൈറ്റുകളിലുൾപ്പെടെ പ്രചരിപ്പിച്ചവർക്കെതിരെ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകി അഞ്ച് വർഷമായിട്ടും നടപടിയുണ്ടായില്ലെന്ന് സോന പറയുന്നു.

മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പെയിന്റെ ഭാഗമായിട്ടാണ് വെളിപ്പെടുത്തലുമായി സോനയും രംഗത്ത് എത്തിയിരിക്കുന്നത്.

എന്റെ പേര് സോന. ഞാൻ അഞ്ചാം വർഷ നിയമ വിദ്യാർത്ഥിനിയാണ്. ഞാനിന്ന് എന്റെ ലൈഫിലെ ഏറ്റവും വ്യക്തിപരമായിട്ടുള്ള, എന്റെ മാതാപിതാക്കളുടെ മുമ്പിലോ, സുഹൃത്തുക്കളുടെയടുത്തോ അധികം ചർച്ച ചെയ്യാത്ത ഒരു കാര്യം എല്ലാവരോടും പറയാനാണ് വന്നിരിക്കുന്നത്. എനിക്ക് 14 വയസുള്ളപ്പോൾ, അതായത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സിനിമയിൽ അഭിനയിച്ചു. അതിന്റെ പേര് ഫോർ സെയിൽ എന്നായിരുന്നു. അതിന്റെ സംവിധായകന്റെ പേര് സതീശൻ അനന്തപുരി, നിർമ്മാതാവിന്റെ പേര് ആന്റോ കടവിൽ.

ആ സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന് ഇന്ന് ആലോചിക്കുമ്പോൾ, അങ്ങനെയൊരു സിനിമയിൽ അഭിനയിച്ചു എന്നത് ഇന്ന് എന്നെ ഭീതിപ്പെടുത്തുന്ന ഒന്നാണ്. കാരണം അത്രയും സ്ത്രീ വിരുദ്ധത നിറഞ്ഞതും സ്ത്രീ വിരുദ്ധ പ്രമേയത്തെ മഹത്വവത്കരിക്കുന്നതുമായ ഒരു സിനിമയാണ് ഫോർ സെയിൽ. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്ത ഹീറോയിൻ കഥാപാത്രത്തെയാണ് അതിൽ കാതൽ സന്ധ്യ എന്ന നടി അഭിനയിച്ചത്. നിർഭാഗ്യവശാൽ അതിലെ അനിയത്തി ഞാനായിരുന്നു. സ്വന്തം ജീവിതത്തിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിപ്പെട്ടതും ഞാനാണ്. പക്ഷേ ഞാൻ ആത്മഹത്യ ചെയ്തിട്ടില്ല. ഇപ്പോഴും ജീവനോടെ ഉണ്ട്. അതിന്റെ തെളിവാണ് ഞാനിന്ന് സംസാരിക്കുന്നത്. ചിത്രത്തിൽ അങ്ങനെയൊരു സംഭവം ഉള്ളതിനാൽ, വീഡിയോ ഷൂട്ട് ചെയ്യണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസാണ്. ഇങ്ങനെയൊരു 150 പേരോളം ഉള്ള സെറ്റിൽ വെച്ച് ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കാരണം ഞാൻ ചെറിയ കുട്ടിയാണ്.

അങ്ങനെ പിന്നീട് ആ സീൻ ഷൂട്ട് ചെയ്തത് ഡയറക്ടറുടെ കലൂരുള്ള ഓഫീസിൽ വച്ചാണ്. എന്റെ മാതാപിതാക്കളും കുറച്ച് അണിയറ പ്രവർത്തകരുമാണ് ഷൂട്ടിന് ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ് തീർന്നു. ഞാനെന്റെ പരീക്ഷയും മറ്റ് തിരക്കുകളിലേക്കും മടങ്ങി. പിന്നീട് പ്ലസ് വണിൽ പഠിക്കുമ്പോൾ ആ സിനിമയ്ക്ക് വേണ്ടി എടുത്ത ദൃശ്യങ്ങൾ യു ട്യൂബിലും നിരവധി പോൺ സൈറ്റുകളിലും പല പേരുകളിൽ പലവിധ തലക്കെട്ടോടെ പ്രചരിക്കാൻ തുടങ്ങി. അങ്ങനെ അത് ദുരുപയോഗം ചെയ്യപ്പെട്ടതോടെ ലോവർ മിഡിൽ ക്ലാസ് ഫാമിലിയിൽപ്പെട്ട എന്റെ കുടുംബത്തിന് ഏറ്റ ആഘാതം മനസിലാകുമല്ലോ. അതോട് കൂടി സുഹൃത്തുക്കൾ, ബന്ധുക്കൾ, അദ്ധ്യാപകർ അടക്കം പലരും സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ എന്ന് വാക്ക് കേൾക്കുമ്പോൾ എന്റെ വീട്ടുകാർക്ക് ഇപ്പോൾ പേടിയാണ്. കാരണം ഇത്രയും നാളും സമൂഹത്തിൽ നിന്ന് പലവിധത്തിൽ കുത്തുവാക്കുകൾ കേട്ടു. നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, എന്തിനാണിങ്ങനെ ജീവിക്കുന്നത്.. അല്ലെങ്കിൽ എനിക്കെന്തോ കുറവുണ്ടെന്ന തരത്തിലാണ് ആളുകൾ എന്നെ നോക്കുന്നത്. എനിക്ക് ഒന്നും നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്കാണ് ദുഃഖം. നഷ്ടപ്പെട്ടിട്ടില്ലാത്ത എന്തോ നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുത്താനാണ് കുടുംബക്കാർ പോലും ശ്രമിച്ചത്.

ആ വീഡിയോ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നിന്നും നീക്കം ചെയ്യാൻ വേണ്ടി എനിക്ക് സമീപിക്കാൻ പറ്റുന്ന എല്ലാ നിയമ സംവിധാനങ്ങളെയും സമീപിച്ചു. പക്ഷേ ഇന്നുവരെ അതിനോട് പോസിറ്റീവ് പ്രതികരണം കിട്ടിയിട്ടില്ല. വിജയ് പി നായരുടെ വിഷയത്തിൽ സ്ത്രീകളോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ട് ഭയപ്പെട്ടിട്ട് ഉറക്കം വരാത്ത വ്യക്തിയാണ് ഞാൻ. സൈബർ സെൽ, എഡിജിപി, ഡിജിപിയുടെ അടുത്ത് വരെ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടി എടുത്തിട്ടില്ല. നിർമ്മാതാവിനും സംവിധായകനും എഡിറ്റർക്കും മാത്രം ലഭ്യമായിരുന്ന വീഡിയോ എങ്ങനെ പബ്ലിക് പ്ലാറ്റ്‌ഫോമിൽ ലീക്കായി എന്ന ചോദ്യത്തിന് പോലും ഉത്തരം നൽകാൻ അവർക്ക് ആയിട്ടില്ല. ഹൈക്കോടതിയിൽ ഇപ്പോഴും ഒരു ഹർജി നിലനിൽക്കുന്നുണ്ട്.

എല്ലാ അധിക്ഷേപങ്ങളും നേരിട്ട് ഞാൻ ജീവിക്കുകയാണ്. ഓൺലൈനിരുന്ന് തെറിവിളിക്കുന്നവർ മാനസിക വൈകല്യമുള്ളവരാണ്. അത് അവരുടെ ജന്മ അവകാശമായി കണക്കാക്കുകയാണ്. അവരാണ് സമൂഹത്തിന്റെ കാവൽ ഭടന്മാരെന്നാണ് കരുതുന്നത്. സ്ത്രീകളെ നികൃഷ്ട ജന്മങ്ങളായാണ് അവർ കാണുന്നത്. അവർക്ക് നഷ്ടപ്പെടാത്ത എന്തോ നമുക്ക് കൂടുതലായിട്ടുണ്ട് എന്ന നിലയ്ക്കാണ് അവരുടെ പ്രതികരണം.

സിനിമ എന്നത് മഹത്തായ കലയാണ്. ജനങ്ങളുടെ ബഹുമാനം ആർജിക്കേണ്ട കലയാണ്. അത് ഇല്ലാതാക്കിയത് ആരാണ്? അമ്മയിൽ നിന്ന് രാജിവെച്ച പാർവതിയോട് വളരെ ബഹുമാനമുണ്ട്. ഇടവേള ബാബുവിനെ പോലുള്ളവരാണ് സിനിമക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. സ്ത്രീകൾ ഒരു കച്ചവട വസ്തുവാണെന്ന രീതിയിൽ ധാരണ സൃഷ്ടിച്ചത് നിങ്ങളെപ്പോലുള്ളവരാണ്. സിനിമയിലെ പുരുഷമേധാവിത്വമാണ് സിനിമക്ക് ചീത്തപ്പേരുണ്ടാക്കിയത്.

ആറേഴ് വർഷായി ഓൺലൈൻ അധിക്ഷേപം നേരിടുന്ന ഒരാളാണ് ഞാൻ. നിങ്ങളെ എനിക്ക് പേടിയില്ലെന്നാണ് പറയാനുള്ളത്. അത് എന്നെ എത്രമാത്രം ദുർബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. വ്യക്തി എന്ന നിലയിൽ അതൊക്കെ എന്നെ വളർത്തി. അതിന്റെ ഡിപ്രഷനിൽ നിന്ന് പൂർണമായും മോചിതയായിട്ടില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് എനിക്കറിയാം. എല്ലാവരും ഇതിലൂടെ കടന്നുപോകുന്നു. ഇതൊന്നുമല്ലാതെ ഒരു ഫോട്ടോ ഇട്ടാൽ പോലും ജഡ്ജ് ചെയ്ത് 10 കമന്റിടുന്ന എല്ലാവരോടും പറയാനുള്ളത് നിങ്ങളെ ഞങ്ങൾക്ക് പേടിയില്ല എന്നാണ്. അധിക്ഷേപങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സഹോദരിമാർക്കും ഒപ്പമുണ്ട്. ഇതൊരു തരത്തിൽ സെൽഫ് മോട്ടിവേഷനാണ് ഞാൻ ചെയ്യുന്നത്. എനിക്ക് ധൈര്യമില്ലായിരുന്നു ഇത്രയും കാലം പറയാൻ. പറയാനുള്ളത് റഫ്യൂസ് ദ അബ്യൂസ്.. നന്ദി..

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP