Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം': തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു; ഗാർഹിക പീഡനം ആരോപിച്ച് സഹോദരിമാർ തനിക്കെതിരെ രംഗത്ത് വന്നതിന് പിന്നിൽ ശത്രുക്കളെന്നും ഗിരീഷ്

'എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം': തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു; ഗാർഹിക പീഡനം ആരോപിച്ച് സഹോദരിമാർ തനിക്കെതിരെ രംഗത്ത് വന്നതിന് പിന്നിൽ ശത്രുക്കളെന്നും ഗിരീഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡയിയിൽ പ്രചരിപ്പിക്കുന്നത് കള്ളവാർത്ത എന്ന് അഴിമതിക്കെതിരെ പൊതുതാൽപര്യ ഹർജികളിലൂടെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന കളമശേരി സ്വദേശി ഗിരീഷ് ബാബു. തന്റെ ശത്രുക്കൾ ഈ വാർത്ത എല്ലാവർക്കും എത്തിക്കാൻ അതിയായി ബുദ്ധിമുട്ടുന്നു. അതുകൊണ്ട് താൻ തന്നെ ഈ വാർത്ത എല്ലാവരെയും അറിയിക്കുകയാണെന്നും ഗിരീഷ് ബാബു വാർത്താ കുറിപ്പിൽ പറഞ്ഞു.

ഗിരീഷ് ബാബു എന്ന ഗിരീഷ് പുന്നക്കാടനെതിരെ ഗാർഹിക പീഡനമാരോപിച്ച് സഹോദരിമാർ രംഗത്തെത്തിയെന്നാണ് വാർത്ത. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി സിഐ ഗിരീഷ് പുന്നക്കാടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിനിമാ-രാഷ്ട്രീയപ്രമുഖർക്കെതിരെ നിരന്തരം പരാതിയുമായി രംഗത്തെത്തുന്ന വ്യക്തിയാണ് ഗിരീഷ്. അടുത്തിടെ ഫെഫ്ക സംഘടന പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനെതിരെയും നടൻ ജയസൂര്യക്കെതിരെയും പി രാജീവിനെതിരെയും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് എതിരെയും പരാതി നൽകിയിരുന്നു,.

മൂത്ത സഹോദരി നൽകിയ പരാതി ഇങ്ങനെ:

ഞാനും എതിർകക്ഷിയും സഹോദരി സഹോദരന്മാരാണ് പിതൃഗൃഹത്തിലാണ് താമസിക്കുന്നത്. എന്റെ ചേച്ചിയെ വിവാഹം കഴിച്ചയച്ചു. ഉദയംപേരൂരിലാണ് അവർ താമസിക്കുന്നത് ഞാൻ അവിവാഹിതയാണ്. എന്റെ സഹോദരനായ ഗിരീഷ് ബാബു എന്നെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു വരികയാണ്. എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ സംസാരിക്കുകയും ശരീരത്തിൽ കയറി പിടിച്ച് അക്രമിക്കുകയും ചെയ്യുക പതിവായിരിക്കുകയുമാണ് ടിയാൻ. എന്റെ കുടുംബ സ്വത്ത് ചൂഷണം ചെയ്തും വരികയാണ്. 2015 2017,2020 വർഷങ്ങളിൽ ഏതിർ കക്ഷി എന്നെ മാരകമായി മർദ്ദിച്ചിട്ടുണ്ട്.

2020ൽ എന്നെ എതിർകക്ഷി തല്ലി കൈ ഓടിച്ചു. കളമശ്ശേരി പത്തടിപ്പാലം കിന്റർ ഹോസ്പിറ്റലിൽ അഡ്‌മിറ്റായി ഡോക്ടർ ചികിത്സിച്ചപ്പോൾ കേസ് ആക്കുവാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ എതിർകക്ഷിയും ടിയാന്റെ സുഹൃത്തും എന്നെ ഭീഷണിപ്പെടുത്തി പൊലീസ് പരാതി നൽകുന്നതിൽ നിന്നും പിൻതിരിപ്പിച്ചു. പരാതി നൽകിയാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എതിർകക്ഷി യോടൊപ്പം ചേർന്നു. പൊലീസിൽ പരാതി നൽകിയാൽ എന്നെ കൊന്നുകളയുമെന്ന് ആശുപത്രിയിൽ വെച്ചും പിന്നീട് വീട്ടിൽ വെച്ചും എതിർകക്ഷി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നീ എന്റെ അച്ഛന്റെ മകളല്ല വീട്ടിൽ നിന്നും ഇറങ്ങി പോകണം, നീയൊക്കെ എന്തിനാ ജീവിക്കുന്നത്, ആത്മഹത്യ ചെയ്തുകൂടെ എന്നൊക്കെ എതിർകക്ഷി എന്നോട് എപ്പോഴും പറഞ്ഞ് എന്നെ പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും നിർബന്ധിപ്പിക്കുകയും ചെയ്യാറുണ്ട്.

2010 നു ശേഷം ഇപ്പോഴും നിരന്തരം ശാരീരിക പീഡനവും മാനസിക പീഡനവും എതിർകക്ഷി തുടർന്നു വരികയാണ്. കൊച്ചി സർവ്വകലാശാല ബി.ടെക്ക് വിദ്യാർത്ഥിയായ എന്നെ പരീക്ഷയുടെ ആ ദിവസങ്ങളിൽ ഉപദ്രവിക്കുകയും പരീക്ഷ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മരണം കൊണ്ടും എതിർകക്ഷിയുടെ ഭീഷണിമൂലവുമാണ് നാളിതുവരെ പൊലീസ് മുമ്പാകെ പരാതി നൽകാതിരുന്നത്.

ഇനി എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ല. എതിർകക്ഷിക്കെതിരെ നടപടി എടുത്ത് പുതിയ നടപടിയുണ്ടാകണമെന്നും തുടർന്നുള്ള ഗാർഹിക പീഡനങ്ങൾ ആയതിനാൽ ഈ പരാതിയിന്മേൽ കേസ് ഉണ്ടാകാതിരിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും എന്റെ ജീവൻ രക്ഷിക്കണമെന്നും അപേക്ഷിക്കുന്നു.

രണ്ടാം സഹോദരി നൽകിയ പരാതി ഇങ്ങനെ:

എന്റെ സഹോദരനാണ് എതിർകക്ഷിയായ ഗിരീഷ് ബാബു. 2009 ൽ എന്നെ വിവാഹം കഴിച്ച് അയക്കുന്നത് വരെ എന്റെ പിതൃഗൃഹത്തിലാണ് അമ്മയോടൊപ്പം ഞാനും എന്റെ ഇളയ സഹോദരിയും ഗിരീഷ് ബാബുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞാൻ അദ്ധ്യാപികയാണ്.
എന്റെ പിതാവിന്റെ സ്വത്തുക്കളുടെ രേഖകൾ എല്ലാം അദ്ദേഹത്തിന്റെ മരണശേഷം എതിർകക്ഷിയായ ഗിരീഷ് ബാബു ഗൂഢ ഉദ്ദേശത്തോടെ കൈക്കലാക്കിയും തുടർന്ന് വസ്തുവകകളിൽ നിന്നും പലപ്പോഴായി എന്നെ ഭീഷണിപ്പെടുത്തിയും ഉപദ്രാവിച്ചും ആധാരങ്ങൾ രജിസ്ട്രർ ചെയ്യിച്ച് ഒപ്പിടുവിപ്പിക്കുകയുണ്ടായി. അമ്മയുടെ പേരിലുള്ള സ്ഥലം എനിക്ക് നൽകാമെന്ന് കളവായി പറഞ്ഞ് വിശ്വസിപ്പിച്ച് എന്നെ വഞ്ചിച്ചു എന്നെ ഭീഷണിപ്പെടുത്തിയുമാണ് ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്തത്. എന്നാൽ അമ്മയുടെ വസ്തുവും ഞങ്ങളെ ചതിച്ച് വിൽപ്പന നടത്തി എതിർകക്ഷി അന്യായ ലാഭം ഉണ്ടാക്കി.

ഞാൻ എതിർകക്ഷിയായ ഗിരീഷ് ബാബുവിന്റെ ചതി മനസിലാക്കിയതിനെ തുടർന്ന് ടിയാനോട് ചോദിച്ചപ്പോൾ എന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ എന്റെ എനിക്കതിനും അദ്ദേഹം വീട്ടുകരുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വെച്ച് അപവാദങ്ങൾ പറയുകയും ചെയ്തു. ഞങ്ങളെ സ്വര്യമായി ജീവിക്കാൻ അനുവദിക്കില്ലായെന്നും എന്നെയും ഭർത്താവിനേയും കൊന്നുകളയുമെന്നും ഗിരീഷ് ബാബു ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. രാഷ്ട്രീയ സ്വാധീനവും പിടിപാടുമുള്ള ഗിരീഷ് ബാബു എന്ത് കുതന്ത്രവും ഉപയോഗിച്ച് എന്നെയും കുടുംബത്തേയും ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നു.

രാഷ്ട്രീയ നേതാക്കളെ പോലും കള്ള പരാതികൾ നൽകി ഇല്ലാതാക്കുവാൻ നോക്കുന്ന ഒരു വ്യവഹാരിയാണ് എന്റെ സഹോദനായ എതിർകക്ഷി. ടിയാനിൽ നിന്നും നിരന്തരം മാനസിക പീഡനം ഏറ്റുവാങ്ങുകയാണ് എന്നേയും കുടുബത്തേയും അപായപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെടുന്നു. മതിയായ സംരക്ഷണം ഞങ്ങൾക്ക് ലഭിക്കണം.ആയതിനാൽ എന്റെ ഈ പരാതി സമക്ഷത്ത് നിന്നും സ്വീകരിച്ച് എന്റെ സ്വത്തുക്കൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് പാപഹരണം നടത്തുകയും എന്നെ മാനസികവും ശാരീരികമായും പീഡിപ്പിക്കുകയും എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ എന്നെ ഉപദ്രവിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്ത എതിർകക്ഷിയായ ഗിരീഷ് ബാബുവിനെതിരെ കേസ് എടുത്ത് അന്വേഷിച്ച് നടപടി ഉണ്ടാകണമെന്നും എനിക്കും എന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

ഗിരീഷിന്റെ മറുപടി

എന്നെ ഒരു രീതിയിലും സ്വാധിനിക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും കഴിയാത്തതുകൊണ്ട് എന്റെ ശത്രുക്കൾ അവർ എന്റെ കുടുംബത്തിലെ ചിലരെ കോടാലി കൈ ആക്കി ആഘോഷിക്കുന്നത്. ഈ വിഷയത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം നടത്തിവരുന്നു എന്റെ മൊഴി പൊലീസ് ഇന്ന് 17/5/2021ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം.

ഇത്തരം കള്ള പരാതികൾ എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം ആണ്. കാരണം ഞാൻ പോകുന്ന മാർഗവും നിലപാടുകളും സത്യം ആണെന്ന് ഇതൊക്കെ തന്നെ എന്നെ ബോധ്യ പെടുത്തി തരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP