Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോളർ കേസിൽ ഇരയെ കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ ഗണേശ്‌കുമാർ! ഇരയുടെ താമസം കാർപാലസ് ഉടമയുടെ വീട്ടിലെന്ന റിപ്പോർട്ടിന് പിന്നാലെ പിള്ളയുടെ അനന്തരവന്റെ തുറന്നു പറച്ചിൽ; നടിയെ ആക്രമിച്ച കേസിൽ സെക്രട്ടറിയുടെ അറസ്റ്റിന് പിന്നാലെ പത്തനാപുരം എംഎൽഎയ്ക്ക് വിനയായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലും; സോളാറിലെ വില്ലൻ ആര്?

സോളർ കേസിൽ ഇരയെ കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ ഗണേശ്‌കുമാർ! ഇരയുടെ താമസം കാർപാലസ് ഉടമയുടെ വീട്ടിലെന്ന റിപ്പോർട്ടിന് പിന്നാലെ പിള്ളയുടെ അനന്തരവന്റെ തുറന്നു പറച്ചിൽ; നടിയെ ആക്രമിച്ച കേസിൽ സെക്രട്ടറിയുടെ അറസ്റ്റിന് പിന്നാലെ പത്തനാപുരം എംഎൽഎയ്ക്ക് വിനയായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലും; സോളാറിലെ വില്ലൻ ആര്?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സോളർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ കെ.ബി.ഗണേശ്‌കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പിഎയുമാണെന്നു കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ് കുമാർ(ശരണ്യാ മനോജ്). ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാൽ ദൈവദോഷം കിട്ടുമെന്നു മനോജ് കുമാർ പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവേ പറഞ്ഞു.

സോളാർ ചർച്ചകൾക്കും സ്വപ്നാ സുരേഷിന്റെ സ്വർണ്ണ കടത്ത് വിവാദം വഴിയൊരുക്കുകയാണ്. എൻഫോഴ്സ്മന്റ ഡയറക്ടറേറ്റ് എല്ലാം ചികഞ്ഞ് പരിശോധിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ സോളർ വിവാദം കത്തിപ്പടരുമ്പോൾ പരാതിക്കാരി താമസിച്ചത് എവിടെയെന്ന സൂചനകളാണ് ചർച്ചയ്ക്ക് പുതിയ മാനം നൽകുന്നത്. സ്വപ്നാ സുരേഷിന്റെ സ്വർണ്ണ കടത്ത് അന്വേഷണം സോളാറിലേക്ക് അങ്ങനെ കടക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ എത്തുന്നത്. അതും എല്ലാം അറിയാവുന്ന ശരണ്യാ മനോജിന്റെ ഭാഗത്ത് നിന്നും. ഇതോടെ ഈ വെളിപ്പെടുത്തലിലും പൊലീസിന് കേസെടുക്കേണ്ട സ്ഥിതി വരും.

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഗണേശിന്റെ സെക്രട്ടറി ജയിലിലാണ്. ഇയാളെ പൊലീസ് പിടികൂടിയത് പത്തനാപുരത്തെ ഗണേശിന്റെ വീട്ടിൽ നിന്നും. ഇതിന് മുമ്പ് തന്നെ കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് ഇഡിക്ക് നൽകിയ മൊഴി സോളാറിൽ ചർച്ചയായിരുന്നു. ഗണേശിന്റെ അടുത്ത സുഹൃത്തായ ലത്തീഫിന്റെ വീട്ടിലായിരുന്നു സോളാറിലെ പ്രതി താമസിച്ചിരുന്നത്. സോളാറിലെ പരാതിക്കാരി തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ ബെനാമി ബിസിനസ് പങ്കാളിയുടെ വീട്ടിൽ താമസിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമയാണ്. ബെനാമി ബിസിനസ് പങ്കാളിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപിക്കുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ മുട്ടടയിലുള്ള ഒരു വീട്ടിലായിരുന്നു ഇവരുടെ താമസമെന്നാണ് റിപ്പോർട്ട്.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നീക്കം നടക്കുമ്പോഴാണ് ഈ വാർത്ത പുറത്തു വരുന്നത്. ഇതിന് പിന്നാലെ ശരണ്യാ മനോജും ചിലത് പറയുന്നു. 'സോളർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേശ്‌കുമാർ തന്നെ സഹായിക്കണം എന്ന് എന്നോടു പറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെക്കൊണ്ടു ഗണേശ്‌കുമാറും പിഎയും ചേർന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു' മനോജ്കുമാർ പറഞ്ഞു. ഗണേശ്‌കുമാറിന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്ന മനോജ്കുമാർ അടുത്തിടെയാണു കേരള കോൺഗ്രസ് (ബി) വിട്ടു കോൺഗ്രസിൽ ചേർന്നത്.

പിള്ളയുടെ സഹോദരീ പുത്രനാണ് ശരണ്യാ മനോജ്. സോളാർ കേസ്സിൽ ആദ്യം ആരോപണമുയർന്നപ്പോൾ താനാണ് മുഖ്യ പ്രതിയെന്ന് തിരിച്ചറിഞ്ഞ ഗണേശ് കുമാർ പിന്നിട് കാര്യങ്ങൾ തിരിച്ച് വിടുകയായിരുന്നതായി ശരണ്യ മനോജ് പറഞ്ഞു. തന്നെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണേശ് കുമാർ സഹായം തേടിയപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട വ്യക്തി എന്ന നിലയിലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് ശരണ്യ മനോജ് പറഞ്ഞു. ആർ.ബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേശ് കുമാറിന്റേയും സന്തത സഹചാരിയും കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ശരണ്യ മനോജ്. ഗണേശ് കുമാറിന്റെ ഏകാധിപത്യ ചെയ്തികളിൽ മനം മടുത്ത ശരണ്യ മനോജ് കേരള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു

ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. പിള്ളയുടെ കരുത്തിൽ സ്വകാര്യ ബസുടമായ വ്യക്തി. പെർമിറ്റുകളില്ലാതെ കൈക്കരുത്തിൽ ബസുകളോടിച്ച് പണം കൈയുന്ന വിരുതൻ. യുഡിഎഫിൽ നിന്ന് പിള്ള അടർന്ന് മാറിയതു മുതൽ പാർട്ടിയിൽ കൊഴിഞ്ഞു പോക്കായിരുന്നു. ഇതോടെ ശരണ്യ മനോജ് പാർട്ടിയിലെ പ്രധാനിയായി. ഇടതുമുന്നണിയുമായുള്ള ചർച്ചയിലും പിള്ളയ്ക്കൊപ്പം മനോജ് എത്തി. ഇതിനിടെ പലപ്പോഴും ഏതെങ്കിലും ഒരു സീറ്റ് തനിക്കും കിട്ടുമെന്ന് ഇയാൾ കരുതി. എന്നാൽ അതു നടന്നില്ല. ഇതോടെ പിള്ളയുമായി തെറ്റി. പിള്ളയുടെ രാഷ്ട്രീയ കരുത്തിലാണ് ശരണ്യാ എന്ന ബസ് ഗ്രൂപ്പിന്റെ ഉടമ തെക്കൻ കേരളത്തിൽ വിലസിയത്.

ബാർ കോഴയിലും സോളാറിലുമെല്ലാം പിള്ളയ്ക്കായി ഇടപെടൽ നടത്തിയത് മനോജ് ആണെന്നാണ് വയ്പ്. സരിതാ നായരെ സ്വാധീനിക്കാനും തെളിവുകൾ ശേഖരിക്കാനും മറ്റും മനോജും മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് മനോജ്. ബാർ കോഴയിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളിൽ കേസെടുക്കാൻ തീരുമാനമുണ്ട്. സമാനമായി ശരണ്യാ മനോജിന്റെ പരാതിയിൽ കേസ് വരുമോ എന്നതാണ് ഇനി നിർണ്ണായകം.

സോളാറിൽ അബ്ദുൾ ലത്തീഫിൽ നിന്ന് നിർണ്ണായക വിവരങ്ങളാണ് ഇഡിക്ക് കിട്ടിയത്. ഈ പരാതിക്കാരിയുടെ മൊഴി വീണ്ടും പുറത്തു വരാനിരിക്കെയാണ് അണിയറക്കഥകൾ വെളിപ്പെട്ടത്. ഇഡിയുടെ അന്വേഷണങ്ങളിൽ ഇക്കാര്യവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിലാണ് നിർണ്ണായക വിവരം കിട്ടിയതെന്നാണ് സൂചന. നെടുമങ്ങാട്ടുള്ള വ്യക്തിയിൽ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്. താമസം ഒരുക്കിയതിനു പിന്നിൽ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കൾ ഉൾപ്പെട്ട ചർച്ചകളും ഇതിനായി നടന്നുവെന്ന് മനോരമ വാർത്ത പറയുന്നു.

കാർ പാലസ് ഉടമ ലത്തീഫും പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറും അടുത്ത സുഹൃത്തുക്കളാണ്. ലത്തീഫിന്റെ പല സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്തതും ഗണേശായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത പേരും ഗണേശിന്റേതായിരുന്നു. ഇത്തരം ചർച്ചകൾ വീണ്ടും സജീവമാകുമ്പോഴാണ് സോളാർ ഇരയുടെ അഞ്ചു കൊല്ലം മുമ്പത്തെ താമസ സ്ഥലത്തിൽ മനോരമ വാർത്ത പുറത്തു വിടുന്നത്. ഇതിൽ ഗണേശിനെ കുറിച്ചൊന്നും പറയുന്നതുമില്ല. എന്നാൽ ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും എന്ന് വ്യക്തമാക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP