Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയെ ഒരു വഴിക്കാക്കിയെന്ന ആരോപണത്തിനു പിന്നാലെ ശിവഗിരി തീർത്ഥാടന സമാപന ദിവസം വനിതാ മതിൽ സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത വിമർശനം; നവോത്ഥാന വനിതാ മതിൽ ശിവഗിരി തീർത്ഥാടനം പൊളിക്കാനെന്ന ആരോപണം എസ്എൻഡിപിയെയും വെട്ടിലാക്കി; പിണറായി സർക്കാരിനെ വെട്ടിലാക്കി 20 ദളിത് സംഘടനകളും ബഹിഷ്‌കരണത്തിന്; കെട്ടഴിച്ച് പോയവരിൽ സുഗതനും; ശബരിമലയിലെ അതിബുദ്ധി മുഖ്യമന്ത്രിക്ക് വിനയാകുമ്പോൾ

ശബരിമലയെ ഒരു വഴിക്കാക്കിയെന്ന ആരോപണത്തിനു പിന്നാലെ ശിവഗിരി തീർത്ഥാടന സമാപന ദിവസം വനിതാ മതിൽ സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത വിമർശനം; നവോത്ഥാന വനിതാ മതിൽ ശിവഗിരി തീർത്ഥാടനം പൊളിക്കാനെന്ന ആരോപണം എസ്എൻഡിപിയെയും വെട്ടിലാക്കി; പിണറായി സർക്കാരിനെ വെട്ടിലാക്കി 20 ദളിത് സംഘടനകളും ബഹിഷ്‌കരണത്തിന്; കെട്ടഴിച്ച് പോയവരിൽ സുഗതനും; ശബരിമലയിലെ അതിബുദ്ധി മുഖ്യമന്ത്രിക്ക് വിനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശിവഗിരി: ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന 86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് ശിവഗിരിമഠം. 10 ദിവസത്തെ പഞ്ചശുദ്ധി വ്രതം ഉൾപ്പെടെയുള്ള ഗുരുദേവ കല്പനകൾ പാലിച്ചുകൊണ്ടാണ് പരിപാടികൾക്ക് ഇത്തവണ രൂപം നൽകുന്നത്. തീർത്ഥാടനകാലത്ത് ഏറ്റവും വലിയ ഉത്തരവാദിത്തങ്ങൾ ഉള്ളത് എസ് എൻ ഡി പിക്കാണ്. ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ വിളംബര ജാഥകളും മറ്റും നടത്തേണ്ട സംഘടനയാണ് എസ് എൻ ഡി പി. അതുകൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നവോത്ഥാന വനിതാ മതിലിനെതിരെ ശിവഗിരിയിൽ നിന്നും എസ് എൻ ഡി പിയിൽ നിന്ന് പോലും എതിർപ്പു ശക്തമാക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസം കേരളത്തിൽ അങ്ങോളമിങ്ങോളം നവോത്ഥാന മതിൽ സൃഷ്ടിക്കാനുള്ള തീരുമാനം ശിവഗിരിയിലെ ആഘോഷങ്ങളെ അട്ടിമറിക്കാനാണെന്നാണ് ആരോപണം. ഇതോടെ വെട്ടിലാകുന്നത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.

നാരായണ ഭഗവാന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ ശിവഗിരിയിലെക്കുള്ള തീർത്ഥാടനം ശ്രീനാരായണ ഭക്തരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവം പുണ്യമായ കർമം ആണ്. ഇതിൽ ഏറ്റവും പ്രധാനം സമാപനം ദിവസവും. ശ്രീനാരായണിയരെ മുഴുവൻ വനിതാ മതിലിന്റെ ഭാഗമാക്കാനാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയത്. എൻ എസ് എസ് നേതൃത്വം ഇതിനെ എതിർക്കുകയും ചെയ്യുന്നു. ഇതിനിടെ നവോത്ഥാന സംഘടനകളുടെ യോഗത്തിൽ പങ്കെടുത്ത 24ഓളം സംഘടനകൾ വനിതാ മതിലിനുള്ള പിന്തുണയും പിൻവലിച്ചു. വനിതാ മതിലിന്റെ സംഘാടക ഭാരവാഹികളിൽ വനിതകൾ ഇല്ലാത്തതും ചർച്ചയായി. ഇതിന് പിന്നാലെയാണ് ബ്രാഹ്മണ സഭയും വി എസ്ഡിപിയുമെല്ലാം നവോത്ഥാന മതിലിനെ വിമർശിച്ചത്. ഇതൊരു സിപിഎം പരിപാടിയാണെന്ന് കോൺഗ്രസും ആരോപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് എസ് എൻ ഡി പിയിൽ നിന്ന് തന്നെ ശിവഗിരിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന വ്യാഖ്യാനം വരുന്നത്.

ശബരിമല തീർത്ഥാടനം പോലെ കേരളത്തിൽ കൃത്യമായി നടക്കുന്ന തീർത്ഥാടനമാണ് ശിവഗിരിയിലേത്. ആചാര സംഹിതകൾക്കനുസൃതമായി പുണ്യസ്ഥലത്തേക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ നടത്തുന്ന യാത്രയാണ് തീർത്ഥാടനം. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി). മഞ്ഞ വസ്ത്രം ആണ് ധരിക്കേണ്ടത് . തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്. വിദ്യാഭ്യാസം, ശുചിത്വം,ഈശ്വരഭക്ത, സംഘടന, കൃഷി, കച്ചവടം,കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രസംഗ പരമ്പര നടത്തണം. തീർത്ഥാടകർ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണമെന്നാണ് നാരായണ ഗുരു നിർദ്ദേശിച്ചിട്ടുള്ളത്. അത്രയും പ്രധാനപ്പെട്ട ദിവസം തന്നെ വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിൽ വനിതാ മതിൽ നിശ്ചയിച്ചതാണ് ശ്രീ നാരായണീയർ ചോദ്യം ചെയ്യുന്നത്.

വനിതാ മതിലിന്റെ സംഘാടക സമിതിയിലെ ഭാരവാഹിത്വം സിപി സുഗതനെ ഏൽപ്പിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകളെ തടഞ്ഞ ഹിന്ദു പാർലമെന്റ് നേതാവാണ് സുഗതൻ. എജീസ് ഓഫീസിലെ മുൻ ജീവനക്കാരനായ സുഗതനെതിരെ പല ആരോപണങ്ങളും ഉണ്ട്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് സുഗതനെ ഭാരവാഹിയാക്കിയത്. ഇത് വിവാദമാവുകയും ചെയ്തു. എന്നാൽ ഇന്ന് നവോത്ഥാന മതിലിനെ സുഗതനും തള്ളി പറഞ്ഞു. ശബരിമലയിൽ യുവതികളെ കയറ്റാനാണ് മതിൽ എങ്കിൽ അതിൽ നിന്ന് പിന്മാറുന്നുവെന്നാണ് സുഗതന്റെ പ്രഖ്യാപനം. ഇതിനൊപ്പമാണ് ബ്രാഹ്മണസഭയും മറ്റും പരസ്യ നിലപാട് എടുത്തത്. വനിതാ മതിൽ എന്നത് യോഗത്തിന്റെ തീരുമാനം അല്ലെന്നാണ് ഇവർ പറയുന്നത്. ഇത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ഇതിനൊപ്പമാണ് ശിവഗിരി തീർത്ഥാടന ദിവസമാണ് വനിതാ മതിലെന്ന വിവാദവും ചർച്ചയാകുന്നത്. ഇതും സർക്കാരിന് തിരിച്ചടിയാകും.

എസ് എൻ ഡി പിയിലെ വലിയൊരു വിഭാഗം നവോത്ഥാന മതിലിനെ എതിർക്കുകയാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിനൊപ്പമാണ് ഈഴവ വിഭാഗത്തിലെ വിശ്വാസികളിൽ വലിയൊരു വിഭാഗവും. എസ് എൻ ഡി പി യൂണിയന്റെ പിന്തുണയോടെ രൂപീകൃതമായ ബിഡിജെഎസും ശബരിമലയിൽ സമര രംഗത്താണ്. വെള്ളാപ്പള്ളിയുടെ മകൻ തുഷാറാണ് ബിഡിജെഎസിനെ നയിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കിൽ കയറാൻ വിശ്വാസികളെ വെള്ളാപ്പള്ളി തള്ളി പറയുകയാണെന്നാണ് ഉയർന്ന ആരോപണം. ഇതിന് പിന്നാലെയാണ് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന ദിവസം വനിതാ മതിൽ സംഘടിപ്പിക്കുന്നത്. പിണറായിയുടെ മുമ്പിൽ ഇരിക്കുമ്പോൾ ശിവഗിരി തീർത്ഥാടനത്തിന്റെ തീയതി പോലും വെള്ളാപ്പള്ളി മറക്കുന്നുവെന്നാണ് ആരോപണം. എസ് എൻ ഡി പിയുടെ വിവിധ നേതാക്കളാണ് ശിവഗിരി തീർത്ഥാടനം വിജയമാക്കാൻ രാപകൽ ഇല്ലാതെ പ്രവർത്തിക്കുന്നത്. അവരെ പുതിയൊരു കുഴിയിൽ ചാടിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.

ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് 41 ദിവസം നീണ്ടുനിന്ന മണ്ഡലമഹായജ്ഞവും മഹായതിപൂജയും ഗുരുദേവന്റെ സിലോൺ സന്ദർശനത്തിന്റെ ശ്രീലങ്കയിൽ നടന്ന നവതി ആഘോഷവും മംഗളമായി പര്യവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ശിവഗിരി തീർത്ഥാടനം നടക്കുന്നത്. അതിന്റെ തുടർച്ചയായിരിക്കും ഇത്തവണ ശിവഗിരി തീർത്ഥാടനമെന്നും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ വിശദീകരിച്ചിരുന്നു. ലുലുഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാൻ എം.എ.യൂസഫലി ശിവഗിരിയുടെ താഴ്‌വാരത്ത് നിർമ്മിച്ചു സമർപ്പിക്കുന്ന വിശാലമായ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തികൾ എഴുപത് ശതമാനത്തിലധികം പൂർത്തിയായി. അഞ്ച് കോടി രൂപ ഇതിനകം നിർമ്മാണത്തിന് ചെലവായി. ഇത്തവണ തീർത്ഥാടന പരിപാടികൾ ഈ ഓഡിറ്റോറിയത്തിലായിരിക്കും നടക്കുന്നത്. ധൃതഗതിയിൽ ജോലികൾ പുരോഗമിക്കുന്നു. തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സാഹിത്യമത്സരങ്ങളും തുടങ്ങി. അരുവിപ്പുറം, ചെമ്പഴന്തി, ശിവഗിരി, കരുനാഗപ്പള്ളി, ചേർത്തല, കോട്ടയം, പത്തനംതിട്ട, ഇടുക്കി ചക്കുപള്ളം, ആലുവ, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് മേഖലാമത്സരങ്ങൾ നടക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി തീർത്ഥാടന ലക്ഷ്യ പ്രചാരണ വിളംബര സമ്മേളനങ്ങൾ സംഘടിപ്പിക്കാനും ഗുരുധർമ്മ പ്രചാരണ സഭ തീരുമാനിച്ചിട്ടുണ്ട്.

ശ്രീ നാരായണ ഗുരുവിന്റെ അനുയായികളും ശിഷ്യന്മാരും എല്ലാ വർഷവും ജനുവരി ഒന്നാം തീയതി ശിവഗിരിയിലേയ്ക്ക് തീർത്ഥാടനം നടത്താറുണ്ട്. ആദ്യ തീർത്ഥാടനം.1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്. ഇന്ന് ലക്ഷങ്ങൾ പങ്കെടുക്കുന്ന സമ്മേളനമായി അത് മാറി. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചും സാധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും നാരായണ ഗുരു വ്യക്തമായി പറഞ്ഞിട്ടുണ്ട്. 'വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് വിദ്ഗദ്ധന്മാരെ വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങൾ അച്ചടക്കത്തോടെ അത് ശ്രദ്ധിക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ഈഴവർക്ക് മാത്രമല്ല ഈഴവരിലൂടെ മറ്റ് എല്ലാ സമുദായങ്ങൾക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാക്കണം.' ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണമെന്നാണ് ഗുരുദേവൻ വിശദീകരിച്ചിട്ടുള്ളത്.

1103 ൽ ഗുരുദേവന്റെ അനുവാദം ലഭിച്ചിരുന്നെങ്കിലും സ്വാമികളുടെ മഹാ സമാധിക്കുശേഷം ശ്രീനാരായണ ധർമ്മ സംഘവും എസ്എൻഡിപി യോഗവും തമ്മിലുള്ള ചില അവകാശ തർക്കങ്ങൾ മൂലം തീർത്ഥാടനം പിന്നെ വൈകുകയാണുണ്ടായത്. ശ്രീനാരായണ ധർമ്മസംഘത്തിന്റെ ട്രസ്റ്റ് ബോർഡ് ഏർപ്പെടുത്തിയ വ്യവസ്ഥ അനുസരിച്ച് സന്ന്യാസിമാരും തീർത്ഥടക ഭക്തന്മാരും അടങ്ങിയ ഒരു ജനറൽ കമ്മറ്റിയും എല്ലാ വർഷവും രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ശിവഗിരി തീർത്ഥാടനം ഡിസംബർ 30, 31 ജനുവരി 1 എന്നീ മൂന്ന് തീയതികളിലാണ് നടക്കാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP