Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എനിക്ക് സ്‌നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്; എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു; അവൻ ശിക്ഷിക്കപ്പെടണം; എന്റെ കൂട്ടുകാരൻ ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ? ഞാൻ നിൽക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്; വെളിപ്പെടുത്തലുമായി സിദ്ദിഖ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ അറസ്റ്റും തുടർന്ന് താരസംഘടന അമ്മയിലെ പൊട്ടിത്തെറിയും മലയാള സിനിമയെ വിവാദത്തിൽ നിർത്തുകയായിരുന്നു. ദിലീപിന്റെ ജയിൽ വാസത്തിൽ നടനെ ജയിലിൽ എത്തി കണ്ടവരിൽ നടൻ സിദ്ദിഖും ഉൾപ്പെട്ടിരുന്നു.സിദ്ദിഖും ദിലീപും തമ്മിലുള്ള അടുപ്പം തന്നെയായിരുന്നു കേസിൽ വിവാദത്തിന് വഴിയൊരുക്കിയത്. ഇപ്പോഴിതാ കേസിൽ ദിലീപിനെ താൻ പിന്തുണയ്ക്കുന്നത് എന്തുകൊണ്ടെന്നുള്ള കാരണം വെളിപ്പെടുത്തുകയാണ്. അദ്ദേഹം, കുറ്റ ചെയ്‌തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണിൽ ദിലീപ് പ്രതിയല്ലെന്നാണ് സിദ്ദിഖിന്റെ വെളിപ്പെടുത്തൽ.

'പബ്ലിക് എന്നെ എതിർക്കുമോ എന്നതിനേക്കാൾ ഉപരി ഞാൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതൽ പരിചയമുള്ള ഒരു ചെറുപ്പക്കാരൻ, പിന്നീട് സിനിമയിൽ വരുന്നു. എന്റെ സഹപ്രവർത്തകനായി, അറിയപ്പെടുന്ന നടനായി... അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്.അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്‌നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച് അയാൾക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.

ആ സ്ഥാനത്തുനിന്ന് ആയാൾ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച് കഴിഞ്ഞാൽ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.അയാൾ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസിൽ ഉണ്ട്, ഇത് കോടതിയിൽ ഇരിക്കുന്ന വിഷയമാണ്, അയാൾ കുറ്റാരോപിതനാണ്. തീരുമാനം പറയാൻ പാടില്ല.എങ്കിൽപ്പോലും ഞാൻ അയാളെ വിശ്വസിക്കുന്നുണ്ട്.'-സിദ്ദിഖ് പറഞ്ഞു.

എന്റെ സഹോദരൻ ഒരു കേസിൽപ്പെട്ടുപോയെന്നു കരുതുക. അപ്പോൾ എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാൻ ഞാൻ തയ്യാറല്ല. അയാൾ എന്റെ സഹോദരനാണ്. ആയാളെ സഹായിക്കാൻ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ഞാൻ അന്വേഷിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.'സംഭവം അറിഞ്ഞയുടൻ ഞാൻ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാൻ അപ്പോൾ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടൻ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോൾ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളിൽ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച് ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു.

അയാൾ ചിലപ്പോൾ പലരുടെയും പേര് പറയും. ഒരാള് പറഞ്ഞെന്നു കരുതി പോയി ഈ ക്രൈം ചെയ്യണോ? എനിക്ക് പറ്റില്ലെന്ന് പറഞ്ഞാൽ പോരേ.എന്റെ സഹപ്രവർത്തകയെ, എനിക്ക് സ്‌നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവൻ ശിക്ഷിക്കപ്പെടണം. അവൻ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോൾ ഒരു പേര് പറഞ്ഞു. ഞാൻ ആ വാക്കു വിശ്വസിക്കാൻ തയ്യാറല്ല. അതിനേക്കാൾ എന്റെ കൂട്ടുകാരൻ ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പൾസർ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു നിലപാടെടുത്തത്.ഞാൻ നിൽക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്റെ ഓപ്പോസിറ്റ് ഭാഗത്ത് നിൽക്കുന്നത് പൾസർ സുനിയാണ്. എന്റെ ശത്രു അവനാണ്. അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു.'-സിദ്ദിഖ് പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP