കോട്ടയം: ജയില്‍ മോചിതയായ ഷെറിന്‍ പോയത് വാഗമണ്ണിലേക്കോ? വാഗമണ്ണില്‍ തീര്‍ത്ത പുതിയൊരു നാല് കോടിയുടെ ബംഗ്ലാവിലേക്കാണ് ഷെറിന്‍ പോയതെന്നാണഅ സൂചന. പക്ഷേ ഇതുറപ്പിക്കാന്‍ പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് പോലും ഇനിയും ആയിട്ടില്ല. നിയമപരമായി ഇനി സ്വതന്ത്രയായി നടക്കാന്‍ ഷെറിന് അവകാശമുണ്ട്. അതുകൊണ്ടു തന്നെ എവിടെ താമസിച്ചാലും അത് നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയുമില്ല. എങ്കിലും ഷെറിന്‍ അതീവ രഹസ്യ കേന്ദ്രത്തില്‍ സമാധാനമായി തുടരട്ടേ എന്ന നിലപാടിലാണ് മോചനം ഉറപ്പാക്കിയവര്‍ക്കുള്ളത്. ശിക്ഷായിളവ് നല്‍കാന്‍ മിന്നല്‍വേഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ച ചെങ്ങന്നൂര്‍ ഭാസ്‌കരകാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനം അതീവ രഹസ്യമായിട്ടായിരുന്നു. കണ്ണൂര്‍ ജയിലിലെ നടപടി ക്രമങ്ങള്‍ വിലയിരുത്തുന്നവര്‍ക്കെല്ലാം ഈ മോചനത്തിന് പിന്നിലെ വിഐപി സ്വാധീനം തിരിച്ചറിയാന്‍ കഴിയുന്നതേ ഉള്ളൂ.

ശിക്ഷ ഇളവുചെയ്തുള്ള ഉത്തരവ് ബുധനാഴ്ച പള്ളിക്കുന്ന് വനിതാ ജയിലില്‍ എത്തിയതിന് പിന്നാലെ വ്യാഴാഴ്ചയാണ് പരോളിലായിരുന്ന ഷെറിന്‍ ജയിലില്‍ എത്തി മോചനം നേടിയത്. മാധ്യമങ്ങളെ ഒഴിവാക്കാനായി ഉച്ചയ്ക്ക് മൂന്നരയോടെ അതിരഹസ്യമായാണ് കാറില്‍ ജയിലിലെത്തിയത്. 17 മിനിറ്റ് ജയിലില്‍ ചെലവഴിച്ച അവര്‍ മൂന്ന് ബോണ്ടുകളില്‍ ഒപ്പിട്ട് വന്നകാറില്‍ത്തന്നെ മടങ്ങി. അതീവ രഹസ്യമായി ഷെറിന്‍ കാറില്‍ ജയിലിലെത്തുമെന്നും മോചന നടപടി പൂര്‍ത്തിയാക്കുമെന്നും മറുനാടന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെറിന് വേണ്ടി ഇടതു മുന്നണിയിലെ പ്രമുഖ നേതാവാണ് തിരക്കഥയൊരുക്കിയത്. അതുകൊണ്ട് തന്നെ ഷെറിന്‍ വന്ന വിവരം മാധ്യമങ്ങളെ പോലും ജയില്‍ അധികൃതര്‍ അറിയിച്ചില്ല. കണ്ണൂരിലെ പഴുതടച്ച ഇടതു സംവിധാനം എല്ലാം സുരക്ഷിതമാണെന്നും ഉറപ്പാക്കി. ജയില്‍ മോചന സമയത്ത് ഷെറിന്റെ ഫോട്ടൊയൊന്നും മാധ്യമങ്ങളില്‍ വരരുതെന്ന് ഇടതു നേതാവിന് നിര്‍ബന്ധമായിരുന്നു. ഷെറിന്റെ പഴയ ഫോട്ടോ മാത്രമാണ് മാധ്യമങ്ങളുടെ കൈയ്യിലുളളത്. ഇപ്പോള്‍ ഷെറിന്‍ ആകെ മാറി. അതുകൊണ്ട് തന്നെ പഴയ ഫോട്ടോ വച്ച് ആരും തിരിച്ചറിയില്ല. ജയില്‍ മോചിതയാകുന്ന ഷെറിന് സുരക്ഷിത ജീവതം ഉറപ്പാക്കാനായിരുന്നു ഇതെല്ലാം. ആരും ഷെറിന് അത്രപെട്ടെന്ന് ഇപ്പോള്‍ തിരിച്ചറിയില്ല. ഇതുറപ്പാക്കാനായിരുന്നു കണ്ണൂര്‍ ജയിലിലെ രഹസ്യ നീക്കങ്ങള്‍. മാധ്യമങ്ങള്‍ ആരും ഫോട്ടോ എടുക്കുന്നില്ലെന്ന് ഉറപ്പിക്കുന്നതില്‍ തന്ത്രമൊരുക്കിയവര്‍ വിജയിച്ചു.

ഷെറിന്‍ എപ്പോഴെത്തുമെന്ന വിവരം കണ്ണൂര്‍ ജയിലിലെ ഉന്നതര്‍ക്ക് കിട്ടിയിരുന്നു. അവര്‍ അതനുസരിച്ച് നടപടിക്രമമെല്ലാം പൂര്‍ത്തിയാക്കി. ജയിലിലെത്തിയ ഷെറിന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിവെച്ചതിനാല്‍ ഒപ്പിടാനുള്ള സമയം മാത്രമേ ജയിലില്‍ ചെലവഴിക്കേണ്ടിവന്നുള്ളൂവെന്നാണ് വിവരം. ശിക്ഷായിളവ് നല്‍കിയ സര്‍ക്കാര്‍തീരുമാനം വിവാദമായതിനാല്‍ മോചനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ജയില്‍ അധികൃതര്‍ക്കും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അവരും എല്ലാം രഹസ്യമായി തന്നെ സൂക്ഷിച്ചു. ഷെറിന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ജൂലായ് 10-നാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ തടവുകാരുടെ വിശദാംശങ്ങള്‍ പ്രത്യേക ഫോമില്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിച്ചു. ഗവര്‍ണറുടെ തീരുമാനം വരുമ്പോള്‍ ഷെറിന്‍ പരോളിലായിരുന്നു. പരോള്‍ കാലത്ത് തന്നെ മോചനം ഉറപ്പാക്കാന്‍ പ്രത്യേക കരുതല്‍ ഇടത് മുന്നണിയിലെ പ്രമുഖന്‍ എടുത്തു. ഇതേ വ്യക്തിയ്ക്ക് വാഗമണില്‍ പുതിയൊരു വീടുണ്ട്. ഈ വീട്ടിലേക്കാണ് ഷെറിന്‍ പോയതെന്നും സൂചനയുണ്ട്.

ഷെറിന്‍ അവസാന പരോള്‍ നല്‍കാനുള്ള ഉത്തരവും രഹസ്യമായാണ് കൈകാര്യം ചെയ്തത്. സഹതടവുകാരിയായ നൈജീരിയന്‍ യുവതി കെനി സിംപോയു ജൂലിയെ മര്‍ദിച്ചതിന് മാര്‍ച്ചില്‍ ഷെറിന്റെ പേരില്‍ കേസെടുത്തിരുന്നു. 14 വര്‍ഷത്തെ ശിക്ഷാകാലയളവില്‍ 500 ദിവസത്തെ പരോളാണ് ഷെറിന് കിട്ടിയത്. തഹ തടവുകാരിയെ മര്‍ദ്ദിച്ച കേസുള്ളതു കൊണ്ട് തന്നെ നല്ല നടപ്പ് വാദത്തിന് തന്നെ പ്രസക്തിയില്ല. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സ്വതന്ത്രയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 20 വര്‍ഷത്തിലധികം തടവില്‍ കഴിയുന്ന സ്ത്രീകള്‍ വിവിധ ജയിലുകളിലുള്ളപ്പോഴായിരുന്നു തീരുമാനം. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ജയില്‍ ഉപദേശകസമിതിക്ക് മുന്നിലെത്തിയ മറ്റ് രണ്ട് തടവുകാരുടെ അപേക്ഷ തള്ളിയായിരുന്നു ഷെറിനെ മോചിപ്പിക്കാനുള്ള ശുപാര്‍ശ.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഷെറിന്‍ ശിക്ഷയിളവിനായി അപേക്ഷിച്ചത്. ജയില്‍ ഉപദേശകസമിതി പെട്ടെന്നുതന്നെ തീരുമാനമെടുത്ത് ഡിസംബറില്‍ ജയില്‍മേധാവിക്ക് ശുപാര്‍ശ നല്‍കി. നാലുതവണ ജയില്‍ മാറ്റിയ ഷെറിന് അനുകൂല റിപ്പോര്‍ട്ട് കിട്ടിയതും അപൂര്‍വ്വതയായി. പരോളിലായിരുന്ന ഷെറിന്‍ ഇന്നലെ നാലുമണിയോടെയാണ് കണ്ണൂര്‍ വനിത ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ജയില്‍ പരിസരത്ത് ഇന്നലെ മാദ്ധ്യമങ്ങള്‍ എത്തിയിരുന്നെങ്കിലും 22ാം തീയതി വരെ പരോള്‍ കാലാവധി ഉള്ളതിനാല്‍ ഷെറിന്‍ എത്താന്‍ സാദ്ധ്യതയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പിന്നീട് കണ്ണൂര്‍ വനിത ജയിലിലേക്ക് അതീവരഹസ്യമായി ഷെറിന്‍ എത്തി. ഒപ്പിട്ട് മടങ്ങിയ ചുരുങ്ങിയ സമയം മാത്രമാണ് ഷെറിന്‍ വനിതാജയിലില്‍ ചെലവഴിച്ചത്.

തിരുവനന്തപുരം അട്ടക്കളങ്ങര, നെയ്യാറ്റിന്‍കര, തൃശൂരിലെ വിയ്യൂര്‍ ജയിലുകളിലാണ് ഷെറിനെ നേരത്തെ പാര്‍പ്പിച്ചിരുന്നത്. ജയിലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട ശിക്ഷാനടപടികളുടെ ഭാഗമായാണ് കണ്ണൂര്‍ ജയിലിലാക്കിയത്. 2010 ജൂണ്‍ 11നാണ് കാരണവര്‍ കൊലക്കേസില്‍ വിധി വന്നതിനെ തുടര്‍ന്ന് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്ക് ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നിരുന്നു.