Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്ക് സഹികെട്ടിട്ടാണ് ഷെയ്‌നിന്റെ ഉമ്മയെ ഫോണിൽ വിളിച്ച് കാര്യം പറയേണ്ടി വന്നത്; അതിന്റെ പിറ്റേന്ന് സെറ്റിലെത്തിയിട്ട് 'ശരത്തേട്ടൻ പ്രകൃതിയെ നശിപ്പിക്കുകയാണ്. പ്രകൃതി പകരം ചോദിക്കും' എന്നൊക്കെ മെസേജ് അയച്ചു; എന്നിട്ട് സെറ്റിലിരുന്ന ഒരു ബൈക്കുമെടുത്ത് എവിടെയോ പോയെന്ന് സംവിധായകൻ; ഞാനും നിങ്ങളിൽ ഒരുവനാണെന്നും ഞാൻ ആരുടെയും അടിമയല്ലെന്നും ഞാനും ഒരു മനുഷ്യനാണെന്നും പ്രതികരിച്ച് ഷെയ്ൻ നിഗം; ജോബി ജോർജ്ജിന്റെ വെയിൽ പ്രതിസന്ധിയിലേക്ക്

എനിക്ക് സഹികെട്ടിട്ടാണ് ഷെയ്‌നിന്റെ ഉമ്മയെ ഫോണിൽ വിളിച്ച് കാര്യം പറയേണ്ടി വന്നത്; അതിന്റെ പിറ്റേന്ന് സെറ്റിലെത്തിയിട്ട് 'ശരത്തേട്ടൻ പ്രകൃതിയെ നശിപ്പിക്കുകയാണ്. പ്രകൃതി പകരം ചോദിക്കും' എന്നൊക്കെ മെസേജ് അയച്ചു; എന്നിട്ട് സെറ്റിലിരുന്ന ഒരു ബൈക്കുമെടുത്ത് എവിടെയോ പോയെന്ന് സംവിധായകൻ; ഞാനും നിങ്ങളിൽ ഒരുവനാണെന്നും ഞാൻ ആരുടെയും അടിമയല്ലെന്നും ഞാനും ഒരു മനുഷ്യനാണെന്നും പ്രതികരിച്ച് ഷെയ്ൻ നിഗം; ജോബി ജോർജ്ജിന്റെ വെയിൽ പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്റെ നിസഹകരണത്തെ തുടർന്ന് വെയിൽ സിനിമ പ്രതിസന്ധിയിലേക്ക്. ഇത് പ്രതിസന്ധിയിലാക്കുന്നത് ശരത് എന്ന പുതുമുഖ സംവിധായകനെയാണ്. നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്‌നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു. ഷെയ്‌നിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കിയിട്ടുണ്ടെന്ന വിവരം അറിയില്ലെന്നും മാനേജർ പ്രതികരിച്ചു. ഇതിനിടയ്ക്ക് ഷെയ്ൻ സംവിധായകൻ ശരത്തിന് അയച്ചെന്ന് പറയുന്ന ഒരു വോയിസ്‌ക്ലിപ്പും പ്രചരിക്കുന്നുണ്ട്. എന്താണ് സെറ്റിൽ സംഭവിച്ചതെന്ന് സംവിധായകൻ ശരത്ത് പറയുന്നു. ഇതോടെ വിഷയം എല്ലാ സീമകളും കടന്ന് മുന്നോട്ട് പോവുകയാണ്. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ൻ പറയുന്നത്. ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ൻ പറയുന്നു. ഇതും വെയിൽ എന്ന സിനിമയെ പ്രതിസന്ധിയിലാക്കുന്നു.

'സെറ്റിൽ ഷെയ്‌ന്റെ ഭാഗത്ത് നിന്നും കടുത്ത നിസഹരണമാണുണ്ടായത്. സെറ്റിൽ ഒരു ദിവസം പോലും നേരത്തെ വരാറില്ലായിരുന്നു. ആദ്യത്തെ ദിവസം വലിയ പ്രശ്‌നമില്ലായിരുന്നു. രണ്ടാമത്തെ ദിവസം മുതൽ ഷെയ്ൻ ഏറെ വൈകിയാണ് എത്തിയത്. പുലർച്ചെ ഷൂട്ട് ചെയ്യേണ്ട രംഗത്തിനായി നാലുമണിമുതൽ സെറ്റ് കാത്തിരിക്കുകയായിരുന്നു. ഷെയ്ൻ എത്തിയത് ആറര മണിയൊക്കെ ആയപ്പോഴാണ്. എനിക്ക് പിന്നീട് ആ സീനിനുവേണ്ടി ഫ്രെയിം സെറ്റ് ചെയ്യേണ്ടി വന്നു. അതുപോലെ തന്നെ വിയൂർ സെൻട്രൽ ജയിലിൽ ഷൂട്ട് ചെയ്യേണ്ട രംഗങ്ങളുണ്ടായിരുന്നു. ജയിലിൽ ഷൂട്ടിങ്ങ് നടത്തണമെങ്കിൽ രണ്ടാഴ്ച മുൻപ് അനുവാദം വാങ്ങണം. ഷെയ്‌നിനോട് ജയിൽരംഗമാണെന്ന് കൃത്യമായി പറഞ്ഞിരുന്നതാണ്. ഞാൻ എത്തിക്കോളാമെന്ന് അറിയിക്കുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടരമണിതൊട്ട് ഞങ്ങളെല്ലാം അവിടെ സെറ്റിട്ട് കാത്തിരിക്കുകയായിരുന്നു. ഷെയിൻ ഏകദേശം നാലുമണിയായപ്പോഴാണ് എത്തിയത്. ജയിലിൽ അഞ്ചുമണിവരെയാണ് അനുവദിച്ചിട്ടുള്ള സമയം. ഈ കിട്ടിയ ഒരു മണിക്കൂറിലാണ് ജയിൽ രംഗം എടുത്തത്.'-സംവിധായകൻ പറയുന്നു. നായികയായി അഭിനയിക്കുന്ന കുട്ടി പഠിത്തം വരെ കളഞ്ഞിട്ടാണ് ഫെബ്രുവരി മുതൽ സിനിമയുമായി സഹകരിക്കുന്നത്. മെയ് മാസത്തിൽ തീരേണ്ട ചിത്രം വിവാദങ്ങൾ കാരണമാണ് ഇത്രയേറെ നീണ്ടതെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.

പുലർച്ചെ രണ്ടരവരെ അഭിനയിപ്പിച്ചു എന്ന് ആരോപണത്തിനും സംവിധായകന് മറുപടിയുണ്ടായിരുന്നു. ആ ദിവസം രാത്രി ഏഴുമണിതൊട്ട് എല്ലാവരും കാത്തിരിക്കുകയായിരുന്നു. സഹതാരം ഷൈൻ ടോം ചാക്കോയ്ക്ക് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോകേണ്ടതുണ്ടായിരുന്നു. ഷെയിനിനൊപ്പമുള്ള രംഗം എടുത്തിട്ടുവേണം അദ്ദേഹത്തിന് പോകാൻ. ഷെയ്ൻ അന്നും താമസിച്ചാണ് വന്നത്. ഏകദേശം പത്തരമണിയായി എത്തിയപ്പോൾ. ഷെയ്‌നിന്റെ ഈ പെരുമാറ്റം കാരണം സെറ്റിൽ എല്ലാവരും മടുത്തിരുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ബോളിവുഡിലൊക്കെ പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹം പറഞ്ഞു ഇതിങ്ങനെ സഹിക്കാൻ പറ്റില്ല നമുക്ക് സംസാരിച്ചിട്ട് ഷൂട്ടിങ്ങ് തുടങ്ങാമെന്ന്. ഷെയ്‌നിനോട് കാര്യങ്ങൾ സംസാരിച്ചുകഴിഞ്ഞപ്പോൾ പന്ത്രണ്ടര മണിയായി. അതിനുശേഷമായിരുന്നു ഷൂട്ടിങ്ങ്. ആ സീൻ തീർന്നപ്പോൾ രണ്ടര മണിയായി. അതല്ലാതെ ആരും ഷെയ്‌നിനെ നിർബന്ധിച്ച് അഭിനയിപ്പിച്ചിട്ടില്ല.

അദ്ദേഹം സെറ്റിലുണ്ടാകുന്ന സമയം തന്നെ കുറവായിരുന്നു. ഒരു സീൻ അഭിനയിക്കും. എന്നിട്ട് കാരവനിൽ പോയിരിക്കും. അസോസിയേറ്റ് വിളിക്കാൻ ചെല്ലുമ്പോൾ കാപ്പി കുടിച്ചിട്ട് വരാം, എന്തെങ്കിലും കഴിച്ചിട്ട് വരാം എന്നെല്ലാം പറഞ്ഞ് പിന്നെയും താമസിക്കും. ഒരു രംഗം കഴിഞ്ഞുകഴിഞ്ഞാൽ കുറേനേരം ആലോചനയാണ്. അങ്ങനെയും സമയം പോകും. ഷെയ്ൻ എത്തുന്ന ദിവസം ഒന്നോ രണ്ടോ സീൻ മാത്രമാണ് ഷൂട്ട് ചെയ്യാൻ സാധിച്ചിട്ടുള്ളത്. സിനിമയിൽ കൂടുതലുള്ളത് ഷെയ്‌നിന്റെ രംഗമാണ്. ഈ രീതിയിൽ പെരുമാറിയാൽ എങ്ങനെയാണ് സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത്. ഷെയിൻ മാത്രമല്ലല്ലോ ഈ സിനിമയിലുള്ളത്. മറ്റ് സഹതാരങ്ങളുമുണ്ട്. പല കാലഘട്ടങ്ങളാണ് കാണിക്കുന്നത്. അതിനായി ഒരേ ലുക്ക് കാത്തുസൂക്ഷിക്കണം. മറ്റു താരങ്ങൾക്ക് വെയിൽ തീർന്നിട്ട് വേണം വേറെ സിനിമകളിൽ അഭിനയിക്കാൻ. പലർക്കും ലുക്ക് മെയിന്റെയിൻ ചെയ്യണം എന്നു പറഞ്ഞതുകൊണ്ട് അവസരങ്ങൾ വരെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

എനിക്ക് സഹികെട്ടിട്ടാണ് ഷെയ്‌നിന്റെ ഉമ്മയെ ഫോണിൽ വിളിച്ച് കാര്യം പറയേണ്ടി വന്നത്. അവർ ഷെയ്‌നോട് കാര്യങ്ങൾ പറയാമെന്നും പറഞ്ഞു. അതിന്റെ പിറ്റേന്നാണ് ഷെയ്ൻ സെറ്റിലെത്തിയിട്ട് 'ശരത്തേട്ടൻ പ്രകൃതിയെ നശിപ്പിക്കുകയാണ്. പ്രകൃതി പകരം ചോദിക്കും' എന്നൊക്കെ മെസേജ് അയച്ചത്. എന്നിട്ട് സെറ്റിലിരുന്ന ഒരു ബൈക്കുമെടുത്ത് ഷെയിൻ എവിടെയോ പോയി. നിർമ്മാതാവ് ജോബി ജോർജുമായിട്ടുള്ള പ്രശ്‌നങ്ങൾ ഷെയ്‌നിന്റെ മനസിൽ ഇപ്പോഴുമുണ്ട്. സിനിമയുടെ കണ്ടിന്യുവേഷൻ പോകും, തലമുടി വെട്ടരുതെന്ന് ഞാൻ നൂറുവട്ടം പറഞ്ഞതാണ്. പക്ഷേ കേട്ടില്ല. അന്ന് ജോബിജോർജിനൊപ്പം പ്രസ്മീറ്റിൽ എനിക്കും പങ്കെടുക്കേണ്ടി വന്നു. ഷെയിനിനോട് ആ വിവരവും ഞാൻ പറഞ്ഞതാണ്. എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ സിനിമയെക്കുറിച്ച് മാത്രമേ പറയുകയുള്ളൂ എന്ന് പറഞ്ഞിട്ടാണ് പോയത്. ഷെയ്ൻ നിഗം എന്ന അഭിനേതാവിന്റെ പ്രകടനം നൂറു ശതമാനം മികച്ചതാണ്. എന്നാൽ ഒരു സിനിമയുടെ സെറ്റിൽ ഇത്തരം പെരുമാറ്റം ആവർത്തിച്ചുകൊണ്ടിരുന്നാൽ എങ്ങനെയാണ് പരാതിപ്പെടാതിരിക്കാനാകുന്നത്. ഞാനുമൊരു മനുഷ്യനല്ലേ.- ശരത്ത് പ്രതികരിച്ചു.

വിവാദത്തിൽ ഷെയിൻ നിഗം പ്രതികരിക്കുന്നത് ഇങ്ങനെ

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത്ത് ശരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമയ്ക്കു ശേഷം വെയിൽ എന്ന സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്ത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനിൽ ശരത്ത് വന്നുകൊണ്ടിരുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വച്ചാണ് ഏകദേശരൂപം ആയത്. അപ്പോഴേക്കും ഞങ്ങളുെട പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമ്മാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് പിന്നെ എന്നെ കാണാൻ വരുന്നത്.

സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത്ത് എന്ന സുഹൃത്തിന് ഈ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടയ്ക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ എല്ലാവർക്കും അറിയാമല്ലോ. എറണാകുളം പ്രസ്‌ക്ലബിൽ പ്രസ്മീറ്റിന് പോകുന്നതിനു മുമ്പ് ശരത്ത് എന്നെ വിളിച്ചു പറഞ്ഞു. എനിക്കു വേണ്ടി സംസാരിക്കാനാണ് അവിടെ പോകുന്നതെന്ന്. എന്നാൽ അവിടെ ചെന്നിട്ട് നിർമ്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ്‌ െചയ്തത്. അന്നത്തെ പ്രശ്‌നം നിർമ്മാതാക്കളുടെ സംഘടന, അമ്മ സംഘടനയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നുകൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന സിനിമയ്ക്കു വേണ്ടി 15 ദിവസം നീക്കിവയ്ക്കണമെന്ന് ധാരണ ഉണ്ടായി. ഈ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ് ആണ് ശരത്തുമായി കൂടി ആലോചിച്ച് 15 ദിവസം മതിയെന്ന തീരുമാനം സംഘടനാഭാരവാഹികളെ അറിയിച്ചത്.

നിർമ്മാതാവ് ജോബി ജോർജ് എനിക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുപോലും നിർമ്മാതാക്കളുടെ സംഘടനയോടും അമ്മ സംഘടനയോടുമുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജിന്റെ നിർമ്മാണത്തിലുള്ള സിനിമയിൽ വീണ്ടും അഭിനയിക്കാൻ തയ്യാറായത്. ഈ ഒത്തുതീർപ്പു വ്യവസ്ഥയിലെ 15 ദിവസങ്ങളാണ് പുതിയ പ്രശ്‌നങ്ങൾക്കു തുടക്കം. നവംബർ 11ന് രാവിലെ 11 മണിക്ക് ശരത്ത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് എനിക്ക് താൽപര്യം എന്നും മറിച്ചൊരു തീരുമാനത്തിനു താൽപര്യമില്ലെന്നും ഞാൻ അറിയിച്ചു. നവംബർ 16ന് ലൊക്കേഷനിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്‌നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജർ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് അവനെ മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഷോട്ട് റെഡിയാണെന്ന് എന്നെ വിളിച്ചുവരുത്തിയതിനു ശേഷമാണ് അവർ ലൈറ്റ്അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കാതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി എട്ടു മുതൽ പത്ത് മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കൂർ വരെ ആണ് ഈ സിനിമയ്ക്കു േവണ്ടി ഞാൻ സഹകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീർണമായ നാലു കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് ആർട്ട് ഫോം ആണ്. അല്ലാതെ യാന്ത്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനസാന്നിധ്യത്തിനും ഏകാഗ്രതയ്ക്കും കോട്ടംതട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം. എന്നിലെ കലാകാരന് അത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തു തീർത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എട്ട് സീനുകൾ ചെയ്തു തീർത്തു. സങ്കീർണമായ അഭിനയമുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട് ഇന്നലെ രാവിലെ കൂടി ശരത്ത് വളരെ മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് എനിക്ക് മുന്നോട്ടുപോകാൻ കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യാൻ ശ്രമിക്കുന്ന കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും കാര്യത്തിൽ സന്തുഷ്ടരാണ്. എനിക്ക് ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപ്പെട്ട നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും അമ്മ സംഘടനയും മനസിലാക്കി എനിക്കു വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവനാണ്. ഞാൻ ആരുടെയും അടിമയല്ല. ഞാനും ഒരു മനുഷ്യനാണ്. സത്യമേവ ജയതേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP