Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ പതാക ഉയർത്തിയത് രോഹിത് വെമുലയുടെ മാതാവും ജുനൈദിന്റെ ഉമ്മയും ചേർന്ന്; ആസാദി മുദ്രാവാക്യം ആവേശക്കൊടുമുടിയിലുയർത്തി ആയിരങ്ങളും; പെൺസമര ശക്തിയേയും ദേശീയ ബോധത്തെയും തകർക്കാൻ സംഘടിത നുണപ്രചാരകർക്കാകില്ലെന്ന് പ്രഖ്യാപിച്ച് ഷഹീൻ ബാഗ്; രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ലോകശ്രദ്ധ നേടുന്നത് ഇങ്ങനെ

ദേശീയ പതാക ഉയർത്തിയത് രോഹിത് വെമുലയുടെ മാതാവും ജുനൈദിന്റെ ഉമ്മയും ചേർന്ന്; ആസാദി മുദ്രാവാക്യം ആവേശക്കൊടുമുടിയിലുയർത്തി ആയിരങ്ങളും; പെൺസമര ശക്തിയേയും ദേശീയ ബോധത്തെയും തകർക്കാൻ സംഘടിത നുണപ്രചാരകർക്കാകില്ലെന്ന് പ്രഖ്യാപിച്ച് ഷഹീൻ ബാഗ്; രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ലോകശ്രദ്ധ നേടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം മുമ്പൊരിക്കലും കണ്ടുപരിചയമില്ലാത്ത നിലയിൽ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. മുസ്ലിം പള്ളികളിൽ പതാക ഉയർത്തിയും ക്രിസ്ത്യൻ പള്ളികളിൽ ഭരണഘടനയുടെ ആമുഖം വായിച്ചും കേരളം വ്യത്യസ്തമാകുമ്പോൾ ഡൽഹിയിലെ ഷഹീൻ ബാഗ് ലോക ശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതലേ തുടർച്ചയായി പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിൽ ത്രിവർണ്ണ പതാകയേന്തി ആയിരങ്ങളാണ് തെരുവിൽ അണിനിരന്നത്.

ദേശീയ ഗാനം ആലപിച്ചും ഭരണഘടനാ ആമുഖം വായിച്ചും പ്രതിഷേധക്കാർ റിപബ്ലിക് ദിനം ആഘോഷിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തോളമായി വനിതകൾ നേതൃത്വം നൽകുന്ന രാപ്പകൽ സമരം ഇവിടെ തുടരുകയാണ്. റിപ്പബ്ലിക് ദിനത്തിൽ അൻപതിനായിരത്തോളം പേരാണ് ഇവിടെ ഒത്തുകൂടിയത്. ജാതിവെറിക്കിരയായി മരണപ്പെടേണ്ടി വന്ന രോഹിത് വെമുലയുടെ , മാതാവ് രാധിക വെമുലയും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ജുനൈദിന്റെ, ഉമ്മ സൈറാ ബാനുവും ചേർന്ന് ഇവിടെ പതാക ഉയർത്തി. അണിനിരന്നവർ മൂവർണക്കൊടിയേന്തി ആസാദി മുദ്രാവാക്യങ്ങൾ മുഴക്കി.

ദേശീയ പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും അംഗീകരിക്കാനാകില്ലെന്ന് സമരക്കാർ ആഹ്വാനം ചെയ്തു. നാനാജാതി മത വിഭാഗങ്ങളിൽപ്പെടുന്ന വിവിധ പ്രായത്തിലുള്ളവരാണ് സമരകേന്ദ്രത്തിൽ ഒത്തുകൂടുന്നത്. ഐടി സെല്ലുകളുടെയോ ദേശീയ മാധ്യമങ്ങളുടെയോ സംഘടിതമായ എതിർപ്രചാരണങ്ങൾക്ക് ഈ പെൺസമര ശക്തിയെ തകർക്കാനാവില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഈൻക്വിലാബ്, ആസാദി മുദ്രാവാക്യങ്ങളാലും പാട്ടുകളാലും മുഖരിതമാണ് ഇവിടം. പൗരത്വ നിയമത്തിനെതിരെ തീർത്തും സമാധാനപരവും ശക്തവുമായ സമരമാണ് ഷഹീൻബാഗിൽ നടന്നുവരുന്നത്.

സമരത്തിന് നേതാക്കളില്ല പകരം സംഘാടകർ മാത്രമേയുള്ളൂവെന്നതാണ് സവിശേഷത. വിദ്യാർത്ഥികളും മുതിർന്നവരും പ്രായമേറിയവരുമെല്ലാം സമരമുന്നണിയിലുണ്ട്. ഇടതടവില്ലാതെ വേദിയിൽ സംസാരങ്ങളും സംവാദങ്ങളും അരങ്ങേറുന്നു. സമരവേദിയിലെത്തുന്നവർ കയ്യിൽ കരുതുന്ന ഭക്ഷണം എല്ലാവരും പങ്കിട്ടുകഴിക്കുന്നു. ഡൽഹി തണുത്തുവിറയ്ക്കുമ്പോൾ പോലും ഊർജസ്വലമായിരുന്നു പ്രക്ഷോഭ കേന്ദ്രം. താൽക്കാലിക ലൈബ്രറിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റീഡ് ഫോർ റെവല്യൂഷൻ (വിപ്ലവത്തിനായി വായിക്കൂ) എന്ന മുദ്രാവാക്യവും ഇവിടെ ഉയർത്തുന്നുണ്ട്. അതേസമയം കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്റെ തുടക്കം മുതൽ ഷഹീൻ ബാഗ് തെരുവിലാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ തുടർച്ചയായി നടക്കുന്ന ഷഹീൻ ബാഗ് സമരത്തിന് വ്യാപക പിന്തുണയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ലഭിച്ചത്. അതിനിടെ, ഡിസംബർ പതിനഞ്ച് മുതൽ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗ് - കാളിന്ദീഗുഞ്ച് പാത തുറക്കുന്നതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP