Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തളിക്കുളത്ത് കോൺഗ്രസ് യുവ നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ; കുറ്റാരോപിതനെ നശിപ്പിക്കാൻ വേണ്ടി പരാതിക്കാരി മറ്റാരുടെയോ ഉപകരണമായെന്ന് കോൺഗ്രസ്സ് നേതാവ് ലാലി വിൻസന്റ്; കെട്ടിച്ചമച്ച കേസാണെന്നും ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും കുറ്റാരോപിതനായ യദുകൃഷ്ണൻ; വിവാദം കൊഴുക്കുന്നു

തളിക്കുളത്ത് കോൺഗ്രസ് യുവ നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ; കുറ്റാരോപിതനെ നശിപ്പിക്കാൻ വേണ്ടി പരാതിക്കാരി മറ്റാരുടെയോ ഉപകരണമായെന്ന് കോൺഗ്രസ്സ് നേതാവ് ലാലി വിൻസന്റ്; കെട്ടിച്ചമച്ച കേസാണെന്നും ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും കുറ്റാരോപിതനായ യദുകൃഷ്ണൻ; വിവാദം കൊഴുക്കുന്നു

റിയാസ് ആമി അബ്ദുള്ള

തൃശൂർ: തളിക്കുളത്ത് കോൺഗ്രസ് യുവ നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ. കുറ്റാരോപിതനെ നശിപ്പിക്കാൻ വേണ്ടി പരാതിക്കാരി മറ്റാരുടെയോ ഉപകരണമായതായി കോൺഗ്രസ്സ് നേതാവും കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷൻ കൺവീനറുമായ അഡ്വക്കേറ്റ് ലാലി വിൻസന്റ് മറുനാടൻ മലയാളിയോട് പറഞ്ഞു. പരാതിക്കാരിക്ക് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അവർ പറഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ യദുകൃഷ്ണനെതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് പരാതിയുമായി രംഗത്ത് വന്നത്. എന്നാൽ തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്നും പാർട്ടിയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നും യദുകൃഷ്ണൻ പറയുന്നു. പോക്സോ കോടതി യദുകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ച് ശനിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയെ താൻ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും ആ പെൺകുട്ടിയെ ചിലർ തനിക്കെതിരേ ഉപയോഗിക്കുകയാണെന്നും യദുകൃഷ്ണൻ ആരോപിക്കുന്നു. ഈ കേസ് ഉണ്ടാക്കിയെടുത്ത കോൺഗ്രസ് നേതാക്കളെ താൻ വെളിപ്പെടുത്തുമെന്നും യദുകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം യദുകൃഷ്ണനെതിരേ ഉയർത്തിയ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് പെൺകുട്ടി. യുകൃഷ്ണൻ തന്നോട് മോശമായി പെരുമാറിയെന്നും കുറ്റക്കാരനായിട്ടും യദുകൃഷ്ണനെ സംരക്ഷിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും പരാതിക്കാരി ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത് ഇങ്ങനെയാണ് 'കഴിഞ്ഞ ജൂലൈ മാസം അഞ്ചാം തീയതി രാത്രി 9 മണിക്ക് അയാൾ എന്റെ വീട്ടിൽ വന്നു. എനിക്ക് കാലിനു പരിക്ക് പറ്റിയിരിക്കുന്ന സമയമായിരുന്നു. കട്ടിലിൽ കിടക്കുകയായിരുന്ന എന്റെ കാലിൽ ദുരുദ്ദേശത്തോടെ അയാൾ പിടിച്ചു. ഞാൻ അയാളുടെ കൈ തട്ടി മാറ്റി. ഇത് എന്റെ അമ്മ കണ്ടിരുന്നു. പിന്നീട് പലപ്പോഴും അയാൾ എന്നോട് അമ്മ വീട്ടിയിലില്ലാത്ത സമയത്ത് അയാളെ വിളിക്കണമെന്നും പറഞ്ഞു ശല്യപ്പെടുത്താൻ തുടങ്ങി'. ഇതേ തുടർന്ന് പരാതിക്കാരി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകുകയായിരുന്നു. പരാതി കേട്ട കെപിസിസി പ്രസിഡന്റ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പത്മജ വേണുഗോപാൽ, വത്സല പ്രസന്നകുമാർ, അഡ്വക്കേറ്റ് ലാലി വിൻസന്റ് എന്നിവരായിരുന്നു അംഗങ്ങൾ. സ്ത്രീ പീഡനത്തിന്റെ ഏഴകലത്ത് വരുന്ന ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ കമ്മിഷൻ കൺവീനറായിരുന്ന അഡ്വക്കേറ്റ് ലാലി വിൻസന്റ് മറുനാടനോട് പറഞ്ഞത്. പരാതിയിലോ സംഭവത്തിലോ യാതൊരു കഴമ്പും ഇല്ലെന്ന് അവർ പറഞ്ഞു. കുറ്റാരോപിതനെ നശിപ്പിക്കാൻ വേണ്ടി പരാതിക്കാരി ആരുടെയോ ഉപകരണം ആയതാണെന്നും ലാലി വിൻസന്റ് മറുനാടനോട് പറഞ്ഞു. പരാതിക്കാരി പാർട്ടി ഭാരവാഹിയല്ലെന്നും ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണോ പരാതി എന്നതിനെ പറ്റി തനിക്ക് അറിയില്ലെന്നും ലാലി വിൻസന്റ് പറഞ്ഞു.

'ഞങ്ങൾ മൂന്ന് സ്ത്രീകളും സാധ്യമായ എല്ലാ രീതിയിലും ആ പെൺകുട്ടിയുടെ ഒപ്പം നിൽക്കാനാണ് നോക്കിയത്. അന്വേഷണ ഘട്ടത്തിലും തെളിവെടുപ്പിലുമെല്ലാം. പക്ഷെ ആ പെൺകുട്ടി പറയുന്ന കാര്യങ്ങളിൽ യാതൊരു സത്യവുമില്ല എന്നാണ് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്.' പരാതിയെക്കുറിച്ച് ലാലി വിൻസന്റ് പറയുന്നതിങ്ങനെയാണ്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പാർട്ടിയിലെ തന്നെ മറ്റൊരു നേതാവ് പെൺകുട്ടിയെ യദുകൃഷ്ണന് എതിരെ ഉപയോഗിക്കുകയാണുണ്ടായത് എന്നാണ് കമ്മീഷന്റെ നിഗമനം. താൻ നിരപരാധിയാണെന്നാണ് യദുകൃഷ്ണനും പറയുന്നത്. തന്റെ ഭാഗത്തെ സത്യം തെളിയിക്കാൻ വേണ്ട എല്ലാ രേഖകളും തെളിവുകളും കൈവശമുണ്ടെന്നും യദുകൃഷ്ണൻ മറുനാടനോട് പറഞ്ഞു. സാധാരണ പീഡന കേസുകളിൽ മുൻകൂർ ജാമ്യത്തിനായി ഒരാളും പോക്സോ കോടതിയെ സമീപിക്കാറില്ല. എന്റെ ഭാഗത്ത് നൂറു ശതമാനം ന്യായവും സത്യവുമുള്ളതുകൊണ്ടാണ് ഞാൻ പോക്സോ കോടതിയിൽ തന്നെ ജാമ്യാപേക്ഷ കൊടുത്തത്. സാധാരണ മുൻകൂർ ജാമ്യാപേക്ഷ അപ്പോൾ തന്നെ തള്ളുന്നതാണ് പോക്സോ കോടതിയുടെ രീതി. പക്ഷേ, എനിക്ക് കോടതി ജാമ്യം നൽകി. അവർ കൊടുത്ത പരാതിയിൽ കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് എന്റെ ജാമ്യാപേക്ഷ ഒറ്റയടിക്ക് നിഷേധിക്കാൻ കോടതി മുതിരാഞ്ഞത്. യദുകൃഷ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇലക്ഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായിരിക്കുന്നതെന്നും പ്രദേശത്തെ മറ്റൊരു കോൺഗ്രസ് നേതാവായ ശോഭസുബിനാണ് പരാതിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും യദുകൃഷ്ണൻ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഉതകുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നാണ് യദുകൃഷ്ണൻ പറയുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP