Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമ്പത് വർഷത്തിനിടയിൽ കേരളത്തിലേക്കെത്തിയത് ഏഴ് മാരക രോഗങ്ങൾ; ഏറ്റവുമധികം ജീവനുകൾ കവർന്നത് എച്ച്1 എൻ 1, എലിപ്പനി എന്നിവ; ലൈം ഡിസീസിനെ പിന്നീട് കണ്ടെത്താനുമായില്ല; മാരക രോഗങ്ങളുടെ പട്ടികയിലേക്ക് 21മനായി കേരളത്തിലേക്കെത്തിയ കൊറോണയേയും കേരളം നേരിടുന്നത് ജാഗ്രതയോടെ

ഒമ്പത് വർഷത്തിനിടയിൽ കേരളത്തിലേക്കെത്തിയത് ഏഴ് മാരക രോഗങ്ങൾ; ഏറ്റവുമധികം ജീവനുകൾ കവർന്നത് എച്ച്1 എൻ 1, എലിപ്പനി എന്നിവ; ലൈം ഡിസീസിനെ പിന്നീട് കണ്ടെത്താനുമായില്ല; മാരക രോഗങ്ങളുടെ പട്ടികയിലേക്ക് 21മനായി കേരളത്തിലേക്കെത്തിയ കൊറോണയേയും കേരളം നേരിടുന്നത് ജാഗ്രതയോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൊറോണയെ ഫലപ്രദമായി നേരിടാനാകുന്നതിന്റെ ആശ്വാസത്തിലാണ് കേരളം. വൈറസ് ബാധിതരായ മൂന്നു പേരും ചെറുപ്പക്കാരായിരുന്നു എന്നതും. നീരീക്ഷണം ഫലപ്രദമായി നടത്താൻകഴിഞ്ഞതും അടുക്കും ചിട്ടയോടും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിഞ്ഞതുമാണ് മാരക വൈറസിന് കേരളത്തിൽ മരണം വിതയ്ക്കാൻ കഴിയാത്ത സാഹചര്യം ഒരുക്കിയത്. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് വൈറസിനെ കുറിച്ച് കൃത്യമായ ധാരണ നൽകാനും അതേസമയം, പൊതുസമൂഹത്തിൽ പരിഭ്രാന്തി പടർത്താതിരിക്കാനും ഭരണകൂടവും കൃത്യമായ ശ്രദ്ധ ചെലുത്തി. സംസ്ഥാനത്തെ മാരക പകർച്ചവ്യാധി പട്ടികയിലേക്കെത്തുന്ന 21മനാണ് കൊറോണ. കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ കൊറോണ ഉൾപ്പെടെ ഏഴ് മാരക രോഗങ്ങളാണ് കേരളത്തിലേക്കെത്തിയത്. ഇതിൽ 2019ൽ പടർന്നു പിടിച്ച എലിപ്പനിയാണ് ഏറ്റവും കൂടുതൽ മരണം വിതച്ചത്. 2013ൽ എത്തിയ ലൈം ഡിസീസ് പിന്നീട് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.

2013-ൽ വയനാട്ടിലെ വന്യജീവിസങ്കേതമേഖലാ പരിധിയിൽ താമസിക്കുന്ന എട്ടുപേരെ ബാധിച്ച് ഒരാളുടെ മരണത്തിനു കാരണമായ ലൈം ഡിസീസാണ് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെടാതെ 2018-ൽ മാരക രോഗങ്ങളുടെ പട്ടികയിൽ നിന്നൊഴിവാക്കുകയായിരുന്നു. മാൻചെള്ളിൽ നിന്നും പടർന്നു പിടിക്കുന്ന ലൈം ഡിസീസ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് വയനാട്ടിലാണ്.

എന്നാൽ, ഡിഫ്തീരിയ, ചെള്ളുപനി, തക്കാളിപ്പനി, കുരങ്ങുപനി, നിപ, വെസ്റ്റ്‌നൈൽ പനി എന്നിവ പട്ടികയിൽ സ്ഥാനംപിടിച്ചു. ഇക്കൊല്ലം സംസ്ഥാനത്തെ മാരക പകർച്ചവ്യാധിപ്പട്ടികയിലേക്ക് 21-ാമത്തെ ഇനമായി കൊറോണയുമെത്തി.

69 പേരെ ബാധിച്ച് രണ്ടുപേരുടെ മരണകാരണമായതോടെ 2016-ലാണ് ഡിഫ്തീരിയ പകർച്ചവ്യാധിപ്പട്ടികയിലിടം നേടിയത്. 2019-ൽ കേരളത്തിൽ 32 പേരിൽ ഡിഫ്തീരിയ ബാധയുണ്ടായി. രണ്ടുപേർ മരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ ഓരോവർഷവും ഡിഫ്തീരിയ ബാധിച്ച് മരണമുണ്ട്.

2012-ൽ സംസ്ഥാനത്ത് ചെള്ളുപനി കണ്ടെത്തിയത്. നാലുപേരുടെ മരണത്തിനു കാരണമായ ചെള്ളുപനി ഇപ്പോഴും മാരക പകർച്ചവ്യാധിയായി തുടരുന്നു. 2019-ലും 633 പേരെ ചെള്ളുപനി ബാധിച്ചു. മൂന്നുപേർ മരിച്ചു. ഇതേവർഷംതന്നെ തക്കാളിപ്പനി 115 പേരിൽ റിപ്പോർട്ട് ചെയ്‌തെങ്കിലും ഇതുവരെ മരണകാരണമായില്ല. 2013-ൽ ഒരാളിൽ റിപ്പോർട്ട് ചെയ്ത കുരങ്ങുപനി ഇപ്പോഴും മാരകമായി തുടരുന്നുണ്ട്. 2019-ൽ എട്ടുപേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ടുപേരുടെ മരണത്തിനും കാരണമായി.

2018-ൽ നിപ 16 പേരുടെ മരണകാരണമായി. 2019-ൽ ഒരാളിൽ റിപ്പോർട്ട് ചെയ്തപ്പോഴേക്കും നിയന്ത്രിച്ചതിനാൽ മരണമുണ്ടായില്ല. 2018-ൽ ആദ്യമായി ഒരാളിൽ റിപ്പോർട്ട് ചെയ്ത വെസ്റ്റ്‌നൈൽ പനി 2019-ൽ 11 പേരെ ബാധിക്കുകയും രണ്ടുപേരുടെ മരണത്തിനു കാരണമായി. എച്ച് 1 എൻ 1, എലിപ്പനി എന്നിവയാണ് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനു കാരണമാകുന്ന പകർച്ചവ്യാധികൾ. എച്ച് 1 എൻ 1 ബാധിച്ച് 45 പേരും എലിപ്പനി ബാധിച്ച് 57 പേരും 2019-ൽ മരിച്ചു.

ജാഗ്രതയോടെ കേരളം

സാങ്കേതിക രംഗത്തും ആരോഗ്യ രംഗത്തും വൻ കുതിച്ചു ചാട്ടം നടത്തിയ ചൈന പോലും അമ്പരന്നു നിന്ന കൊലയാളി വൈറസിനെയാണ് കേരളം ജാഗ്രതയോടെ നേരിട്ട് കീഴടക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് വൈറസ് ബാധിതരായ മൂന്ന് പേരുടെയും നില മെച്ചപ്പെടുന്നതും പുതുതായി ആർക്കും രോഗബാധ ഇല്ലാത്തതും കേരളീയ പൊതുസമൂഹം ആശ്വാസത്തോടെയാണ് കേൾക്കുന്നത്.

ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാധീതമായ സമയത്ത് തന്നെ കേരളത്തിലും മുൻകരുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ് കൊറോണയെ നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന് കഴിഞ്ഞത്. ചൈനയിൽ നിന്നും മറ്റ് വൈറസ് ബാധിത പ്രദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ എയർപോർട്ടിൽ വെച്ച് തന്നെ പ്രാഥമിക പരിശോധന നടത്തുകയും നിരീക്ഷിക്കുകയും രക്ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഓരോ ജില്ലയിലും മെഡിക്കൽ കോളജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിരുന്നു. ഒരു വൈറസ് ബാധ പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാത്ത സമയത്തായിരുന്നു ഈ മുന്നൊരുക്കങ്ങളൊക്കെ.

വാർത്താമാധ്യമങ്ങളിലൂടെ കേരളത്തിലാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞ ഉടൻ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു. തൊട്ടു പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു. ആരോഗ്യവകുപ്പിലെ ഉന്നതരെല്ലാം പങ്കെടുത്ത യോഗത്തിന് ശേഷം മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.

ചൈനയിൽനിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാർത്ഥിനിയെ ആവശ്യമെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലേക്കെത്തി സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ സുരക്ഷാ മുന്നൊരുക്കങ്ങൾക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ തൃശ്ശൂരിൽ നിന്നുള്ള മന്ത്രി വി എസ് സുനിൽ കുമാറും തലസ്ഥാനത്തെ പരിപാടികൾ എല്ലാം റദ്ദാക്കി തൃശ്ശൂരിലേക്ക് തിരിച്ചു.

ചൈനയിൽ സ്ഥിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിലും വൈറസിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മെഡിസിന് പഠിക്കാനായി തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റികളിൽ ഒന്നായിരുന്നു വുഹാൻ. അതുകൊണ്ടു തന്നെ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പരിശോധിക്കാനും നിരീക്ഷിക്കാനംു സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത കാട്ടി. വുഹാനിൽ നിന്നും മാത്രമല്ല, കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെല്ലാം തിരിച്ചെത്തുന്നവർ നിരീക്ഷിക്കപ്പെട്ടു.

ഭയപ്പെടുത്താതെ ഭരണകൂടം

ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനും സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും പ്രത്യേകം ശ്രദ്ധ ചെലുത്തി. കൃത്യമായ ബോധവൽക്കരണങ്ങൾ പലവിധത്തിൽ നൽകുമ്പോഴും നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാം മലയാളികൾ കൊറോണയേയും കീഴടക്കും എന്ന ബോധം ഓരോ പൗരന്റെയും ഉള്ളിലേക്ക് ആഴത്തിൽ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരേയും നിലയ്ക്ക് നിർത്താനും സർക്കാർ ശ്രദ്ധിച്ചു. മാരകമായ വൈറസിനെ ലോകം ഭയത്തോടെ നോക്കുകയും കേൾക്കുയും ചെയ്തപ്പോൾ കേരളം ഒരേ മനസ്സോടെ വൈറസിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടി. അത് പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തു. മരണം വിതയ്ക്കാൻ എത്തിയ മാരക വൈറസിനെ കേരളം നിഷ്പ്രയാസം വരുതിയിലാക്കി.

നിപ്പയെ തുരത്തിയ നിശ്ചയദാർഢ്യം

കൊറോണ കേരളത്തിലേക്കെത്തും എന്ന വാർത്തകൾ പരന്നപ്പോൾ തന്നെ നാം അതിജീവിക്കും എന്ന സന്ദേശമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്തേക്കെത്തിയ മാരക രോഗങ്ങളെ ഏറെക്കുറെ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. നിപ്പയെ അതിജീവിച്ച കേരളത്തിന് അത് നിഷ്പ്രയാസം കഴിയും എന്ന ജനങ്ങളും വിശ്വസിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ അതേപടി അനുസരിച്ചു. മുറിവൈദ്യന്മാരും മറ്റും പതിവുപോലെ രംഗത്തെത്തിയെങ്കിലും കേരളം അതിനൊന്നും ചെവി കെടുത്തില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP