Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹർത്താൽ വിരുദ്ധ വികാരത്തിന് ആദ്യം പരീക്ഷണ വസ്തുവാകുന്നത് ജനവരി 8,9 തീയതികളിലെ ദേശീയ പണിമുടക്ക്; എല്ലാ കടകളും തറക്കുമെന്ന് പ്രതിജ്ഞയെടുത്തത് 64 വ്യാപാര സംഘടനകളും 28 ടൂറിസം സംഘടനകളും; ഡിസംബർ 24ന് നേതാക്കളുടെ തലച്ചോറിൽ ലൈറ്റ് തെളിയാൻ നിരത്തിൽ ഇറങ്ങുന്ന സർവ്വ വാഹനങ്ങളും ലൈറ്റ് ഇട്ടോടണമെന്ന് സെ നോ ടു ഹർത്താൽ സംഘടനകൾ; 2019നെ ഹർത്താൽ വിരുദ്ധ കേരളം ആക്കാനുള്ള നീക്കത്തെ നമുക്കും വിജയിപ്പിക്കാം

ഹർത്താൽ വിരുദ്ധ വികാരത്തിന് ആദ്യം പരീക്ഷണ വസ്തുവാകുന്നത് ജനവരി 8,9 തീയതികളിലെ ദേശീയ പണിമുടക്ക്; എല്ലാ കടകളും തറക്കുമെന്ന് പ്രതിജ്ഞയെടുത്തത് 64 വ്യാപാര സംഘടനകളും 28 ടൂറിസം സംഘടനകളും; ഡിസംബർ 24ന് നേതാക്കളുടെ തലച്ചോറിൽ ലൈറ്റ് തെളിയാൻ നിരത്തിൽ ഇറങ്ങുന്ന സർവ്വ വാഹനങ്ങളും ലൈറ്റ് ഇട്ടോടണമെന്ന് സെ നോ ടു ഹർത്താൽ സംഘടനകൾ; 2019നെ ഹർത്താൽ വിരുദ്ധ കേരളം ആക്കാനുള്ള നീക്കത്തെ നമുക്കും വിജയിപ്പിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സംസ്ഥാനത്ത് 2017-ൽ 121 ഹർത്താലുകളും 2018-ൽ ഇതുവരെ 97 ഹർത്താലുകളും നേരിടേണ്ടിവന്നു. ശരാശരി 100 ഹർത്താലുകൾ ഒരു വർഷം ഉണ്ടാകുമ്പോൾ വ്യാപാര-വ്യവസായ-ടൂറിസം മേഖലകളിലായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നു. ഇനി അത് കഴിയില്ലെന്നാണ് വ്യാപാര സമൂഹത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഇനി ഹർത്താലുകളോട് സഹകരിക്കില്ലെന്നാണ് ഇവർ പറയുന്നത്. ഇതോടെ ജനുവരി എട്ട്, ഒൻപത് തീയതികളിലെ ദേശീയ പണിമുടക്ക് അതിനിർണ്ണായകമാകും. ഇടത് സംഘടനകളുടെ പിന്തുണയുള്ള പണിമുടക്ക് രണ്ട് ദിവസം കേരളത്തെ നിശ്ചലമാക്കുന്നതാണ് മുൻ രീതി. ഇതിന് മാറ്റം വരുത്താൻ വ്യാപാരി വ്യവസായികളുടെ കരുത്തിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.

തുടർച്ചയായ ഹർത്താലുകൾ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. പ്രതിഷേധം അതിശക്തമാണ്. സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിലുള്ള പ്രചരങ്ങൾ സജീവമാണ്. ഈ സാഹചര്യത്തിൽ പൊതു സമൂഹവും ഹർത്താൽ വിരുദ്ധ വികാരത്തിനൊപ്പമാണ്. അതിനാൽ സേ നോ ടു ഹർത്താലും മറ്റും വലിയ വിജയമാക്കാൻ രംഗത്തിറങ്ങുമ്പോൾ പൊതുജനങ്ങളും ഈ വികാരത്തിനൊപ്പം നിൽക്കും. രാഷ്ട്രീയ പാർട്ടികൾ ഈ കൂട്ടായ്മയെ എങ്ങനെ നേരിടുമെന്നതാണ് ഉയരുന്ന ചോദ്യം. വ്യാപാരി സമൂഹത്തിന്റെ നീക്കങ്ങൾ ഫലം കണ്ടാൽ ഹർത്താലുകൾ നിശ്ചലമാക്കാത്ത ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറും.

2019 നെ ഹർത്താൽ വിരുദ്ധ വർഷമാക്കുമെന്നു കോഴിക്കോട്ട് 36 വ്യാപാരി, വ്യവസായി സംഘടനകളുടെ പ്രഖ്യാപനം. ജനുവരി 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ഹർത്താലായി മാറിയാൽ സഹകരിക്കില്ലെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിൽ 28 ടൂറിസം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത കേരള വിനോദസഞ്ചാര കർമസേനാ യോഗം കൊച്ചിയിൽ വ്യക്തമാക്കി. അതിനിടെ ഹർത്താൽ എന്ന സാമൂഹിക വിപത്തിനെതിരെ പുതിയ പ്രതിഷേധ മാർഗ്ഗം മുന്നോട്ട് വയ്ക്കുകയാണ് സെ നോ ടു ഹർത്താൽ എന്ന സംഘടന. നേതാക്കളുടെ തലച്ചോറിന് വെളിച്ചമുണ്ടാക്കാൻ ഡിസംബർ 24ന് പകൽ സമയത്തിലും ഹെഡ് ലൈറ്റിട്ട് വാഹനങ്ങൾ ഓടിക്കാനാണ് ആഹ്വാനം. ഇതിലൂടെ ഹർത്താൽ വിരുദ്ധ വികാരം സജീവമാക്കാനാണ് നീക്കം.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ അധ്യക്ഷതയിലായിരുന്നു കോഴിക്കോട്ടെ യോഗം. പുതുവർഷം മുതൽ ഹർത്താൽ ദിവസങ്ങളിൽ കടകൾ തുറക്കാനും ബസുകളും ലോറികളും ഓടിക്കാനുമാണു തീരുമാനം. ജനുവരി 8, 9 തീയതികളിലെ പണിമുടക്കിനോടുള്ള നിലപാട് അഞ്ചിനകം തൃശൂരിൽ യോഗം ചേർന്നു തീരുമാനിക്കും. മിന്നൽ ഹർത്താലുകൾ ബഹിഷ്‌കരിക്കും. വ്യാപാരി സംഘടനകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമെന്നു കണ്ടാൽ തുടർന്നും കടകളടയ്ക്കുമെന്നാണു നിലപാട്. യോഗ വിവരം അറിയിച്ചില്ലെന്നു സിപിഎം അനുകൂല വ്യാപാരി വ്യവസായി സമിതിയുടെ പ്രതിനിധി പരാതി പറഞ്ഞെങ്കിലും തുടർ പരിപാടികളുമായി സഹകരിക്കുമെന്നു വ്യക്തമാക്കി. ബസ്, ഹോട്ടൽ, ലോറി ഉടമകളുടെ സംഘടനകളും പങ്കെടുത്തു.

ടൂറിസം മേഖലയെ ഹർത്താലിൽനിന്നു ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും സർക്കാരിനെ സമീപിക്കാനാണു കൊച്ചി യോഗത്തിലെ തീരുമാനം. ഹർത്താൽ ദിനത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. വാഹനങ്ങൾ ഓടിക്കും. അക്രമത്തിന് ഇരയായാൽ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുന്നതും ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെ കോടതിയലക്ഷ്യക്കേസ് നൽകുന്നതും ഉൾപ്പെടെ ആറിന പരിപാടിയും തീരുമാനിച്ചു.

ഇനി രാഷ്ട്രീയ പാർട്ടികളുമായി ചർച്ച

ഹർത്താലിനെതിരെ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടർച്ചയായി എല്ലാ ജില്ലകളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചു കൺവൻഷനുകൾ നടത്താൻ വ്യാപാരി, വ്യവസായി സംഘടനകളുടെ യോഗത്തിൽ തീരുമാനം. ഇതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ അധ്യക്ഷതയിൽ കമ്മിറ്റിക്കു രൂപം നൽകി. ഹർത്താലുകൾ കൊണ്ടുള്ള ബുദ്ധിമുട്ട് രാഷ്ട്രീയ പാർട്ടികളെ കമ്മിറ്റി ധരിപ്പിക്കും.

സ്വമേധയാ പണിമുടക്കുന്നതിനോട് എതിർപ്പില്ലെന്നും ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമുള്ള ഹർത്താലിനോടാണു വിയോജിപ്പെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിൽ ചേർന്ന കേരള വിനോദസഞ്ചാര കർമസേനാ യോഗം. ഇക്കാര്യത്തിൽ സമാന നിലപാടുള്ള എല്ലാവരുമായും കൈകോർക്കുമെന്നു കെടിഎം പ്രസിഡന്റ് ബേബി മാത്യുവും കർമസേനാ കൺവീനർ ഏബ്രഹാം ജോർജും പറഞ്ഞു.

2019 ഹർത്താൽ വിരുദ്ധ വർഷം

ഹർത്താൽ മൂലം സേവനങ്ങൾ മുടങ്ങില്ലെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കാനാണ് കർമ്മ സേനയുടെ തീരുമാനം. സഞ്ചാര സ്വാതന്ത്യത്തിനു പൊലീസ് സംരക്ഷണം തേടുക, അക്രമസംഭവങ്ങളിൽ കനത്ത നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുക. ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെയാകും കേസ് കൊടുക്കുക. നാശനഷ്ടങ്ങൾക്കെതിരെ പോരാടാൻ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംയുക്ത ഫോറം രൂപീകരിക്കാനും കർമ്മ സമിതി മുന്നിട്ടിറങ്ങും. സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികൾ ലംഘിച്ചു ഹർത്താലിന് ഇറങ്ങുന്ന പാർട്ടികൾക്കും സംഘടനകൾക്കുമെതിരെ കോടതിയലക്ഷ്യ കേസ് നൽകുക. ഹർത്താലിനെതിരെ പാർട്ടികൾക്കിടയിൽ സമന്വയത്തിനായി സർവകക്ഷിയോഗം വിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നിവയും തീരുമാനിച്ചു.

2019 ഹർത്താൽവിരുദ്ധ വർഷമായി ആചരിക്കുമെന്നു വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ടു ചേർന്ന ഹർത്താൽവിരുദ്ധ കൂട്ടായ്മയുടെ പ്രഖ്യാപനം. അടുത്തവർഷം മുതൽ എല്ലാ ഹർത്താലുകൾക്കും കടകൾ തുറക്കും, ബസ്സുകൾ ഓടിക്കും. ജനുവരി 8, 9 തീയതികളിലെ ദേശീയ പണിമുടക്കിന് എന്തു ചെയ്യണമെന്ന കാര്യം അഞ്ചാം തീയതിക്കകം തൃശൂരിൽ യോഗം ചേർന്നു തീരുമാനിക്കും.

ഹർത്താലുമായി സഹകരിക്കില്ല. ഹർത്താലിനെതിരെ വാണിജ്യ സംഘടനകളും അതേ നിലപാടുള്ള മറ്റെല്ലാവരുമായും കൈകോർക്കും. ഹർത്താലിൽനിന്നു ടൂറിസം രംഗത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും സർക്കാരിനെ സമീപിക്കും. ഹർത്താൽ ദിനത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറക്കും. വാഹനങ്ങൾ ഓടിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെടും. ഹർത്താൽ ദിനത്തിൽ ടൂറിസം മേഖലയിൽ അക്രമമുണ്ടാകുന്ന ഓരോ സംഭവത്തിലും കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും.

പൊതു മണിമുടക്ക് ടൂറിസം മേഖല ബഹിഷ്‌കരിക്കും

ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്കെതിരെയായിരിക്കും കേസ് കൊടുക്കുക. ഹർത്താലിനെതിരായ സുപ്രീംകോടതി, കേരള ഹൈക്കോടതി വിധികൾ ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കുമെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും. 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കുമായി സഹകരിക്കില്ല. കൊച്ചിയിൽ ചേർന്ന യോഗത്തിൽ 28 സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

സർക്കാർകണക്കുകൾപ്രകാരം ഏകദേശം 1.65 കോടിയോളം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തുന്നത്. ദിവസം 70,000 പേരെങ്കിലും എത്തുന്നുണ്ട്. ഹർത്താലുകൾ വിനോദസഞ്ചാരമേഖലയ്ക്ക് ഒരു ദിവസം ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കണക്ക്. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് സർക്കാർ-പൊലീസ് സഹായം തേടുക, ഫോട്ടോ, വീഡിയോ തുടങ്ങിയ തെളിവുകളുടെ സഹായത്തോടെ പ്രശ്‌നക്കാർക്കും ഹർത്താൽ പ്രഖ്യാപിക്കുന്നവർക്കും എതിരേ നഷ്ടപരിഹാരത്തിന് നടപടിയെടുക്കുക, സഞ്ചാരസ്വാതന്ത്ര്യം സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.

സ്വതന്ത്രവിഹാരവും ജോലിചെയ്ത് ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്കിടയിൽ അഭിപ്രായസമന്വയമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഹർത്താലിനെതിരേ പോരാടാൻ എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംയുക്തഫോറം രൂപപ്പെടുത്താനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP