Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിനു എബ്രഹാമിന്റെ സ്വപ്‌നം തട്ടിയെടുത്തത് ശ്യാമപ്രസാദിന്റെ ശിഷ്യൻ! തിരക്കഥയൊരുക്കുന്നതും വാർത്തകൾക്ക് പിന്നിൽ അണിനിരന്ന ത്രിമൂർത്തികൾ; മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയുടെ ജീവിതം അഭ്രപാളികളിലേക്ക് പകർത്തുമ്പോൾ ശ്രദ്ധേയമാകുക ജയസൂര്യയുടെ സാന്നിധ്യം; സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമൊരുക്കാൻ വിജയ് ബാബുവും; 'സത്യൻ' പറയുക കമ്യൂണിസ്റ്റ് വിപ്ലവകാല നാടാർ ഇൻസ്‌പെക്ടറിൽ നിന്ന് നടനിലേക്ക് നീളുന്ന ജീവിതം

വിനു എബ്രഹാമിന്റെ സ്വപ്‌നം തട്ടിയെടുത്തത് ശ്യാമപ്രസാദിന്റെ ശിഷ്യൻ! തിരക്കഥയൊരുക്കുന്നതും വാർത്തകൾക്ക് പിന്നിൽ അണിനിരന്ന ത്രിമൂർത്തികൾ; മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയുടെ ജീവിതം അഭ്രപാളികളിലേക്ക് പകർത്തുമ്പോൾ ശ്രദ്ധേയമാകുക ജയസൂര്യയുടെ സാന്നിധ്യം; സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമൊരുക്കാൻ വിജയ് ബാബുവും;  'സത്യൻ' പറയുക കമ്യൂണിസ്റ്റ് വിപ്ലവകാല നാടാർ ഇൻസ്‌പെക്ടറിൽ നിന്ന് നടനിലേക്ക് നീളുന്ന ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാനടന്റെ ജീവിതം ഇനി തിരശീലയിൽ. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യപാനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്നു. ചടങ്ങിന് മുന്നോടിയായി നടൻ ജയസൂര്യയും വിജയ്ബാബുവും അണിയറ പ്രവർത്തകരും സത്യൻ അന്ത്യവിശ്രമം കൊള്ളുന്ന എൽഎംഎസ് സെമിത്തേരിയിലെത്തി ആദരവ് അർപ്പിച്ചു. പിന്നീട് സത്യന്റെ കുടുംബാഗങ്ങളുടെ സാന്നിധ്യത്തിൽ സത്യൻ അനുസ്മരണവും. ഇതോടെ ആരാണ് സത്യൻ സിനിമ ചെയ്യുകയെന്ന അഭ്യൂഹങ്ങൾക്കും അവസാനമാകുകയാണ്.

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളിയുടെ മനസ്സിൽ കുടിയേറിയ അനശ്വര നടനാണ് സത്യൻ. ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. പിന്നെ സത്യൻ വിടവാങ്ങി. ഏറെ നാടകിയമാണ് സത്യന്റെ ജീവിതം. പൊലീസ് ഓഫീസർ മലയാള സിനിമയിലെ മികച്ച അഭിനേതാവായത് വെല്ലുവിളികളെ സധൈര്യം നേരിട്ടാണ്. ഈ സത്യന്റെ കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

സത്യന്റെ ജീവിത്തോളം നാടകീയത സിനിമയുടെ പിന്നിലും എത്തി. മാധ്യമ പ്രവർത്തകനായ വിനു എബ്രഹാമിന്റെ പോസ്റ്റാണ് സത്യൻ ചിത്രം അണിയറയിൽ തയ്യാറെടുക്കുന്നുവെന്ന സൂചനയുമായെത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവിടെ പലപ്പോഴും എന്റെ കലാജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും ആണ് ഞാൻ പങ്കു വയ്ക്കാറുള്ളത്.എന്നാൽ ഇത് ആദ്യമായി എന്റെ കലാജീവിതത്തിലെ ഒരു ചരിത്ര നഷ്ടത്തിന്റെ കഥ ഇവിടെ പങ്കു വയ്ക്കുന്നു-ഈ വാക്കുകളിലൂടെ സത്യൻ ,സിനിമയെ പുതിയ വിവാദത്തിലേക്ക് എത്തിച്ചു. ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ ഒരുങ്ങാനിരുന്ന സത്യനിലൂടെ പുറത്തു വന്നത് യഥാർത്ഥ സത്യൻ സിനിമയുടെ വിവാദങ്ങളായിരുന്നു. സത്യൻ സിനിമയുടെ അവകാശം സ്വന്താമാക്കിയവരുടെ വിവരങ്ങൾ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വിനു എബ്രഹാം പങ്കുവച്ചിരുന്നില്ല. എന്നാൽ വിജയ് ബാബുവും ജയസൂര്യയുമാണ് ഇതിന് പിന്നിലെന്ന് അന്ന് തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വന്നതും.

മനോരമയിലെ മാധ്യമ പ്രവർത്തകനാണ് വിനു എബ്രാഹം. ഇപ്പോൾ പുറത്തു വരുന്നത് സത്യൻ ചിത്രത്തിന് പിന്നിലെ മാധ്യമ കൂട്ടായ്മയുടെ കഥയാണ്. സംവിധായകൻ രതീഷ് രഘുനന്ദൻ മാധ്യമ പ്രവർക്കരനാണ്. അമൃതാ ടിവിയിൽ ശ്യാമ പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന സിറ്റിസൺ ജേർണലിസ്റ്റ് പരിപാടിയിലൂടെ കണ്ടെത്തിയ വ്യക്തിയാണ് രതീഷ്. റിപ്പോർട്ടറിലും മീഡിയാ വണ്ണിലും ഗൾഫിലെ എഫ് എമ്മിലുമെല്ലാം പ്രവർത്തിച്ച രതീഷ് സിനിമാ മോഹവുമായി ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഥയൊരുക്കുന്നത് കെജി സന്തോഷ്. മാതൃഭൂമിയിലെ പഴയ ഫോട്ടോഗ്രാഫർ. ഹിന്ദുവിൽ ജോലി ചെയ്യവേ പിആർഡിയിൽ ഉദ്യോഗസ്ഥനായി. വാർത്താ ലോകത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു സന്തോഷ്.

തിരക്കഥ ഒരുക്കുന്നത് ബിടി അനിൽകുമാറും രതീഷും സന്തോഷും ചേർന്ന്. ബിടി അനിൽ കുമാറും പിആർഡി ഉദ്യോഗസ്ഥനാണ്. മുമ്പ് അമൃതാ ടിവിയുടെ റീജിയൺ ഹെഡ് ആയിരുന്നു. സൂര്യ ടിവിയിലും പ്രവർത്തിച്ചിട്ടുണ്ട്. അതായത് വിനു എബ്രഹാമിൽ നിന്ന് സത്യൻ സിനിമയെ ഹൈജാക്ക് ചെയ്യുന്നതും മാധ്യമ പ്രവർത്തകരാണ്. ബിടിക്ക് കീഴിൽ അമൃതയിൽ ജോലിയെടുത്തിട്ടുള്ള വ്യക്തി കൂടിയാണ് രതീഷ്. വിജയ് ബാബുവിന്റെ ഇടപെടലാണ് ഇവർക്ക് സിനിമയൊരുക്കാൻ തുണയാകുന്നത്. ജയസൂര്യയും ഈ ടീമിനൊപ്പം ആദ്യം മുതലേ ഉറച്ചു നിന്നു. ഈ കൂട്ടുകെട്ടിലുള്ള വിശ്വാസമാണ് ഇതിന് കാരണം.

തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാകും ഇതെന്ന് വിജയ് ബാബു പറഞ്ഞു. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെട്ടിരിക്കുന്നത്. അടുത്ത വർഷം ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് വിജയ് ബാബു പറയുന്നത്. രതീഷ് രഘുനന്ദനെ ശ്യാമ പ്രസാദിന്റെ കണ്ടെത്തലായാണ് മാധ്യമ ലോകം വിലയിരുത്തിയിരുന്നത്. അമൃതയിലെ സിറ്റിസൺ ജേർണലിസ്റ്റിന് പിന്നിലെ പ്രധാന ചാലക ശക്തി അമൃതാ ചാനലിലെ എല്ലാമെല്ലാമായ ശ്യാമ പ്രസാദായിരുന്നു. ഈ റിയാലിറ്റി ഷോയിൽ വിജയിച്ച രതീഷിന് പിന്നീട് അമൃതാ ടിവിയിൽ ജോലിയും നൽകി. അങ്ങനെ ശ്യാമപ്രസാദിന്റെ ശിഷ്യനായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സത്യൻ സിനിമയെ ഫിലിമിലേക്ക് പകർത്തുക.

ഫുട്ബോളർ സത്യന്റെ ജീവിതം ക്യാപ്ടനിലൂടെ അനശ്വരമാക്കിയ ജയസൂര്യയ്ക്ക് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള അവാർഡ് കിട്ടിയിരുന്നു. ഫുട്ബോൾ ഇതിഹാസമായ സത്യനിൽ നിന്ന് നടൻ സത്യനിലേക്ക് പരകായ പ്രവേശം ചെയ്യാൻ ജയസൂര്യ തയ്യാറെടുക്കുകയാണ്. വിജയ് ബാബുവിന്റെ ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്ന് ഉറപ്പായിട്ടുണ്ട്. പുതിയ സംവിധായകരെ വച്ച് സിനിമ ചെയ്ത് വിജയിപ്പിക്കുന്ന നിർമ്മാതാവാണ് വിജയ് ബാബു. മിക്ക സിനിമകളും സൂപ്പർ ഹിറ്റ്. രതീഷ് രഘുനന്ദന് കരുത്തായതും വിജയ് ബാബുവിന്റെ പരീക്ഷണത്തിലുള്ള മനസ്സ് തന്നെ. തിരക്കഥയിലെ വ്യക്തതയും പ്രോജക്ടുമായി മുമ്പോട്ട് പോകാൻ വിജയ് ബാബുവിന് കരുത്തയായി. പൃഥ്വി രാജിന്റെ പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമായ കാളിയന് തിരക്കഥ ഒരുക്കുന്നത് ബിടി അനിൽകുമാറാണ്. മലയാളത്തിലെ അടുത്ത മുൻനിര തിരക്കഥാകൃത്തുക്കളിൽ ഒരാളാകും ബിടി അനിൽകുമാറെന്ന് പൃഥ്വിയും പ്രതികരിച്ചിരുന്നു. ഇതും സത്യൻ പ്രോജക്ടിൽ വിശ്വാസം അർപ്പിക്കാൻ വിജയ് ബാബുവിന് കരുത്തായി.

ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി - പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് മരിച്ചു. സതീഷ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സതീഷും ജീവനുമായാണ് ചിത്രത്തിന്റെ റൈറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. നേരത്തെ തോപ്പിൽ ഭാസി സത്യന്റെ ജീവിതത്തെ ആധാരമാക്കി നാടകം എടുത്തിരുന്നു. ഇത് നിരവധി നിയമപ്രശ്നങ്ങളിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സത്യന്റെ മക്കളുടെ അനുവാദത്തോടെ സിനിമയെടുക്കാൻ വിജയ് ബാബുവും ജയസൂര്യയും എത്തുന്നത്.

1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്.. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്‌കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്‌കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടീ.ധ3പ അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനമനുസരിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പൊലീസ് ആയി ചേരുകയും ചെയ്തു. . 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു.. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് സിനിമയിൽ എത്തിയത്.

പൊലീസിലായിരുന്നപ്പോഴാണ് സത്യൻ സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം സത്യൻ പൊലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അങ്ങനെ മാനുവേൽ സത്യനേശൻ നാടാർ തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. 1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. 1971 ജൂൺ 15-ന് സത്യൻ വിടവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP