Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏത് ഇടപാട് നടക്കണമെങ്കിലും ഇവർ തീരുമാനിക്കും; എല്ലാത്തിനും നിശ്ചിത കമ്മീഷൻ; മന്ത്രിമാരുടെ ഓഫീസുകൾ മുതൽ എല്ലായിടവും ഇവരുടെ വരുതിയിൽ; പരിചയപ്പെടുത്തി കൊടുത്ത ഐഎഎസ് ഓഫീസർ ആസിഡ് ആക്രമണത്തിൽ ജീവിതം തകർന്ന് നരകിക്കുന്നു; ശശികലയുടെ മാഫിയാ സാമ്രാജ്യം ഇങ്ങനെ

ഏത് ഇടപാട് നടക്കണമെങ്കിലും ഇവർ തീരുമാനിക്കും; എല്ലാത്തിനും നിശ്ചിത കമ്മീഷൻ; മന്ത്രിമാരുടെ ഓഫീസുകൾ മുതൽ എല്ലായിടവും ഇവരുടെ വരുതിയിൽ; പരിചയപ്പെടുത്തി കൊടുത്ത ഐഎഎസ് ഓഫീസർ ആസിഡ് ആക്രമണത്തിൽ ജീവിതം തകർന്ന് നരകിക്കുന്നു; ശശികലയുടെ മാഫിയാ സാമ്രാജ്യം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയയുടെയും അധികാര രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ തമിഴ്‌നാട്ടിലെമ്പാടും തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചവരാണ് മന്നാർഗുഡിയിലെ ഒരു കുടുംബം. മന്നാർഗുഡി മാഫിയ പാർട്ടിയിൽ അമിത സ്വാധീനം ചെലുത്തുന്നതിനോട് അണ്ണാ ഡി.എം.കെയിൽ പലർക്കും എതിർപ്പുണ്ടായിരുന്നെങ്കിലും അവർക്കെതിരെ വിരലനക്കാൻ പോലും ആർക്കും സാധിച്ചിരുന്നില്ല. തോഴിയായ ശശികലയിൽ ജയലളിതയ്ക്കുള്ള വിശ്വാസമായിരുന്നു ഇതിന് കാരണം. തനിക്കൊപ്പം അടുത്തു നിന്ന മന്നാർഗുഡി മാഫിയയയുടെ തട്ടിപ്പുകൾ ജയലളിത തിരിച്ചറിഞ്ഞില്ല. ജയയുടെ മരണത്തിലും ഈ മാഫിയയുടെ പേര് ഉയരുന്നുണ്ട്. എന്നാൽ ജയയുടെ മരണ ശേഷവും ആർക്കും ഒന്നും ചെയ്യാനാകാത്ത കരുത്തരാണ് ഇന്ന് മന്നാർഗുഡി മാഫിയ.

തമിഴ്‌നാട്ടിൽ ജയലളിതയെയും അണ്ണാ ഡി.എം.കെ ഭരണത്തെ പോലും നിയന്ത്രിച്ചിരുന്ന ശശികല കുടുംബത്തിന്റെ കുപ്രസിദ്ധമായ പേര് മന്നാർഗുഡി മാഫിയ എന്നായിരുന്നു. ജയയുടെ ബദ്ധവൈരി ആയിരുന്ന സുബ്രഹ്മണ്യൻ സ്വാമിയാണ് ശശികല കുടുംബത്തെ മന്നാർഗുഡി മാഫിയ എന്ന് വിശേഷിപ്പിച്ചത്. ശശികലയുടെ ജന്മനാടാണ് മന്നാർഗുഡി. എൺപതുകളിലാണ് ശശികല കുടുംബം ജയയുടെ ആശ്രിതരായി കൂടുന്നത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വന്ന അവർ പിന്നീട് തമിഴ്‌നാട് ഭരണം തന്നെ കൈപ്പിടിയിൽ ഒതുക്കി. 1980 ൽ ആണ് ഐഎഎസ് ഓഫീസർ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്.ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നൽകണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്. പിന്നീട് ചന്ദ്രലേഖയ്ക്കുണ്ടായ ദുരന്തത്തിന്റെ യഥാർത്ഥകാരണം ഇനിയും അജ്ഞാതമാണ്.

ജയലളിത ഗവൺമെന്റ് 1992ൽ സ്പിക്കിന്റെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള തീരുമാനമെടുത്തു. എന്നാൽ തീരുമാനത്തെ അന്ന് വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല. ഇക്കാര്യത്തിൽ ജയലളിതയും ചന്ദ്രലേഖയും തമ്മിൽ കടുത്ത തർക്കത്തിലായി. ഒടുവിൽ ഇരുവരുടേയും തർക്കം 'സൗന്ദര്യ'ത്തിൽ വരെയെത്തിയത്രേ. 'സൗന്ദര്യമാണ് മാനദണ്ഡമെങ്കിൽ എനിക്കും മുഖ്യമന്ത്രിയാകാൻ കഴിയും' എന്ന് ചന്ദ്രലേഖ പറഞ്ഞു. മുംബൈയിൽ നിന്ന് വാടകയക്കെടുത്ത സുർലയെന്ന ഗുണ്ട നടത്തിയ ആസിഡ് ബൾബാക്രമണത്തിൽ അവരുടെ മുഖം തകർത്തു. വാടക ഗുണ്ടയെ അറസ്റ്റുചെയ്ത് ജയിലിലടച്ചല്ലാതെ ആക്രമണത്തിലേക്കുള്ള കാരണങ്ങൾ തേടിപ്പോകാൻ പൊലീസ് തയ്യാറായില്ല. സിബിഐ അന്വേഷിച്ചിട്ടുപോലും കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താനായില്ല. സുർലയെ വിചാരണത്തടവുകാരനായി വച്ചാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഇതിനിടെ രോഗബാധിതനായി സുർല മരിച്ചതോടെ കേസ് എങ്ങുമെത്താതെ അവസാനിച്ചു. ഇതിന് പിന്നിലും മനാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു

അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ചാർത്തിയയതും മന്നാർഗുഡി മാഫിയ മൂലമായിരുന്നു. 2011 ൽ ആണ് ചില രാഷ്ട്രീയ കാരണങ്ങളാൽ ഇവരുടെ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയത്. അങ്ങനെ ജയലളിത, ശശികലയെ പുറത്താക്കി. ജയ ടെലിവിഷൻ മുതൽ മന്ത്രിമാരുടെ ഓഫീസുകളിൽ വരെ എല്ലായിടത്തും മനാർഗുഡി മാഫിയയുടെ ആളുകളായിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പോലും മന്നാർഗുഡി മാഫിയയുടെ ഇഷ്ടപ്രകാരമായിരുന്നുപേര് വെളിപ്പെടുത്താത്ത ഒരു ഐ.എ.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2012ൽ ശശികലയുടെ വീഴ്ചയോടെ മന്നാർഗുഡി മാഫിയ ദുർബലമായെങ്കിലും അവർ തിരിച്ച വന്നതോടെ വീണ്ടും അധികാരത്തിൽ പിടിമുറുക്കി. ജയലളിതയുടെ മരണത്തോടെ അവരുടെ 'ഉയിർ തോഴി' എന്ന പേരിലറിയപ്പെടുന്ന ശശികല നടരാജൻ പാർട്ടിയുടെ നിയന്ത്രണമേറ്റെടുത്തേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ശശികലയുടെ നേതൃത്വത്തിലുള്ള ടി.ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, വി. ഭാസ്‌കരൻ തുടങ്ങിയവരുൾപ്പെട്ട ഈ സംഘമാണ് പിന്നീട് 'മന്നാർഗുഡി മാഫിയ' എന്ന പേരിലറിയപ്പെട്ടത്. ഒ. പന്നീർശെൽവം പോലും ശശികലയുടെ നോമിനിയായിരുന്നു. 2011 ഡിസംബറിൽ ശശികല, ടി.ടി.വി. ദിനകരൻ ഉൾപ്പെടെ 13 പേരെ സംഘടനയിൽനിന്നും അധികാര കേന്ദ്രങ്ങളിൽനിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഭരണത്തിലും സംഘടനയിലും ഇവർ പിടിമുറുക്കുന്നതായ ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നായിരുന്നു നടപടി. പിന്നീട് 2012 മാർച്ചിൽ ശശികല വീണ്ടും ഗാർഡനിൽ തിരിച്ചത്തെി. പുതിയ സാഹചര്യത്തിൽ മന്നാർഗുഡി സംഘം വീണ്ടും പാർട്ടിയെ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്.

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ വുമ്പോഴെല്ലാം പിൻവാതിൽ ഭരണം നടത്തുന്നത് മന്നാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു. ശശികലയുടെ സഹോദരൻ ദിവാഹരന്റെ അന്നത്തെ വിലാസം പോലും കേറോഫ് സ്‌റ്റേഷൻ (റെയിൽവേ സ്‌റ്റേഷൻ) എന്നായിരുന്നു. തൊഴിൽരഹിതനായിരുന്ന ഇയാൾ ജീവിതമാർഗം തേടി ഇടയ്ക്ക് സിംഗപ്പൂരിൽ പോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പിന്നീട് ശശികലയുടെ കൂടെ ജയലളിതയുടെ ആശ്രിതനായി മാറിയ ഇയാൾ ഇന്ന് മന്നാർഗുഡി മാഫിയയുടെ ബോസ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കാവേരി ഡെൽറ്റ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് ദിവാഹരൻ. സെംഗമല തായാർ എജ്യൂക്കേഷണൽ ട്രസ്റ്റ് വനിതാ കോളജിന്റെ ഉടമയാണ് ഇയാൾ. ശശികലയും സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശിയും ചേർന്നാണ് ജയയുടെ വസതിയായ പോയസ് ഗാർഡനെ നിയന്ത്രിച്ചിരുന്നത്. തഞ്ചാവൂർ കേന്ദ്രീകരിച്ചാണ് ദിവാഹരൻ പ്രവർത്തിച്ചിരുന്നത്. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രന്മാരായ ദിനകരൻ, സുധാകരൻ, ഭാസ്‌കരൻ എന്നിവർ തേനി കേന്ദ്രീകരിച്ച് തമിഴ്‌നാടിന്റെ ദക്ഷിണ മേഖലയാണ് പ്രവർത്തനകേന്ദ്രമാക്കിയിരുന്നത്. ടി.ടി.വി സഹോദരങ്ങൾ എന്നറിയപ്പെടുന്ന മൂവർ സംഘത്തിലെ സുധാകരനായിരുന്നു ജയയുടെ ദത്ത് പുത്രൻ.

ശശികലയുടെ സഹോദരൻ ഡോ. വിനോദഗന്റെ മകൻ ടി.എം മഹാദേവനാണ് ഈ സംഘത്തിലെ മറ്റൊരു ശക്തൻ. എം.ജി.ആറിന്റെ മരണത്തെ ജാനകി രാമചന്ദ്രന്റെ അനുയായികളിൽ നിന്ന് ഭീഷണി നേരിട്ട ജയലളിത അഭയം പ്രാപിച്ചത് മന്നാർഗുഡിയിലെ വിനോദഗന്റെ വീട്ടിലായിരുന്നു. ശശികലയുടെ പിതൃസഹോദരന്റെ മരുമകനായ രാവണനും മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ്. ശശികലയുടെ മറ്റൊരു സഹോദരനായ സുന്ദരവദനം ഇയാളുടെ മക്കളും മരുമക്കളുമായ പ്രഭ, ഡോ. ശിവകുമാർ, ഡോ. വെങ്കടേഷ്, അനുരാധ, കാർത്തികേയൻ, എന്നിവരും സംഘത്തിലെ വൻ സ്വാധീനമുള്ളവരാണ്. 1957ൽ മന്നാർഗുഡിയിലെ ഒരു കർഷക കുടുംബത്തിലാണ് ശശികലയുടെ ജനനം. ദിവാഹരൻ അടക്കം നാല് സഹോദരന്മാരുണ്ട്. വനിതാമണിയാണ് സഹോദരി. വീഡിയോ ഷോപ്പ് നടത്തിപ്പുകാരിയായിരുന്ന ശശികല ഭർത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് ജയലളിതയുടെ ആശ്രിതയായി കൂടിയത്. അവിടെ നിന്ന് ശശികല ഒരുപാട് വളർന്നു. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ എത്തിയപ്പോൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം പോലും ശശികലയുടെ തൊട്ടടുത്താണിപ്പോൾ.

തഞ്ചാവൂരിനു 34 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉറക്കംതൂങ്ങി പ്രദേശമാണ് മന്നാർഗുഡി. 28 കിലോമീറ്റർ അകലെയുള്ള തിരുത്തുറൈപൂണ്ടിയിൽ ജനിച്ച ശശികല മന്നാർഗുഡിയിൽ എത്തിയത് മുത്തച്ഛനോടൊപ്പമാണ്. മുത്തച്ഛൻ അവിടെ ഒരു മെഡിക്കൽ ഷോപ്പ് നടത്തിയിരുന്നു. വിവേകാനന്ദന്റെ അഞ്ചു മക്കളിൽ ഇളയവളായിരുന്ന ശശികല. എൺപതുകളിലാണ് ഡിഎംകെ യൂത്തുവിങ് നേതാവായ നടരാജന്റെ രംഗപ്രവേശം. പാർട്ടിയുടെ സഹായത്തോടെ താൽക്കാലികമായി സർക്കാർ ജോലി സംഘടിപ്പിച്ച നടരാജൻ കുടംബത്തിൽ എതിർപ്പുകൾ ഉണ്ടായിട്ടും ശശികലയെ വിവാഹം കഴിച്ചു. പിന്നീട് ജോലി പോയി. ജീവിതം പരീക്ഷണമായിത്തീർന്നപ്പോൾ ഇരുവരും ചെന്നൈയിലേക്ക് താമസം മാറി. ഒരു വീഡിയോ ക്യാമറ വാങ്ങിയ ശശികല സ്വന്തമായൊരു വീഡിയോ ഷോപ്പ് ആരംഭിച്ചു. പൊതു ചടങ്ങുകളും വിവാഹങ്ങളുമൊക്കെ ഷൂട്ടു ചെയ്യാൻ ശശികല പഠിച്ചു.ആർക്കോട്ട് ജില്ലാ കളക്ടറായിരുന്ന വി ചന്ദ്രലേഖ ഐഎഎസിനെ നടരാജനു നേരിട്ടറിയാമായിരുന്നു. ആ ബന്ധമാണ് ശശികലയെ ജയലളിതയ്ക്ക അടുത്ത് എത്തിച്ചത്.

പിന്നീട് പോയസ് ഗാർഡനിലെ താമസക്കാരിയായി. ഒരുകാലത്ത് പൊയസ് ഗാർഡനിൽ മുഴുവൻ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു. 1989 ൽ മന്നാർഗുഡിയിൽ നിന്ന് 40 ജോലിക്കാരെയാണ് പൊയസ് ഗാർഡനിൽ കൊണ്ടുവന്നത്. വീട്ടുവേലക്കാർ, അടുക്കളക്കാർ, സെക്യൂരിറ്റി, ഡ്രൈവർമാർ, സന്ദേശവാഹകർ തുടങ്ങിയവരൊക്കെ മന്നാർഗുഡി ഇറക്കുമതിയിൽ പെടുന്നു. മുമ്പുണ്ടായിരുന്ന ജോലിക്കാരെയൊക്കെ ശശികല തന്ത്രപൂർവം പറഞ്ഞുവിട്ടായിരുന്നു ഇത്. ഇതോടെ ജയലളിതയിൽ പൂർണ്ണ നിയന്ത്രണം ശശികലയ്ക്കായി. 1991 ൽ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. അതോടെ ശശികലയുടെ ശുക്രദശ തെളിഞ്ഞു. തുടർന്ന് 1996 വരെ എല്ലാം ശശികല നിയന്ത്രിച്ചു. തമിഴ്‌നാട്ടിലെത്തുന്ന നിക്ഷേപകരോടും വ്യവസായികളോടും അമിതമായ കമ്മിഷൻ വാങ്ങി മാത്രം അവരുടെ പദ്ധതികൾക്ക് അനുമതി നൽകി. 15 ശതമാനം കമ്മിഷൻ കൊടുക്കാൻ താൽപ്പര്യമില്ലാത്ത ഒരു വ്യവസായി ഗുജറാത്തിലേക്ക് പോയി. ഇക്കാര്യം ജയലളിതയുടെ ശ്രദ്ധയിൽ പെടുത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി നേരേന്ദ്ര മോദിയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടെ മന്നാർഗുഡി മാഫിയ ഉണ്ടാക്കിയത് ശതകോടികളുടെ സമ്പത്തായിരുന്നു. ഇതാണ് ജയയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങിയതും.

ഇവർ വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങൾ നടത്തി. മദ്യക്കമ്പനികൾ പോലുള്ള വ്യവസായങ്ങൾ പലയിടങ്ങളിൽ ആരംഭിച്ചു. 2002 ൽ ജയലളിതയുടെ ഭരണ കാലത്തായിരുന്നു കോയമ്പത്തൂരിൽ ശശികല മിഡാസ് ഗോൾഡൺ ഡിസ്റ്റിലറി ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഡിസ്റ്റിലറികളും വൻ മുതൽ മുടക്കിൽ സംഘടിപ്പിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികളിൽ നിന്ന് ടിക്കറ്റിന്റെ പേരിൽ ശശികല 300 കോടി രൂപ ശേഖരിച്ചു എന്നാണ് ആരോപണം. ജ്യോതിഷത്തെ പോലും ജയലളിതയെ വഴി തെറ്റിക്കാനും കോടികളുടെ ആസ്തിയുണ്ടാക്കാനും മന്നാർഗുഡി മാഫിയ സമർത്ഥമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP