Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന് കോടികൾ ലഭിച്ചതോടെ ഡൽഹി പൊലീസിലെ കോൺസ്റ്റബിളിന്റെ സ്വഭാവം മാറി; വിയർപ്പൊഴുക്കി സഞ്ജു നേടിയ 12 കോടിയും റിയൽ എസ്‌റ്റേറ്റിലേക്ക് വലിച്ചെറിഞ്ഞു; ഒരു കോടിയിലധികം മുടക്കി സിനിമ നിർമ്മാണത്തിനും ഇറങ്ങി; ശ്രീശാന്തിന് ശേഷം കേരളത്തിന് അഭിമാനമായ ക്രിക്കറ്റ് താരത്തിന്റെ ഭാവിയിൽ കരിനിഴൽ വീഴ്‌ത്തിയത് പിതാവിന്റെ നിലവിട്ട രീതികൾ

മകന് കോടികൾ ലഭിച്ചതോടെ ഡൽഹി പൊലീസിലെ കോൺസ്റ്റബിളിന്റെ സ്വഭാവം മാറി; വിയർപ്പൊഴുക്കി സഞ്ജു നേടിയ 12 കോടിയും റിയൽ എസ്‌റ്റേറ്റിലേക്ക് വലിച്ചെറിഞ്ഞു; ഒരു കോടിയിലധികം മുടക്കി സിനിമ നിർമ്മാണത്തിനും ഇറങ്ങി; ശ്രീശാന്തിന് ശേഷം കേരളത്തിന് അഭിമാനമായ ക്രിക്കറ്റ് താരത്തിന്റെ ഭാവിയിൽ കരിനിഴൽ വീഴ്‌ത്തിയത് പിതാവിന്റെ നിലവിട്ട രീതികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് കുപ്പായം അണിഞ്ഞ മൂന്നാമത്തെ കേരള താരമായ സഞ്ജു വി സാംസണിനെതിരെ കടുത്ത നടപടികൾ കേരളാ ക്രിക്കറ്റ് അസോസിയേഷൻ കൈക്കൊള്ളിൽ. കെസിഎ സെക്രട്ടറി ടിസി മാത്യുവിനെ സഞ്ജുവിന്റെ അച്ഛൻ ചീത്തപറഞ്ഞതിൽ ക്ഷമ ചോദിച്ച് താരം കത്തെഴുതിയ സാഹചര്യത്തിലാണ്. അതിനിടെ ഡ്രസിങ് റൂമിൽ സഞ്ജു നടത്തിയ അച്ചടക്ക ലംഘനത്തിൽ കൂടുതൽ തെളിവും മൊഴിയും അച്ചടക്ക സമിതിക്ക് കിട്ടിയിട്ടുണ്ട്. സഞ്ജു ബാറ്റ് തല്ലിപൊളിച്ചതും ഡ്രസിങ് റൂം വിട്ടു പോയതും ടീം കോച്ചും ക്യാപ്ടനും മാനേജരും അന്വേഷണ കമ്മീഷന് മുമ്പിൽ സമ്മതിച്ചിട്ടുണ്ട്. എങ്കിൽ സഞ്ജുവിനെ കൈവിടേണ്ടതില്ലെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. അച്ഛന്റെ കൈവിട്ട കളിക്ക് മകനെ കുറ്റക്കാരനാക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ.

ഡ്രസിങ് റൂമിൽ സഞ്ജു ചെയതത് തെറ്റാണ്. എന്നാൽ സഞ്ജുവിന്റെ മാനസികാവസ്ഥ കണക്കിലെടുക്കണം. മോശം ഫോമിലുള്ള താരത്തിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു ഇത്. അപ്പോഴും ഡ്രസിങ് റൂം വിട്ട് പുറത്ത് പോയത് ശരിയായ നടപടിയല്ല. ആദ്യ തെറ്റെന്ന നിലയിൽ ഇത് കാണാനാണ് തീരുമാനം. ശക്തമായ താക്കീത് നൽകി മറ്റ് നടപടികൾ ഒഴിവാക്കും. എന്നാൽ ടിസി മാത്യുവിനെ ചീത്ത പറഞ്ഞ സഞ്ജുവിന്റെ അച്ഛന്റെ നടപടി അംഗീകരിക്കാനാകില്ല. സഞ്ജുവിന്റെ അച്ഛന് കെസിഎ സ്റ്റേഡിയങ്ങളിലും മറ്റും വിലക്കേർപ്പെടുത്തിയേക്കും. ഔദ്യോഗിക ക്രിക്കറ്റ് മത്സരത്തിന്റെ വേദികളിലൊന്നും കയറാനും അനുവദിക്കില്ല.-അച്ചടക്ക സമിതിയിലെ മുതിർന്ന അംഗങ്ങളിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളാ ക്രിക്കറ്റിൽ സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണ് സഞ്ജുവിന്റെ അച്ഛൻ ചെയ്തത്. ഇത് അംഗീകരിച്ചു കൊടുത്താൽ കേരളാ ക്രിക്കറ്റിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഞ്ജുവിനെ അച്ഛനുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നിലവിലുള്ളതെന്നും സൂചനയുണ്ട്. താരത്തെ നശിപ്പിക്കുന്നതിന് പിന്നിൽ സഞ്ജുവിന്റെ അച്ഛനാണ്. ഐപിഎൽ കളിച്ചുണ്ടാക്കിയതെല്ലാം റിയൽ എസ്റ്റേറ്റിലും മറ്റും വിശ്വനാഥ് നിക്ഷേപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെ സിനിമാ നിർമ്മാണത്തിനും ഇറങ്ങി. ഇങ്ങനെ പണം കണ്ട് മതിമറന്നപ്പോൾ ഡൽഹി പൊലീസിലെ കോൺസ്റ്റബിളിന്റെ യാത്ര വഴിവിട്ടതായി. ഇതാണ് സഞ്ജുവിനേയും മോശം പെരുമാറ്റത്തിലേക്ക് കൊണ്ടു പോയത്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ അച്ഛനെതിരെ കടുത്ത നടപടിയെടുക്കേണ്ടതുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മുഴുവൻ ഗ്രൗണ്ടുകളിലും വിശ്വനാഥിനെ കേറ്റേണ്ടെന്ന തീരുമാനം ഈ പശ്ചാത്തലത്തിലാണ്. കളിക്കാരന്റെ ഭാവി കണക്കിലെടുത്താണ് കൂടുതൽ നടപടികളിലേക്ക് കടക്കാത്തതെന്നും ഒരു കെസിഎ ഭാരവാഹി മറുനാടനോട് പറഞ്ഞു.

സഞ്ജു വി സാംസണിന്റെ അച്ചൻ ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരമായിരുന്നു. ഡൽഹി പൊലീസിൽ ജോലി ചെയ്യവേ മകന്റെ ക്രിക്കറ്റ് താൽപ്പര്യം തിരിച്ചറിഞ്ഞ് കേരളത്തിലെത്തുകയായിരുന്നു. മൂത്തമകൻ സാലിയും സഞ്ജുവും മെഡിക്കൽ കോളേജിലെ ബിജു ജോർജ് എന്ന സായി പരിശീലകന് കീഴിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. ബിജുവും ടിസി മാത്യുവുമാണ് സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞതും പ്രോൽസാഹിപ്പിച്ചതും. ഐപിഎല്ലിൽ അടക്കം സഞ്ജുവിനെ എത്തിച്ചത് ബിജുവും ടിസി മാത്യുവും ചേർന്നാണ്. രാജസ്ഥാൻ റോയൽസിൽ കളിക്കാൻ അവസരമുണ്ടാക്കിയത് ശ്രീശാന്തും. രാഹുൽ ദ്രാവിഡിന്റെ പ്രത്യേക പരിഗണന സഞ്ജുവിന് കിട്ടിയതും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. ഇതെല്ലാം മറന്നാണ് സഞ്ജുവിന്റെ അച്ഛന്റെ പെരുമാറ്റം. സഞ്ജുവിന്റെ നല്ല ഭാവിയെ ഓർത്താണ് അവസാന രഞ്ജി മത്സരങ്ങളിൽ താരത്തെ മാറ്റി നിർത്തിയത്. എന്നാൽ അതു പോലെ മനസ്സിലാക്കതെയായിരുന്നു സഞ്ജുവിന്റെ അച്ഛന്റെ തെറിവിളി-കെസിഎ ഭാരവാഹി വിശദീകരിച്ചു.

ഇനി മേലിൽ തന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ചെയ്തതെല്ലാം തെറ്റെന്ന് തുറന്ന് സമ്മതിച്ച് സഞ്ജു വി സാസൺ കെസിഎയ്ക്ക് മാപ്പപേക്ഷ നൽകിയിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനിടെ ഡ്രസിങ് റൂമിൽ സഞ്ജു ബാറ്റടിച്ച് പൊട്ടിച്ചതും തുർന്ന് ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി പോയതും മറുനാടൻ മലയാളി പുറത്തു കൊണ്ടു വന്നിരുന്നു. ഇതിന് പുറമേ കെസിഎ പ്രസിഡന്റ് ടിസി മാത്യുവിനെ സഞ്ജുവിന്റെ അച്ഛൻ ഫോണിൽ വിളിച്ച് ചീത്ത വിളിച്ചതും മറുനാടൻ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടും വിവാദമായതോടെ സഞ്ജുവിന്റെ അച്ചടക്ക ലംഘനം അന്വേഷിക്കാൻ കെസിഎ അച്ചടക്ക സമിതിയെ നിയോഗിച്ചു. അവർ സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിനുള്ള മറുപടിയിലാണ് സഞ്ജു കുറ്റം തുറന്ന് സമ്മതിച്ച് മാപ്പപേക്ഷ നടത്തുന്നത്. ഈ വിഷയത്തിലെ തെളിവെടുപ്പിലും സഞ്ജു ഇക്കാര്യങ്ങൾ സമ്മതിച്ചു.

സഞ്ജു മാപ്പപേക്ഷ നൽകിയതോടെ തന്നെ വലിയ ശിക്ഷ ഉണ്ടാകില്ലെന്നും ഉറപ്പായിരുന്നു. സഞ്ജുവിന്റെ ഇന്ത്യൻ ടീം സ്വപ്നങ്ങൾക്ക് ഇനിയും കെസിഎ എല്ലാ പിന്തുണയും നൽകുമെന്നും കെസിഎ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സഞ്ജു പൂജ്യനായി പുറത്തായി. തുടർന്ന് ഡ്രെസിങ് റൂമിലെത്തിയ താരം ബാറ്റ് തറയ്ക്കടിച്ച് രോഷം പ്രകടിപ്പിച്ചു. മത്സര ശേഷം ഹോട്ടലിൽ നിന്ന് എങ്ങോട്ടോ പോയി. സഞ്ജുവിനെ കാണാതെ ടീം മാനേജ്മെന്റ് പരിഭ്രാന്തിയിലാവുകയും ചെയ്തു. ഇതിന് ശേഷമുള്ള കളിയിലും സഞ്ജു മോശം ഫോം തുടർന്നു. ഇതോടെ താരത്തിന് വിശ്രമം അനുവദിച്ച് നാട്ടിലേക്ക് വിട്ടു. ഇതോടെയാണ് ടിസി മാത്യുവിനെ ഫോണിൽ വിളിച്ച് സഞ്ജുവിന്റെ അച്ഛൻ അസഭ്യ വർഷം നടത്തിയത്. ഇത് ചർച്ചയാതോടെയാണ് കെസിഎ അച്ചടക്ക സമിതിയെ നിയോഗിച്ചത്.

ഡ്രസിങ് റൂമിൽ ബാറ്റ് തല്ലിയൊടിച്ചുവെന്ന വാദം സഞ്ജു അംഗീകരിക്കുന്നു. ഡ്രസിങ് റൂം വിട്ടുപോയതും മാനസിക സമ്മർദ്ദം മൂലമാണ്. 2006 മുതൽ കേരളത്തിനായി വിവിധ കാറ്റഗറിയിൽ ക്രിക്കറ്റ് കളിക്കുന്നു. ഒരിക്കലും സമാനമായ പ്രശ്നങ്ങൾ തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മോശം ഫോമിന്റെ വേദനയാണ് ഡ്രസിങ് റൂമിലുണ്ടായ സംഭവങ്ങൾക്ക് കാരണം. അത് തീർത്തും ന്യായീകരണമില്ലാത്ത തെറ്റ് തന്നെയാണ്. ഇനിയൊരിക്കലും താൻ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് തന്റെ അച്ഛൻ ടിസി മാത്യു സാറിനെ അസഭ്യം വിളിച്ചിട്ടുണ്ടെങ്കിൽ ഞാൻ ആ തെറ്റിന് അച്ഛന് വേണ്ടി ക്ഷമ ചോദിക്കുന്നു. ഡ്രസിങ് റൂമിൽ നടന്നതിലും മാപ്പ് നൽകണം. ഇനിയൊരിക്കലും ഇത്തരത്തിലൊരു തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നാണ് കെസിഎയ്ക്ക് സഞ്ജു നൽകിയ കത്തിന്റെ രത്ന ചുരുക്കം. ഈ സാഹചര്യത്തിലാണ് കടുത്ത നടപടി വേണ്ടെന്ന് കെസിഎ തീരുമാനിക്കുന്നത്.

ഡ്രസിങ് റൂമിലെ വിവാദം മറുനാടൻ വാർത്തയാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ അച്ഛൻ വിശ്വനാഥ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തന്റെ മകൻ ബാറ്റ് പൊട്ടിച്ചില്ലെന്നും കിറ്റിലേക്ക് ഇട്ടപ്പോൾ പൊട്ടിയെന്നുമായിരുന്നു വാദം. ഇതിനൊപ്പം ഡ്രസിങ് റൂം വിട്ടു പോയതിനേയും ന്യായീകരിച്ചു. ടിസി മാത്യുവിനെ ചീത്ത പറഞ്ഞില്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ കേരളത്തിലെ ചില രാഷ്ട്രീയക്കാർ പോലും സഞ്ജുവിനെ തകർക്കാൻ കെസിഎയും ടിസി മാത്യുവും ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നു. ഇത്തരം വാദങ്ങളെ തള്ളിക്കളയുന്നതാണ് തെറ്റ് ഏറ്റു പറഞ്ഞ് കെസിഎയ്ക്ക് സഞ്ജു അയച്ച കത്ത്. കെസിഎയുടെ അച്ചടക്ക സമിതി മുന്നോട്ട് വച്ച ആരോപണങ്ങളൊന്നും സഞ്ജു തള്ളിക്കളയുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ ആദ്യ തെറ്റെന്ന പരിഗണന നൽകി സഞ്ജുവിന് കൂടുതൽ പരിക്ക് പറ്റാത്ത ശിക്ഷ നൽകാനാണ് കെസിഎയും തയ്യാറെടുക്കുന്നത്.

ഈ രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും മുഖം മങ്ങിയതായിരുന്നു പ്രകടനം. 7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അതായത് അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സഞ്ജു പൂജ്യനായി പുറത്തായി. തുടർന്ന് ഡ്രെസിങ് റൂമിലെത്തിയ താരം ബാറ്റ് തറയ്ക്കടിച്ച് രോഷം പ്രകടിപ്പിച്ചു. മത്സര ശേഷം ഹോട്ടലിൽ നിന്ന് എങ്ങോട്ടോ പോയി. സഞ്ജുവിനെ കാണാതെ ടീം മാനേജ്മെന്റ് പരിഭ്രാന്തിയിലാവുകയും ചെയ്തു. അടുത്ത കളിയിലും നിരാശപ്പെടുത്തുന്നതായി പ്രകടനം. ഇതോടെയാണ് സഞ്ജുവിന് വിശ്രമം അനുവദിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയുണ്ടായത്. ത്രിപുരയ്ക്കെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കി. താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിനിടെയാണ് അച്ഛൻ ടിസി മാത്യവിനെ ഫോണിൽ വിളിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് പെരുമാറിയത്. സഞ്ജുവിന്റെ അച്ഛൻ മോശമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പും കെസിഎയുടെ കൈയിലുണ്ട്. അതിരൂക്ഷമായ പദപ്രയോഗമാണ് അതിലുള്ളതെന്ന് മുതിർന്ന കെസിഎ ഭാഹവാഹി മറുടനോട് പറഞ്ഞിരുന്നു.

വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്ക്കെതിരെ ഹരാരയിലായിരുന്നു മത്സരം. ഈ രഞ്ജി സീസണിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായിരുന്നു സഞ്ജു ലക്ഷ്യമിട്ടത്. ഇതാണ് മോശം ഫോമും വിവാദങ്ങളും വില്ലനായെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP