Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കരിനിയമത്തിന് കാരണമായത് പിണറായിയുടെ ഭാര്യയേയും മകളേയും മറുനാടൻ ട്രോളിയത്; കിംസ് ആശുപത്രിക്കെതിരെ മറുനാടൻ എഴുതിയ വാർത്തയും പ്രകോപനമായി; ചരടു വലിച്ചത് ആഭ്യന്തര അഡീഷണൽ സെക്രട്ടറിയെ മറികടക്കാൻ നിയമിച്ച മോദിയുടെ വിശ്വസ്തനായ ഐഎഎസുകാരൻ; പിണറായി വിജയൻ സ്വയം കുഴിയിൽ വീണതിന് പിന്നിലെ കഥകൾ

കരിനിയമത്തിന് കാരണമായത് പിണറായിയുടെ ഭാര്യയേയും മകളേയും മറുനാടൻ ട്രോളിയത്; കിംസ് ആശുപത്രിക്കെതിരെ മറുനാടൻ എഴുതിയ വാർത്തയും പ്രകോപനമായി; ചരടു വലിച്ചത് ആഭ്യന്തര അഡീഷണൽ സെക്രട്ടറിയെ മറികടക്കാൻ നിയമിച്ച മോദിയുടെ വിശ്വസ്തനായ ഐഎഎസുകാരൻ; പിണറായി വിജയൻ സ്വയം കുഴിയിൽ വീണതിന് പിന്നിലെ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:വിവാദ പൊലീസ് നിയമഭേദഗതി തയാറാക്കിയത് പൊലീസ് ഉന്നതരുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെ ചില നിയമവിദഗ്ദ്ധർ. സംസ്ഥാനത്ത് വേണ്ടത്ര കൂടിയാലോചനകളില്ലാതെയും സംസ്ഥാനത്തുള്ള നിയമവിദഗ്ധരുടെ അഭിപ്രായം തേടാതെയുമാണ് ഭേദഗതി തയാറാക്കിയത്. ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അവധിയിലായിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കൗളിന്റെ അനുമതിയോടെയാണ് ഫയൽ മന്ത്രിസഭയ്ക്കു വിട്ടതും അംഗീകരിച്ചതും.

മാധ്യമ മാരണ നിയമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് മുഖ്യമന്ത്രിയുടെ കുടുംബാഗങ്ങൾക്കെതിരെ ഉയർന്ന വിമർശനമാണ്. പിണറായിയുടെ ഭാര്യയേയും മകളേയും മറുനാടൻ ട്രോളിയതോടെയാണ് നിക്കങ്ങൾ തുടങ്ങുന്നത്. കിംസ് ആശുപത്രിക്കെതിരായ വാർത്തകളും കാരണമായി. പൊലീസിലെ ഉന്നതർക്ക് കിംസ് ആശുപത്രിയുമായി അടുപ്പമുണ്ടായിരുന്നു. ഇതോടെയാണ് മറുനാടനെ പൂട്ടാൻ കരിനിയമം ഉണ്ടാക്കാൻ തീരുമാനിച്ചത്. എന്നാൽ എല്ലാത്തിനും ചുക്കാൻ പിടിക്കാൻ പ്രധാനമന്ത്രി മോദിയുടെ അതിവിശ്വസ്തനായ സഞ്ജയ് കൗൾ എത്തിയത് പിണറായി സർക്കാരിന് തിരിച്ചടിയായി. നാണക്കേടായി കരിനിയമം മാറി. എല്ലാം പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെ പിഴവായി അവതരിപ്പിക്കുന്നുവെങ്കിലും എടുത്തു പിടിച്ച് നീങ്ങിയതിന് പിന്നിൽ സഞ്ജയ് കൗൾ എന്ന ഐഎഎസുകാരനാണ്.

സഞ്ജയ് കൗളിനെതിരേയും മറുനാടൻ ചില വാർത്തകൾ നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങളുടെ ചുവട് പിടിച്ചായിരുന്നു ഇത്. മോദിയുമായുള്ള ബന്ധവും പട്ടേൽ പ്രതിമ നിർമ്മാണത്തിന് പിന്നിലെ നിർണ്ണായക ശക്തിയായി കേരളാ കേഡർ ഐഎഎസുകാരൻ മാറിയതുമായിരുന്നു ഇത്. ഇത്തരം വാർത്തകൾ കൗളിനും പ്രതികാരമായി. ഇതോടെയാണ് മാധ്യമ മാരണ നിയമം തന്നെ അവതരിപ്പിച്ച് മറുനാടനെതിരെ പ്രതികാരം തുടരാൻ സർക്കാർ തീരുമാനിച്ചത്. കിംസിലെ വാർത്തകൾ ശ്രീവാസ്തവയ്ക്കും പ്രശ്‌നമായി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവിനൊപ്പം ഒരു ചാനൽ മേധാവി കൂടി മറുനാടനെ പൂട്ടാനുള്ള അവസരമായി ഇതിനെ കണ്ടു. അങ്ങനെ മാധ്യമ മാരണ നിയമം എത്തി. അത് പ്രതിഷേധമായി അലയടിച്ചപ്പോൾ പിൻവാങ്ങാൻ പിണറായി നിർബന്ധിതനാവുകയായിരുന്നു.

സർക്കാരിലെ ഉന്നതരുടെ കുടുംബാംഗങ്ങൾക്കെതിരെ ചില വെബ്സൈറ്റുകളിൽ വാർത്ത വന്നപ്പോൾ കേസെടുക്കാൻ സർക്കാർ നിർദ്ദേശിച്ചു. എന്നാൽ, നിയമത്തിലെ പോരായ്മകൾ പൊലീസ് ഉന്നതൻ അറിയിച്ചു. തുടർന്നാണ് അടിയന്തര ഓർഡിനൻസ് തീരുമാനിച്ചത്. പൊലീസ് സമർപ്പിച്ച ഭേദഗതി നിർദ്ദേശം, ഒന്നും ആലോചിക്കാതെ ആഭ്യന്തര വകുപ്പും നിയമ വകുപ്പും അംഗീകരിച്ചു. ആഭ്യന്തര വകുപ്പിൽ ടി.കെ. ജോസിനു കീഴിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സഞ്ജയ് കൗളിനെ നിയമിച്ചത് ഈയിടെയാണ്. ഇത് പതിവില്ലാത്ത നിയമനമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്യുന്ന ഫയൽ ഗവർണർക്കു കൈമാറിയതും ഈ രീതിയിലാണെന്ന് ആരോപണമുയർന്നിരുന്നു.

ഇന്നലെ മൂന്നരയ്ക്ക് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെയാണു മുഖ്യമന്ത്രി വിഷയം അവതരിപ്പിച്ചത്. നിയമം പിൻവലിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ''നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശകു വിവാദങ്ങൾക്കു വഴിവച്ചു''. ഇത്രയധികം വിവാദമായ സാഹചര്യത്തിൽ ഇനി സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഓർഡിനൻസ് കൊണ്ടുവരില്ലെന്നും നിയമസഭയിൽ ബില്ല് കൊണ്ടുവരികയേയുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭ അംഗീകരിച്ച പിൻവലിക്കൽ (റിപ്പീലിങ്) ഓർഡിനൻസ് ഇന്നു ഗവർണർക്കു കൈമാറിയേക്കും. അദ്ദേഹം അതിൽ ഒപ്പിടുമോ എന്നാണ് ഇനി നിർണ്ണായകം. 21 ന് മന്ത്രിസഭ അംഗീകരിച്ച നിയമഭേദഗതി മൂന്നാഴ്ചയിലേറെ വച്ച ശേഷമാണു ഗവർണർ ഒപ്പിട്ടത്.

സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം ഇതരസംസ്ഥാന ഐ എ എസ് ഉദ്യോഗസ്ഥർക്ക് നൽകുമ്പോൾ അത് പുതിയ വിവാദങ്ങൾക്കും വഴി വച്ചിരുന്നു. അഴിമതിക്ക് വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോളും സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മറുനാട്ടിൽ നിന്നുള്ള ഐ എ എസുകാർക്ക് പ്രധാനപോസ്റ്റുകൾ നൽകുന്നതിന് കാരണം എന്നും വാർത്തകളെത്തി. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കു പുറമെ ധനം, ആരോഗ്യം വ്യവസായം തുടങ്ങി പ്രധാനവകുപ്പുകളെല്ലാം മറുനാട്ടുകാർക്കാണ്. സർക്കാറിന്റെ ഇംഗിതത്തിന് പലപ്പോഴും വഴങ്ങാതിരുന്ന ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ടികെ.ജോസിനെ വെട്ടാനായി ഒരു സെക്രട്ടറിയെ അധികമായി നിയോഗിച്ചത് അദാനിയെ അന്യായമായി സഹായിച്ചു എന്ന് ആക്ഷേപം നേരിട്ട ഗുജറാത്തുകനായ സഞ്ജയ് കൗളിനെയായിരുന്നു. ദീർഘകാലം ഗുജറാത്തിൽ ഡപ്യൂട്ടേഷനിലായിരുന്ന കൗള് ഈയടുത്താണ് തിരികെ എത്തിയത്.

സീനിയർ ഉദ്യോഗസ്ഥൻ മുഴുവൻ് ചുമതല വഹിക്കുന്ന വകുപ്പിലേക്ക് മറ്റൊരാൾ കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അനവധി ആക്ഷേപങ്ങൾ നിലനൽ്ക്കുമ്പോൾ ഗുജറാത്തുകാരനും അദാനിയുടെ അടുപ്പക്കാരനുമായ ഉദ്യോഗസ്ഥനെ തുറമുഖ സെക്രട്ടറിയാക്കരുതെന്ന് സർക്കാറിന് ഉപദേശം ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം തള്ളിയാണ് സഞ്ജയ് കൗളിന് ഈ തസ്തിക നല്കിയിരുന്നത്. സംസ്ഥാന സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം ഇതരസംസ്ഥാന ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ്. അഴിമതിക്ക് വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോളും സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മറുനാട്ടിലും നിന്നുള്ള ഐ എ എസുകാർക്ക് പ്രധാനപോസ്റ്റുകൾ നൽകുന്നതിന് കാരണം. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കു പുറമെ ധനം, ആരോഗ്യം വ്യവസായം തുടങ്ങി പ്രധാനവകുപ്പുകളെല്ലാം മറുനാട്ടുകാർക്കാണ്.

ചീഫ് സെക്രട്ടറി കഴിഞ്ഞാൽ സർക്കാറിലെ സീനിയർ മോസ്റ്റ് ഉദ്യോഗസ്ഥനാണ് സാധാരണ ആഭ്യന്തരചുമതല വഹിക്കാറുള്ളത്. മികച്ച ട്രാക്ക് റെക്കോർടുള്ള ടികെ.ജോസ് പക്ഷേ സർക്കാറിന്റെ പല വഴിവിട്ട ആവശ്യങ്ങളോടും മുഖംതിരിഞ്ഞു നിന്നിരുന്നു. ഇത് ബൈപ്പാസ് ചെയ്താനാണ് ജൂനിയറായ മറ്റൊരാളെ അദ്ദേഹത്തിന് അടിയിൽ വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP