Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠിക്കുമ്പോൾ പിടിച്ചത് ചെങ്കൊടി; ചിന്മയയിലൂടെ ഗീതയുടെ പ്രചാരകനാക്കി; ഹിമാലയ യാത്രാ വിവാദം സാളഗ്രാമത്തിലെത്തിച്ചു; സ്വന്തം അമ്മയെ തള്ളേയെന്ന് വിളിക്കുന്നവർ ആശ്രമങ്ങളിൽ പോയി അമ്മേയെന്ന് വിളിച്ച് വരി നിൽക്കുന്നുവെന്ന് പറഞ്ഞ് അമൃതാനന്ദമയിയെ കളിയാക്കിയപ്പോൾ അടികിട്ടി തുടങ്ങി; തന്ത്രിയുടെ ബ്രഹ്മചര്യം ചർച്ചയാക്കിയപ്പോൾ ഷിബുവുമായി; അക്രമിക്കപ്പെട്ടത് മതങ്ങളെ ശുദ്ധീകരിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് വിശ്വസിച്ച സന്യാസി; സന്ദീപാനന്ദഗിരിയുടെ ആത്മീയ യാത്ര എന്നും വേറിട്ട വഴിയിൽ

പഠിക്കുമ്പോൾ പിടിച്ചത് ചെങ്കൊടി; ചിന്മയയിലൂടെ ഗീതയുടെ പ്രചാരകനാക്കി; ഹിമാലയ യാത്രാ വിവാദം സാളഗ്രാമത്തിലെത്തിച്ചു; സ്വന്തം അമ്മയെ തള്ളേയെന്ന് വിളിക്കുന്നവർ ആശ്രമങ്ങളിൽ പോയി അമ്മേയെന്ന് വിളിച്ച് വരി നിൽക്കുന്നുവെന്ന് പറഞ്ഞ് അമൃതാനന്ദമയിയെ കളിയാക്കിയപ്പോൾ അടികിട്ടി തുടങ്ങി; തന്ത്രിയുടെ ബ്രഹ്മചര്യം ചർച്ചയാക്കിയപ്പോൾ ഷിബുവുമായി; അക്രമിക്കപ്പെട്ടത് മതങ്ങളെ ശുദ്ധീകരിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് വിശ്വസിച്ച സന്യാസി; സന്ദീപാനന്ദഗിരിയുടെ ആത്മീയ യാത്ര എന്നും വേറിട്ട വഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സന്ന്യാസം എന്നത് സർവവും ത്യജിക്കാനുള്ള മനസിന്റെ അവസ്ഥയാണ്. അങ്ങയുള്ള അവസ്ഥയിൽ എത്തുന്നവനാണ് സന്യാസി. അല്ലാതെ കാവി വസ്ത്രം ചുറ്റി ചെരുപ്പില്ലാതെ നടന്നാൽ സന്ന്യാസി ആവില്ല. അതുകൊണ്ടുതന്നെ അത്തരം പ്രകടനങ്ങളിൽ താൽപര്യമില്ല. ഹിമാലയ യാത്രയ്ക്കു പോകുമ്പോൾ പലപ്പോഴും ജീൻസും ഓവർക്കോട്ടുമാണ് ധരിക്കുന്നത്. തണുപ്പിനെ നേരിടാൻ ഒന്നിലധികം പാന്റ്സും ഷർട്ടും ഇടും. സന്ന്യാസിയെന്നു പറഞ്ഞു കാവി മുണ്ടുടുത്തു കൈലാസ യാത്രയ്ക്കുപോയാൽ തിരിച്ചുവരവുണ്ടാവില്ലെന്ന് പറയാൻ മനസ്സ് കാട്ടുന്ന സ്വാമിയാണ് സന്ദീപാനന്ദഗിരി. ചിന്മയാ പ്രസ്ഥാനങ്ങളിലൂടെ ആത്മീയ രംഗത്ത് എത്തി സ്വന്തം പ്രസ്ഥാനവുമായി മുന്നോട്ട് നീങ്ങുന്ന സന്ദീപാനന്ദഗിരി ഭഗവദ്ഗീത മനപാസമാക്കിയ ആത്മീയാചാര്യനാണ്. ഭഗവത്ഗീതയെ തന്റേതായ ഭാഷ്യത്തിൽ വ്യാഖ്യാനിച്ച സന്ദീപാനന്ദഗിരി സ്വന്തം വഴികളിലൂടെയാണ് ആത്മീയ പ്രവർത്തനം നടത്തിയത്.

കേരളത്തിൽ ഇപ്പോഴുള്ള മതങ്ങളെ ശുദ്ധീകരിക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിനേ സാധിക്കുകയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി കളമശ്ശേരി സിപിഎം. ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിശ്വാസം, വർഗീയത, സമൂഹം എന്നവിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു. ഇടതുപക്ഷ രാഷ്ട്രീയം ഒരു മതത്തെയും പ്രതിനിധാനം ചെയ്യാത്തതിനാൽ മതങ്ങളെ ശുദ്ധീകരിക്കാൻ ഇടതുപക്ഷത്തിനാകും. മതങ്ങളുടെ നന്മകൾക്കൊപ്പം നിൽക്കുവാൻ ഇടതുപക്ഷത്തിന് സാധിക്കണം. വിശ്വാസം, വർഗീയത, സമൂഹം, ഇവയിൽ എന്തിനേക്കുറിച്ച് സംസാരിച്ചാലും മൂന്നും പരാമർശിക്കേണ്ടിവരും. പശുക്കെള വീണ്ടും രാഷ്ട്രീയ ആയുധമാക്കുകയും മയിൽ ബ്രഹ്മചാരിയാണെന്ന് പറയുകയും ചെയ്യുന്ന കാലമാണ്. മതപരമായ വിഡ്ഢത്തരങ്ങൾ വിളിച്ചുപറയുന്നവർ രാജ്യത്തില്ലാതിരിക്കണമെന്നും സ്വാമി പറഞ്ഞിരുന്നു. ഇതൊക്കെയാണ് സ്വാമിയെ സംഘപരിവാറുകാരുടെ കണ്ണിലെ കരാടാക്കി മാറ്റിയത്. സ്വാമിയുടെ തിരുവനന്തപുരം സാളഗ്രാമമെന്ന ആശ്രമത്തിൽ ആക്രമണം ഉണ്ടാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഓടിയെത്തിയതും ഇതു കൊണ്ട് കൂടിയാണ്. സ്വാമിയെ വകവരുത്തുകയെന്ന ലക്ഷ്യം ആക്രമത്തിനുണ്ടെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ട്. ഇടതുപക്ഷത്തോട് ചേർന്നു നിന്നുള്ള ആത്മീയ പ്രചരണമാണ് ഇത്തരത്തിലെ ആക്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

കോഴിക്കോട്ടെ മാങ്കാവ് സ്വദേശിയായ തുളസീദാസിനെ ആത്മീയതയുമായി അടുപ്പിക്കുന്നത് ചിന്മയാ മിഷനുമായുള്ള അടുപ്പമാണ്. കോഴിക്കോട് ചിന്മയാ യുവ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തകനായിരുന്ന അദ്ദേഹം ചിന്മയയിൽ തന്നെ ബ്രഹ്മചാരിയായി. സ്‌കൂളിൽ പഠിക്കുമ്പോൾ എസ് എഫ് ഐയും ഡിവൈഎഫ്‌ഐയുമെല്ലാമായിരുന്ന തുളസിദാസ് ആത്മീയതയുമായി അടുത്തത് കോഴിക്കോട് ചേവായൂരിലുള്ള ചിന്മയ മഠവുമായുള്ള അടുപ്പം കാരണമാണ്. അതിവേഗം ഭഗവദ് ഗീത പഠിച്ച തുളസീദാസ് ബ്രഹ്മചര്യം സ്വീകരിച്ചതോടെ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആത്മീയ പ്രഭാഷകനായി. തിരുവനന്തപുരത്ത് 101 ദിവസം കൊണ്ട് ഭഗവദ്ഗീതയെ വ്യാഖ്യാനിച്ച് നടത്തിയ യജ്ഞത്തോടെ സന്ദീപാനന്ദഗിരിക്ക് ആരാധകരും കൂടി. ചിന്മയയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ ആചാര്യനായി പ്രവർത്തിക്കുന്നതിനിടെ ചില വിവാദങ്ങളെത്തി. ഹിമാലയൻ യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോടെ സന്ദീപാന്ദഗിരി ചിന്മയ വിട്ടു. സ്‌കൂൾ ഓഫ് ഭഗവദ് ഗീത സ്ഥാപിച്ചു. തട്ടകം തിരുവനന്തപുരത്തെ കുണ്ടമൺകടവുമാക്കി. സ്വന്തമായി സ്‌കൂളും മറ്റും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. മൂന്നാറിലെ ഓപ്പറേഷനിലെ പ്രധാനിയായിരുന്ന സുരേഷ് കുമാർ ഐഎഎസ് അടക്കമുള്ളവർ സ്വാമിക്കൊപ്പമുണ്ടായിരുന്നു.

ചിന്മയയിൽ സ്വാമി പ്രവർത്തിക്കുമ്പോൾ സംഘപരിവാറിനെ പ്രിയങ്കരനായിരുന്നു. എന്നാൽ ചിന്മയയുമായി ബന്ധം വിട്ടതോടെ പതിയെ സ്വാമി വേറിട്ട വഴികളിലൂടെ യാത്ര തുടങ്ങി. ഹിന്ദുത്വത്തിലെ കള്ളനാണയങ്ങൾക്കെതിരെ പതിയെ പ്രതികരിച്ചു. ഇതോടെ പരിവാറുകാർ എതിരായി. കേരളത്തിൽ വലിയ ആരാധകരുള്ള സ്വാമി അമൃതാനന്ദമയീ മഠത്തിനെതിരേയും മറ്റും പരസ്യ നിലപാട് എടുത്തത് പരിവാറുകാരെ ചൊടിപ്പിച്ചു. സന്ദീപാനന്ദ ഗിരിക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനവുമുണ്ടായി. തിരൂർ തുഞ്ചൻപമ്പറിൽ ആധ്യാത്മിക പ്രഭാഷണം നടത്തുന്നതിനിടെയാണ് ആക്രമണം. പ്രഭാഷണം ആരംഭിച്ചയുടൻ വേദിയിൽ കയറിയ പ്രവർത്തകർ അദ്ദേഹത്തെ ആക്രമിക്കുകായിരുന്നു. പുറത്തേയ്ക്കോടിയ അദ്ദേഹത്തെ പിന്തുടർന്ന് അവർ കല്ലെറിയുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.

വോയ്സ് ഓഫ് ഭഗവദ്ഗീതയുടെ പേരിൽ സംഘടിപ്പിച്ച ക്ലാസിനിടയിലാണ് തിരൂരിരിൽ ഇതിന് മുമ്പ് സന്ദീപാനന്ദയ്ക്ക് നേരെ ആക്രമണമുണ്ടായത്. ക്ലാസ് ആരംഭിച്ച ഉടനെ ഇരുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ ചേർന്ന് ബഹളം വെയ്ക്കുകയും ക്ലാസ് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ക്ലാസ് തുടർന്ന സന്ദീപാനന്ദയെ വേദിയിൽ കയറി ആക്രമിക്കുകയായിരുന്നു. ആധുനിക മലയാളിയുടെ പൂജാമുറി ആൾദൈവങ്ങളെ കൊണ്ട് വീർപ്പുമുട്ടുകയാണെന്നും സ്വന്തം അമ്മയെ തള്ളേയെന്ന് വിളിക്കുന്നവർ ആശ്രമങ്ങളിൽ പോയി അമ്മേയെന്ന് വിളിച്ച് വരി നിൽക്കുകയാണെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്‌വെൽ അമൃതാനന്ദമയിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സന്ദീപാനന്ദ പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് സന്ദീപാനന്ദയുടെ പ്രഭാഷണം പലതവണ അമ്മഭക്തർ തടയാൻ ശ്രമിച്ചിരുന്നു.

കോഴിക്കോട്ട് ഭാഗവത തത്വവിചാര യജ്ഞത്തിൽ പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി സന്ദീപാനന്ദയുടെ പരിപാടി അമൃതാനന്ദമയിയുടെ അനുയായികൾ തടഞ്ഞിരുന്നു. കാസർകോട് കാഞ്ഞങ്ങാടിലെ സന്ദീപാനന്ദയുടെ പ്രഭാഷണ വേദി അമ്മ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിയിരുന്നു. അന്ന് ഇടതുപക്ഷം മാത്രമാണ് സന്ദീപാനന്ദഗിരിക്കൊപ്പം നിലയുറപ്പിച്ചത്. ഇതോടെ സിപിഎമ്മുമായി സ്വാമി വീണ്ടും അടുത്തു. ഹൈന്ദവ വിശ്വാസങ്ങളുമായുള്ള വിവാദങ്ങളിൽ ഇടതുപക്ഷ നിലപാടുകൾക്കൊപ്പം അദ്ദേഹം നീങ്ങി. പുരോഗമന ചിന്തയാണ് മുന്നോട്ട് വച്ചത്. ആൾദൈവങ്ങൾക്കും അനാചാരങ്ങൾക്കും എതിരേ പ്രതികരിക്കാനും തുടങ്ങി. സന്ദീപാനന്ദ ഗിരിക്ക് സന്ന്യാസം എന്നത് കാവിവസ്ത്രത്തിനുള്ളിലെ നിസംഗതയല്ല. അതുകൊണ്ടുതന്നെ അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും ഒരു വിപ്ളവകാരിയുടെ ഊർജത്തോടെ സ്വാമി പ്രതികരിച്ചു. ആൾദൈവങ്ങൾക്കെതിരേ പ്രതികരിച്ചതിന്റെ പേരിൽ ക്രൂരമായി അക്രമിക്കപ്പെട്ടെങ്കിലും സ്വാമിയുടെ ആദ്ധ്യാത്മിക ശോഭയ്ക്ക് ഒട്ടുംതന്നെ മങ്ങലില്ല.

പഠിക്കുന്നകാലത്ത് എസ്.എഫ്.ഐയിലും ഡിവൈഎഫ്ഐയിലുമൊക്കെ സജീവമായി ഉണ്ടായിരുന്നു. ആത്മീയാന്വേഷണത്തിന്റെ പാതയിൽ അതെല്ലാം പരിത്യജിച്ചു. മരണം എന്ന പ്രഹേളികയാണ് പൂർവാശ്രമത്തിൽ എന്നെ കുഴക്കിയത്. അതിനുള്ള ഉത്തരം തേടിയാണ് ചിന്മയാ മിഷനിൽ എത്തുന്നത്. എന്റെ സന്ദേഹങ്ങൾക്കുള്ള പരിഹാരം ഭഗവദ്ഗീതയിലുണ്ടെന്ന് പിന്നീട് തിരിച്ചറിയാനായി-ഇതായിരുന്നു തന്റെ ആത്മീയ ജീവതത്തെ കുറിച്ച സ്വാമി തന്നെ പ്രതികരിച്ചിരുന്നത്. ശബരിമലയിൽ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേയെന്ന ചോദ്യം ഫേസ്‌ബുക്കിലൂടെ സ്വാമി ഉയർത്തിയിരുന്നു. ''ശബരിമല ദർശനത്തിന് 41 ദിവസത്തെ ബ്രഹ്മചര്യവ്രതം വേണമെന്നിരിക്കെ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേ? ചോദ്യം പ്രസക്തവും ലളിതവുമാണ്''- സന്ദീപാനന്ദ ഗിരി ഫേസ്‌ബുക്കിൽ കുറിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങൾക്കെതിരെ വിമർശനവുമായി നേരത്തെയും സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരുന്നു. ഇതോടെ പരിവാറുകാരുടെ മുഖ്യ ശത്രുവായി സ്വാമി മാറി.

സ്വാമിയെ പികെ ഷിബുവാക്കിയും ചാനൽ ചർച്ച

ശബരിമല സ്ത്രീ പ്രവേശനം ആണ് ഇപ്പോൾ കുറേ ദിവസങ്ങളായി ചാനൽ ചർച്ചകളിലെ പ്രധാന വിഷയം. വിധി വന്ന ദിവസങ്ങൾ മുതൽ സ്ത്രീ പ്രവേശനത്തെ എതിർത്ത് രംഗത്തെത്തിയവർ ആണ് രാഹുൽ ഈശ്വരും ഭാര്യ ദീപയും. ആചാരങ്ങൾ സംരക്ഷിക്കാനുള്ളതാണ് എന്നതാണ് ഇവരുടെ വാദം. ആചാരങ്ങളുടെ കാര്യത്തിൽ കോടതി ഇടപെടരുതെന്നും ഇവർ വാദിക്കുന്നു. ഇതിനിടെ മാതൃഭൂമി ന്യൂസിൽ നടന്ന 'ഞങ്ങൾക്കും പറയാനുണ്ട്' പരിപാടിയിലും ദീപ രാഹുൽ ഈശ്വർ പങ്കെടുത്തിരുന്നു. ആചാരങ്ങളെ കുറിച്ച് തന്നെ ആയിരുന്നു ദീപ ഊന്നിപ്പറഞ്ഞിരുന്നത്. എന്നാൽ അതേ ആചാരങ്ങളുടെ പേരിൽ സന്ദീപാനന്ദ ഗിരി ദീപയെ ചോദ്യം ചെയ്യുകയായിരുന്നു.

രാഹുൽ ഈശ്വർ ദീപയെ വേളി കഴിക്കുകയായിരുന്നോ, സംബന്ധം ചെയ്യുകയായിരുന്നു അതോ വിവാഹം കഴിക്കുക ആയിരുന്നോ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ചോദ്യം. രാഹുൽ ഈശ്വർ ഒരു നമ്പൂതിരിയാണല്ലോ. അപ്പോൾ ദീപയെ രാഹുൽ ഈശ്വർ വേളി കഴിക്കുകയാണോ സംബന്ധം ചെയ്യുകയാണോ അതോ വിവാഹം കഴിക്കുകയാണോ ചെയ്തത് എന്നാണ് സന്ദീപാനന്ദ ഗിരി ദീപ രാഹുൽ ഈശ്വറിനോട് ചോദിച്ചത്. തങ്ങളുടേത് വിവാഹം ആയിരുന്നു എന്ന് ദീപ രാഹുൽ ഈശ്വർ മറുപടിയും നൽകുന്നുണ്ട്. പക്ഷേ, അതുകൊണ്ട് നിർത്തുന്നില്ല സന്ദീപാനന്ദ ഗിരി. നമ്പൂതിരിക്ക് നായർ സ്ത്രീയെ വിവാഹം കഴിക്കാൻ 'വിധിയുണ്ടോ' എന്നാണ് സന്ദീപാനന്ദ ഗിരി തിരിച്ച് ചോദിക്കുന്നത്.

നമ്പൂതിരിയായ ഒരാൾ നായർ സ്ത്രീയെ വിവാഹം കഴിക്കുക എന്നല്ല സംബന്ധം കഴിക്കുക എന്നാണ് പറയുക. അതാണ് ആചാരം. ആചാരത്തെ മുറുകെ പിടിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ സംബന്ധം എന്ന ആചാരത്തെ മുറുകെ പിടിക്കാത്തത് എന്നായി സന്ദീപാനന്ദ ഗിരി. സന്ദീപാനന്ദ ഗിരിയെ അങ്ങനെ വിളിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് ദീപ പറയുന്നത്. പകരം ഷിബു എന്ന് വിളിച്ചു. അപ്പോൾ തന്റെ പൂർവ്വാശ്രമത്തിലെ പേര് വെളിപ്പെടുത്തുന്നുണ്ട് സന്ദീപാനന്ദ ഗിരി. തുളസീദാസ് എന്നാണ് തനിക്ക് അച്ഛനും അമ്മയും ഇട്ട പേര്. താൻ അഭിമാനമുള്ള ഒരു നായർ സ്ത്രീയാണ്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ വച്ചാണ് രാഹുൽ ഈശ്വർ തന്നെ അഭിമാനമായി വിവാഹം കഴിച്ചു. അതിൽ എന്താണ് തെറ്റ് എന്നായി ദീപ.

ആചാരത്തെ കുറിച്ച് പറയുകയാണെങ്കിൽ, നമ്പൂതിരി ഒരു നായർ സ്ത്രീയെ വിവാഹം കഴിച്ചാൽ അത് വിവാഹം അല്ല. അത് സംബന്ധം ആണ്. പക്ഷേ, രാഹുൽ ഈശ്വർ തന്നെ വിവാഹം കഴിച്ചു എന്ന് പറയുമ്പോൾ കാലം മാറിയതിനേയും നിയമ വ്യവസ്ഥയേയും നിങ്ങൾ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ഈ വാക്കുകൾ ഇടതു പക്ഷം വ്യാപകമായി പ്രചരിപ്പിച്ചു. രാഹുൽ ഈശ്വറിന്റെ ആചാര മോഹം തുറന്നു കാണിക്കാനായിരുന്നു ഇത്.

പന്തളം രാജകുടുംബത്തിൽ അയ്യപ്പൻ വർമ്മയെന്ന പേരിൽ ഒരു ആൺതരി ഇല്ലാതെ പോയി?

ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്കും പ്രതിഷേധങ്ങളെയും ചില ചോദ്യങ്ങൾ കൊണ്ട് നേരിടുകയാണ് സന്ദീപാനന്ദഗിരി ചെയ്തത്.'നിങ്ങളുടെ കൂട്ടത്തിൽ നാരായണൻ നമ്പൂതിരിയുണ്ട്, കേശവൻ നമ്പൂതിരിയുണ്ട്, മാധവൻ നമ്പൂതിരിയുണ്ട്. വിഷ്ണുവിന്റെയും ശിവന്റെയും അങ്ങനെ എല്ലാവരുടെ നാമത്തിലും നിങ്ങൾ പേരുകൾ ഇടുന്നു. എന്നാൽ, നിങ്ങൾ സ്‌നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത് എന്താണ്? എന്തുകൊണ്ടാണ് പന്തളം രാജകുടുംബത്തിൽ അയ്യപ്പൻ വർമ്മയെന്ന പേരിൽ ഒരു ആൺതരി ഇല്ലാതെ പോയി? താഴമൺ തന്ത്രികുടുംബത്തിൽ ഒരു അയ്യപ്പൻ നമ്പൂതിരി ഇല്ലാതെ പോയി? എന്നിങ്ങനെയുള്ള ചോദ്യങ്ങളും സന്ദീപാനന്ദ ഗിരി മുന്നോട്ട് വയ്ക്കുന്നത്.

'അയ്യപ്പൻ നിങ്ങളുടെ വികാരമല്ല, മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രമാണ്. എന്നാൽ, അവർണ്ണന് അയ്യപ്പൻ വികാരമാണ്. അവർണ്ണന്റെ ക്ഷേത്രം നിങ്ങൾ കൈയടക്കിയതാണെന്നും ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നതായും സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അയ്യപ്പൻ ഞങ്ങളുടെ #വികാരമാണ്.

എന്ത് വിലകൊടുത്തും അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കും തുടങ്ങിയ ബ്‌ളാ..ബ്‌ളാ..ബ്‌ളാ പറയുന്ന സവർണ്ണരേ നിങ്ങളോട് ഒരു ചോദ്യം.

നിങ്ങളുടെ കൂട്ടത്തിൽ നാരായണൻ നമ്പൂതിരിയുണ്ട്,കേശവൻ നമ്പൂതിരിയുണ്ട്,മാധവൻ നമ്പൂതിരിയുണ്ട്.

വിഷ്ണുവിന്റെ സഹസ്രനാമങ്ങളിലും നിങ്ങൾ പേരിടുന്നു.

ഇനി ശിവന്റെ നാമങ്ങളെ നോക്കിയാൽ നിങ്ങളുടെ കൂട്ടത്തിൽ മഹാദേവൻ നമ്പൂതിരിയും,മഹേശൻ നമ്പൂതിരിയും,നീകണ്ഠൻ നമ്പൂതിരി തുടങ്ങിയ ശിവസഹസ്രനാമത്തിലെ ആയിരം പേരുകൾ കാണാവുന്നതാണ്.

അയ്യപ്പന്റെ സഹോദര സ്ഥാനത്തുള്ള സുബ്രഹ്മണ്യന്റെ പേരിലും നിങ്ങൾ വിരാജിക്കുന്നു,

സുബ്രഹ്മണ്യൻ നമ്പൂതിരിമുതൽ ഷൺമുകൻ നമ്പൂതിരിവരെയുള്ള സഹസ്രനാമങ്ങൾ നിങ്ങൾക്ക് സ്വീകാര്യമാണ്.

അയ്യപ്പന്റെ മറ്റൊരു സഹോദരനായ ഗണപതിയുടെ നാമത്തിലും നിങ്ങൾ അറിയപ്പെടുന്നു.

വിഘ്‌നേശ്വരൻ നമ്പൂതിരി മുതൽ ഗണേശൻ നമ്പൂതിരിവരെയുള്ള നാമങ്ങളിൽ നിങ്ങളെ കാണപ്പെടുന്നു.

നിങ്ങൾ ഇത്രമാത്രം സ്‌നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്?

എന്തുകൊണ്ടാണ് പന്തളം രാജകുടുംബത്തിൽ അയ്യപ്പൻ വർമ്മയെന്ന പേരിൽ ഒരു ആൺതരി ഇല്ലാതെ പോയി?

താഴമൺ തന്ത്രികുടുംബത്തിൽ ഒരു അയ്യപ്പൻ നമ്പൂതിരി ഇല്ലാതെ പോയി?

ഏതെങ്കിലും കാലത്ത് ശബരിമലയിൽ ഒരു അയ്യപ്പൻ നമ്പൂതിരി മേൽശാന്തിയായി വന്നിട്ടുണ്ടോ?

ആദിവാസികളിൽ നിങ്ങൾക്ക് നിറയെ അയ്യപ്പനെ കാണാം..

ദളിതരിൽ കാണാം...

നായരിലും,മേനോനിലും,പിള്ളയിലുമെല്ലാം അയ്യപ്പനേയും അയ്യപ്പൻ കുട്ടിയേയും കാണാം

അയ്യപ്പൻ നായരും,അയ്യപ്പൻ കുട്ടി നായരും,അയ്യപ്പൻ പിള്ളയും,അയ്യപ്പ ദാസനുമെല്ലാം അവർണ്ണരിൽ നിങ്ങൾക്ക് കാണാം..

അയ്യപ്പൻ നിങ്ങളുടെ വികാരമല്ല.

മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രം.

എന്നാൽ അവർണ്ണന് അയ്യപ്പൻ വികാരമാണ്!

അവർണ്ണന്റെ ക്ഷേത്രം നിങ്ങൾ കൈയടക്കിയതാണ്.!

ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നു.

ഈ രാജ്യത്തെ നീതിപീഠത്തിലൂടെ ഈ അവകാശത്തിനുവേണ്ടിയുള്ള ജല്ലികെട്ട് നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ.....

സ്വാമി സന്ദീപാനന്ദ ഗിരി

ഉള്ളിക്കറിയിലെ സുരേന്ദ്ര വിമർശനം 

തനിക്കെതിരെ ചാനൽ ചർച്ചയിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി എത്തിയത് ഏറെ ചർച്ചായിരുന്നു. തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചതുമായി ബന്ധപ്പട്ട് നടന്ന ചാനൽ ചർച്ചയിൽ സുരേന്ദ്രൻ സന്ദീപാനന്ദ ഗിരിയെ കള്ളസ്വാമിയെന്നും തട്ടിപ്പുകാരനെന്നും ആക്ഷേപിച്ചിരുന്നു. ഇതിനാണ് രൂക്ഷമായ ഭാഷയിൽ സന്ദീപാനന്ദ ഗിരി മറുപടി നൽകിയത്. സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ, ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്? എന്ന്‌നായിരുന്നു സന്ദീപാനന്ദ ഗിരി ചോദിച്ചത്.

തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ, സുരേന്ദ്രൻ എന്തറിഞ്ഞിട്ടാ ഇങ്ങിനെ പറയുന്നത്? അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. സുരേന്ദ്രൻ അറിയുന്ന സ്വാമിയുടെ ഗണത്തിൽ താൻ പെടില്ലെന്നും പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണമെന്നും അവസാനം ഉള്ളിക്കറിപോലെയാകരുതെന്നും പറഞ്ഞ് കളിയാക്കി. തന്നെക്കുറിച്ച് അറിയില്ലെങ്കിൽ ഒ രാജഗോപാലിനോടോ പി പരമേശ്വർജിയോടോ, സികെ പത്മനാഭനോടോ ചോദിക്കാൻ സന്ദീപാനന്ദഗിരി സുരേന്ദ്രനോട് ആവശ്യപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെ സംഘപരിവാർ നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്.

സുരേന്ദ്രനെതിരായ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞില്ല.
ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലൽ ചർച്ചയിൽ ഭാരതീയ ജനതാ പാർട്ടിയുടെ കെ.സുരേന്ദ്രൻ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകൾ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.

സുരേന്ദ്രാ.... കെ. സുരേന്ദ്രാ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ................

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,
ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?
നമ്മൾ തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ....

സുരേന്ദ്രൻ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?
പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കിൽ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതിൽ സുരേന്ദ്രൻ ഇത് തെളിയിക്കണം.

സുരേന്ദ്രാ... സുരേന്ദ്രൻ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടൻ പറഞ്ഞുതരും.
മാനനീയ പി.പരമേശ്വർജിയോടു ചോദിക്കൂ.. അതുമല്ലെങ്കിൽ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും.

അഭിപ്രായ ഭിന്നതകൾ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടിൽ പോലുമില്ലേ സുരേന്ദ്രാ..
സുരേന്ദ്രൻ അറിയുന്ന സ്വാമിയുടെ ഗണത്തിൽ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ..
പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുത്....
സ്വാമി സന്ദീപാനന്ദ ഗിരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP