Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിപ്പു നടത്തിയ കോടികൾ കൊണ്ട് സാംസൺ ഉടമ വെള്ളിത്തിരയിൽ വിലസുന്നു! പണം മുടക്കിയവർ ഫ്‌ളാറ്റും പണവും ലഭിക്കാതെ നട്ടം തിരിയുമ്പോൾ ജോൺ ജേക്കബ് നായകനായ പുതിയ സിനിമ റിലീസായി; തങ്ങളെ പറ്റിച്ചുണ്ടാക്കിയ പണം സിനിമ പിടിക്കാൻ ഉപയോഗിച്ചോ എന്നാരോപിച്ച് നിക്ഷേപകർ; ഫ്‌ളാറ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

തട്ടിപ്പു നടത്തിയ കോടികൾ കൊണ്ട് സാംസൺ ഉടമ വെള്ളിത്തിരയിൽ വിലസുന്നു! പണം മുടക്കിയവർ ഫ്‌ളാറ്റും പണവും ലഭിക്കാതെ നട്ടം തിരിയുമ്പോൾ ജോൺ ജേക്കബ് നായകനായ പുതിയ സിനിമ റിലീസായി; തങ്ങളെ പറ്റിച്ചുണ്ടാക്കിയ പണം സിനിമ പിടിക്കാൻ ഉപയോഗിച്ചോ എന്നാരോപിച്ച് നിക്ഷേപകർ; ഫ്‌ളാറ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

അരുൺ ജയകുമാർ

തിരുവനന്തപുരം: കോടികളുടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ കേസിന് ജയിലിൽ കഴിഞ്ഞ സാംസൺ ബിൽഡേഴ്സ് ഉടമകളിലൊരാളായ ജോൺ ജേക്കബ് വീണ്ടും സിനിമയിൽ സജീവമാകുന്നു. ജോൺ ജേക്കബ് നായകനായി അഭിനയിച്ച 21 ഡയമണ്ട്സ് എന്ന ചിത്രം ഇന്നലെ പുറത്തിറങ്ങി. കോടികൾ തട്ടിപ്പ് നടത്തിയ പ്രതി ഇപ്പോഴും നൂറുകണക്കിന് ആളുകളിൽ നിന്നും ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് വാങ്ങിയ കോടികൾ തിരികെ നൽകാനുള്ളപ്പോൾ സിനിമയിൽ രഹസ്യമായി നിക്ഷേപം നടത്തി എന്നാരോപിച്ച് വീണ്ടും സമരത്തിന് ഒരുങ്ങുകയാണ് നിക്ഷേപകർ.  നാട്ടുകാരെ പറ്റിച്ച പണം ഉപയോഗിച്ച് വീണ്ടും സിനിമയിലഭിനയിച്ച് നടക്കുന്ന ജോൺ ഉൾപ്പടെ കേസിലെ എല്ലാ പ്രതികൾക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് നിക്ഷേപകർ സമരത്തിനൊരുങ്ങുന്നത്.

 ഒന്നേകാൽകോടിയോളം രൂപ ചെലവാക്കിയാണ് ഇന്നലെ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്യുവർ വൈറ്റ് എന്ന ബാനറിലാണ് നിർമ്മാണം നടത്തിയിരിക്കുന്നതെങ്കിലും ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ സാംസൺ ഗ്രൂപ്പിനും ഉടമയായ ജേക്കബ് സാംസണിന്റെ മൂത്ത മകൻ ജോൺ ജേക്കബിന് ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കുണ്ടെന്ന് തന്നെയാണ് നിക്ഷേപകർ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ ഉടനെ ആരംഭിക്കുമെന്നും സിബിഐ അന്വേഷണമാണ് ആവശ്യമെന്നും സമരക്കാർ പറയുന്നു.

പുറമെ ചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്ന് ന്യായം പറയുന്നുവെങ്കിലും മുൻപ് ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് കൈപറ്റിയ പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കുകയും ഡാൻസ് പരിപാടികൾ സംഘടിപ്പിക്കുകയും സിനിമ നിർമ്മിക്കുകയും ചെയ്ത പശ്ചാത്തലമുള്ള വ്യക്തിയാണ് ജോൺ ജേക്കബ് എന്നതിനാലാണ് ഇയാൾ സിനിമ രംഗത്തേക്ക് വീണ്ടുമെത്തിയതോടെ പ്രക്ഷോഭം സജീവമാക്കാൻ ഫ്ളാറ്റിനായി പണം നൽകിയവർ തീരുമാനിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് കോടികളാണ് സാംസൺ ഗ്രൂപ്പ് തട്ടിച്ചത്.

ഇത്തരമൊരു തട്ടിപ്പ് നടത്തിയതിന് സാംസണും മക്കളായ ജോൺ ജേക്കബ്, സാമുവേൽ, മരുമകളും നടിയുമായ ധന്യ മേരി വർഗ്ഗീസ് എന്നിവരും അറസ്റ്റിലായിരുന്നു. തട്ടിപ്പ് കേസിൽ അറസ്റ്റിലായ കുടുംബം മാസങ്ങളോളം ജയിൽവാസമനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് സാംസൺ ബിൽഡേഴ്സിന്റെ നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റുകൾക്ക് മുന്നിൽ പണം നൽകിയവർ സമരമാരംഭിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മരപ്പാലത്തെ ഫ്ളാറ്റിന് മുകളിൽ കയറി നിക്ഷേപകർ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.

2011ൽ മരപ്പാലത്ത് നോവ കാസിൽ എന്ന ഫ് ളാറ്റ് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി 40 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ കൈപ്പറ്റി എന്നാണ് കേസ്. പണി പൂർത്തിയാക്കി 2014 ഡിസംബറിൽ ഫ് ളാറ്റ് കൈമാറാമെന്ന് പറഞ്ഞിരുന്നെങ്കിലും ഫ് ളാറ്റ് നൽകാത്തതിനെ തുടർന്ന് പണം നൽകിയവർ പൊലീസിൽ പരാതി ൽകുകയായിരുന്നു. ഇതിലേക്കെല്ലാം ആളെ ആകർഷിച്ചത് നടിയെ മുന്നിൽ നിർത്തിയായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് ധന്യയ്ക്ക് അറിയുകയുമില്ലായിരുന്നു. വിവാഹ ശേഷം അടിപൊളി ജീവിതമായിരുന്നു ധന്യയുടേയും ജോണിന്റേയും. ആഡംബ വാഹനങ്ങളിൽ കറങ്ങുമ്പോൾ അത് ബിസിൻസിന്റെ ഉയർച്ചയുടെ പ്രതിഫലനമായി ധന്യ കരുതി. യാഥാർത്ഥത്തിൽ ആളുകളുടെ കൈയിൽ നിന്ന് പിരിച്ചെടുത്തത് ചെലവാക്കി തീർക്കുകയായിരുന്നു ജോൺ.

പിആർഡിയിൽ വെറുമൊരു ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജേക്കബ് സാംസണിന് എങ്ങനെയാണ് റിയൽ എസ്റ്റേറ്റിലേക്ക് ഇറങ്ങാനായതെന്ന് ആർക്കും ഒരു പിടിത്തവുമില്ല. പത്രങ്ങളിലും മറ്റും ലക്ഷങ്ങളുടെ പരസ്യം നൽകിയാണ് ബ്രാൻഡ് ഉണ്ടാക്കിയെടുത്തത്. ഇതിനുള്ള ആസ്തി ജേക്കബിന് ഉണ്ടെന്ന് വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. മക്കളിൽ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോൺ, ധന്യാമേരീ വർഗ്ഗീസിനെ വിവാഹം ചെയ്തതോടെ കമ്പനിയുടെ പേരും പെരുമയും കൂടി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ആർഭാട പൂർവ്വം വിവാഹം നടത്തി സാംസൺ ആൻഡ് സൺ ബിൽഡേഴ്‌സ് കമ്പനിയുടെ പൊതുജന ശ്രദ്ധയും കൂട്ടി. ഇതിന് ശേഷമായിരുന്നു. സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയിൽപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അറിഞ്ഞോ അറിയാതെയോ നടി ചതിയിൽപ്പെട്ടു. ഇതെല്ലാം ബോധപൂർവ്വം ജേക്കബ് സാംസൺ ഉണ്ടാക്കിയതാണെന്ന വാദവും സജീവമായിരുന്നു.

2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാർ വർഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളിൽ ധന്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006ൽ 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോൺ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷൻ ചാനലിലെ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂർണമെന്റ്' എന്ന സിനിമയിൽ നാല് യുവനായകന്മാരിൽ ഒരാളായിരുന്നു ജോൺ. ഇതിനിടെയാണ് ധന്യയും ജോണും പ്രണയത്തിലാകുന്നതും വിവാഹിതരായതും.

ഫ്ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് കാണിച്ച് പണംതട്ടിയതിനുപുറമെ ഉയർന്ന പലിശ നൽകാമെന്ന് കാണിച്ച് നിക്ഷേപം സ്വീകരിച്ചതിനും പദ്ധതികളിൽ പങ്കാളിത്തം നൽകാമെന്ന് മോഹിപ്പിച്ച് പണം തട്ടിയതായും സാംസൺ ആൻഡ് ബിൾഡേഴ്സിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. മൊത്തത്തിൽ കണക്കിലെടുക്കുമ്പോൾ 500 കോടിയോളം രൂപയുടെ തട്ടിപ്പ് സാംസൺ ആൻഡ് ബിൾഡേഴ്സ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച പരാതികളിൽ നിന്ന് വ്യക്തമാകുന്നത്.അതേസമയം ജോൺ ജേക്കബ് സിനിമയിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും അതിനുള്ള പ്രതിഫലം അയാൾകൈപറ്റിയിട്ടുണ്ടെന്നും സംവിധായകനായ മാത്യു ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ചത്രിത്തിലെ രണ്ട് നായകരിൽ ഒരാൾ മാത്രമാണ് ജോണെന്നും സ്‌കന്ദൻ എന്ന മറ്റൊരു നടനെയാണ് ഉദ്ദേശിച്ചതെന്നും അയാളുടെ ഡേറ്റ് കിട്ടാത്തതുകൊണ്ട് മാത്രമാണ് ജോണിനെ നായകനാക്കിയതെന്നും സംവിധായകൻ പറയുന്നു.ജോണിന് ചിത്രത്തിന്റെ നിർമ്മാണവുമായി ഒരു ബന്ധവുമില്ലെന്നും ഇയാൾ ഇതിലേക്ക് പണം മുടക്കിയിട്ടില്ലെന്നും സംവിധായകൻ കൂട്ടി ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP